Saturday, December 1, 2007

ഇന്തോ-ഗ്രീക്ക്‌ മെഡിക്കല്‍ സമ്മിറ്റ്‌

രംഗം ഒന്ന്: വാരണാസി മെഡിക്കല്‍ കോളേജ്‌ ഗേറ്റ്‌.
വന്ദനം. ഈ ഗുരുകുലം ധന്യമാക്കാന്‍ അന്യദേശത്തു നിന്നെത്തിയ ഭവാന്‍ ആരാണാവോ?
സുശ്രുതനുണ്ടോ അകത്ത്‌?

ചക്രവര്‍ത്തിമാര്‍ പോലും വൈദ്യശ്രേഷ്ഠനെന്നും മുനിവര്യനെന്നും മാത്രം സംബോധന ചെയ്യുന്ന പൂജനീയപാദ ഗുരുവിനെ പേരു വിളിക്കാന്‍ താന്‍ ആരുവാ??
ചെലയ്ക്കാതെ അയാള്‍ ഉണ്ടോ ഇല്ലിയോ എന്ന് പറയെട ചെറുക്കാ.

അയാളോ? ദേ കെളവാ തറയാക്കിയാല്‍ ഞാന്‍ കൂതറയാവും. കയ്യി കിട്ടിയ ശസ്ത്രമെടുത്ത്‌ ഞാന്‍ പണ്ടത്തില്‍ കേറ്റും ഇവിടെ കേറിവന്ന് ആക്ഷേപിച്ചാല്‍.

ആരാ പടിക്കല്‍ കിടന്ന് അടികൂടുന്നത്‌? ഈ വങ്കടങ്ങളെ കൊണ്ട്‌ തോറ്റല്ലോ. പഠിക്കാനാണെന്നും പറഞ്ഞ്‌ ഓരോരുത്തന്‍ വന്നു കേറും. കേറിപറ്റിയാല്‍ പിന്നെ തനി ചന്തയാക്കും. അല്ല ഇതാര്‌ ഹിപ്പോക്രറ്റീസോ? സന്തോഷം. വരൂ.

രംഗം രണ്ട്‌: കോണ്‍ഫറന്‍സ്‌ റൂം.
എത്ര കാലമായി ഹിപ്പോക്രറ്റീസേ, തന്റെ ഹ്യൂമറസ്‌ മെഡിസിനൊക്കെ എങ്ങനെ പോണു ഗ്രീസില്‍?
വല്യ തരക്കേടില്ല. ആളുകളെ പറ്റിക്കാന്‍ ഓരോ തത്വചിന്തകരു കേറി പ്രസ്താവന ഇറക്കുന്നതൊഴിച്ചാല്‍ കുഴപ്പമില്ല. തനിക്കോ സുശ്രുതാ?

തിരക്കു കൂടുതല്‍ ആണെന്നേയുള്ളു, ഭാരതം അപ്പടി രോഗികളല്ലേ, ചുമ്മാ ഇട്ടാവട്ടം രാജ്യമുണ്ടാക്കി കിടന്നു വെട്ടിയും കുത്തിയും അഡ്മിറ്റ്‌ ആകുന്ന രാജാക്കന്മാരു വേറേയും. ഇന്നിപ്പ ഹാഫ്‌ഡേ ബ്രേക്ക്‌ എടുത്ത്‌ പോയൊന്നു ഉറങ്ങാമെന്ന് വിചാരിച്ചതേയുള്ളു മൂലക്കുരുവും പൊട്ടി ഒരുത്തനെ ശസ്ത്രക്രിയയ്ക്ക്‌ കൊണ്ടുവന്നിരിക്കുന്നു.

പൈല്‍സിനു ശസ്ത്രക്രിയ ആകാമെങ്കിലും അണുബാധ റിസ്ക്‌ കണക്കിലെടുത്ത്‌ മെഡിക്കേഷന്‍ കൊണ്ട്‌ അടക്കുന്നതാണു നല്ലതെന്നാണല്ലോ നിങ്ങളുടെ ചരകന്‍ എഴുതിയിരിക്കുന്നത്‌?
ഏട്ടിലെ പശു ചെലപ്പഴേ പുല്ലു തിന്നൂ സായിപ്പേ. മരുന്നു കൊടുക്കാന്‍ ഈ രോഗി പഥ്യം നോക്കണ്ടേ, ആളു മദിരാസക്തനാ.

മദിരാശിത്താനോ? ചേരനോ ചോളനോ പാണ്ഡ്യനോ?
ച്ഛെ. രോഗി മുഴുത്ത തണ്ണിയാണെന്ന്.

ഈ ഒടുക്കത്തെ സംസ്കൃതം കാരണം മനുഷ്യന്‍ തന്റെ ചികിത്സ ഉപേക്ഷിക്കും പറഞ്ഞേക്കാം. മദ്യം, മദിര, സുര, സോമം ഒരു സാധനത്തിനു തന്നെ അഞ്ഞൂറു പേരും, കോപ്പിലെ വ്യാകരണോം.

ഡേ, ഭോജനം ഓര്‍ഡര്‍ ചെയ്യട്ടോ? താനിപ്പോഴും സസ്യാഹാരി തന്നെയോ?
സന്യാസിമാര്‍ക്കു മാത്രമല്ല ശീലം അടക്കാന്‍ കഴിയുന്നത്‌. ഈ ഹിപ്പോക്രറ്റീസ്‌ നോണ്‍ വെജ്‌ നിര്‍ത്തിയെന്നു പറഞ്ഞാല്‍ അത്‌ ആയുഷ്കാല തീരുമാനമാ. എവിടാ ക്യാന്റീന്‍? പോയി കഴിക്കാം. ഇവിടമൊക്കെ ഒന്നു കാണുകേം ചെയ്യാമല്ലോ.

രംഗം മൂന്ന്: ഭോജനശാല.
(ശിഷ്യന്മാരുടെ കലപില സംസ്കൃതത്തില്‍ ആയതുകാരണം "ഭു, ഭൃ ,ഹ്വാ, സ്വ "എന്നൊക്കെ വേണം ബാക്ക്‌ ഗ്രൌണ്ടില്‍)

ചോദിക്കാന്‍ വിട്ടു താനെന്താ ഒരു മ്നുന്നറിയിപ്പും ഇല്ലാതെ ഇങ്ങ്‌ വന്നത്‌?
സുശ്രുതാ, ഈയിടെ എങ്ങാനും താന്‍ ഭാവിയിലോട്ട്‌ നോക്കിയിരുന്നോ?

ഇവിടുള്ള പണി തീര്‍ക്കാന്‍ തന്നെ ദിവസം തികയുന്നില്ല. എന്താ ചോദിച്ചത്‌? ഭാവിയില്‍ വൈദ്യം പുരോഗതിയില്‍ തന്നെ ആണല്ലോ?
മരുന്നുകള്‍ പുരോഗമിക്കുന്നുണ്ട്‌, രോഗങ്ങളും പുരോഗമിക്കുന്നുണ്ട്‌, രോഗിയുടെ ധനശേഷിയും പുരോഗമിക്കുന്നുണ്ട്‌. അതനുസരിച്ച് ഡോക്റ്റര്‍മാരുടെയും മരുന്നു കമ്പനികളുടേയും ആസ്തിയും. എത്രയാ പേറ്റന്റുകള്‍.
പേറ്റന്റോ? താന്‍ പേഷ്യന്റ്‌ എന്നാണോ ഉദ്ദേശിച്ചത്‌?
അല്ലല്ല. മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ താനൊരു കണ്ടുപിടിത്തം നടത്തിയെന്നു വയ്ക്കുക, പത്തിരുപതു കൊല്ലം കൊള്ളവിലയ്ക്ക്‌ അതു കച്ചവടമാക്കി മൊത്തം ലാഭം കമ്പനിക്കു പോകും.

ഭഗവാനേ. ഞാനും താനുമൊക്കെ അങ്ങനെ തുടങ്ങിയെങ്കില്‍ ഈ ലോകം മുഴുവന്‍ വിലയ്ക്കു വാങ്ങാമായിരുന്നല്ലോടോ.

അതെന്തെങ്കിലുമാകട്ട്‌, മാനവരാശി വളര്‍ച്ചയില്‍ തന്നെയാണ്‌, ഭാഗ്യം. പറഞ്ഞു വന്നത്‌, ഞാനും താനും തമ്മില്‍ എന്താ കണക്ഷന്‍, ഞാന്‍ എന്തിനാണ്‌ ഇന്ത്യന്‍ മെഡിസിന്‍ ഇമ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌, ഞാന്‍ തന്നില്‍ നിന്നാണോ താന്‍ എന്നില്‍ നിന്നാണോ പഠിച്ചത്‌, എന്റെ ലൈബ്രറിയില്‍ കണ്ട പുസ്തകങ്ങളില്‍ എത്രയെണ്ണം താന്‍ തന്നതാണ്‌ എന്നൊക്കെ ഭയങ്കര മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍ ഗവേഷിച്ച്‌ പുസ്തകം ഇറക്കലോട്‌ ഇറക്കല്‍ നടക്കുന്നു, ഒരു രണ്ടായിരത്തഞ്ഞൂറു വര്‍ഷം അപ്പുറത്ത്‌.

നമ്മളു പോലും അതാലോചിച്ചിട്ടില്ലല്ലോ എന്റെ ഹിപ്പോക്രറ്റീസേ, പിന്നെ ഇവന്മാര്‍ക്കെന്താ അസുഖം?
ഇവന്മാരാണു സോദ്ദേശ ചരിത്രകാരന്മാര്‍. വൈദ്യം പലതായി പിരിഞ്ഞു. ഇപ്പോ ആയുര്‍വേദമാണോ അലോപ്പതിയാണോ ശരി, ഇന്ത്യയാണോ യൂറോപ്പാണോ ചികിത്സയുടെ അവകാശികള്‍ എന്നൊക്കെ ഡോക്റ്റര്‍മാര്‍ തമ്മില്‍ തര്‍ക്കമാണെന്നേ. ആ ഗ്യാപ്പില്‍ പുസ്തകമിറക്കി കാശുവാരുന്നവരാണു മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍.

പൂച്ച ഏതു നിറമാണെങ്കിലും എലിയെ പിടിച്ചാല്‍ പോരേ സായിപ്പേ.
സാമീ, ആ പ്രയോഗം വേണ്ട, മാവോ സെദോങ്ങ്‌ ജനിച്ചിട്ടില്ല.

എന്നിട്ട്‌ ചരിത്ര ഗവേഷകര്‍ എന്താ കണ്ടുപിടിച്ചത്‌?
അവര്‍ ആഗ്രഹിച്ചതെല്ലാം കണ്ടുപിടിച്ചു. റോയ്‌ലേ എന്ന ആള്‍ "ആന്റിക്വിറ്റി ഓഫ്‌ ഹിന്ദൂ മെഡിസിന്‍" എന്ന പുസ്തകത്തില്‍ പറയുന്നത്‌ എല്ലാം തന്റെയാ, ഞാന്‍ അടിച്ചു മാറ്റി എന്നാണ്‌.

ഹിന്ദൂ മെഡിസിനോ???
ബ്രിട്ടീഷുകാര്‍ക്ക്‌ ഹിന്ദുവും ബൌദ്ധനും ജൈനനും ഒക്കെ ഒന്നാണെന്നേ. സയന്‍സ്‌ ആന്‍ഡ്‌ സീക്രട്ട്‌ ഓഫ്‌ എയര്‍ളി മെഡിസിന്‍ എന്ന ഗ്രന്ഥത്തില്‍ ഥോര്‍വാള്‍ഡ്‌ എന്ന സായിപ്പ്‌ പറഞ്ഞത്‌ എന്റെ ശസ്ത്രം നിന്റെ ശസ്ത്രത്തോളം ക്രിയ ചെയ്യാത്തതുകൊണ്ട്‌ ഞാന്‍ നിന്റെ മുന്നില്‍ ആരുമല്ലെന്നാ.

അപ്പോ തന്റെ ഭാഗം പറയാന്‍ ആരുമില്ലേടോ?
ഇല്ലേന്നോ? മെഡിസിന്‍ ത്രൂഔട്ട്‌ ആന്റിക്ക്വിറ്റി എന്ന പുസ്തകത്തില്‍ അമേരിക്കക്കാരന്‍ ഗോര്‍ഡന്‍ പറയുന്നത്‌ താന്‍ മൊത്തമായി ഗ്രീക്ക്‌ വൈദ്യം മോഷ്ടിച്ചെന്നാ. അങ്ങനെ കുറേ വേറേ ആള്‍ക്കാരും.

ഇവന്മാര്‍ക്ക്‌ എന്തിന്റെ കേടാ? ഒരുമാതിരി കൊച്ചു പിള്ളേര്‍ എന്റെ പിതാവ്‌ നിന്റെ പിതാവും
ഇടികൂടിയാല്‍ എന്റപ്പനേ ജയിക്കൂ എന്നൊക്കെ പറയുന്നതുപോലെ ഉണ്ടല്ലോ ഇത്‌. മനുഷ്യന്‍ വളരുന്നെന്ന് താന്‍ പറഞ്ഞത്‌ പടവലങ്ങ വളരുന്നതുപോലെ മോളീന്നു കീഴ്പ്പോട്ടാണോടോ?

നില്ല്. പറഞ്ഞു തീര്‍ന്നില്ല. ജോവാന്‍ ഹെര്‍മ്മന്‍ ബാസ്സ്‌ പറയുന്നത്‌ സുശ്രുതന്‍ എന്നൊരാളേ ജീവിച്ചിരുന്നിട്ടില്ല, ആയുര്‍വേദക്കാരു പറയുന്ന ഈ സുശ്രുതന്‍ ഹിപ്പോക്രാറ്റീസ്‌ ആണെന്നാണ്‌. ആരോ ഹിന്ദു പണ്ട്‌ ഗ്രീസില്‍ പോയവഴി എന്റെ ലൈബ്രറിയിലെ പുസ്തകം മോഷ്ടിച്ച്‌ സംസ്കൃതത്തിലാക്കിയതാണ്‌ സുശ്രുതസംഹിത എന്ന്.

ഹ ഹ. ഞാന്‍ ഇല്ലെന്നോ? സുശ്രുതന്‍ എന്ന പേരിനു ഹിപ്പോക്രറ്റീസുമായി ഒരു സാമ്യവും ഇല്ലല്ലോടോ?
അതല്ലേ രസം. ഇന്ത്യക്കാര്‍ മന്ദബുദ്ധികള്‍ ആയതുകൊണ്ട്‌ എന്നെ കണ്ട്‌ സോക്രട്ടീസ്‌ ആണെന്നു തെറ്റിദ്ധരിച്ച്‌ സംസ്കൃതത്തില്‍ സുശ്രുതന്‍ എന്നു പറഞ്ഞതാണെന്ന്. പിന്നെ താന്‍ ജനിച്ച കാശി എന്ന സ്ഥലം ശരിക്കും ഇല്ലെന്നും അതു ഞാന്‍ ജനിച്ച കോസെ ആണെന്നും ഹെര്‍മ്മന്‍ നിരീക്ഷിക്കുന്നു.

ഞാന്‍ കാശിക്കു പോവ്വാണ്‌ ഹിപ്പോക്രറ്റീസേ.
ഓ വീടിനെക്കുറിച്ചൊന്നു പറഞ്ഞപ്പോഴേക്ക്‌ താന്‍ നൊസ്റ്റാള്‍ജിക്ക്‌ ആയോ? ഇതാണോടോ സന്യാസം?
ച്ഛെ, വീട്ടില്‍ പോണെന്നല്ല, കാശിക്കു പോണു എന്നത്‌ ഒരു പ്രയോഗമാണ്‌. മടുത്തു, ഒക്കെ ഇട്ടെറിഞ്ഞ്‌ വല്ലവഴിക്കും പോകും എന്നര്‍ത്ഥത്തില്‍.

(ഈ പോസ്റ്റിന്റെ സ്റ്റൈലിനു ക്രെഡിറ്റ്പ്പാട്‌ സാന്‍ഡോസിന്‌)

Saturday, October 20, 2007

ബൂലോഗവിചാരണം- 6 വായനാസമൂഹം- ഒരു കുസൃതി പരീക്ഷണം

വായനാ സമൂഹത്തെ ബ്ലോഗെഴുത്തുകാരന്‍ ക്രമേണ സമ്പാദിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്. ആരാണ്‌ വായനക്കാരന്‍ എന്നത് എന്താണ്‌ എഴുതുന്നതെന്നനുസരിച്ചിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കാലം കൊണ്ട് ഒരു ചെറിയ സംഘം ഡെഡിക്കേറ്റഡ് റീഡേര്‍സ് ഓരോ ബ്ലോഗിനും (പല ബ്ലോഗുകള്‍ ഉള്ളവര്‍ക്ക് ഓരോ ബ്ലോഗിലെയും പ്രതിപാദ്യവിഷയം വ്യത്യസ്ഥമായിരിക്കുമല്ലോ, അതിനനുസരിച്ച് ഒരാളിന്റെ തന്നെ വായനാസമൂഹത്തിലെ അംഗങ്ങള്‍ക്കും വ്യത്യാസം വരും) ചുറ്റും ഉണ്ടായി വരും. ഒരു ചെറിയ സംഘം വായനക്കാര്‍ കഴിയുന്നത്ര ബ്ലോഗുകള്‍ വായിച്ച് കമന്റുകള്‍ എഴുതാറുണ്ട്. അവര്‍ ഏറെക്കാലം അതു ചെയ്യാറില്ല (മിക്കപ്പോഴും ബ്ലോഗ് വായനയുടെ ആരംഭകാലത്ത് അല്ലെങ്കില്‍ വെക്കേഷന്‍ സമയം തുടങ്ങി അധിക നേരം വായിക്കാന്‍ കിട്ടുമ്പോള്‍). ഇവര് ഇന്‍ഫ്രീക്വന്റ് കമന്റര്‍മാര്‍ ആകുമ്പോഴേക്ക് മറ്റു ചിലര്‍ ആ സീറ്റുകളില്‍ ഇരിക്കയായി.

ബ്ലോഗിന്റെ പോപ്പുലേഷന്‍ എക്സ്പ്ലോഷനു മുന്നേ ഒരു റീഡര്‍ കമ്യൂണിറ്റി സ്ഥാപിക്കുന്നതിലും ബുദ്ധിമുട്ടാണോ ആയിരക്കണക്കിനു ബ്ലോഗുകള്‍ മലയാളത്തിലുള്ള ഇക്കാലത്ത്? എണ്ണത്തില്‍ പോസ്റ്റുകള്‍ അധികമുള്ള ഇക്കാലത്ത് വായനക്കാരന്‍ വളരെ choosy ആകുമെന്നും പഴയകാലത്തിലും പ്രയാസമാണ്‌ ഇന്നൊരു സ്ഥിര വായനസംഘത്തെ സ്വന്തം ബ്ലോഗിനുണ്ടാക്കി കൊടുക്കാനെന്നും പെട്ടെന്ന് തോന്നിയേക്കാം. ഏതു പഴയ ബ്ലോഗര്‍ക്കും ലളിതമായൊരു പരീക്ഷണം നടത്തി തന്റെ വായനക്കാരെ അവരെങ്ങനെ തന്റെ ബ്ലോഗിലെത്തിയെന്നും എത്രകാലം കൊണ്ടെത്തിയെന്നും എന്തുകൊണ്ട് അവരവിടെ തങ്ങിയെന്നും മനസ്സിലാക്കാം. എങ്ങനെ?

മറ്റൊരു പേരില്‍ ഒരു ബ്ലോഗ് തുടങ്ങുക. അമ്പാലിട്ട് ആദ്യം മുതല്‍, ഒരു തുടക്കക്കാരനായി. എഴുതിയെഴുതി പതിഞ്ഞ ശൈലിയെല്ലാം മറന്ന് ആദ്യപോസ്റ്റ് എഴുതുന്ന കാലത്തു നിന്നും. മൊത്തമായി പഴയ ബ്ലോഗ്ഗുകളുടെ തീമും പ്രതിപാദ്യവിഷയങ്ങളും ആവര്‍ത്തിക്കരുത്, ജനം കയ്യോടെ പിടികൂടുകയോ കുറഞ്ഞ പക്ഷം അനുകരിച്ചെഴുതുന്നവനെന്ന് വിളിക്കുകയോ ചെയ്യും. പുതിയ കാര്യങ്ങളെഴുതുക. എത്രമാറിയാലും, എത്രമാറ്റിയാലും, എന്തു ചെയ്താലും മാറാത്ത നിങ്ങളുടെ സിഗ്നേച്ചര്‍ അതിലുമുണ്ടാവും, തീര്‍ച്ച.

എത്രകാലം കൊണ്ട് നിങ്ങളുടെ റീഡര്‍ ബേസ് പുതിയ ബ്ലോഗില്‍ സ്ഥാപിക്കാന്‍ കഴിയും? ആരെഴുതും നിങ്ങല്‍ക്ക് അഭിപ്രായങ്ങള്‍? ആദ്യമെത്തുക ബ്ലോഗ് മുഴുവനും വായിച്ച് അഭിപ്രായം പറയുന്ന വായനക്കാരാകും, സംശയമില്ല. അവര്‍ നിങ്ങളാദ്യം ബ്ലോഗ് എഴുതിയ കാലത്തെ അതേ പേരുകളാകണമെന്നില്ല, പക്ഷേ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാവില്ല.

പണ്ടെന്നോ നിങ്ങളെ വായിച്ചിരുന്നവര്‍, ശേഷം ബ്ലോഗ് വായനയില്‍ നിന്നു വിട്ടിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് മടുത്തിട്ടോ പോയവര്‍ ഒരിക്കലും എത്തില്ല. അവരിപ്പോള്‍ നിങ്ങളുടെ ശരിക്കുള്ള ബ്ലോഗിലും വരാറില്ലല്ലോ.

നിങ്ങളുടെ ഡെഡിക്കേറ്റഡ് റീഡര്‍ കമ്യൂണിറ്റി വളരെ ചെറിയ കാലം കൊണ്ട് പുതിയ ബ്ലോഗറെയും ന്യായമായും കണ്ടെത്തേണ്ടതാണ്‌ ചെറിയ കാലയളവില്‍ അവരുടെ കമന്റുകള്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ കാണാം, അല്ലെങ്കില്‍ വായനാലിസ്റ്റില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെടും. .(നിങ്ങള്‍ പൂര്വ്വ ജന്മത്തില്‍ കവിതയും രാഷ്ട്രീയവും എഴുതിയിരുന്ന ആളാണെങ്കില്‍ അംശാവതാരത്തിലെ കവിത പോസ്റ്റുകള്‍ക്ക് രാഷ്ട്രീയ ബ്ലോഗിന്റെ റീഡര്‍മാര്‍ എത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

ഈ പരീക്ഷണം എന്തിനാണ്‌?
ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് നിലവിലുള്ള റീഡര്‍ ബേസ് എന്നത് അഞ്ചോ എട്ടോ പോസ്റ്റുകള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് സ്വയം തിരുത്തി മനസ്സിലാക്കാന്‍.

ബ്ലോഗുകള്‍ എണ്ണത്തില്‍ കൂടിയതുകൊണ്ട് ഇപ്പോഴത്തെ ബൂലോഗത്ത് എഴുത്തുകാരന്‍ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടോ പോസ്റ്റുപിടിയന്‍ അഗ്രിഗേറ്ററും ലിസ്റ്റും പൈപ്പും കമന്റു ഗ്രൂപ്പും പത്രദ്വാരാ പ്രശസ്തിയും മറ്റും കിട്ടിയതിനാലെ ഇപ്പോഴത്തെ ബൂലോഗത്തൊരു ബ്ലോഗ് സ്ഥാപിച്ചെടുക്കാന്‍ പണ്ടില്ലാത്ത എളുപ്പമൊന്നും ഇല്ലെന്നും മനസ്സിലാക്കാന്‍.

അവസാനമായി, ഒക്കെ സ്വയം പരീക്ഷിച്ച്, സ്വയം അറിഞ്ഞ് സ്വന്തം മനസ്സില്‍ മാത്രം സൂക്ഷിക്കുക. ടെസ്റ്റ് റിസല്‍റ്റ്, പ്രൂഫ് എന്നൊക്കെ പറഞ്ഞ് രണ്ടാം ജന്മത്തിന്റെ വിവരങ്ങള്‍ ബ്ലോഗിലോ സുഹൃത്തുക്കളോടോ വെളിപ്പെടുത്തരുത്. നിര്‍ദ്ദോഷമായ ഒരു പരീക്ഷണമാണെങ്കിലും നിങ്ങള്‍ മറ്റൊരാളെന്ന് തന്നെ വിശ്വസിച്ച് ആത്മാര്‍ത്ഥമായി കമന്റുകളെഴുതുകയും മറ്റും ചെയ്തവരെ അപമാനിക്കലാവും അത്.

[ഞാന്‍ ഇത് പരീക്ഷിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാല്‍ സന്ദേശമെന്ന സിനിമയില്‍ ശങ്കരാടി പറയുമ്പോലെ... ബാക്കി വക്കാരി കാണാപ്പാഠം പറയും :) ]

Tuesday, October 16, 2007

മോബ് ജസ്റ്റിസിന്റെ കാലം വരവായി

മോബ് ജസ്റ്റിസിന്റെ ലോകത്തേക്ക് സ്വാഗതം. ഇവിടെ നീതി ആള്‍ക്കൂട്ടം തീരുമാനിക്കുന്നതാണ്‌. ദരിദ്രനും അശരണനും ഇവിടെ നിയമം ലംഘിക്കുന്നു, ധനവാനും ശക്തനും അത് ലംഘിക്കുകയില്ല, കയ്യിലെടുത്ത് നടക്കുകമാത്രമേ ചെയ്യൂ..." മോബ് ജസ്റ്റീസ് എന്ന വീഡിയോ ഗെയിമിന്റെ സ്പ്ലാഷ് സ്ക്രീന്‍ ആണിത്.

ആധുനിക ലോകത്തിന്‌ ഏലിയന്‍ കഥയും പ്രേതബാധയും പോലെ വീഡിയോയിലും സിനിമയിലും മാത്രം നടക്കുന്ന മോബ് ജസ്റ്റിസ് വളരെയൊന്നും പണ്ടല്ലാത്ത ഒരുകാലത്ത് ലോകമെമ്പാടും നിലവില്‍ ഉണ്ടായിരന്നു. ആള്‍ക്കൂട്ടം, അല്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന പോക്കിരിയുടെ ഇരയും ഒരേതരം ആയിരുന്നു. അമേരിക്കയില്‍ വെള്ളക്കാരനോട് എതിര്‍ത്തു സംസാരിച്ച കാപ്പിരിയും അവന്റെ കുടുംബവും, യൂറോപ്പില്‍ തെരുവില്‍ സാധനം വിറ്റ ജിപ്സി, ചൈനയിലൊരപ്പക്കഷണം മോഷ്ടിച്ച യാചകന്‍, ഇന്ത്യയിലൊരു വാഴക്കുല മോഷ്ടിച്ച ദളിതന്‍- ലക്ഷക്കണക്കിനാളുകള്‍ ലിഞ്ച് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. മോബ് ജസ്റ്റിസ് എന്ന കളിയില്‍ അശരണനും ദരിദ്രനും ഒറ്റപ്പെട്ടവനും വന്നു കയറിയവനും മാത്രം എന്നും പ്രതിസ്ഥാനത്തു നിന്നു.

കേരളത്തില്‍ വീഡിയോ ഗെയിമിലല്ല, വാര്‍ത്തയില്‍ ഈയിടെ മോബ് ജസ്റ്റിസ് കളി കണ്ടു. ഇതിനും മുന്നേ ഉണ്ടായിക്കാണാം, ഇരയൊരു ഗര്‍ഭിണി ആയതുകൊണ്ടും ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയതുകൊണ്ടും മാത്രം ഈ സംഭവം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാകാം.

ലിഞ്ചിങ് മനോഭാവം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. കുപ്രസിദ്ധമായ അമേരിക്കന്‍ ഡെത്ത് കാര്‍ണിവല്‍ സമയത്തിനു വര്‍ഷങ്ങള്‍ മുന്നേ തന്നെ പത്രങ്ങള്‍ നീതിന്യായവ്യവസ്ഥ ദുഷിച്ചു നാറുന്നു, കൊലകള്‍ നടത്തിയവരെ കോടതികള്‍ അഴിച്ചു വിടുന്നു, ജനജീവിതം അസഹ്യം, പോലീസ് നിര്വീര്യം എന്ന് സ്ഥിരം വെണ്ടയ്ക്ക നിരത്തുകയും ലിഞ്ച്ചിങ് തുടങ്ങിയ സമയം മുതലേ അതിനു വളരെ വലിയ പ്രശസ്തി കൊടുക്കുകയും ചെയ്തിരുന്നു.

സിംഗപ്പൂരില്‍ നിന്നും കപ്പലില്‍ രത്നവുമായെത്തുന്ന കൊള്ളക്കാരനായിരുന്നു ഒരുകാലത്ത് കേരളത്തിന്റെ ജനപ്രിയ സിനിമകളിലെ വില്ലന്‍. നായകന്‍ അവനെ പിടികൂടാന്‍ ത്യാഗങ്ങള്‍ സഹിക്കുന്നവനും. പിന്നെയത് മെല്ലെ സ്വന്തം കുടുംബത്തിനു നീതി കിട്ടാന്‍ വേണ്ടി നിയമം കയ്യിലെടുക്കുന്ന, കൃത്യം നിര്വഹിച്ച് സംതൃപ്തിയോടെ പോലീസിന്റെ വെടികൊണ്ട് ചാകുന്ന മസിലുരുണ്ടഹീറോയിലേക്ക് തിരിഞ്ഞു. ഒടുക്കം ദേഷ്യം വരുമ്പോഴെല്ലാം വെറുതേ തല്ലുകയും കൊല്ലുകയും കൊലവിളിക്കുകയും ചെയ്യുന്ന ആടുതോമാമാരും നീലകണ്ഠന്‍ കാര്‍ത്തികേയന്മാരുമൊക്കെയായി ആരാധനാപാത്രങ്ങള്‍.

അറപ്പില്ലാതെയാക്കുക, ഉളുപ്പില്ലാതെയാക്കുക എന്ന കര്‍മ്മം മാദ്ധ്യമങ്ങളാണ്‌ ചെയ്തു തന്നത്. അവര്‍ മോര്‍ച്ചറിയില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട മൃതദേഹവും തെരുവിലിട്ട് ബാലനെ തല്ലിക്കൊല്ലുന്നതുമെല്ലാം മണിക്കൂറുകളോളം ചിത്രങ്ങളായി കാണിച്ചു, വാര്‍ത്തകളാക്കി ദിവസങ്ങളോളം കൊണ്ടാടി. ഡെത്ത് കാര്‍ണിവല്‍ സമയത്തെ അമേരിക്കയിലെ പത്രങ്ങളെപ്പോലെ ജനത്തില്‍ അരക്ഷിതത്വവും ഭീതിയും വളര്‍ത്തി. " ജനം പിടികൂടിയ നീഗ്രോയുടെ അംഗങ്ങളെല്ലാം അറുത്തു മാറ്റിയിട്ടും അവന്‍ പ്രാണനു വേണ്ടി കേഴുകയായിരുന്നു, അവര്‍ പ്ലേയര്‍ ഉപയോഗിച്ച് പല്ലു പിഴുതു, നാക്ക് അറുത്തെടുത്തു ഹൃദയവും കരളുമെടുത്ത് കഷണങ്ങളാക്കി, ശവം കുത്തിപ്പൊളിച്ച് എല്ലുകള്‍ എടുത്ത് ഇരുപത്തഞ്ചു സെന്റിനു വളമിടാന്‍ വിറ്റു..." [The Springfield Weekly Republican, April 28, 1899] എന്ന രീതിയിലെ റിപ്പോര്‍ട്ടുകള്‍ മലയാളപത്രങ്ങള്‍ എഴുതാന്‍ തുടങ്ങി. സംഭവങ്ങളുടെ യഥാര്‍ത്ഥ ഫീല്‍ ജനത്തിനു കിട്ടാനാണ്‌ ഒരാള്‍ വെട്ടേറ്റു മരിച്ചു എന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ഇന്‍സ്ക്രീനില്‍ പരേതന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ തെളിയുന്ന പഴയ ദൂരദര്‍ശന്‍ രീതിക്കു പകരം ഛന്നഭിന്നമായ ഒരു ശവവും അലമുറയിട്ടു കരയുന്ന കുട്ടികളേയും ചേര്‍ത്ത് അരമണിക്കൂര്‍ ആഘോഷമൊപ്പിക്കുന്ന പുതിയ സമ്പ്രദായം എന്നു പറഞ്ഞ എന്റെ മാദ്ധ്യമ സുഹൃത്തിനോട് ഈ രീതി വച്ച് മന്ത്രിയെക്കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനു രണ്ട് മക്കളുണ്ടെന്ന് പറയുന്ന രംഗം വരുമ്പോള്‍ മക്കള്‍ ഉണ്ടായ ഫീല്‍ കിട്ടാന്‍ മന്ത്രിയും ഭാര്യയുമായുള്ള കിടപ്പറ രംഗം കാണിക്കേണ്ടതില്ലേ എന്നു ചോദിച്ചപ്പോള്‍ കൊഞ്ഞനം കുത്തി കാട്ടിയിട്ടു പോയി.

മോബ് ജസ്റ്റിസിന്റെ ലോകത്തിന്റെ നിര്‍മ്മാണം കേരളത്തില്‍ പൂര്‍ത്തിയാവുന്നു .മനോരോഗിയോ ക്രിമിനലോ അല്ലാത്ത വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഒരാളിനെ ജീവനോടെ കത്തിക്കാനും ഒരു ശരീരത്തിയില്‍ ആയിരത്തൊന്നു തവണ നിറയൊഴിപ്പിക്കാനുംരു മനുഷ്യനെ വാഹനത്തിനു പിറകില്‍ കെട്ടി വലിച്ചിഴയ്ക്കാനും അവന്റെ അംഗങ്ങള്‍ വെട്ടി എടുത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനും പ്രേരിപ്പിക്കുന്നതെന്താണ്‌?
൧. ജനക്കൂട്ടം സംഘടിതരും ആരോപണവിധേയന്‍ അശക്തനും ആയിരിക്കുന്ന അവസ്ഥ
൨. പ്രതിയെക്കാള്‍ തങ്ങള്‍ ഉയര്‍ന്നവരും കൂടുതന്‍ അവകാശങ്ങളുള്ളവരും ആണെന്ന ബോധം
൩ അരക്ഷിതത്വബോധം
൪. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലായ്മയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ തികയുന്നില്ലെന്ന ആവലാതിയും.
൫. ക്രൂരത എല്ലാവരിലുമുണ്ടെന്നും, തന്റെ ക്രൂരത അതിനാല്‍ ജസ്റ്റിഫൈ ചെയ്യപ്പെടുന്നെന്നും ഉള്ള വിശ്വാസം

മോബ് ജസ്റ്റിസ് സമൂഹത്തിന്റെ അടുത്ത പടി രാഷ്ട്രീയ മത നേതാക്കള്‍ ഇതിനെ സാധൂകരിച്ചു സംസാരിക്കുക എന്നതാണ്‌. ജനത്തിന്റെ മൊത്തം മന:സാക്ഷിയാണല്ലോ നേതാവ്. അടുപ്പിച്ച് പത്ത് ലിഞ്ചിങ്ങ് സംഭവങ്ങളുണ്ടായാല്‍ "പൊതുജനത്തിനു പോലീസും കോടതിയും നീതി കൊടുക്കാത്തതിനാലെ സാധാരണക്കാരന്‍ വാളും കത്തിയുമെടുക്കേണ്ട അവസ്ഥയാണിന്നു കേരളത്തില്‍ എന്ന ലൈനില്‍ പത്രപ്രസ്താവന പ്രതീക്ഷിക്കാം. സൗത്ത് ആഫ്രിക്കന്‍ നെക്ക് ലേസിങ്ങ് പരമ്പരയെ (ജനം ആരെയെങ്കിലും പിടികൂടി മര്‍ദ്ദിച്ച് ഒടുക്കം ടയറില്‍ പെട്രോള്‍ ഒഴിച്ച് കഴുത്തിലിട്ട് ജീവനോടെ കത്തിക്കുന്ന ലിഞ്ചിങ് രീതി) "വെളുത്തവര്‍ഗ്ഗക്കാര്‍ ഭരിക്കുന്ന ഈ നാട്ടില്‍ അവരുടെ പോലീസും കോടതിയും കറുത്തവര്‍ക്ക് നീതിന്യായം ഉറപ്പുവരുത്തുന്നില്ല, അതിനാല്‍ ജനം സ്വയം ശിക്ഷ വിധിക്കേണ്ടി വരുന്നു" എന്നാണ്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നെന്ന് വിശ്വസിക്കുന്ന വിന്നി മണ്ടേല ന്യായീകരിച്ചത്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ബൊളിവിയ പോലെ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ്‌ ഇക്കാലത്തും നിലവിലുള്ളത്. ചൈനയില്‍ ഈ അടുത്ത സമയത്ത് ഒരു സൈക്കിള്‍ യാത്രക്കാരിയെ കാര്‍ യാത്രക്കാരി ഇടിച്ചുകൊന്ന ഒരു സംഭവം ഡിസ്കഷന്‍ ഫോറത്തില്‍ പോസ്റ്റ് ആയി വന്നു. അവളുടെ കാറടിച്ചു തകര്‍ക്കണം, കാലു വെട്ടണം എന്നൊക്കെ കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ പോലീസ് ഫോറം അടച്ചുപൂട്ടാന്‍ ഹോസ്റ്റിനു നിര്‍ദ്ദേശം നല്‍കി. "ലിഞ്ച്ചിങ്ങ് തെമ്മാടികളുടെ രീതിയാണ്‌. ഓണ്‍ലൈന്‍ ലിഞ്ച്ചിങ്ങ് നടത്തുന്നവര്‍ സൈബര്‍ തെമ്മാടികളും. നമ്മുടെ നീതിബോധത്തിനതു യോജിക്കില്ല." എന്നായിരുന്നത്രേ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ഈ പോസ്റ്റ് രാജീവ് ചേലനാട്ടിന്റെ അപമാനിക്കപ്പെട്ട്‌, വെറുക്കപ്പെട്ട്‌, കശാപ്പുചെയ്യപ്പെട്ട്‌ എന്ന പരിഭാഷയ്ക്ക് സമര്‍പ്പിക്കുന്നു. നന്ദി

Tuesday, September 18, 2007

എന്തിനു ഞാന്‍ ബ്ലോഗെഴുതുന്നു?

വിവരസംഭരണം, ആശയപരവും വൈകാരികവുമായ വിനിമയം,തൊഴില്‍സംബന്ധമായ ഉപയോഗം എന്നിവ കുറഞ്ഞൊരളവിലും കവിഞ്ഞ് നടക്കാത്ത ഏതുഭാഷയും മറ്റൊന്നിലേക്ക് ദഹിച്ചു ചേരും. നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള മലയാളവും ഈ ഭീഷണിയുടെ നിഴലിലാണെന്നിരിക്കെ കാലാതീതാസ്തിത്വമുള്ള, ഒരു കീ തൊട്ടു വിളിച്ചാലാര്‍ക്കും എന്നും കണ്മുന്നില്‍ പ്രത്യക്ഷമാവുന്ന ഇന്റെര്‍നെറ്റ് യൂണിക്കോഡ് മലയാളം എഴുതുന്നവരെല്ലാം നമ്മുടെ ഭാഷയുടെ ചിരന്തനത്വത്തിലേക്ക് എളിയ സംഭാവനകള്‍ ചെയ്യുന്നവരാണ്‌.

ഞാന്‍ ബ്ലോഗ് എഴുതുന്നത് ഈ ലക്ഷ്യം മാത്രം കണ്ടെന്ന് പറഞ്ഞാല്‍ അത് വെടിമരുന്ന് നിര്‍മ്മാണത്തെ സഹായിക്കാനാണ്‌ കടല്‍ക്കാക്ക കാഷ്ഠിക്കുന്നത് എന്ന് അവകാശപ്പെടുമ്പോലെയാകും. എന്റെ എഴുത്ത് എന്റെ ആത്മാവിഷ്കാരമാണ്‌. 'അനായാസപ്രകാശനം' എന്ന ബ്ലോഗറിന്റെ ആദര്‍ശസൂക്തം വ്യക്തമാക്കുന്നതുപോലെ എന്റെ ചിന്തകളെയും വീക്ഷണങ്ങളെയും സര്‍ഗ്ഗവാസനകളെയും അനിയന്ത്രിതമായി പ്രകാശിപ്പിക്കാനുള്ള വേദിയാണെനിക്ക് ബ്ലോഗ്.

എന്റെ ബ്ലോഗെഴുത്തിനു രണ്ടുവയസ്സ് തികയുന്നു. ബ്ലോഗ് എന്നെ എഴുത്തുകാരനാക്കിയെന്ന് പറയവയ്യ. ബ്ലോഗുകളുണ്ടാവും മുന്നേ ബുള്ളറ്റിന്‍ ബോര്‍ഡുകളിലും മറ്റും ഞാന്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ മനോവ്യാപാരങ്ങളുടെ തീവ്രതയും ആര്‍ജ്ജവവും എല്ലാദിവസവും ഒരുപോലെയായിരിക്കില്ല എന്നത് വകവയ്ക്കാതെ മനസ്സിലുരുത്തിരിയുന്നത് നിലവാരഭേദം വകവയ്ക്കാതെ എന്നും പ്രസാധനം ചെയ്യാന്‍ ബ്ലോഗുകളോളം യോജിച്ച മറ്റൊരു മാദ്ധ്യമവും ഞാന്‍ കണ്ടിട്ടില്ലെന്നത് ബ്ലോഗെന്ന മാദ്ധ്യമത്തെ എനിക്കു പ്രിയങ്കരമാക്കുന്നു.

ബ്ലോഗ് സമൂഹത്തിന്റെ സമ്മേളിതഞ്ജാനകോശമാണ്‌ എന്റെ മിക്ക പോസ്റ്റുകളുടെയും കുറ്റവും കുറവുംകമന്റുകളിലൂടെ കുറച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജെര്‍മനിയുടെ പതനത്തിനു സോവിയറ്റ് കത്യൂഷ റോക്കറ്റുകള്‍ വഹിച്ച പങ്കിനെപ്പറ്റി പോസ്റ്റ് ഇടുമ്പോള്‍ ഈയിടെ ഹിസ്‌ബുള്ള ഹൈഫക്കു നേരേ തൊടുത്ത കത്യൂഷകള്‍ മുന്നില്‍ വന്നു പതിക്കുന്നതു കണ്ട ഡാലി അതില്‍ ചിലത് കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ക്കോ പോളോയുടെ യാത്രകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ എനിക്കു കല്ലുകടിക്കുമ്പോള്‍ ഇറ്റാലിയന്‍ വേര്‍ഷനില്‍ നിന്നും ഉദ്ധരണികളുമായൊരു മനു വന്നു കമന്റു ചേര്‍ക്കുകയായി. തിരുവനന്തപുരത്തെയൊരു കര്‍ഷകനോ കൊറിയയിലെ ഒരു കവിയോ പൂനെയിലെ ഒരു വ്യവസായിയോ കോയമ്പത്തൂരിലെ ഒരു ശില്പിയോ ബാംഗളൂരിലെ സംസ്കൃതാദ്ധ്യാപികയോ വയനാട്ടിലെ ഒരദ്ധ്യാപകനോ അമേരിക്കയിലെ ഒരു ഡോക്റ്ററോ ആഫ്രിക്കയിലെ ഒരെഞ്ചിനീയറോ കൊച്ചിയിലെ ഒരു കലാസം‌വിധായകനോ ചെന്നെയിലെ ഒരു ഗായകനോ ഞാനായി മാറി അഭിപ്രായങ്ങളും തിരുത്തുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി എന്റെ പോസ്റ്റുകളെ കുറ്റമറ്റതാക്കുന്നു. വായനക്കാര്‍ കൃതിയില്‍ പങ്കുചേരുന്ന ഈയവസ്ഥയാണ്‌ എഴുത്തുകാരനല്ലാത്ത എന്നെ ബ്ലോഗില്‍ അതാക്കി മാറ്റുന്നതെന്ന് നിസ്സംശയം പറയാം.

Monday, July 30, 2007

കണക്കില്ലാത്ത മലയാളം

പണം മൂല്യ ചിഹ്നമായി ഉണ്ടാകും മുന്നേ തന്നെ കണക്കുകളുടെ രൂപത്തില്‍ അത് നിലനിന്നിരുന്നെന്നാണ്‌ അനുമാനിക്കപ്പെടുന്നത്. എഴുത്തു രൂപപ്പെട്ടത് അതിനും ശേഷമാകയാല്‍ അറിയപ്പെടുന്ന സംസ്കാരങ്ങളെല്ലാം നിലവില്‍ വന്നപ്പോഴേ അവര്‍ക്ക് കണക്കെഴുത്തും ഉണ്ടായിരുന്നെന്ന് ഊഹിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ കണക്കുകള്‍ കച്ചവടക്കാരന്റെയും രാഷ്ട്രത്തിന്റെയും രഹസ്യങ്ങളാകയാല്‍ അവ മറ്റു ചരിത്രരേഖകള്‍ പോലെ കണ്ടുകിട്ടാന്‍ വിഷമമായാല്‍ എന്തു തരം സമ്പ്രദായമായിരുന്നു അവിടങ്ങളിലെന്ന് കൃത്യമായി ഊഹിക്കാന്‍ പ്രയാസമാണ്‌.

ആധുനിക ലോകം മുഴുവന്‍ അംഗീകരിക്കുകയും പിന്‍‌തുടരുകയും ചെയ്യുന്ന അക്കൗണ്ടിങ് സമ്പ്രദായം ആണ്‌ ഇരട്ടപ്പെരുക്കം (ഡബിള്‍ എന്റ്റി സിസ്റ്റം). ആദ്യമായി ഇതിനെപ്പറ്റി പുസ്തകങ്ങളുണ്ടായത് വെനീസിലാണെങ്കിലും മദ്ധ്യേഷ്യ ആണ്‌ ഈ രീതിയുടെ അമ്മവീടെന്നും മുഗള്‍ അധിനിവേശക്കാലത്താണ്‌ ഇന്ത്യയില്‍ ഈ രീതി നിലവില്‍ വന്നതെന്നും അനുമാനിക്കപ്പെടുന്നു. (സകലതും ആര്‍ഷഭാരത്തിന്റേതാണെന്ന് അവകാശപ്പെടുന്നവര്‍ ഡബിള്‍ എന്റ്രി സിസ്റ്റവും ഇന്ത്യയിലുണ്ടായെന്നു പറയുന്നെങ്കിലും നിരത്തുന്ന തെളിവുകള്‍ അതു വിശ്വസിക്കാന്‍ മാത്രം ശക്തമല്ല). ബി സി നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ രാജ്യം കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുകയും അവ ആഡിറ്റിനു വിധേയമാക്കണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും കണക്കെഴുത്തു ഡിപ്പാര്‍ട്ട്മെന്റ് എങ്ങനെ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യണം എന്നതിനെക്കുറിച്ചും വിശദമായ നിര്‍ദേശങ്ങളുണ്ട്, എന്നാല്‍ എന്തു സമ്പ്രദായം വേണം കണക്കെഴുതാന്‍ പിന്‍‌തുടരേണ്ടത് എന്നതിനെപ്പറ്റി ഒന്നും കാണുന്നില്ല. എന്തായാലും ഇരട്ടപ്പെരുക്ക രീതിയടക്കം ആധുനിക കണക്കെഴുത്തുശാസ്ത്രം കൊളോണിയല്‍ ഭരണകാലത്തിനും മുന്നേ തന്നെ കേരളത്തില്‍ നിലവിലുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്‌.

കണക്കെഴുത്ത് ഒരു കൈത്തൊഴിലായി മൂത്ത കണക്കപ്പിള്ളയില്‍ നിന്നും ശിഷ്യനിലേക്ക് എന്ന സമ്പ്രദായം മാത്രമേ നമുക്കുണ്ടായിരുന്നുള്ളു. കലാശാലയില്‍ കണക്കെഴുത്തു പഠിപ്പിക്കുന്ന രീതി വന്നത് ബ്രിട്ടീഷ് ഭരണ കാലത്തായതിനാല്‍ കണക്കെഴുത്തു ബിരുദങ്ങളുള്ളവരെല്ലാം ആ വിദ്യ പഠിച്ചത് ഇംഗ്ലീഷിലായിരുന്നു. മലയാളത്തിലെ കണക്കെഴുത്തിന്റെ ക്ഷയം അക്കാലം തന്നെ തുടങ്ങിയെങ്കിലും നാശം പരിപൂര്‍ണ്ണമായത് കമ്പ്യൂട്ടറൈസേഷനോടുകൂടിയാണ്‌. കേരളത്തില്‍ കണക്കുകള്‍ കമ്പ്യൂട്ടറൈസേഷന്റെ ആരംഭകാലത്ത് കണക്കെഴുത്തും ഓഡിറ്റും ചെയ്ത ആളെന്ന നിലക്ക് ഒരു പക്ഷേ മലയാളത്തിലെഴുതിയ കണക്കുകള്‍ കാണാന്‍ ഭാഗ്യം ലഭിച്ച തലമുറയിലെ അവസാനക്കാരിലൊരാളാവാ0‍ ഞാന്‍.

ഇന്ന് ഭാഷ കമ്പ്യൂട്ടറുകള്‍ക്ക് പ്രശ്നമല്ല. പക്ഷേ മലയാളത്തില്‍ കണക്കെഴുതാവുന്ന പ്രമുഖ ഈ ആര്‍ പി ളൊന്നും നിലവിലില്ലെന്നാണ്‌ അറിവും വിശ്വാസവും. ഉദാഹരണത്തിന്‌, ഓറക്കിള്‍ ഫിനാന്‍ഷ്യല്‍സിനു മലയാളമില്ല, ഓറക്കിള്‍ ഡേറ്റബേസിനു മലയാളം മനസ്സിലാവുമെന്നിരിക്കെ
(http://www.oracle.com/global/in/pressroom/factsheet.html ) ആ കമ്പനിക്ക് അതൊരു വലിയ കാര്യമല്ലെങ്കിലും ആവശ്യക്കാരനില്ലാത്ത സ്ഥിതിക്ക് ഉല്പ്പന്നവും അവരുണ്ടാക്കുന്നില്ല. അറബി അറിയാത്ത ഞാന്‍ ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ ഉപയോഗിച്ച് അറബിയിലും ഇംഗ്ലീഷിലും റിപ്പോര്‍ട്ടുകള്‍ അടിക്കുന്നു . ഔദ്യോഗിക ഭാഷ "ഇംഗ്ലീഷും മലയാളവും" എന്ന് പ്രഖ്യാപിച്ച കേരള സംസ്ഥാനത്തിന്‌ മലയാളത്തില്‍ കണക്കെഴുതാന്‍ സം‌വിധാനമൊന്നുമില്ല.

ഒരു ഭാഷ നിലനില്‍ക്കണമെങ്കില്‍ :
1. വൈകാരിക വിനിമയം
2. ആശയ വിനിമയം
3. വിവര സംഭരണം/വിതരണം
4. ഔദ്യോഗിക ഉപയോഗം
5. സാഹിത്യ/ഇതര വിനോദപരമായ കാര്യങ്ങള്‍

എന്നിവയില്‍ ഭൂരിപക്ഷവും അതുകൊണ്ട്‌ സാധിക്കുന്ന തരക്കേടില്ലാത്ത അംഗബലമുള്ള ഒരു സമൂഹമുണ്ടായിരിക്കണം. അല്ലെങ്കില്‍ അത്‌ മൃതഭാഷയായിപ്പോകുകയോ മറ്റേതെങ്കിലും ഭാഷയിലേക്ക്‌ assimilate ചെയ്യപ്പെടുകയോ സംഭവിക്കും.
( മുന്‍ പോസ്റ്റ് : commentara.blogspot.com/2007/03/blog-post.html എന്നതില്‍ നിന്നും എടുത്തെഴുതിയത്)
വിവരസംഭരണം, തൊഴില്പരമായ അല്ലെങ്കില്‍ ഔദ്യോഗിക ഉപയോഗം എന്നീ രണ്ടു കാര്യങ്ങളിലാണു മലയാളത്തിന്റെ നില പരുങ്ങലിലേക്ക് പോയത് എന്നതിനാല്‍ മലയാളത്തിലെ കണക്കെഴുത്തിനു ഭാഷയെ നിലനിറുത്തുന്നതിലും ഒരു പങ്കുണ്ടെന്ന് കാണേണ്ടതുണ്ട്.

സാങ്കേതികമായി മലയാളത്തില്‍ കണക്കെഴുതാന്‍ സാധിക്കുന്ന ഈ ആര്‍ പി നിലവില്‍ വരാന്‍ വലിയ ബുദ്ധിമുട്ടുകളില്ലെന്നു കണ്ടല്ലോ. വേണ്ടത് കണക്കെഴുത്ത് മലയാളത്തില്‍ ചെയ്യാന്‍ അറിവുള്ളവരും, അങ്ങനെ ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങളുമാണ്‌.

തുടക്കമെന്ന നിലയ്ക്ക് കണക്കെഴുത്തു തൊഴില്‍ മലയാളത്തില്‍ പഠിക്കാന്‍ ഒരു പാഠപുസ്തകവും, ഇംഗ്ലീഷില്‍ പഠിച്ചവര്‍ക്ക് തത്തുല്യമായ മലയാളപദങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കാന്‍ ഒരു സാങ്കേതിക നിഘണ്ടുവുമാണ്‌. അതിലേക്ക് ഒരു തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്നു. കണക്കെഴുത്ത്, ഓഡിറ്റ് തുടങ്ങിയ മേഘലകളിലുള്ളവരുടെ സഹായം ഇതിലേക്ക് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ തെക്കന്‍ കേരളത്തില്‍ തമിഴ് കണക്കെഴുത്തു പദങ്ങളുടെ ആധിക്യം കൂടുതലുള്ളതായാണ്‌ കാണുന്നത്. വടക്കന്‍ കേരളത്തിന്റെ പദങ്ങള്‍ ഇതല്ലെങ്കില്‍ അറിയുന്നവര്‍ പറഞ്ഞുതരേണ്ടതുണ്ട്.

Tuesday, June 12, 2007

വടക്കന്‍ പാട്ടുകളുടെ കാലം

വടക്കന്‍ പാട്ടുകളുടെ കാലം ആരൊക്കെയോ എവിടെയൊക്കയോ പറഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഞാന്‍ മിക്കതും വായിച്ചിട്ടില്ല. ഉള്ളൂര്‍ അത് ആറാം നൂറ്റാണ്ടാണെന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. അതുകൊണ്ട് ഞാന്‍ മറ്റൊന്നും ആശ്രയിക്കാതെ അവയുടെ രചനാ രീതി, ചരിത്ര പശ്ചാത്തലം എന്നിവയെ കേരളചരിത്രവുമായി മാച്ച് ചെയ്ത് കാല നിര്‍ണ്ണയം നടത്താന്‍ ഒരുമ്പെടുന്നു. റെഫറന്‍സിനു പറ്റിയ പുസ്തകങ്ങള്‍ തല്‍ക്കാലം കയ്യിലില്ല, അതുകൊണ്ട് ഓര്‍മ്മയില്‍ ഉറച്ചു നില്‍ക്കുന്ന കാര്യങ്ങള്‍ മാത്രമെടുത്തുള്ള ഒരു ശ്രമമാണിത്.

രചനാരീതി:
പതിറ്റുപ്പത്ത്, പുറനാനൂറ് എന്നിവയില്‍ അകനാനൂറിലെ പ്രണയവും കൂട്ടിച്ചേര്‍ത്താല്‍ വടക്കന്‍ പാട്ടുകളുടെ ശൈലി ആയി! സംഘകാല കൃതി എന്ന രീതിയില്‍ വടക്കന്‍ പാട്ടുകളെ കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഈ ശൈലിയും ഭക്തി പ്രസ്ഥാനത്തിന്റെ കണിക പോലും പാട്ടുകളില്‍ ഇല്ലാത്തതുമാണ്‌.

അതിന്റെ ഭാഷയെക്കുറിച്ച് സിബു ഉന്നയിച്ചിരിക്കുന്ന സംശയം പ്രധാനപ്പെട്ട ഒന്നാണ്‌. ഇന്നു കാണുന്ന വടക്കന്‍ പാട്ടുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഭാഷയാണ്‌, കാരണം അവ തലമുറകളിലേക്ക് വാമൊഴിയായി വന്നു ചേര്‍ന്നവയാണ്‌. സംഘകാലത്തെ മലയാളത്തിലെ മറ്റു പാട്ടുകള്‍ ഒറിജിനല്‍ ഭാഷയിലേടുത്തു നോക്കാം:
കോളരി പാട്ടിന്റെ ഒരു വരി (സ്ക്രിപ്റ്റ് വട്ടെഴുത്ത്, ചട്ടമ്പി സ്വാമിയുടെ പ്രാചീന മലയാളത്തില്‍ ‍ ഉദ്ധരിച്ചിട്ടുള്ളത്, ഓര്‍മ്മയില്‍ നിന്ന്, പദങ്ങള്‍ മാറിയിട്ടില്ലെങ്കിലും ഓര്‍ഡര്‍ മാറിയിട്ടുണ്ടാവും)
"വളി, പുനല്‍, കാന്‍ വിശുമ്പും"
ഇന്നും കോളരിപ്പാട്ട് നിലനിന്നിരുന്നെങ്കില്‍ ഈ വരി
" കാറ്റും കടലുംനടുങ്ങീ അവന്റെ പൗരുഷം കാണെ.." എന്നോ മറ്റോ ആകുമായിരുന്നു.

മൊഴിയുടെ പരിണാമത്തില്‍ കഥയും അതിന്റെ പശ്ചാത്തലവും മാറുമോ? മാറുമെങ്കില്‍ ഇന്നത്തെ രൂപത്തിലെ വടക്കന്‍ പാട്ടുകളെ ചരിത്രത്തിലേക്ക് map ചെയ്താല്‍ പത്തൊമ്പതാം നൂറ്റാണ്ടെങ്കിലും കിട്ടുമല്ലോ? നമുക്കൊന്നു ശ്രമിക്കാം:

ഈ പാട്ടുകള്‍ എന്താണു പറയുന്നത്? നാടുവാഴികളും ദേശവാശികളും ഭരിക്കുന്നൊരു കേരളം (ആദ്യചേരകാലത്ത് അത് നിലവില്‍ വന്നിട്ടില്ലായിരുന്നു കോലത്തിരിയുടെയും സാമൂതിരിയുടെയും ഭരണത്തോടെ ആ സമ്പ്രദായം പോയി.) ഹിന്ദു മതക്കാരും ഇസ്ലാം മതക്കാരും ഉണ്ട്, എന്നാല്‍ ബുദ്ധ/ജൈനരെക്കുറിച്ചു പറയുന്നില്ല. അമ്പലങ്ങളിലെ പൂജാരികള്‍ക്ക് പ്രസക്തി കൊടുത്തു കാണുന്നില്ല, ചെട്ടികളും പട്ടന്മാരും ഒക്കെവരുന്നുണ്ട്, പക്ഷേ പാട്ടുകളില്‍ നമ്പൂതിരി ഇല്ല, യൂറോപ്യരില്ല, അതിനെക്കാള്‍ ഒക്കെ ശ്രദ്ധേയം കളരിപ്പയറ്റുകാരുടെ മഹാ സംഘര്ഷവും വീരശൂരത്വ പ്രകടനവും ആയിരുന്ന മാമാങ്കം വടക്കന്‍ പാട്ടുകളില്‍ ഇല്ല. അതുണ്ടായിരുന്ന കാലത്താണെങ്കില്‍ ഒരു ചേകവനോ കുറുപ്പോ മാപ്പിളയോ മാമാങ്കത്തിനു പോയി ജയിച്ചതോ ചതിയില്‍ പെട്ടതോ ആയ ഒരു പാട്ടെങ്കിലും കാണാതിരിക്കുമോ?



വ്യക്തമായും ഒമ്പത്, പത്ത്, പതിനൊന്നാം നൂറ്റാണ്ടുകള്‍ക്കിടയില്‍ നില്‍ക്കുന്നു പാട്ടുകള്‍ പറയുന്ന കാലം എന്ന് നമുക്ക് കാണാം

കഥയില്‍ കാണുന്ന സംഭവങ്ങളെയും വളരെ കുറച്ചല്ലാതെ അതിശയോക്തി ചേര്‍ത്തിട്ടുണ്ടാവാം, ഉദാഹരണം, പത്താം നൂറ്റാണ്ടോടെ വെടിമരുന്ന് പ്രചാരത്തിലായെങ്കിലും അക്കാലം ഒന്നോ രണ്ടോ എന്നല്ലാതെ തുളുനാടന്‍ കോട്ടയില്‍ ഒരു പീരങ്കി ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നത് കടന്ന പ്രയോഗമാവാം. ഒരു പക്ഷേ വടക്കന്‍ പാട്ടുകളിലെ വീരന്മാര്‍ സാങ്കല്പിക കഥാപാത്രങ്ങള്‍ തന്നെ ആവാം ( പതിറ്റുപ്പത്തില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളാണെങ്കില്‍ അകനാനൂറില്‍ അത് സാങ്കല്പ്പിക മനുഷ്യര്‍ ആയിരുന്നെന്ന് എന്റെ ഊഹം, രണ്ടും വടക്കന്‍ പാട്ടുകളില്‍ വരാം) എന്നാല്‍ അതുപയോഗിച്ചു കാലവും ജീവിതരീതിയും നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം വലിയ പങ്കൊന്നും വഹിക്കുന്നില്ല.

Monday, June 11, 2007

നയം വ്യക്തമാക്കുന്നു

എന്റെ ബ്ലോഗ്ഗിങ് നയം WEF 15-06-2007

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷം കൊണ്ട് മലയാളം യൂണിക്കോഡ് ബ്ലോഗിങ്ങ് വളര്‍ന്നത് അതിശയകരമായ വേഗതയിലാണ്‌. ഒരു വരിയെങ്കിലും യൂണിക്കോഡില്‍ എഴുതി ഇന്റര്‍നെറ്റിലെത്തിച്ചവര്‍ക്കെല്ലാം അതില്‍ വളരെയേറെ അഭിമാനിക്കാം. വായിച്ചു തീര്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ എഴുതയുണ്ടാക്കുക എന്നത് ഒരു ശ്രമകരമായ ദൗത്യം തന്നെയായിരുന്നു ഒരിക്കല്‍. ഇന്ന് വായിക്കാനൊന്നുമില്ല എന്ന അവസ്ഥ മാറിപ്പോയി. വന്‍ പോര്‍ട്ടലുകള്‍ പോലും മലയാളം യൂണിക്കോഡില്‍ എത്തിക്കഴിഞു. ഈ ഒരു നാഴികക്കല്ല് പിന്നിട്ട അവസ്ഥയില്‍ ഞാനെന്റെ ബ്ലോഗിങ് ശീലത്തെ പുന:പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു.

ഇതുവരെ ബ്ലോഗുകളും കമന്റുകളും എഴുതിയിരുന്നത് പരമാവധി മലയാളം കണ്ടന്റ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലായിരുന്നു. സ്വാഭാവികമായും ഞാന്‍ രസിക്കുന്നതെല്ലാം ബ്ലോഗ് വഴി ചെയ്തു, എനിക്കിഷ്ടമുള്ള തമാശകള്‍ പോസ്റ്റാക്കി, കമന്റ് ആക്കി, പലപ്പോഴും അന്ത:സ്സാരം പോലുമില്ലാത്ത കുറിപ്പുകളും കമന്റുകളും എഴുതി. വളരെ ആസ്വദിച്ചു തന്നെ, എന്നാല്‍ ആവശ്യം അറിഞ്ഞുകൊണ്ടും.
എന്റെ മിക്ക പോസ്റ്റുകളും കമന്റുകളും ഞാനൊന്നു വായിച്ചു നോക്കാന്‍ കൂടി സമയം എടുക്കാതെ പബ്ലിഷ് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്, അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ പോലും സമയം എടുത്തിട്ടില്ല.

ഇന്ന് അളവു കൂട്ടാനുള്ള ശ്രമങ്ങള്‍ അനാവശ്യമായിരിക്കുന്നതിനാല്‍ വാരിക്കൂട്ടല്‍ ഒരു വിപ്ലവം എന്നതിനെക്കാള്‍ ചവറു കൂനയുണ്ടാക്കല്‍ എന്ന ശല്യം ആയി മാറുകയാണെന്നു തോന്നുന്നു.

മാറിയ സാഹചര്യത്തില്‍ ഞാന്‍ എന്റെ ബ്ലോഗിങ്, വായനാ, കമന്റു നയം ഇങ്ങനെ മാറ്റിയെഴുതുന്നു (ആദ്യത്തേത് രണ്ടുവര്‍ഷം മുന്നേ എവിടെയോ കമന്റ് ആയി ഇട്ടിരുന്നു, ആ ബ്ലോഗ് നിലവിലില്ലെന്നു തോന്നുന്നു, അത് കാണാനില്ല. ഇനിയതിനു പ്രസക്തിയുമില്ല)
എന്റെ ബ്ലോഗുകള്‍ :

൧. നിലവില്‍ എനിക്ക് ദേവരാഗം, കൂമന്‍പള്ളി, ദേവപഥം, വിദ്യ, ആയുരാരോഗ്യം എന്നീ ബ്ലോഗുകള്‍ ആണ്‌ ഉള്ളത്, എന്റെ ചിത്രങ്ങള്‍, കമന്ററ എന്നിവ അപ്രസക്തമായ ആവര്‍ത്തന പോസ്റ്റുകളോ ഗ്രീറ്റിങ്ങ് കാര്‍ഡ് ചിത്രങ്ങളോ മറ്റു ചെറുവകകളോ ആണ്‌ ഉള്‍ക്കൊള്ളുന്നത്.

൨. ഇവയൊന്നും ജൂണ്‍ ൧൫ നു ശേഷം പിന്മൊഴികള്‍, ആള്‍ട്ട് മൊഴി തുടങ്ങിയ സം‌വിധാനങ്ങളിലേക്ക് കമന്റ് ഫീഡ് ചെയ്യുന്നതല്ല. എന്റെ പോസ്റ്റുകള്‍ വായനക്കാരിലെത്തിച്ചിരുന്നത് പിന്മൊഴി ആയിരുന്നു. ഇന്ന് അതിലും ശക്തമായ പോസ്റ്റ് അഗ്രിഗേഷന്‍ സമ്പ്രദായങ്ങള്‍ നിലവിലുണ്ട്.

൩. സമകാലികം, ബൂലോഗ ക്ലബ്ബ് എന്നീ ജോയിന്റ് ബ്ലോഗുകളിലെ എഴുത്തുകുത്തുകള്‍ ഞാന്‍ നിര്‍ത്തുന്നു. സമകാലികത്തിലോ ക്ലബ്ബിലോ എഴുതാന്‍ കഴിയുന്നതെന്തും എന്റെ സ്വന്തം ഉത്തരവാദിത്തതില്‍ നടത്തുന്ന ബ്ലോഗുകളില്‍ എഴുതാന്‍ കഴിയും എന്നതുകൊണ്ട് മാത്രമാണ്‌.

൪. കൊല്ലം, സ്കൂള്‍ കുട്ടി, ബൂലോഗ കാരുണ്യം, യൂ ഏ ഈ ബൂലോഗം എന്നീ ജോയിന്റ് ബ്ലോഗുകളില്‍ ഞാന്‍ അംഗമായി തുടരുന്നുണ്ട്.

൫. എന്റെ ബ്ലോഗുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, ഞാന്‍ ഒരു രാഷ്ട്രീയകക്ഷിയുടെയും അംഗമല്ല താനും. എന്റെ ബ്ലോഗുകള്‍ ഒരു പ്രസ്ഥാനത്തിന്റെയും പ്രചരണത്തിനായുള്ളതല്ല.

൬. എന്റെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ അടക്കം എല്ലാത്തിനും ഞാന്‍ പൊതുജനത്തോട് ഉത്തരവാദിയാണ്‌. അതിനാല്‍ എന്റെ ബ്ലോഗുകളില്‍ വരുന്ന കമന്റുകളില്‍ അശ്ലീലം, വ്യക്തിഹത്യ, പകര്‍പ്പവകാശ ലംഘനം, നിയമലംഘനം എന്നിവ കണ്ടാല്‍ ഞാന്‍ അത് നീക്കം ചെയ്യും. ഓഫ് ടോപ്പിക്കുകളോ ഓണ്‍ ടോപ്പിക്കുകളോ അപ്പെന്‍ഡിക്സോ, നിശിതമായ വിമര്‍ശനമോ, മുകളില്‍ പറഞ്ഞ നാലു കാര്യങ്ങളല്ലാതെയുള്ള എന്തും തന്നെ സ്വാഗതാര്‍ഹമാണ്‌

൭. എത്തിക്കല്‍ ബ്ലോഗിങ്ങിനു അനോണിമസ് കമന്റുകള്‍ വിലങ്ങു തടിയാണെന്ന് ബ്ലോഗ് സദാചാരത്തെക്കുറിച്ചുള്ള എല്ലാ എഴുത്തുകളിലും കണ്ടിരുന്നു. അതിനാല്‍ അനോണി ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതായിരിക്കും

൮. റീഡര്‍മാരെ ക്യാ‌ന്‍‌വാസ് ചെയ്തിട്ടില്ല, ചെയ്യാനുദ്ദേശവുമില്ല. അത്യാവശ്യം വരുന്നയിടങ്ങളില്‍ ബാക്ക് ലിങ്കുകള്‍ ഇട്ട് കമന്റുകള്‍ എഴുതും, അതും പരമാവധി എണ്ണത്തില്‍ കുറച്ച്. എന്റെ പോസ്റ്റ് വായിക്കു എന്നു പറഞ്ഞ് എന്തെങ്കിലും സന്ദേശം ആര്‍ക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല, കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഞാന്‍ അയച്ചതുമല്ല.

൯. നിങ്ങളുടെ പോസ്റ്റിനെക്കുറിച്ച് എനിക്ക് നീളമേറിയതോ മൊത്തത്തില്‍ വിയോജിക്കുന്നതോ ആയ കമന്റുകള്‍ ഉണ്ടെങ്കില്‍ ഞാന്‍ അതില്‍ ലിങ്ക് ചെയ്ത് പുതിയ പോസ്റ്റ് ഇറക്കും. അതില്‍ വ്യക്തിഹത്യയോ പ്രതിഷേധകരമായ എന്തെങ്കിലുമോ ഉണ്ടെന്നു തോന്നിയാല്‍ എന്നെ അറിയിക്കേണ്ടതാണ്‌, സംശയത്തിന്റെ ആനുകൂല്യമെങ്കിലും ഉണ്ടെങ്കില്‍ അത് നിങ്ങളുറ്റെ പക്ഷത്തായിരിക്കും.

ഈ തീരുമാനങ്ങള്‍ക്ക് ബൂലോഗവുമായോ അവിടെ നടന്നിട്ടുള്ളതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ യാതൊന്നുമായും ഒരു ബന്ധവുമില്ല, എത്തിക്കല്‍ ബ്ലോഗ്ഗിങ് കോഡ് ഇതാണെന്ന് ഞാന്‍ അവകാശപ്പെടുന്നുമില്ല.

ഞാനിടുന്ന കമന്റുകള്‍ :
ഏതു ത്രെഡിലും ഓഫ് ടോപ്പിക്ക് ചേര്‍ത്തെഴുതുന്ന ശീലം ഉണ്ടായിരുന്നത് നിര്‍ത്തുകയാണ്‌. നിങ്ങളുടെ ബ്ലോഗില്‍ ഞാനിടുന്ന ഏതു കമന്റും എടുത്തു കളയാന്‍ എന്റെ സമ്മതം ചോദിക്കേണ്‍റ്റതില്ല. കാരണവും (അതെന്തു തന്നെ ആകട്ടെ) എനിക്കറിയേണ്ടതില്ല.



(പി എസ്. ഇതിനെ മെയില്‍ ചെയ്തപ്പോള്‍ അറിയാതെ സ്കൂള്‍ കുട്ടികളുടെ അടുത്തു പോയി. സാല്‍‌ജോ എഴുതിയ ഒരു കമന്റും പോയി കിട്ടി. സാല്‍ജോ, സോറി)

Thursday, May 31, 2007

ബ്ലോഗ് മാസിക- പ്രാഥമിക പഠനം

൧. സ്ഥാപിത ദര്‍ശനം (Corporate Vision)
ബ്ലോഗ് സൃഷ്ടികള്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത/അറിയാത്ത/ബ്ലോഗ് വായിക്കാത്തവരിലും എത്തിക്കുകയും അതുവഴി മലയാളം ബ്ലോഗ് സൃഷ്ടികള്‍ ബ്ലോഗ് വായനക്കാരനിലും അപ്പുറത്തെത്തിക്കുകയും ചെയ്യുക.

(ഇതിനു ബ്ലോഗര്‍മാരുടെ എല്ലാവരുടെയും സമ്മതം വേണമെന്നില്ല, ഇതിലേക്ക് സൃഷ്ടികള്‍ അയക്കുന്നവരുടെ മാത്രം മതിയാവും. ബൂലോഗം ഒരു സംഘടന അല്ല എന്നത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ.

൨. വ്യവസ്ഥാപിത നിയോഗം (Organizational Mission)
ബ്ലോഗ് സൃഷ്ടികളില്‍ തിരഞ്ഞെടുത്തവ ഉള്‍ക്കൊള്ളിച്ച് ഒരു പ്രിന്റ് മാസിക ജനങ്ങളിലെത്തിക്കുക. (ഇതിലും ബൂലോഗ സമ്മിതി എന്ന പ്രശ്നം ഉദിക്കുന്നില്ല, കാരണം മേല്പ്പറഞ്ഞതു തന്നെ). പ്രസിദ്ധീകരിക്കുന്നത് ബ്ലോഗില്‍ ഇട്ടു കഴിഞ്ഞ കൃതികളുടെ fly ash ആകയാല്‍ ഇത് മലയാളം ബ്ലോഗ് എഴുത്തിന്റെയോ യൂണിക്കോഡ് മലയാളം പ്രസ്ഥാനത്തിന്റെയോ താല്പ്പര്യത്തിനും ഉന്നമനത്തിനും വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, പ്രചാരം നേടിക്കൊടുത്ത് കൂടുതല്‍ പേരെ ഇതിലേക്ക് കൊണ്ടുവരാന്‍ കാരകമായി വര്‍ത്തിക്കും.

൩. കര്‍മ്മവിഭക്തി (Identification of Objectives)
ആദ്യമായി തീരുമാനിക്കേണ്ടത് സ്ഥാപനം സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തേണ്ടതുണ്ടോ ഇല്ലയോ എന്നാണ്‌ (ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു കേട്ടു) . ഈ സം‌രംഭത്തില്‍ നിന്നും പണമുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു മാത്രമല്ല, സ്ഥാപനം നിലനില്‍ക്കുന്നതിലേക്കും വളരുന്നതിലേക്കും സ്ഥാപകര്‍ക്കുള്ള താല്പ്പര്യത്തെ സാമ്പത്തിക ലാഭം എന്ന പ്രേരകഘടകം പലമടങ്ങ് വര്‍ദ്ധിപ്പിക്കും:
അ. ലാഭേച്ഛ ഇല്ല എങ്കില്‍:- സ്ഥാപനത്തെ കമ്പനി ആയി രെജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ട്രസ്റ്റ് ആക്റ്റ് അനുസരിച്ച് ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രെജിസ്റ്റര്‍ ചെയ്യുക. ഗുണങ്ങള്‍
>കോര്‍പ്പറേറ്റ് ടാക്സുകള്‍ ഒഴിവാക്കാം
>ലാഭം ഉണ്ടാക്കിയോ വീട്ടില്‍ കൊണ്ടുപോയോ എന്ന ചോദ്യങ്ങള്‍ ഒഴിവാക്കാം, ട്രസ്റ്റിന്റെ ഓഡിറ്റഡ് ഫൈനാന്‍ഷ്യല്‍സ് പ്രസിദ്ധീകരിക്കുന്നതിനും പുറമേ വേണമെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ CP കൈവശമുള്ള എതെങ്കിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റേര്‍ണല്‍ ഓഡിറ്റ് ചെയ്ത് ബ്ലോഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാം
> ബ്ലോഗ് സൃഷ്ടികളുടെ സപ്ലയര്‍മാര്‍ക്ക് പണം പ്രതിഫലമായി കൊടുക്കേണ്ടതില്ല. ബ്ലോഗ് എഴുത്തുകാര്‍ പണം ഇച്ഛിക്കുന്നെന്ന് തോന്നുന്നില്ല, ആ കൃതികളില്‍ നിന്നും മറ്റൊരാള്‍ ലാഭം ഉണ്ടാക്കാതിരിക്കുന്നിടത്തോളം കാലം
> ചാരിറ്റി എന്നാല്‍ അനാഥഅലയത്തിനും മറ്റും പണം കൊടുക്കല്‍ ആകേണ്ടതില്ല. അത്തരം ഫണ്ട് സമാഹരണം ബൂലോഗത്ത് വേറൊരു ഓര്‍ഗനൈസേഷനോ പ്രതിനിധികളോ നടത്തുന്നതാണ്‌ നല്ലത്. ഈ ട്രസ്റ്റിന്റെ സര്‍പ്ലസ് ഇന്റര്‍നെറ്റ് മലയാളത്തിന്റെ ഉന്നതിക്ക്- സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്റ്, വിക്കി മുതലായവ പരിഭാഷപ്പെടുത്താന്‍ കോണ്ട്രാക്റ്റ് കൊടുക്കല്‍ തുടങ്ങിയവയ്ക്കും മറ്റും ചിലവിടുന്നതാവും ഉചിതം.
ആ. സാമ്പത്തിക ലാഭം ഇച്ഛിക്കുന്നെങ്കില്‍:
>ഒന്നാമതായി വേണ്ടത് അക്കാര്യം അറിയിക്കുകയും സപ്ലയര്‍മാരുമായി ഭാവിയില്‍ ലാഭത്തിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന ആശയ വത്യാസം അങ്ങനെ ഒഴിവാക്കുകയും ആണ്‌
>ലാഭത്തിന്റെ ഒരു വിഹിതം ബൂലോഗത്തിന്‌ എന്ന ആശയം കണ്ടു. അത് ഒട്ടും ആശാസ്യമല്ല. ലാഭം പൊതുജനത്തിനല്ല, മുതല്‍ മുടക്കിയവന്‌ അവകാശപ്പെട്ടതാണ്‌. വെറുതേ ലാഭ വിഹിതം ആരും വാങ്ങരുത്.
>കൃതികളുടെ സപ്ലയര്‍മാര്‍ക്ക് മുന്‍‌കൂട്ടി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിരക്കുകള്‍ അനുസരിച്ച് പ്രതിഫലം നല്‍കുക. അവര്‍ക്കും ലാഭത്തില്‍ പങ്കു ചേരാന്‍ അവകാശമില്ല എന്നതിനാല്‍ സപ്ലേ അനുസരിച്ച് വില നല്‍കി വാങ്ങുക.
> കമ്പനി ഉണ്ടാകുന്ന സംബന്ധിച്ച് ഭാവിയില്‍ ചര്‍ച്ചകളോ തര്‍ക്കങ്ങളോ ഉന്നയിക്കാന്‍ ബൂലോഗം എഴുത്തുകാര്‍ക്കോ വായനക്കാര്‍ക്കോ യാതൊരു അവകാശവും ഉണ്ടായിരിക്കരുത്. പൊതുജനാഭിപ്രായം അനുസരിച്ച് ഒരു പ്രസ്ഥാനവും കൊണ്ടുപോകാന്‍ ആവില്ല.

ഇ. സഹകരണ സംഘം ആയി പ്രസ്ഥാനം രൂപകല്പ്പന ചെയ്യുകയാണെങ്കില്‍ ഇതിലേക്ക് കൃതികള്‍ സംഭാവന ചെയ്യുന്നവരെല്ലാം ഷെയറുകള്‍ എടുക്കേണ്ടതും, വോട്ടിങ്ങ് അനുസരിച്ചു മാനേജ്മെന്റ് നിശ്ചയിക്കേണ്ടതും ഉണ്ട്. അങ്ങനെ ആണെങ്കില്‍ ലാഭവിഹിതം സപ്ലയര്‍-മെംബര്‍മാര്‍ക്കു ലഭിക്കും. പക്ഷേ തുടങ്ങിയവര്‍ എന്നും തലപ്പത്തുണ്ടാവണം എന്നോ അവര്‍ തീരുമാനിക്കുന്ന രീതിയില്‍ പ്രസ്ഥാനം മുന്നോട്ട് പോകണമെന്നോ ആഗ്രഹിക്കരുത്- സഹകരണ രീതിയില്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ മാര്‍ഗ്ഗവും ലക്ഷ്യവും നേതാവിനെയും ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
൪. വാണിജ്യതന്ത്രം (Commercial Strategy)
അ. ഉപഭോക്തൃനിര്‍ണ്ണയം
ആശംസകളും മുദ്രാവാക്യങ്ങളും അഞ്ചിന്റെ തുട്ടിനു പോലും കൊള്ളില്ല. എത്ര വരിക്കാര്‍ ബൂലോഗത്തു നിന്നും ഇപ്പോള്‍ തയ്യാറുണ്ട് എന്ന് ഒരുഭിപ്രായ സമാഹരണം നടത്തേണ്ടതുണ്ട്. വാരിക/മാസിക പ്രസാധനരംഗത്തു നിന്നുള്ള ബ്ലോഗര്‍മാരോട് ചര്‍ച്ച ചെയ്തും മാര്‍ക്കെറ്റിങ് സ്റ്റഡി രംഗത്തുള്ളവരോട് അഭിപ്രായം ആരാഞ്ഞും ആഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സില്‍ (ABC) രെജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചും തുടക്കത്തല് എത്ര പേര്‍ വരിക്കാരായും കടകളില്‍ നിന്നു വാങ്ങുന്നവരായും കാണുമെന്നും കാലാന്തരത്തില്‍ എത്രകണ്ട് അത് വര്‍ദ്ധിപ്പിക്കാനാവുമെന്നും നിര്‍ണ്ണയിക്കേണ്ടതും, മിനിമം എത്ര പ്രതി വിറ്റാല്‍ മാസിക നടത്തിക്കൊണ്ടു പോകാനുള്ള ചിലവ് ഈടായിക്കിട്ടും (break-even point) എന്ന് നിര്‍ണ്ണയിച്ച് അതിനപ്പുറം തുടക്കത്തിലെയോ സമീപഭാവിയിലോ മാസികയ്ക്ക് സര്‍ക്കുലേഷന്‍ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആ. ദാതൃതന്ത്രം (Supplier Strategy)
എഴുത്തുകാര്‍ ബൂലോഗത്തു നിന്നുള്ളവര്‍ മാത്രമാണെങ്കില്‍ നിലവിലുള്ളവരില്‍ നിന്നും എത്ര പേര്‍ മാസികയ്ക്കു തങ്ങളുടെ കൃതികള്‍ തരാന്‍ തയ്യാറുണ്ടെന്ന് അഭിപ്രായം സമാഹരിക്കുക. വോട്ടിങ് മതിയാവില്ല, തയ്യാറുള്ള ബ്ലോഗര്‍മാരുടെ പട്ടിക ഉണ്ടാക്കുകയും അവരില്‍ എത്രപേരുടെ കൃതികള്‍ മാസികയുടെ നിലവാരത്തിനു യോജിക്കുന്നെന്ന് കണ്ടെത്തുകയും, അവരുടെ പോസ്റ്റ് ഫ്രീക്വന്‍സി അനുസരിച്ച് ഒരു മാസം മാസികയ്ക്ക് വേണ്ട വിഭാഗങ്ങളില്‍ (ഇ. എന്ന ഭാഗം കാണുക) എല്ലാം അവശ്യം വേണ്ടത് ലഭിക്കുമെന്നും ഉറപ്പാക്കുക.

കരുതിയിരിപ്പ് (base stock) ആയി കാലാന്തര പ്രാധാന്യമുള്ള കൃതികള്‍ കൈവശം സൂക്ഷിക്കേണ്ടതുമുണ്ട്.

ഇ. നിര്‍മ്മിതീതന്ത്രം (product strategy)
നിലവിലുള്ള മാസികകളുടെ രൂപത്തില്‍ ആണോ ബ്ലോഗ് മാസികയും ഇറങ്ങുന്നത് എന്ന് തീരുമാനിക്കുക. സ്ഥിരം വിഭാഗങ്ങള്‍ ആയി എന്തൊക്കെ ഉണ്ടാവുമെന്നും തീരുമാനിക്കുക.
കഥ, കവിത, നിരൂപണം (സാഹിത്യം, സിനിമ), ടെക്നോളജി, ശാസ്ത്രം, രാഷ്ട്രീയ- ഇതര ലേഖനങ്ങള്‍, നര്‍മ്മപംക്തികള്‍, ഓര്‍മ്മക്കുറിപ്പുകള്‍, പാചകം, ഫോട്ടോ ഫീച്ചര്‍, ബാലപംക്തി തുടങ്ങിയവ സ്ഥിരം പംക്തികളായി നിലനിര്‍ത്താന്‍ മാത്രം എഴുത്തുകാര്‍ സപ്ലയര്‍ ലിസ്റ്റില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തി അവയില്‍ ഏതൊക്കെ വേണമെന്ന് തീരുമാനിക്കാവുന്നതാണ്‌.
ഡിസൈന്‍, ലേ ഔട്ട്, പ്രിന്റിങ് മുതലായവയില്‍ പ്രാവീണ്യം ഉള്ള ബൂലോഗരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ച് ഉചിതമായവ സ്വീകരിക്കാം.

ഈ. മത്സരതന്ത്രം (competition strategy)
നിലവിലുള്ള ബ്ലോഗ് സൃഷ്ടികളില്‍ എറ്റവും മെച്ചപ്പെട്ടവ മാസിക ആക്കിയാല്‍ പ്രിന്റ് മീഡിയയില്‍ അത് ഭാഷാപോഷിണി, സമകാലിക മലയാളം, മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി എന്നീ വാരിക/ മാസികകളോടാണ്‌ മല്‍സരിക്കുന്നത്. ബ്ലോഗ് എന്തെന്ന കൗതുകം കൊണ്ട് ഒറ്റപ്രതി വാങ്ങുന്നവരെയും, ബ്ലോഗര്‍മാരായ വരിക്കാരെയുമൊഴിച്ചുള്ളവര്‍ ഇവയോട് വിലയും ഗുണനിലവാരവും താരതമ്യപഠനം നടത്തിയാവും ബ്ലോഗ് മാസിക വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അവയോട് എങ്ങനെ കിടപിടിക്കാനാവും എന്ന് നിശ്ചയിക്കേണ്ടതുണ്ട്.

8 മുതല്‍ 12 രൂപ വരെ ആണ്‌ ഈ പ്രസിദ്ധീകരണങ്ങള്‍ ഒരു പ്രതിക്ക് വാങ്ങുന്നത് എന്നതിനാല്‍ പരമാവധി 12 രൂപ ആണ്‌ വിലയിടാനാവുന്നതും.

അതല്ലാതെ പച്ചക്കുതിര, Take- 1 എന്നിവ പോലെ പ്രീമിയം പ്രോഡക്റ്റ് ആയി ബ്ലോഗ് മാസികയെ വില്‍ക്കാന്‍ ആവുമോ എന്ന കാര്യം സംശയമാണെങ്കിലും അങ്ങനെ കഴിയുമെങ്കില്‍ 50 രൂപ വരെ വില കല്പിക്കാന്‍ കഴിയും.

ഭാവിയില്‍ മറ്റൊരു ബ്ലോഗ് മാസികയോ വാര്‍ഷിക പുസ്തകമോ ഇറങ്ങാനുള്ള സാദ്ധ്യത ഏറെയാണ്‌. സപ്ലയര്‍മാര്‍ നിശ്ചിതരായ ഒരു സംഘം മാത്രമാകയാല്‍ ആദ്യം ഇറങ്ങി സ്ഥാപിത മാര്‍ക്കറ്റ് ഉണ്ടാക്കി എന്ന നേട്ടം മുതലാക്കിയും മറ്റാര്‍ക്കു കൊടുക്കാനാവുന്നതിലും പ്രതിഫലം എഴുത്തുകാരനു കൊടുക്കാന്‍മാത്രം വിറ്റുവരവ് മാസികയില്‍ നിന്നുണ്ടാക്കിയും ഇതര ബ്ലോഗ് മാസികകള്‍ ഉണ്ടായി ഭാവിയില്‍ വിറ്റുവരവ് ഇടിയുന്ന ഭീഷണി നേരിടാവുന്നതാണ്‌.

ഉ. കച്ചവട തന്ത്രം (marketing strategy)
ചെറുകിട മാസികകള്‍ എങ്ങനെ പരസ്യം കൊടുക്കുന്ന രീതികളുടെ ചിലവ് (ഉദാ. പത്രത്തില്‍, ബിറ്റ് നോട്ടീസ് വച്ച്, പോസ്റ്റര്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് അഡ്) കണക്കിലെടുത്ത് അതിന്റെ ഹിറ്റ് റേറ്റും നിര്‍ണ്ണയിച്ച് പരസ്യങ്ങള്‍ എത്ര വേണമെന്നും , ചിലവേറെയില്ലാത്ത മറ്റു തരത്തില്‍- ഷോപ്പ് ഡിസ്പ്ലേ പോലെയും പുസ്തക പ്രദര്‍ശനങ്ങളില്‍ ബാനറുകള്‍ കെട്ടിയും മറ്റും പചരണം നടത്താവുന്നതഅണ്‌. ബ്ലോഗര്‍മാര്‍ അവരുടെ പരിചയക്കാരോട് പരിചയപ്പെടുത്തി ചെറിയൊരു മാര്‍ക്കറ്റ് നിര്‍മ്മിച്ചേക്കാം.

ഫ്രീ കോപ്പികള്‍ (വായനശാല, കോളെജുകള്‍, സാഹിത്യകാര്‍ മുതലായവര്‍ക്ക്) കൊടുത്തും മാര്‍ക്കറ്റ് വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിയും. അതിന്റെ ചിലവും ഹിറ്റും കണക്കാക്കി ഫ്രീ കോപ്പി എണ്ണം നിര്‍ണ്ണയിക്കേണ്ടതുണ്ട്.

ഹോള്‍സെയില്‍ ഡിസ്റ്റ്രിബ്യൂട്ടര്‍മാരെ ജില്ലാതലത്തില്‍ കണ്ടെത്തി അവരോട് കമ്മീഷന്‍ (അവര്‍ക്കും ചില്ലറ വില്പ്പനക്കാര്‍ക്കും) ചര്‍ച്ച ചെയ്ത് നിശ്ചയിക്കുക. മിക്കവാറും വില്‍ക്കാത്ത പ്രതികള്‍ മടക്കിയെടുക്കാന്‍ പ്രസാധകന്‍ സമ്മതിക്കേണ്ടി വരും എന്നതിനാല്‍ ഓവര്‍ സ്റ്റോക്ക് ചെയ്യാന്‍ ഡിസ്റ്റ്റിബ്യൂട്ടറെ നിര്‍ബന്ധിക്കാതെ അവര്‍ ഫോര്‍കാസ്റ്റ് ചെയ്യുന്ന മാര്‍ക്കറ്റില്‍ നിന്നും തുടങ്ങണം.

ഊ. ആസ്തിതന്ത്രം (resource strategy)
കൃതികളുടെ അനുസ്യൂത ലഭ്യത, മാസികയുടെ വില, മാര്‍ക്കറ്റിങ്ങ് ചാനല്‍, പ്രാരംഭ ഉപഭോക്തൃവലയം എന്നിവ നിശ്ചയിച്ചു കഴിഞ്ഞാല്‍ മാസിക പ്രസിദ്ധീകരിക്കാനുള്ള സ്ഥിര പ്രിന്റിങ്ങ് സം‌വിധാനം (tech resource/outsource), ഭരണം, എഡിറ്റിങ്ങ്, ഓഫീസ് നിര്വഹണം എന്നിവയ്ക്ക് യോഗ്യരായ ആളുകള്‍ (human resource), കമ്പനി തുടങ്ങാനും ബ്രേക്ക് ഈവന്‍ സെയില്‍സ് ഉണ്ടാകും വരെ അതിനുള്ള ചിലവുകള്‍ വഹിക്കാനും ഉള്ള ധനം കൈവശമുണ്ട്/ ആവശ്യത്തിനു മുന്നേ വന്നു ചേരും (financial resource)എന്നും ഉറപ്പാക്കിയ ശേഷം പ്രസിദ്ധീകരണം ആരംഭിക്കാം.

പിന്‍ കുറിപ്പ്: ഇതൊരു പ്രാരംഭ വിശകലം മാത്രം. ലേഖകന്‍ ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ട് എഴുതിയിട്ട് ൧൫ വര്‍ഷം കഴിയുന്നു. മാദ്ധ്യമ രംഗവുമായി യാതൊരു ബന്ധവും ഇല്ല എന്നു മാത്രമല്ല ഉള്ളവരുമായി ബന്ധപ്പെടാനുള്ള സാവകാശവും ലഭിച്ചില്ല. ബ്ലോഗ് മാസിക സംബന്ധിച്ച് ചര്‍ച്ചാ പേജില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന് കണ്ടപ്പോള്‍ ൫ ദിവസം സമയം മാറ്റി വച്ചിരുന്ന ഈ റിപ്പോര്‍ട്ട് ൫ മണിക്കൂര്‍ പോലും സമയം കിട്ടാതെ തിടുക്കത്തില്‍ തീര്‍ക്കേണ്ടി വന്നു.

ഇംഗ്ലീഷില്‍ ആലോചിച്ച് മലയാളത്തില്‍ എഴുതിയതാണ്‌. വിവര്‍ത്തനപ്പിഴകളും ശുഷ്കമായ എന്റെ മലയാള പദസമ്പത്തും മൂലം വന്ന ഏനക്കേടുകള്‍ ഉദ്ദേശശുദ്ധി മാനിച്ച് (ഗുരുവും പണിക്കര്‍മാഷും മറ്റും )തിരുത്തി തരുക/ പൊറുക്കുക.

അറിയിപ്പ്:
രാധേയന്‍, പട്ടേരി,പ്രോജക്റ്റ് ഫൈനാന്‍സിങ്/ ബാങ്കിങ് പ്രൊഫഷണലുകളോ മറ്റോ ഉണ്ടെങ്കില്‍ അവരും മാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവരും ഈ ഏരിയയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക: ഓടി വന്ന് ഒരു കൈ സഹായിച്ചാല്‍ ഈ ദളിതകളേബരത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭാരം കുറഞ്ഞു കിട്ടും, നിങ്ങള്‍ക്ക് പുണ്യവും കിട്ടും.

Wednesday, May 30, 2007

ശങ്കരന്റെ വാല്‍ , ചേരന്റെ വേല്‍ തുടങ്ങിയവയെപ്പറ്റി.

മിസ്സിങ് ലിങ്ക് എന്ന പോസ്റ്റിലെ കമന്റുകളോടുള്ള പ്രതികരണങ്ങള്‍
൧. ശങ്കരന്റെ ജാതി ചോദിക്കുന്നു, പറയുന്നു, ചിന്തിക്കുന്നു!

അംബി ചോദിക്കുന്നു ശങ്കരാചാര്യന്‍ ഒരു നമ്പൂതിരി ആയിരുന്നില്ലേ? അപ്പോള്‍ വടക്കന്‍ പാട്ടുകളില്‍ പറയുന്ന കാലത്തിനും മുന്നേ (൭-൮ആം നൂറ്റാണ്ട്) നംബൂതിരിമാര്‍ ഉണ്ടായിരുന്നില്ലേ?

ശങ്കരാചാര്യരുടെ ജാതി എന്താണ്‌ ? അദ്ദേഹം ശങ്കരന്‍ നമ്പൂതിരി ആയിരുന്നോ? അച്ഛന്റെ പേരു ശിവഗുരു നംബൂതിരി എന്നായിരുന്നോ? അമ്മയുടെ പേര്‍ ആര്യാംബാ അന്തര്‍ജ്ജനം എന്നായിരുന്നോ? അപ്പൂപ്പന്റെ പേര്‍ വിദ്യാപതീ നമ്പൂതിരി എന്നായിരുന്നോ? ആചാര്യന്‍ ജനിച്ചെന്നു പറയുന്ന കൈപ്പള്ളി കുടുംബത്തിനെ എത്ര തലമുറ താഴോട്ടു വന്നാലും ഒരൊറ്റ നംബൂതിരി ഉണ്ടെന്നു സ്ഥാപിക്കാന്‍ വയ്യ. ( ഇനി നിഷാദ് കൈപ്പള്ളി ശങ്കരാചാര്യന്റെ ആരെങ്കിലും ആണോ എന്നും തിരക്കേണ്ടിയിരിക്കുന്നു ) ആര്യന്‍ ഇന്വേഷന്‍ തീയറി പൊളിച്ചു ഞാന്‍ എന്നു പറഞ്ഞ് ഹാരപ്പയിലെ കാളയെ അഡോബ് ഫോട്ടോഷോപ്പിഒല്‍ കുതിരയാക്കിയ എന്‍ എസ് രാജാരാമന്റെ നാടാണിതെന്റെ അമ്പിയേ. ആര്യഭട്ടന്‍, ഭാസ്കരന്‍, വാഗ്ഭടന്‍ , അഗസ്ത്യന്‍ തുടങ്ങിയ നമ്പൂതിരിമാരെക്കുറിച്ചും ഉടനേ വെബ് സൈറ്റുകള്‍ ഉണ്ടായേക്കാം.

ആചാര്യന്‍ സ്മാര്‍ത്ത ശൈവന്‍ ആയിരുന്നു. തമിഴു വൈഷ്ണവ ശൈവരരോട് വിഭജിച്ചു നിന്ന ഒരു മൈനോറിറ്റി ... നിര്‍ബന്ധമാണെങ്കില്‍ ശങ്കരപ്പട്ടര്‍ എന്നു വിളിച്ചോ, സ്മാര്‍ത്ത ശൈവര്‍ ശിവനെ മാത്രം പൂജിച്ചു, അതില്‍ നിന്നും വിട്ടു ചാടി ഭജഗോവിന്ദം ചൊല്ലി എന്നതുകൊണ്ട് ആചാര്യനെ നമ്പൂതിരി ആക്കാമോ? വയ്യ. സ്മാര്‍ത്ത ശൈവര്‍ നിര്‍ബ്ബന്ധമായും ശിവന്റെ പര്യായങ്ങളുള്ള പേരുകള്‍ ഇട്ടിരുന്നു. ആചാര്യന്റെ അപ്പാവ് ശിവഗുരു കാലടി സ്വയംഭൂ ശിവക്ഷേത്രത്തിലെ പൂജാരി ആയിരുന്നു . അമ്മയുടെ പേര്‍ സതി/ ആര്യ എന്നായിരുന്നു.

ശങ്കരന്‍ ആചാര്യനെ നമ്പൂതിരി ആക്കി എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പദ്മപാദര്‍ മലയാളി ബ്രാഹ്മണന്‍ ആണെന്ന് സ്ഥാപിക്കാന്‍ കൊണ്ടു പിടിച്ച് ഗവേഷണം നടക്കുന്നുണ്ട്. എങ്ങോട്ടും അങ്ങനെ അടുക്കുന്നില്ലെന്നു മാത്രം. എന്നോടു ചോദിച്ചാല്‍ എനിക്കറിയില്ലെന്നു ഞാന്‍ പറയും.

വാദത്തിനിനി ആചാര്യന്‍ നമ്പൂതിരി ആണെന്നു സമ്മതിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ കാലത്ത് മൊത്തമായി കേരള ബ്രാഹ്മണര്‍ (എല്ലാ ശൈവരും വൈഷ്ണവ തമിഴന്മാരും ഒക്കെ അടക്കം ) അരശതമാനം പോലും ഇല്ലായിരുന്നെന്നും അവര്‍ പ്രഭുക്കന്മാരോ മനുഷ്യരെ തീണ്ടാപ്പാട് അകലെ നിര്‍ത്തുന്ന കാട്ടാളന്മാരോ അല്ലായിരുന്നെന്നും സാധാരണക്കാരായ പുരോഹിതര്‍ ആയിരുന്നെന്നും എതു രേഖ പരിശോധിച്ചഅലും തെളിഞ്ഞു കാണാം. ഉദാ:- കൊല്ലം രാമേശ്വരം ശാസനത്തില്‍ അമ്പലത്തിലെ വരുമാനത്തില്‍ നിന്നും ബ്രാഹ്മ്മണര്‍ക്ക് ഒരു തുക ജീവിത ചിലവിനായി നീക്കി വയ്ക്കണമെന്നും പുറമ്പോക്ക് പതിച്ച് ബ്രാഹ്മണര്‍ക്ക് കൊടുക്കണമെന്നും പറയുന്നു. അതില്‍ നിന്നും കേരളത്തിനു കുത്തകാവകാശമുള്ള ബ്രഹ്മസ്വത്തെ കാണാനാവില്ലെന്നു മാത്രമല്ല, ദേവസ്വത്തിനും ബ്രാഹ്മണനു പ്രത്യേകിച്ച് അവകാശമൊന്നും ഇല്ലെന്ന് കാണാനാവുന്നില്ലേ? (കൊല്ലം ഇന്‍സ്ക്രിപ്ഷന്‍ ആധാരം കഡോ. . പി ജെ ചെറിയാന്റെ ലേഖനം)

ഒരു രേഖയുമില്ലെങ്കില്‍ ‍ തന്നെ ജൈന രാജാക്കന്മാര്‍ ഭരിച്ചിരുന്ന, ബ്രാഹ്മണേതര്‍ നാടുവാണിരുന്ന ഒരു പ്രാധാന്യവും അധികാര സ്ഥാനമാനങ്ങളും ഇല്ലായിരുന്ന ഒരു വര്‍ഗ്ഗമായിരുന്നു അന്നത്തെ പൂജാരിമാര്‍.

൨. മുഖ്യധാര
കരീം മാഷേ,
എന്തോ എനിക്കു മുഖ്യധാരയില്‍ വിശ്വാസം പോയി പോയി വരുന്നു. പറ്റുമെങ്കില്‍ സര്‍ക്കാരിന്റെ ചരിത്ര ഗവേഷണ കൗണ്‍സിലിനോ ഡോ. ചെറിയാന്‍, ഡോ. രാജന്‍ ഗുരുക്കളെ ഇവരെ പോലെ ആര്‍ക്കെങ്കിലും എഴുതി നോക്കാം.

൩. പി കെ ബാലകൃഷ്ണന്‍
കുടുംബം കലക്കീ,
പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ അല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്നതു പോലെ വായിച്ചിട്ടില്ല. "ജാതിവ്യവസ്ഥിതിയും കേരളചരിത്രവും" എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടില്ല, ൧൮൦൦കളിലെ ചരിത്രമാണതെന്ന് ആരോ എഴുതിയ റിവ്യൂവില്‍ കണ്ടതുപോലെ... ശരിയാണോ?

അംബീ,
ലിങ്ക് കിട്ടി ബോധിച്ചു, നന്ദി. ചട്ടമ്പി സ്വാമികള്‍ പെന്‍ഡിങ് ആണ്‌ ഇടാമേ.

൪. പരശു vs വേല്‍!
മാവേലി,
ഇന്ത്യയുടെ ചരിത്രം അവനവന്റെ ഗ്രൂപ്പിന്റെ ചരിത്രം ആണെന്ന് സ്ഥാപിക്കാനുള്ള തരം റിസല്‍ട്ട് ഓറിയന്റട് ചരിത്രകാരന്മാരും (സായിപ്പും ഗോസായിയും എല്ലാം) ഫിക്ഷനില്‍ കൂട്ടിക്കുഴച്ച് ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്നു പറയുന്നവരും ഒക്കെ കൂടി എടുത്തിട്ടു പെരുമാറുകയാണ്‌.

നമുക്കു ചുറ്റുമുള്ളതിനു കുറച്ചു കൂടി ചിട്ട ഉണ്ട്. അതിനു വലിയൊരു നന്ദി പറയേണ്‍റ്റത് ഗ്രന്ഥവരി സമ്പ്രദായത്തിനാണ്‌ . എന്നാല്‍ നമ്മുടെ മണ്ടയ്ക്കിട്ടും കേരളോല്പ്പത്തി, കേരളചരിതം എന്നൊക്കെ തോന്ന്യാങ്ങള്‍ എഴുതി വച്ചിട്ടമുണ്ട്. കുള്ളന്റെ കള്ളങ്ങളെ ഒരു ചട്ടമ്പി ഇടിച്ചു പൊളിച്ചു കളഞ്ഞിട്ടുമുണ്ട്. (ചട്ടമ്പി സ്വാമി തിരുത്തിയത് എന്തൊക്കെ എന്ന് പ്രത്യേക കുറിപ്പ് അംബിസ്സമ്മര്‍ദ്ദം മൂലം ഉണ്ടാവുന്നുണ്ട്)

എല്ലാം അടുക്കി പെറുക്കി വയ്ക്കണം, മാവേലിയും ഒപ്പമുണ്ടല്ലോ അല്ലേ? ഓണമെന്താണെന്ന് ഒത്തിരി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്, ഒറ്റ അഭിപ്രായം പറയുക വയ്യ, പക്ഷേ ബലിയെ കേരളം അഡോപ്റ്റ് ചെയ്തത് സംബന്ധിച്ചു ഒരു തീരുമാനം ആയില്ല. ബലിയെ പുരാണത്തില്‍ കേരള രാജനെന്നു കണ്ടെത്തുകയും വയ്യാ.

പക്ഷേ പരശുരാമ കഥ ഇങ്ങോട്ടെടുത്തതിനു കാരണമെന്താണോ? ചേരന്‍ ചെങ്കുട്ടുവന്‍ ഭരിക്കുന്ന കാലത്ത് കടല്‍ കുറേ പിന്മാറി കര രൂപപ്പെട്ടു (എതാണ്ട് ഈ കാലത്താണ്‌ കൊല്ലത്തിന്റെ കുരക്കേണി കടല്‍ കൊണ്ട് പോയതും ) ഇത്രയും കര ഉണ്ടായത് (കേരളമല്ല) ചെങ്കുട്ടുവന്റെ കാലത്തായതുകൊണ്ട് "കടലെ പിറകോട്ടിയ ചെങ്കുട്ടുവന്‍" എന്ന് അദ്ദേഹം അറിയപ്പെട്ടു. സംഘകാല പാട്ടുകളില്‍ അത് ചെങ്കുട്ടുവന്‍ മലമുകളില്‍ നിന്നും ഒരു വേല്‍ കടലിലേക്ക് എറിഞ്ഞ് കര പൊന്തിച്ചു എന്ന വീരഗാഥ ആയി മാറി. പിന്നെയെപ്പോഴോ ആ കഥയില്‍ നിന്നും ഊറ്റം കൊണ്ട് എറിഞ്ഞത് ചെങ്കുട്ടുവന്റെ വേലല്ല, രാമന്റെ പരശു ആണെന്നും അതെറിഞ്ഞത് ഞങ്ങള്‍ക്ക് ഭൂമി കിട്ടാനാണെന്നും പറഞ്ഞ്‌ ഒരു കേരള ചരിതം ഉണ്ടാക്കിയെടുത്തതാവാം!

നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയെന്ന് പറഞ്ഞു നടക്കുന്ന കൃസ്ത്യാനികള്‍ അവര്‍ അവകാശപ്പെടുന്ന പഴക്കം ഉണ്ടെങ്കില്‍ ജൈനമതത്തില്‍ നിന്നുള്ള കണ്‌വേര്‍ട്ടുകള്‍ ആയിരിക്കാനാണു സാദ്ധ്യത. എന്തായാലും അതൊരു വലിയ ചര്‍ച്ചക്കുള്ള വിഷയമല്ല, പണ്ട് നമ്പൂതിരിമാര്‍ ആയിരുന്നെങ്കിലും ജൈനന്മാര്‍ ആയിരുന്നെങ്കിലും അവരുടെ ഇന്നത്തെ മത വിശ്വാസത്തെ അതു ബാധിക്കുന്നില്ലല്ലോ? പിന്നെ പഴക്കം പറയാനാണെങ്കില്‍ ഉള്ളാടരും മലവേടരും കുറച്ചു കൂടെ അബോറിജിനല്‍ ഡിസന്റ് അവകാശപ്പെടാന്‍ യോഗ്യരാണ്‌. മുക്കുവരും.

കുറുമാനേ, നന്ദി.
ചിത്രകാരാ, ഒപ്പമുണ്ടാവുമല്ലോ ചരിത്രകാനാവാന്‍?

൫.കേരളപ്പഴമ, ശങ്കരാചാര്യര്‍ , ചാതുര്‍‌വര്‍ണ്ണ്യം
ജ്യോതി ടീച്ചറേ,
1. കേരളപ്പഴമ: കേരളത്തിറ്റെ ഭൂരിഭാഗം കടലില്‍ നിന്നും ഒരു സീസ്മിക്ക് ആക്റ്റിവിറ്റിയില്‍ എത്രയോ പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്നേ കടലില്‍ നിന്നും പൊന്തിയെന്ന് ഭൂമിശാസ്ത്രകാരന്മാരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. ശേഷവും കേരളത്തിന്റെ പല ഭാഗങ്ങള്‍ കടലില്‍ നിന്നും പൊന്തിയിട്ടുണ്ട്, പലതും കടല്‍ കൊണ്ടു പോയിട്ടുമുണ്ട് (ഉദാ കൊല്ലം കുരക്കേണി). എന്നാല്‍ ഇതിഹാസങ്ങള്‍ എഴുതപ്പെടുന്നതിനും ആയിരക്കണക്കിനു വര്‍ഷം മുന്നേ തന്നെ കേരളമുണ്ടായിരുന്നു. എന്റെ തൊട്ടയല്വക്കം, കടല്‍ത്തീരത്തു നിന്നും 15 കിലോമീറ്റര്‍ മാത്രമുള്ള മങ്ങാടു നിന്നെടുത്ത നന്നങ്ങാടിയിലെ മൃതന്‍ 3000 BC യിലേതെന്ന് c-14 പരീക്ഷണങ്ങള്‍ പറയുന്നു. കേരളത്തില്‍ ഒട്ടേറേ സ്ഥലത്ത് മെഗാലിഥിക്ക് കാലത്തെ നന്നങ്ങാടികള്‍ കിട്ടിയിട്ടുണ്ട്.

2. ബുദ്ധമതവും , അതിനെക്കാള്‍ ആഴത്തില്‍ ജൈനമതവും ഇവിടെ വേരോടിയിട്ടുണ്ട് (പ്രധാനമായും ചേരരാജാക്കന്മാര്‍‍ ജൈനരായതുകൊണ്ട് അവര്‍ പ്രചാരം കൊടുത്തതാണ്‌. മതത്തിനൊരു താങ്ങ് ഇല്ലാതെ പ്രചരിക്കാന്‍ ബുദ്ധിമുട്ട് കുറേയുണ്ട്, അതു പറഞ്ഞാല്‍ ഇനി വര്‍ഗീയ ലഹള തുടങ്ങും. ഒരു സ്റ്റേറ്റിന്റെ മത ചായ്വ് മാറാതെ മാസ്സ് ലെവലില്‍ മതം മാറുന്നത് അപൂര്വ്വമാണ്‌. ഒരു മൈനോറിറ്റി സ്വയം മതം അന്വേഷിച്ചറിഞ് മാറും, ഭൂരിഭാഗം പ്രചരണത്തിലാണ്‌ മാറുന്നത്. എത്ര ആകര്‍ഷക തത്വം ഉള്ള മതം ആണെങ്കിലും. ) ബുദ്ധനും ജൈനനും ഉണ്ടാവും മുന്നേയും കേരളത്തില്‍ മതങ്ങളുണ്ടായിരുന്നു, അതെല്ലാം ഹിന്ദുമതം തന്നെ. ആ ഹിന്ദുമതാചാര പ്രകാരമാണ്‌ 3000 വര്‍ഷം മുന്നേ മരിച്ച ആ അബോറിജിന്‍ പ്രഭുക്കളെ മണ്‍ കുടത്തില്‍ അടക്കം ചെയ്തത്. ആ ഹിന്ദു മതത്തില്‍ നിന്നും കണ്‍വേര്‍ട്ട് ആയവരാണ്‌ ജൈനന്മാര്‍.

3. ശങ്കരാചാര്യന്‍ ഹിന്ദു മതത്തിന്റെ വീഴ്ചയേയും അനാചാരങ്ങളെയും, പ്രധാനമായും കാപാലികത്തത്തേയും ഉച്ചാടനം ചെയ്തിട്ടുണ്ട് നല്ലൊരളവില്‍. എന്നാല്‍ അദ്ദേഹത്തിന്റെ എഫര്‍ട്ടുകള്‍ കേരളത്തില്‍ ആയിരുന്നില്ല , വേദാന്തമോ ഒന്നും തന്നെ കേരളത്തില്‍ വലിയ പ്രചാരവുമില്ലായിരുന്നു. ആ നിലയ്ക്ക് ശങ്കരനു കേരള ചരിത്രത്തില്‍ വലിയ സ്ഥാനമില്ല, അദ്ദേഹം മലയാളമണ്ണില്‍ ജനിച്ചു എന്നതൊഴിച്ചാല്‍.

മഹാവ്യാധിയായി ഇന്ത്യയെ നശിപ്പിച്ച ജാതി വ്യവസ്ഥയെ ഒന്നും ചെയ്യാന്‍ ശങ്കരനായില്ലല്ലോ? അദ്വൈതിയായ അദ്ദേഹത്തിനു നുണ പറയേണ്ടി വന്നു ശിവന്‍ ചണ്ഡാലനായെത്തിയപ്പോഴഅണ്‌ അയിത്തമെന്ന അസംബന്ധം മനസ്സിലായതെന്ന്... അതും ജീവിതാവസാനത്തോടടുത്ത് !

4. ഒരു കാര്യത്തില്‍‍ ശക്തിയായി വിയോജിക്കട്ടെ. ആദ്യം വന്നവര്‍ ബ്രാഹ്മണരും പിന്നെ പിന്നെ എത്തിയവര്‍ കീഴ്ജാതികളും ആയാണ്‌ ചാതുര്വര്‍ണ്യം രൂപപ്പെട്ടതെന്നതില്‍.

അറിവ് ഏറ്റവും വലിയ ആയുധമാണ്‌, അതു പൂഴ്ത്തിവച്ചവര്‍ ബ്രാഹ്മണര്‍ ആയി (വേദിക്കുകള്‍ ബ്രാഹ്മണര്‍ ആയിരുന്നില്ല , ശാരീരിക നാശത്തിനുള്ള ആയുധം കയ്യിലുള്ളവര്‍ ക്ഷത്രിയരായി, പണമുള്ളവന്‍ വൈശ്യനായി... ബാക്കിയുള്ളവന്‍ സ്വമേധയാ ശൂദ്രനായി ഹിന്ദുമതത്തിലേക്ക് വന്നു ചേര്‍ന്നെന്നാണോ ടീച്ചര്‍ പറയുന്നത്? അവനു എതു ദൈവത്തെ സം‌രക്ഷണത്തെ, എതു വിദ്യയെ, എതറിവിനെ, എതു അവകാശത്തെ കൊടുത്തു ആ മതം? അവന്‍ വേറേ ചോയ്സ് ഇല്ലാതെ ജീവിച്ചു, അല്ലാതെ സ്വയം വന്നു ചേര്‍ന്നതാവില്ല. അതായത്, കയ്യൂക്കുള്ളവന്‍ മേലെയെത്തി, ബാക്കി വരുന്ന ഭൂരിപക്ഷത്തെ പീഡിപ്പിച്ചു ജീവിച്ചു. അടിമക്കച്ചവടംനിലവിലുണ്ടായിരുന്ന ലോകമായിരുന്നല്ലോ അന്ന്.

5.ആചാര്യന്‍ അദ്വൈതം പ്രചരിപ്പിച്ചു, ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ചു ഒക്കെ നല്ല കാര്യങ്ങള്‍. എറ്റവും നല്ല കാര്യം ഉപനിഷത്തുക്കളില്‍ ചിലതിനു ഭാഷ്യം നല്‍കി. പക്ഷേ കേരള ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്താണ്‌? കേരളത്തിലെ ജൈനമത വിശ്വാസികളെ തിരിച്ചു ആചാര്യന്‍ ഹിന്ദു മത വിശ്വാസികളാക്കിയോ? ഇല്ലെന്നു തോന്നുന്നു. ആക്കിയെങ്കില്‍ അതൊരു ക്രൂരകൃത്യവുമായിപ്പോയി. ബുദ്ധ-ജൈനമതക്കാല ശേഷം തിരിച്ചു കേരളം പോയത് ആ നല്ല പഴയ കാലത്തേക്കല്ല, ബ്രഹ്മസ്വവും ദേവസ്വവും സര്വ്വസ്വവും അടിച്ചു മാറ്റിയ ജനങ്ങളിലെ മഹാഭൂരിഭാഗവും ശൂദ്രനും അവര്‍ണ്ണനുമായി തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കേണ്ട, സ്ത്രീകള്‍ ഭോഗപ്പണ്ടങ്ങള്‍ മാത്രമായ ഒരു അധ:പതിച്ച പ്രാകൃത കാലത്തേക്കാണ്‌. അതില്‍ പങ്കുണ്ടോ ആചാര്യന്‌? ഇല്ലാതിരിക്കട്ടെ.


സീരിയല്‍ അടുത്ത ലക്കം :)
ഫൈസല്‍, സിബു എന്നിവര്‍ വടക്കന്‍ പാട്ടിന്റെ കാലഘട്ടം എങ്ങനെ നിര്‍ണ്ണയിക്കും എന്നും നന്ദു അതൊരു ഫിക്ഷണല്‍ ആഗ്രഹം മാത്രമാണോ എന്നു ചോദിച്ചതിനും അടക്കം ഒരു വടക്കന്‍ പാട്ട് സ്പെഷല്‍ മറുപടി അടുത്ത പോസ്റ്റായി വരുന്നുണ്ട്. എതിരന്റെ ഇന്‍പുട്ട് അവിടെ നമുക്ക് കടലക്കറി കൂട്ടി കഴിക്കുകേം ചെയ്യാം. അടുത്ത പോസ്റ്റ് വടക്കന്‍ പാട്ടുകളുടെ കാല നിര്‍ണ്ണയത്തെക്കുറിച്ച്.

Tuesday, May 22, 2007

മിസ്സിങ് ലിങ്ക്

മാവേലി നാടുവാണൊരു കാലം ഉണ്ടായിരുന്നോ കേരളത്തിന്? ഉണ്ടെന്നു പറയണമെങ്കില്‍ മാവേലി ഒരു വ്യക്തിയല്ല, ഒരു ഭരണ സംവിധാനമാണെന്നു വിചാരിക്കേണ്ടി വരും. ഒരു നാടുവാഴിയും ഒറ്റയ്ക്ക്‌ കേരളമാകെ ഭരിച്ചത്‌ ചരിത്രത്തില്‍ കണ്ടെത്ത വയ്യ.

എന്നാല്‍ മാനുഷരെല്ലാവരും ഒന്നുപോലെ ആയിരുന്നു! ധനത്തിലെ വലിപ്പച്ചെറുപ്പം ഒഴിച്ചാല്‍ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവനുമൊന്നുമില്ലാത്ത ആ കാലം വളരെയൊന്നും പഴക്കമില്ലാത്തതാണ്‌ മലയാളിക്ക്‌.

സംഘകാല കൃതികളിലും മറ്റും ജാതിമത പരാമര്‍ശങ്ങള്‍ അത്രകണ്ട്‌ ഇല്ലെന്നതാണ്‌ പൊതുവില്‍ 12 ആം നൂറ്റാണ്ടുവരെ അയിത്തം ശക്തമായൊന്നും ഇല്ലായിരുന്നെന്നതിനു ദുര്‍ബ്ബലമായൊരു തെളിവായി കാട്ടപ്പെടുന്നത്‌.

ഇതിലും എത്രയോ മികച്ച തെളിവുണ്ടു മലയാളിക്ക്‌- അത് ആരും കാണാതെ പോകുന്നു. ഏ. ഡി 9-11 വരെയുള്ള കാലങ്ങളിലെ വീരകഥകള്‍ ആണു വടക്കന്‍ പാട്ടുകള്‍ എന്ന് ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ചേര-ചോള യുദ്ധകാലത്തിനു ശേഷമാണ്‌ കളരികള്‍ ഉണ്ടായെതെന്ന ഏകദേശം വിശ്വസനീയമായ അനുമാനങ്ങളുണ്ട്‌.

ഈഴവരും നായന്മാരും കുറുപ്പന്മാരും പാണരും കൊല്ലപ്പണിക്കാരും മേനോന്മാരും ഒന്നും തങ്ങളില്‍ ഉച്ചനീചത്വം സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ല ആ വീരന്മാര്‍ ജീവിച്ചിരുന്ന കാലത്ത്‌. ഉണ്ടെങ്കില്‍ കൊല്ലന്‍ ചെക്കനോട്‌ ചുരിക വീട്ടില്‍ കൊണ്ടു എത്തിക്കാന്‍ പറയാതെ അങ്കത്തലേന്നു ചേകവന്‍ ആയാസപ്പെട്ട്‌ അവന്റെ കുടിയിലെത്തി പതിനാറു പണവും നല്‍കി ചുരിക വാങ്ങാന്‍ പോകുമായിരുന്നില്ലല്ലോ!

ചേകവന്‍ പുറപ്പെട്ടതോ
"പുത്തൂരം ആരോമല്‍ ചേകവരും
മച്ചുനിയന്‍ ചന്തു പടക്കുറുപ്പും
കീഴൂരിടത്തിലെ വാഴുന്നോരും
ഒരുമിച്ചു തന്നെ പുറപ്പെടുന്നു
ആര്‍പ്പും നടപ്പും നടാവെടിയും
ആയിരത്തൊന്നോളം നായന്മാരും
അങ്കത്തിനായി പുറപ്പെട്ടെടോ!"

ഒരീഴവനെ പല്ലക്കില്‍ കയറ്റരുതെന്ന് കീഴൂര്‍ വാഴുന്നവര്‍ക്കു തോന്നിയില്ലല്ലോ? ചേകവനും അദ്ദേഹവും മച്ചുനന്‍ കുറുപ്പും പല്ലക്കില്‍ ഇരിക്കുമ്പോള്‍ ആര്‍പ്പു വിളിച്ചു കൂടെ നടന്ന നായന്മാര്‍ അവനിലെ വീരനെ മാത്രമേ കണ്ടുള്ളൂ.

ഇതിലും കൌതുകകരമായുള്ളത്‌ മതങ്ങള്‍ തമ്മിലും ഒരു ഭേദവുമില്ലെന്നുള്ളതാണ്‌.

നാടുവാഴിയോട് മദമിളകി കാട്ടിലേക്കോടിയ പൊന്നു കെട്ടിയ കൊമ്പുള്ള തന്റെ ഇഷ്ട ഗജത്തെ കാട്ടിലിട്ടു പിടിച്ച്‌ തിരിച്ചു കൊണ്ടുവന്ന് പന്തിയില്‍ കെട്ടിയിട്ട്‌ ആലിക്കുട്ടി
"എന്നുടെ നാട്ടേക്ക്‌ പോകവേണം
അപ്പോള്‍ പറയുന്നു നാടുവാഴി
നാട്ടിന്റെ പകുതിയും തന്നു ഞാന്‌
ഓമന മകളെ വിളിച്ചു ചൊന്നു
അവനങ്ങൊരുമിച്ച്‌ പോയ്ക്കൊണ്ടാലും
ഈ നില്‍ക്കും പുരുഷനെ കണ്ടോ നീയ്യ്‌?
ഉമ്മപെറ്റിങ്ങനെ മക്കളുണ്ടോ?"
നാടുവാഴി ആലിക്കുട്ടിയുടെ മതം കണ്ടില്ല, അവനിലെ ശൂരനെ മാത്രമേ കണ്ടുള്ളൂ. മകളുടെ കൈ പിടിച്ചേല്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല തമ്പുരാന്‍.

സ്ത്രീകളും അക്കാലത്ത്‌ വളരെ സ്വതന്ത്രരായിരുന്നു. വഴിയില്‍ പ്രശ്നമാണ്‌ അല്ലിമലര്‍ക്കാവിലേക്ക്‌ പോകേണ്ടെന്നു കേട്ട്‌ പുത്തൂരം കണ്ണപ്പന്റെ മകളാണു ഞാന്‍ പേടിച്ചു പിന്മാറിയിട്ടില്ലെന്നു പറഞ്ഞ്‌ ഒറ്റക്കു പുറപ്പെട്ട ഉണ്ണിയാര്‍ച്ചയുടേത്‌ ഒരൊറ്റപ്പെട്ട കഥയല്ല. കറുത്തേനിടത്തിലെ കുഞ്ഞിക്കന്നി തന്നെ കയറി പിടിച്ച കേളുവിന്റെ കോട്ട ഉദയനന്‍ തകര്‍ത്തിട്ടും അടങ്ങിയില്ല, കേളുവിനെ കെട്ടി അച്ഛനെ മുന്നില്‍ കൊണ്ടു പോയി തൂക്കിലിട്ടു. തുളുനാടന്‍ കണ്ടര്‍മേനോന്‍ കൂടെ പോരുന്നോ എന്ന വഷളന്‍ ചോദ്യം ചോദിച്ചപ്പോള്‍ താഴത്തു മാതുക്കുട്ടി നാണിച്ചു തല കുനിച്ചില്ല, പേടിച്ചോടിയും ഇല്ല. അവള്‍ പറഞ്ഞു:
"ആണും പെണ്ണുമല്ലാത്ത വരുതിക്കയ്യാ
അമ്മ പെങ്ങന്മാരു നിനക്കില്ലേടാ."
കണ്ടു നിന്നവര്‍ തമ്മില്‍ പറഞ്ഞു
"തുളുനാടന്‍ കോട്ട തകര്‍ക്കും ചന്തു
കോട്ട്യ്ക്കു നാശവും വന്നു കൂടും."

അവിടന്നങ്ങോട്ട്‌ ഒരു രണ്ടു നൂറ്റാണ്ടിലെ ചരിത്രം മായ്ച്ചു കളഞ്ഞിരിക്കുന്നു. അവിടെ പകരം എഴുതി വച്ചത്‌ കേരളോല്‍പ്പത്തിയെന്ന അസംഭാവ്യ കഥയാണ്‌. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന ശൂന്യമായൊരു കേരളത്തിലേക്ക്‌ അദ്ദേദം ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തിയെന്ന ശുദ്ധ നുണയാണ്‌.

ഇറേസ്‌ ചെയ്യപ്പെട്ട ഭാഗം കഴിഞ്ഞു ചരിത്രത്തിന്റെ ചലച്ചിത്രം വീണ്ടും തെളിയുമ്പോഴേക്ക്‌ ആരോമലും തച്ചോളി മരുമകന്‍ ചന്തുവും തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കുകയായിരുന്നു. നായന്മാര്‍ ഇലമുറി കാര്യസ്ഥനും പിണിയാളപ്രഭുവുമായി വയലില്‍ നില്‍പ്പുണ്ടായിരുന്നു. വീരന്റെ വീട്ടിലേക്ക്‌ കാണാന്‍ പോയിരുന്ന നാടുവാഴി ഏതോ കൊട്ടാരത്തില്‍ പദ്മനാഭന്റെ ദാസനായി ഭക്തിയും ഭോഗവും മാത്രമായി കുറച്ചു കവികളെക്കൊണ്ട്‌ പുകഴ്ത്തിച്ചുകൊണ്ട്‌ ജനങ്ങളിളെ കാണാതെ ഇരിപ്പായിരുന്നു. ആലിക്കുട്ടിയും കടുത്തയും മ്ലേച്ഛന്മാരായത്രേ.

ഉണ്ണിയാര്‍ച്ച മേദിനീ വെണ്ണിലാവായി തൃശ്ശൂരില്‍ വേശ്യോത്സവം നടത്തുകയായിരുന്നു. മാതുക്കുട്ടി മകളെ വൈശിക ത്രന്ത്രം പഠിപ്പിക്കുകയായിരുന്നു. കുഞ്ഞിക്കന്നിയോട്‌ മകന്‍ എന്റെ അച്ഛനാരെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു പാനല്‍ മെംബര്‍മാരെ കാട്ടിക്കൊടുത്തിട്ട്‌ ഇഷ്ടമുള്ളവനെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞു. വീട്ടില്‍ തന്നെ ജനാല തുറക്കാന്‍ വയ്യാ, പുലപ്പേടിയും മണ്ണാപ്പേടിയും. പിന്നല്ലേ കൂത്തും കോപ്പും കാണാന്‍ പോകുന്നത്‌.

അല്ലാ, കാവെവിടെ മക്കളേ മരമെവിടെ മക്കളേ? ഞാന്‍ അവിടെ പാലു കൊടുത്തു വളര്‍ത്തിയിരുന്ന അനന്തനു മുകളില്‍ ശയിക്കാന്‍ ഒരു പദ്മനാഭന്‍ എത്തിയ വഴി ആ സാധു ഉരഗത്തിന്റെ വീടും തകര്‍ന്നോ? ചാത്തന്മാരെ ബന്ധിച്ച്‌ കാട്ടുമാടം മനയ്ക്കല്‍ കുടിയിരുത്തിയോ? മാടന്‍ സ്വാമിയെ ശിവനാക്കി മാറ്റിയോ? യക്ഷിയെ പാലമരത്തില്‍ ബന്ധിച്ചോ?

ജിഗ്‌ സാ പസിലിന്റെ ഒരു പീസ്‌ ബാക്കിയായാല്‍ ചിത്രം കിട്ടില്ല. അടിച്ചു മാറ്റി നശിപ്പിക്കപ്പെട്ട കേരളോല്‍പ്പത്തി എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നുണ എഴുതി വച്ച ആ അദ്ധ്യായം ശരിക്കും എന്തായിരുന്നു എന്നതറിയാതെ കേരള ചരിത്രം പൂര്‍ത്തിയാവില്ല. ഗോകര്‍ണ്‍നത്തെത്തിയ പരശുരാമന്‍ കന്യാകുമാരിയിലിരിക്കുന്ന മഹാബലിയുടെ കഴുത്തു വരെ അരിയുന്നൊരു വെണ്മഴു എറിഞ്ഞതല്ല, അതായത് ഒരു യുദ്ധത്തോടെ നമ്പൂതിരിമാര്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ചതല്ല. ഒരു തൊപ്പിക്കല്ല്, ഒരു കരിങ്കല്‍ പരിഹാരം, ഒരു രേഖ, ഒരു ബാര്‍ബോസയുടെ കുറിപ്പ്‌ - ഒന്നും അവശേഷിപ്പിക്കാതെ അക്കാലത്തെ അത്ര വലിയൊരു യുദ്ധം കടന്നു പോവില്ല.

കുള്ളനായി വന്ന് മൂന്നടി ചോദിച്ച്‌ കള്ളനായി മാറിയ വാമനാ, നീ ഏതു പ്രലംഭത്തിന്റെ കഥയാണു ഒളിക്കുന്നത്‌? ഉജ്ജ്വലവും പൂര്‍ണ്ണവുമായൊരു ജീവിതം നയിച്ചിരുന്നവരെ ഭക്തിയും ഭോഗവും അല്ലാതെ ജീവിതത്തില്‍ ഒന്നുമില്ലെന്നു ചൊല്ലിപ്പഠിപ്പിച്ച്‌ ജാതിമതഭ്രാന്തന്മാരാക്കിയതു ഞാന്‍ തനിയേ തിരുത്തിക്കോളാം. എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ.

Friday, May 18, 2007

ഇല്ലാത്ത സ്റ്റാലിനിസം, ഗാന്ധിജി, എരണം കെട്ട ബുദ്ധിജീവികള്‍ .

[ഇതൊരു തുടര്‍ച്ചയാണ്‌, ഇതിനും മുന്നേയുള്ള രണ്ട് പോസ്റ്റുകള്‍ വായിച്ചവര്‍ക്കു വേണ്ടിയുള്ളത്]
വിമതനും വക്കാരിയും ഉന്നയിച്ചത്‌ ഒരേ കാര്യം. ചരിത്രം തരുന്ന പാഠം. ചരിത്രം കണക്കെഴുത്തുകാരന്റെ നാള്‍വഴി പുസ്തകത്തിലെ transations മാത്രമാണ്‌. പാഠങ്ങള്‍ അതു കഴിഞ്ഞ്‌ മറ്റാരോ അതെല്ലാം കൂട്ടി വ്യാഖ്യാനിക്കുന്ന ലാഭനഷ്ട പട്ടികയും.

സ്റ്റാലിന്‍ ഒരു പ്രത്യയശാസ്ത്രവും എഴുതിയില്ല. അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടില്ലെന്ന് ഓര്‍മ്മ. മരിച്ചു പോകും വരെ "ഞാന്‍ ലെനിന്റെ ലോയല്‍ ശിഷ്യന്‍" എന്നു മാത്രമേ പറഞ്ഞുള്ളു സ്റ്റാലിന്‍. ആത്മകഥ പോലും മകള്‍ എഴുതിയതാണ്‌. പിന്നെ എങ്ങനെ സ്റ്റാലിനിസം എന്ന് ആളുകള്‍ വിളിക്കുന്ന "ശാസ്ത്രം" ഉണ്ടായി? അതാണു മേലെഴുത്തു പിള്ള രചിച്ച ലാഭനഷ്ടപ്പട്ടികയിലെ ആഖ്യാനപ്പിഴവ്‌. സ്റ്റാലിനിസമോ? അങ്ങനെ ഒന്നില്ല. ചരിത്രകാരന്മാരും മറ്റുരാജ്യത്തെ കമ്യൂണിസ്റ്റുകളും തെറ്റിദ്ധരിച്ചത്‌ സ്റ്റാലിനെയോ സാഹചര്യമോ എന്താണു നടന്നതെന്ന് മനസ്സിലാക്കാനുള്ള മനസ്സമാധാനത്തോടെ പഠനം പോലും ഇല്ലാതെ പാഠമെഴുതിയതാണ്‌.

എന്തിനാണു മാര്‍ക്സിന്റെയും ലെനിന്റെയും അടുത്ത്‌ ഒരു സ്റ്റാലിന്‍ ചിത്രം വച്ചത്‌ പാര്‍ട്ടിയാഫീസുകള്‍? ആ മനുഷ്യനു മരിച്ചാല്‍ ബാക്കിയാകാന്‍ തന്റെ ചിന്തകള്‍ പോലും ഒരിടത്തും എഴുതി വയ്ക്കണമെന്നില്ലായിരുന്നു. എന്തുകൊണ്ട്‌ ട്രോട്സ്കിയെയോ മാവോയെയോ ഹോ ചി മിനെയോ കാസ്റ്റ്രോയെയോ വചില്ല? ചെഗുവേരയെ ചില്ലിട്ടു വച്ചില്ലല്ലോ?

ചരിത്രം കൃത്യമായി തന്നത്‌ പാഠങ്ങളാക്കിയപ്പോള്‍ സകലര്‍ക്കും പിഴച്ചു. സ്റ്റാലിന്‍ പാഠം കുറച്ചെങ്കിലും പിഴയ്ക്കാതെ പഠിച്ചത്‌ മാവോയും പിന്നെ നെഹൃുവും ആണ്‌ . ബാക്കി എല്ലാവരും കമ്യൂണിസ്റ്റുകളും ആന്റി കമ്യൂണിസ്റ്റുകളും ചക്കയെന്നെഴുതിയ ആ ചരിത്രത്താള്‍ മാങ്ങയെന്നു വായിച്ചു.



സ്റ്റാലിനായി മുന്നോട്ടു വച്ചത്‌ ഒരു പ്രത്യയ ശാസ്ത്രവുമല്ല.
1. ഒരു സെറ്റ്‌ ഇക്കണോമിക്ക്‌ റിഫോംസ്‌- തെണ്ടുന്ന രാജ്യത്തിനു, മരിക്കുന്ന ജനതക്ക്, ക്ഷമിച്ച്‌ കാത്തിരിക്കാനാവില്ല, അടിയന്തിരമായി ഒരു ബിഗ്‌ ടേണ്‍ വേണം, സിവില്‍ വാര്‍ കഴിഞ്ഞത്തു കഴിഞ്ഞു, അതുകൊണ്ട്‌ കുറേ ചൂഷകരും മറ്റും ഒടുങ്ങിയെന്നല്ലാതെ തനിയെ വിള കൊയ്യുന്ന ഒന്നും താനെ മുളച്ചു വരില്ല, ക്യാപിറ്റലിസം തവിടു പൊടിയാകുന്ന ഒരു സ്ക്രാച്ചില്‍ നിന്നും തുടങ്ങുന്ന രാജ്യത്തിനു ഒരു ബിഗ്‌ ടേണ്‍ വേണം (സ്റ്റാലിനിസം എന്ന ഒന്നില്ലെങ്കിലും ബിഗ്‌ ടേണ്‍ തീയറി സ്റ്റാലിന്റെ ഇസം ആയി കൊടുത്തേക്കാം, അതയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നതാണ്‌). ഈ ബിഗ്‌ ടേണിനു വേണ്ടി ഒരുത്തന്റെയും കയ്യും കാലുമ്ന്‍ അടിച്ചൊടിക്കേണ്ട കാര്യമില്ല, സൈബീരിയയില്‍ കൊണ്ടിട്ടു വെടിയും വയ്ക്കേണ്ട. സ്റ്റാലിന്‍ അത്‌ ചെയ്തിട്ടുണ്ടെങ്കില്‍ നമ്മള്‍ അനുകരിക്കുകയും വേണ്ട. ബിഗ്‌ ത്രസ്റ്റ്‌ റ്റു ഇന്‍ഫ്രാസ്റ്റ്രച്ച്കര്‍, റിസേര്‍ച്ച്‌ & ഡെവലപ്പ്‌മന്റ്‌ ആന്‍ഡ്‌ ബിഗ്‌ ഇന്വേസ്റ്റ്‌മന്റ്‌ ഓണ്‍ ബേസിക്ക്‌ മാന്യ്ഫാക്ച്കറിംഗ്‌ ഇന്‍ഡസ്റ്റ്രി. ഇതായിരുന്നു സ്റ്റാലിന്റെ ഇക്വേഷന്‍. അതിനായിട്ട്‌ അദ്ദേഹം പഞ്ചവത്സര പദ്ധതികള്‍ തുടങ്ങി.

ജവഹര്‍ലാല്‍ നെഹ്രുവിനു ആ പാഠം മനസ്സിലായി. റഷന്‍ പഞ്ചവത്സര പദ്ധതിയുടെ ഒരു ക്ലോണ്‍ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചു. ആദ്യത്തെ പഞ്ചവത്സര പദ്ധതി ഉദ്ദേശിച്ചതിനോടടുത്തു നില്‍ക്കുന്ന ഗുണവും ചെയ്തു. (പിന്നീടുള്ളതെല്ലാം ശരിയായ പ്ലാനിങ്ങും ഇമ്പ്ലിമെന്റേഷനും ഇല്ലാതെ പാഴാകാന്‍ തുടങ്ങിയെങ്കിലും, തത്വത്തില്‍ ശരി നിലനിന്നു.) ബാക്കി അവലോകന വിശാരദ കോഞ്ഞാട്ടകള്‍ക്ക്‌ ഒന്നും മനസ്സിലായില്ല.

2. ബൂര്‍ഷ്വാ റിപ്രഷന്‍- ഒരു വിപ്ലവം സാമ്രാജ്യത്വത്തിനെ വലിച്ചു താഴെ ഇട്ടാല്‍ കുറേ ചൂഷകന്മാര്‍ ഇല്ലാതെയാവുമെങ്കിലും ബാക്കിയാവുന്നവര്‍, കമ്യൂണിസ്റ്റുകള്‍ അടക്കം മാലാഖയൊന്നുമല്ലെന്നും അവരില്‍ ചിലരുടെ മനസ്സിലെ ഉച്ചനീചത്വം നല്ലൊരു ശതമാനം അവശേഷിക്കുമെന്നും, അത്‌ സമൂഹത്തിലും പാര്‍റ്റിക്കുള്ളിലും കുറെ കാലം കൂടി റിപ്രഷന്‍ ഉണ്ടാക്കുമെന്നും കാലക്രമേശ "ബൂര്‍ഷ്വാ ഇന്‍സൈഡ്‌ പാര്‍ട്ടി" വീണ്ടും തലപൊക്കി പാര്‍ട്ടിയെ ഒരു സംഘം സൂപ്പര്‍ ബൂര്‍ഷ്വാകള്‍ നയിക്കുന്ന സാധാരണക്കാരനു പ്രയോജനമില്ലാത്ത ഭരണവര്‍ഗ്ഗം ആക്കി മാറ്റി വിപ്ലവത്തിന്റെ ചോരയ്ക്ക്‌ ഒരു പ്രയോജനവുമില്ലാതെ ആക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിക്കകത്ത്‌ മെയിന്‍ ലൈന്‍ മാറി ചവിട്ടി ആഭ്യന്തര കലഹം വഴി ഇല്ലാതെയാക്കുകയോ ചെയ്യുമെന്ന്
സ്റ്റാലിന്‍ നിരീക്ഷിച്ചു.

ഈ ആശയത്തിന്റെ ക്രെഡിറ്റ്‌ സ്റ്റാലിനല്ല, ഗാന്ധിജിക്കുള്ളതാണ്‌. ആദ്യഭാഗം എഴുതുമ്പോള്‍ വട്ടക്കണ്ണടയും ചിരിയുമായി ഗാന്ധിജി ഈ ചോരയൊഴുകിയ കഥ പറയുന്ന പോസ്റ്റുകളില്‍ എത്തിനോക്കിയിട്ട്‌ പോയത്‌ എന്തിനെന്ന് അപ്പോള്‍ മുതല്‍ ആലോചിക്കുകയായിരുന്നു, ഒരു വിരോധാഭാസവുമില്ല അതില്‍.

"ഇപ്പോഴത്തെ (റഷ്യന്‍) സാഹചര്യത്തില്‍ ബൊത്ഷേവിക്ക്‌ ഭരണം ഇന്നത്തെ രൂപത്തില്‍ ഏറെക്കാലം നീണ്ടു നില്‍ക്കില്ല" എന്നു തുടഞ്ഞ്ംഗി "ലെനിനെപ്പോലെ മഹരഥന്മാരുടെ ത്യാഗത്താല്‍ ദൃഢീകരിക്കപ്പെട്ട ഒരാശയം ഒരിക്കലും വൃഥാവിലാകില്ല, ത്യാഗത്തിന്റെ വിശിഷ്ട മാതൃകകള്‍ എക്കാലത്തും പ്രകീത്തിക്കപ്പെടുകയും അവരുടെ ആദര്‍ശത്തെ അത്‌ ചൈത്യന്യവല്‍ക്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും" എന്ന പ്രത്യാശയോടെ നിര്‍ത്തിയ ലേഖനത്തിന്റെ (ഗാന്ധിജി, യങ്ങ്‌ ഇന്ത്യ മാസിക, 15-11-1928 - റെഫറന്‍സ്‌ ഇല്ലെങ്കില്‍ പൊന്നപ്പനും വക്കാരിയും ചാടി വെട്ടും) തുടര്‍ച്ചയായി ഹരിജന്‍ മാസികയില്‍ "ഉയര്‍ന്നവനും താഴ്ന്നവനും എന്ന ആശയം തന്നെ ഒരു തിന്മയാണ്‌, എന്നാല്‍ ഒരു തോക്കിന്‍ മുനയാല്‍ മനുഷ്യ ഹൃദയത്തില്‍ നിന്നും അതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ല.. (ഹരിജന്‍ മാസിക 13-3-1937) എന്നു വരെ എത്തിയ ഗാന്ധിജി വിപ്ലവം ഒരു നിമിഷം കൊണ്ട്‌ എല്ലാവരെയും മാലാഖയാക്കില്ലെന്ന് ദൃഢമായി വ്യക്തമാക്കിയിട്ടുണ്ട്‌.

തീര്‍ച്ചയായും സ്റ്റാലിന്റെ അഭിപ്രായം ബാപ്പുവിനെ വേറിട്ട ശബ്ദത്തിന്റെ സ്വാധീനമാകണം. [ഗാന്ധി കമ്യൂണിസ്റ്റാണോ എന്ന ജാതി കമന്റൊന്നും വരാതിരിക്കാന്‍ - ആ ആശയത്തെ പ്രകീര്‍ത്തിച്ചിരുന്ന, ലെനിനെ വാനോളം പുകഴ്ത്തിയ ഗാന്ധിജി തോക്കിന്‍ കുഴലില്‍ ഒരു സ്വര്‍ഗ്ഗവും ഉണ്ടാകാന്‍ പോകുന്നില്ലെന്നു പറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല, റഷ്യന്‍ മോഡല്‍ ക്ലാസ്‌ സ്റ്റ്രഗ്ഗിളിനു ഇന്ത്യയില്‍ ഒരു പ്രസക്തിയും ഇല്ലെന്നും പറഞ്ഞിട്ടുണ്ട്‌)


സ്റ്റാലിനെ ഈ “ബാക്കിയായ ബൂര്‍ഷ്വാ മനസ്സ്‌“ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വിപ്ലവം കൊണ്ടുവന്ന കമ്യൂണിസത്തെ അത്ര വേഗത്തില്‍ സിവില്‍ വാര്‍ തട്ടി നിലത്തിടുകയും ചെയ്തതോടെ അതൊരു ഫോബിയ ആയി. പര്‍ജസ്‌ എന്ന പേരില്‍ കുപ്രസിദ്ധമായ സംശയക്കൊലകള്‍ ഇതിന്റെ പ്രോഡക്റ്റ്‌ ആണ്‌. വഷളായി വഷളായി അത്‌ അക്കരെ അക്കരെയും "മുതുകത്ത്‌ മുറിവ്‌ അപ്പോള്‍ നീയാണോട പോള്‍ ബാര്‍ബര്‍?" എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോലെ ആരെയും സംശയിക്കും, സംശയിച്ചാല്‍ തട്ടും എന്ന രീതിയായി മരിക്കും വരെ തുടര്‍ന്നു.

മാവോ ആകട്ടെ, ഈ പാഠം പടിച്ചു, അതംഗീകരിച്ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു, ബൂര്‍ഷ്വായായി പുനര്‍ജനിക്കുന്ന സഖാക്കള്‍ വിപ്ലവം നിര്‍മ്മിച്ച കമ്യൂണിസ്റ്റ്‌ രാഷ്ട്രം തട്ടി താഴെയിടാതെ കാത്തു സൂക്ഷിച്ചു, എന്നാല്‍ സ്റ്റാലിനെപ്പോലെ അഗ്രവേഷന്‍ ഫോബിയയുമായി കണ്ണില്‍ കണ്ടവരെയെല്ലാം കൊല്ലുകയും ചെയ്തില്ല. ഈ പാഠം മനസ്സിലാക്കിയ മറ്റൊരു മഹാന്‍ ഹോ ചി മിന്‍ ആയിരുന്നു.

ചരിത്രത്തിന്റെ പാഠം ശരിയായ രീതിയില്‍ മനസ്സിലാക്കിയ ചുരുക്കം പേര്‍ ഇവരായിരുന്നു. ആയിരക്കണക്കിനു ‍പുസ്തകവും വായിച്ച്‌ നൂറു കണക്കിനു തന്റെ വകയായും എഴുതിക്കൂട്ടിയ താടിക്കാരന്മാരും താത്വികന്മാരും പ്രൊഫസ്സറന്മാരും ഗവേഷണ വിശാരദരും കമ്യൂണിസ്റ്റ്‌ തത്വചിന്തകരുമൊക്കെ ഈ പാഠം തെറ്റി വായിച്ചു. സ്റ്റാലിനിസം എന്നൊരു കമ്യൂണിസം ഉണ്ടെന്നു വിശ്വസിച്ചു പറഞ്ഞു പരത്തി, കുറെക്കാലം അതിനു സിന്ദാബാദു വിളിച്ചു, പിന്നെ സ്റ്റാലിന്റെ അപ്പനും വിളിച്ചു. ആന്റി കമ്യൂണിസ്റ്റുകളും സ്റ്റാലിനെന്നാല്‍ ഒരു കൊലപാതക സിദ്ധാന്തം സ്ഥാപിച്ചും രണ്ടാം മാര്‍ക്സ്‌ ആണെന്നു വിശ്വസിച്ചും പറഞ്ഞു പരത്തിയും ആവോളം തെറി പറഞ്ഞ്‌ ആശ്വസിച്ചു.

Wednesday, May 16, 2007

ബോല്‍‌ഷേവിസവും സ്റ്റാലിനും പിന്നെ സോവിയറ്റു നാടും

[ഒഴിവ്‌: ഈ പോസ്റ്റ്‌ "ലോസിഫ്‌ നന്ദി" എന്ന പോസ്റ്റില്‍ വിമതനിട്ട കമന്റിനുള്ള മറുപടിയാണ്‌. ഈ പോസ്റ്റു വായിക്കും മുന്നേ മേല്‍പ്പറഞ്ഞ പോസ്റ്റ്‌ വായിച്ചില്ലെങ്കില്‍ നിങ്ങള്‍ ഞാന്‍ ഒരു മെന്‍ഷേവിക്ക്‌, മെന്‍സ്‌ ഷേവിംഗ്‌ ക്രീം, പ്രതിലോമകാരി, വിലോമകാരി, മീന്‍കാരി, സ്വേച്ഛാതിപത്യ ദാസന്‍, പുരന്ദരദാസന്‍ എന്നൊക്കെ വെറുതേ അനുമാനിക്കാന്‍ സാദ്ധ്യതയുണ്ട്‌. ]


പ്രധാനമായും വിമതന്‍ രണ്ടു കാര്യങ്ങളാണു പറഞ്ഞത് :
ഒന്ന് സ്റ്റാലിനെന്ന ഹൃദയരഹിതനായ മനുഷ്യന്‍ സോവിയറ്റു നാട്ടില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച്‌:- 200% യോജിക്കുന്നു. മുന്‍ പോസ്റ്റ്‌ രണ്ടാം ലോക മഹായുദ്ധത്തില്‍ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച സ്റ്റാലിനെക്കുറിച്ചാണ്‌. അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന്റെ രാജ്യഭരണം ആ ലേഖനത്തിന്റെ പുറത്താണ്‌. എന്നാലും സ്റ്റാലിനെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിഷ്ഠുരകൃത്യങ്ങളും പറയേണ്ടതുണ്ടല്ലോ എന്നു വച്ച്‌ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ സ്റ്റാലിനാല്‍ മരിച്ച കുറ്റം ചെയ്തവരും, ചെയ്തോ ഇല്ലയോ എന്നു നിശ്ചയമില്ലാത്തവരും ഒരു തെറ്റും ചെയ്യാത്തവരുമായ 30 ലക്ഷം സോവിയറ്റ്‌ പൌരന്മാര്‍ക്കായി ഞാന്‍
സ്റ്റാലിനെ ശപിച്ചിട്ടാണു നിര്‍ത്തിയത്‌.

അത്രയും പോരെങ്കില്‍ ഇനിയും എത്ര വേണമെങ്കിലും പറയാം:
ആദ്യകാലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പണമില്ലെന്നു പറഞ്ഞ പോരാളികളോട്‌ ബാങ്ക്‌ കൊള്ളയടിക്കാന്‍ നിര്‍ദ്ദേശിച്ച കാലം മുതല്‍ അവസാനം മരിച്ചു കിടക്കുമ്പോള്‍ ഇദ്ദേഹം മരിച്ചതാണോ ഉറങ്ങുകയാണോ എന്ന് തൊട്ടു നോക്കാന്‍ ഗാര്‍ഡുകള്‍ പേടിച്ചു നിന്നതു വരെ സ്റ്റാലിനെ ചൂഴ്ന്നു നിന്നത്‌ നിര്‍ദ്ദയത്വമാണ്‌.

ഭാര്യയുടെ ശവപ്പെട്ടിക്കരികില്‍ നിന്ന് "എന്നില്‍ മനുഷ്യത്വത്തിന്റെ എന്തെങ്കിലും കണിക അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അതും ഇവളോടൊപ്പം ഇന്നു മരിച്ചു." എന്നു സ്റ്റാലിന്‍ പറഞ്ഞത്‌ വെറും വാക്കായിരുന്നില്ല, ആത്മാര്‍ത്ഥമായിതന്നെ ആയിരുന്നു.

രണ്ടാമത്തെ കാര്യം- ബോല്‍ഷേവിക്കുകളെ നശിപ്പിച്ചത്‌ അല്ലെങ്കില്‍ റഷ്യന്‍ കമ്യൂണിസത്തിന്റെ നാശം സ്റ്റാലിന്‍ മൂലമാണെന്ന വാദത്തോട്‌ ഞാന്‍ യോജിക്കുന്നില്ല.

1. റഷ്യന്‍ വിപ്ലവം സാദ്ധ്യമാക്കിയ ബൊല്‍ഷേവിക്കുകള്‍- ലെനിനടക്കം അതോടെസമത്വ സുന്ദരമായ രാജ്യം നിലവില്‍ വന്നെന്നും തത്വസംഹിതകള്‍ക്കനുസരിച്ച്‌ അത്‌ അങ്ങു പുരോഗമിച്ചോളും എന്നും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു, ഭാഗികമായെങ്കിലും.

2. ശരിക്കുള്ള സാഹചര്യം അതായിരുന്നില്ല. അതുകൊണ്ടല്ലേ ലെനിനു പാര്‍ലമന്റ്‌ പിരിച്ചു വിട്ട്‌ സിവില്‍ വാര്‍ നേരിടേണ്ടി വന്നത്‌.

3. വെള്ളപ്പടയേയും പച്ചപ്പടയേയും വെന്ന് ചെമ്പട സ്ഥാപിച്ച സോവിയറ്റ്‌ യൂണിയന്‍ സ്വര്‍ഗ്ഗവുമായി ഒരു സാമ്യവുമില്ലാത്ത, പത്തു മില്യണ്‍ ആളുകളുടെ ശവം നാറുന്ന, നശിച്ചു നാറാണക്കല്ലായ രാജ്യത്തിന്റേതായിരുന്നു, ബൊല്‍ഷേവിക്കുകള്‍ അപ്പോഴും സ്വപ്നരാജ്യം മുളച്ചു വരുന്നത്‌ കാത്തിരിക്കുകയായിരുന്നു.

4. അതങ്ങനെ തനിയേ സംഭവിക്കുന്ന ഒന്നായിരുന്നില്ല. ലെനിന്‍ മരിക്കുമ്പോള്‍ സാര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു വിളവു തരുന്ന, പട്ടിണി മരണത്തിലും ദാദ്രിദ്ര്യത്തിലും ഉഴറുന്ന ഒരു സോവിയറ്റ്‌ നാടായിരുന്നു അദ്ദേഹം വിട്ടിട്ടു പോയത്‌. സ്വപ്നം കണ്ട സ്വഗ്ഗം ആയിരുന്നില്ല. (രണ്ടു റൂബിളിനു ഒരു ഡോളര്‍ എന്ന വിനിമയ നിരക്ക്‌ 1914 ല്‍
ഉണ്ടായിരുന്നത്‌ സിവില്‍ വാറിനു ശേഷം 1200 റൂബിളിനു ഒരു ഡോളര്‍ എന്നായി ഡീവാല്യൂ ചെയ്തെന്ന് വിക്കിപ്പീഡിയ പറയുന്നു)

5. ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ പോളിസി, എക്കണോമിക്ക്‌ പോളിസി, പഞ്ചവത്സര പദ്ധതി, സ്ത്രീകള്‍ക്ക്‌ ജോലി, കോളറ, മലേറിയ നിവാരണം എന്നിവ എന്തു വില കൊടുത്തും (അടി കൊടുത്തും വെടി കൊടുത്തും എങ്കില്‍ അങ്ങനെ )
നടപ്പിലാക്കുമെന്ന ശപഥവുമായി അധികാരത്തില്‍ കയറിയ സ്റ്റാലിന്‍ അതെല്ലാം നടപ്പിലാക്കി, സോവിയറ്റ്‌ യൂണിയന്‍ എന്നാല്‍ ഒരു ശക്തി ആയി (ആരുടെ ചോരയില്‍ എന്നത്‌ ഒക്റ്റോബര്‍ വിപ്ലവം ആരുടെ ചോരയില്‍ എന്നതു കൊണ്ട്‌ ഞാന്‍ ന്യായീകരിച്ചു)

6. സ്റ്റാലിന്റെ പരിഷ്കാരങ്ങളില്ലായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചില്ലെങ്കില്‍ പോലും കമ്യൂണിസ്റ്റ്‌ റഷ്യ ലോകയുദ്ധകാലത്തെ ക്ഷാമം
നേരിടാനാവതെ തനിയേ തകര്‍ന്നു പോകുമായിരുന്നുെന്നതിനാല്‍ എല്‍ കമ്യൂണിസം സ്റ്റാലിനിസം കൊണ്ട്‌ മരിച്ചു എന്ന വാദം ഞാന്‍ വരവു വയ്ക്കാറില്ല. അയാളുള്ളതുകൊണ്ട്‌ അതിനു ജീവിതം നീട്ടിക്കിട്ടി.

7. സ്റ്റാലിനു താല്‍പര്യമുള്ളതില്‍ മാത്രം ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ബാക്കി അവഗണിക്കുകയും ചെയ്തിരുന്നു (പില്‍ക്കാലത്ത്‌ നോബല്‍ പ്രൈസ്‌ ജേതാവായ ലന്‍ഡോവിനെ പിടിച്ചു ജയിലില്‍ ഇട്ടിട്ടുണ്ട്‌ ഈ മനുഷ്യന്‍!)
എന്നാല്‍ ആയുധം ബഹിരാകാശം, കമ്പ്യൂട്ടര്‍ എന്നീ മേഖലകളില്‍ അദ്ദേഹം ഭ്രാന്തമായി ഗവേഷണം പ്രോത്സാഹിപ്പിച്ചത്‌ റഷ്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചു. ജര്‍മനിയോട് യുദ്ധം ജയിച്ചത്-‍ വോള്‍ഗാതീരത്താകട്ടെ, ബര്‍ലിനിലാകട്ടെ - ഒരേ സമയം നിരവധി റോക്കറ്റുകള്‍ ഉതിര്‍ക്കുന്ന കത്യൂഷയും പിന്നെ ദസ്ത്യാറേവ്, സിമൊണോവ ആന്റി ടാങ്ക് തോക്കുകളും കൂടാതെ കഴിയില്ലായിരുന്നു.

8. ഹിറ്റ്‌ലറോട്‌ യുദ്ധം തോല്‍ക്കുമെന്ന് ചെമ്പട പോലും പറഞ്ഞിട്ടും അയാള്‍ പിടിച്ചു നിന്നതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ റഷ്യ ബാക്കിയായത്‌. ഇല്ലെങ്കില്‍ ആക്സിസ്‌ ജയിച്ചാല്‍ നാസികള്‍ വംശനാശം വരുത്തിയ ട്രൈബുകളുടെ
ആളില്ലാ റഷ്യയോ ആലികള്‍ ജയിച്ചാല്‍ (സ്റ്റാലിനില്ലാതെ അതു സാധിക്കുമോ എന്ന ചോദ്യം വിട്ടു) ക്യാപിറ്റലിസ്റ്റ്‌ റഷ്യയുമോ മാത്രമേ
ബാക്കിയുണ്ടാവുമായിരുന്നുള്ളു.

9. സ്റ്റാലിന്‍ ബ്യൂറോക്രസിയേയും മിലിട്ടറിയേയും ജനങ്ങളുടേ മേല്‍ ശക്തമായി ഉപയോഗിച്ചു, തെറ്റ്‌, പക്ഷേ ആ തെറ്റ്‌ ലോകയുദ്ധത്തിനു മേലേ ആഭ്യന്തരയുദ്ധവും കൂടി എന്ന സാഹചര്യം ഒഴിവാക്കി. അത്തരം സാഹചര്യം ഇല്ലാതെ
വന്നപ്പോഴെങ്കിലും പിന്‍ ഗാമികള്‍ , ക്രൂഷ്ചേവും ബ്രഷ്‌നേവും ആന്ദ്രപ്പോവും ഗവര്‍മന്റ്‌ മെഷീനറി പരിഷ്കരിക്കുകയും മാറിയ
സാഹചര്യമനുസരിച്ച്‌ അധികാരം ഉപയോഗപ്പെടുത്തുകയും ലോക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാറ്റങ്ങള്‍ വരുത്താതെ ഇരിക്കുകയും ചെയ്തതില്‍, അഴിമതിയും ദ്രോഹവുമായി സര്‍ക്കാര്‍ ഒരു കുരിശ്ശായെന്ന് ജനങ്ങള്‍ക്ക്‌
തോന്നിപ്പിക്കാന്‍ ഇടയാക്കാതിരുന്നെങ്കില്‍ സ്റ്റാലിന്‍ ചോരയില്‍ കഴുകി ജീവന്‍ നില നിര്‍ത്തിയ യു എസ്‌ എസ്‌ ആര്‍ ഒരു പക്ഷേ.. ഒരു പക്ഷേ ഇന്നും നില നിന്നേനെ.

പക്ഷേ ലെനിന്‍ ഇല്ലായിരുന്നെങ്കില്‍ സിവില്‍ വാര്‍ അതിജീവിക്കില്ലായിരുന്നു എന്നതു പോലെ സ്റ്റാലിന്‍ ഇല്ലായിരുന്നെങ്കില്‍
സോവിയറ്റ്‌ നാട്‌ ഉണ്ടായപ്പോഴേ മരിച്ചും പോയേനെ. സാഹചര്യമതായിരുന്നു.

ഒരു കോടി ആളുകളുടെ ശവത്തിന് മേല്‍ ചവിട്ടി ലെനിന്‍ സാര്‍ ചക്രവര്‍ത്തിയുടെയും മറ്റും കൂതറ സാമ്രാജ്യത്തിനെ വിമോചിപ്പിച്ചു, അനാര്‍ക്കിസ്റ്റുകളില്‍ നിന്നും സംരക്ഷിച്ചു, സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഉണ്ടാക്കി. മറ്റൊരു 30 ലക്ഷത്തിനെ കുരുതി കൊടുത്ത് ചാകാന്‍ പോയ അതിന്റെ ജീവന്‍ സ്റ്റാലിന്‍ ഒരമ്പതു വര്‍ഷം നീട്ടി. പിന്നെയൊന്നും സംഭവിച്ചില്ല, അതു പോയിക്കിട്ടി. പ്രത്യയശാസ്ത്രം എന്തു പറഞ്ഞാലും ജനങ്ങളെ ഏകോപിപ്പിച്ച് അതിനെ അവര്‍ക്ക് ആവശ്യമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു സൂപ്പര്‍ ലീഡര്‍ വേണം, ലെനിനും സ്റ്റാലിനും ശേഷം അവിടം ശൂന്യമായിരുന്നു. നേതാക്കള്‍ ബ്യൂറോ‍ ഏമാന്‍ മാരായും ബ്യൂറോക്രസി തോന്നിവാസികളായും അഴിമതിക്കാരായും പോയി. അതു കണ്ടുകൊണ്ട് ജനിച്ച തലമുറയ്ക്ക് അതാനാവശ്യമെന്നു തോന്നുമ്പോള്‍ പുസ്തകവും ചരിത്രവുമെടുത്തു കാട്ടിയാല്‍ മതിയാവില്ല.

Sunday, May 13, 2007

ലോസിഫ്, നന്ദി

ലോസിഫ്‌ വിസ്സാരിയോനോവിച്ച്‌,
ആരൊക്കെയോ ബൂലോഗത്ത്‌ രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറയുന്നു. രണ്ട്‌ അണുബോംബുകളാണ്‌ യുദ്ധത്തില്‍ ആക്സിസിനെ പരാജയപ്പെടുത്തിയതെന്നുവരെ പറയുന്നു. ഞാന്‍ നന്ദിപൂര്‍വ്വം നിന്നെയോര്‍ക്കട്ടെ. നീ സ്വയമിട്ട ഉരുക്കു ജോസഫ്‌ എന്ന പേര്‍ കൂടി ഞാനെഴുതിയാല്‍ ലോകമെന്നെ നോക്കി ചിരിക്കും. അത്ര വിചിത്രമാണ്‌ എന്റെ കാലത്തെ വീക്ഷണം!

ലോകതാണ്‌. നിന്റെ കുറ്റങ്ങളും പാളിച്ചകളും നീ ചെയ്ത ഹത്യകളും മാത്രമേ ഓര്‍ക്കപ്പെടൂ. ഒരു കര്‍ഷകരാജ്യത്തില്‍ നിന്നും വ്യവസായപ്രമുഖമായൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ത്സുഗാസ്‌വില്ലിയിലെ അടിയാളര്‍ പെണ്ണിനും മദ്യപാനിയായൊരു ചെരുപ്പുകുത്തിക്കും പിറന്ന ലോസിഫ്‌ അല്ല നീ ലോകത്തിന്‌ . യുദ്ധമൊഴിവാക്കാന്‍ നീയൊപ്പിട്ട സമാധാന ഉടമ്പടിയുമവര്‍ക്കറിയില്ല.

ഉടമ്പടിയും ലംഘിച്ച്‌ ബ്രിട്ടനെയും ഫ്രാന്‍സിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ നിനക്കു നേരേ തിരിഞ്ഞ ഹിറ്റ്‌ലര്‍ തന്റെ മൊത്തം സേനയുടെ നാലില്‍ മൂന്നും സോവിയറ്റ്‌ യൂണിയനു നേരേ തൊടുത്തപ്പോള്‍ നീ അലൈഡ്‌ രാജ്യങ്ങളിലെ മറ്റെല്ലാവരും ഒന്നിച്ചു ചേര്‍ന്നാല്‍ വരുന്നതിലും വലിയ സൈന്യം ഒറ്റക്ക്‌ നിര്‍മ്മിച്ച്‌ എതിരിട്ടു. ലോകത്തിലെ ഏറ്റവും രക്ഷരൂക്ഷിത യുദ്ധമായ സ്റ്റാലിന്‍ഗ്രാഡ്‌ വിജയവും മറ്റനേകം വിജയങ്ങളുമായി നീ ബെര്‍ലിനില്‍ കടന്നപ്പോള്‍ നാസിസം നാശം കണ്ടു. മൂന്നു ലക്ഷം
അമേരിക്കന്‍ പട്ടാളത്തെയും പതിമൂന്നു ലക്ഷം ചൈനക്കാരെയും അറുപതു ലക്ഷം ജൂതന്മാരെയും ആരോ ഓര്‍ത്തു കഴിഞ്ഞു ഈയിടെ. അവരുടെയിടല്‍ നിന്റെ രണ്ടു കോടി പട്ടാളക്കാരെയും ഞാന്‍ കുറിച്ചോട്ടെ. അവരും മറ്റുള്ളവരെപ്പോലെ എന്റെ ഇന്നത്തെ ലോകത്തിനായി മരിച്ചവരാണ്‌.

ശേഷമൊരു ജപ്പാനിലേക്കു നീ തിരിഞ്ഞപ്പോള്‍ ആഗസ്റ്റ്‌ ആറിനു ഹിരോഷിമയിലും ആഗസ്റ്റ്‌ ഒമ്പതിനു നാഗസാക്കിയിലും വീണ അണുബോംബിന്റെ ബഹളത്തിനു നടുവില്‍ ആഗസ്റ്റ്‌ എട്ടിനു സഖ്യസേന വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും വിമോചിതമാകാതിരുന്ന മഞ്ചൂരിയന്‍ പ്രവിശ്യ സ്വന്ത്രമായത്‌ ആരും കണ്ടില്ല. ജപ്പാന്റെ 66 നഗരങ്ങളില്‍ 59ഉം സഖ്യസേനക്കു മുന്നില്‍ ആഗസ്റ്റിനു മുന്നേ തോറ്റിരുന്നെന്നും ആരും ശ്രദ്ധിച്ചില്ല.

[റഷ്യ വന്നില്ലെങ്കിലും രണ്ടാഴ്ച്ചകൊണ്ട്‌ ജപ്പാന്‍ ഞങ്ങള്‍ കീഴടക്കുമായിരുന്നു എന്നു പറഞ്ഞ അമേരിക്കന്‍ വ്യോമസേനാ മേധാവി കര്‍ട്ടിസ്‌ ലീമേയോട്‌ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു "അപ്പോള്‍ അണുബോംബ്‌ ഇല്ലായിരുന്നെങ്കിലോ?"
"യുദ്ധം ജയിച്ചതും അണുബോംബുമായി യാതൊരുവിധ ബന്ധവുമില്ല."]

ലോകത്തിന്റെ ഭാവി മാറ്റിക്കുറിച്ചതിനു നിനക്കു നന്ദി പറഞ്ഞു കഴിഞ്ഞു ലോസിഫ്‌, ഇനിയെനിക്ക്‌ കുറ്റബോധമില്ലാതെ പഴിക്കാം രക്തരൂഷിതവും ക്രൂരതകള്‍ നിറഞ്ഞതുമായ നിന്റെ വഴികളെ. നീ കൊന്നു തള്ളിയ 30 ലക്ഷം ആളുകളെ, വെറും സംശയം കൊണ്ടു മാത്രം വധശിക്ഷക്കു
വിധിക്കപ്പെട്ട സാധുക്കളെ, നാടുകടത്തപ്പെട്ടവരെ, തോറ്റാല്‍ മാപ്പില്ലെന്ന നിന്റെ ഭീഷണി കേട്ട്‌ യുദ്ധത്തിനിറങ്ങിയവരെ ഓര്‍ത്ത്‌ എനിക്കിനി കരയാം.

കൊടിയ ക്രൂരതകള്‍ പാകി ചോരക്കളത്തില്‍ ചവിട്ടി നിന്ന നിന്നെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ബാപ്പുജിയെ ഓര്‍ക്കുന്നതെന്തൊരു വിരോധാഭാസം അല്ലേ? എങ്കിലും ഒരിത്തിരി അദ്ദേഹത്തെ ഉദ്ധരിച്ചോട്ടെ "സത്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക, അത്‌ വിശ്വസിക്കാത്ത ഒരാളെങ്കിലും ഉള്ളയിടത്തോളം കാലം."

Wednesday, April 18, 2007

ബൂലോഗസമ്മര്‍ദ്ദം

ബൂലോഗത്ത്‌ എഴുത്തുകാരനു വായനക്കാര്‍ സമ്മര്‍ദ്ദം കൊടുക്കുന്നുണ്ടോ എന്ന് സംസാരിച്ചവഴി സിദ്ധാര്‍ത്ഥന്‍ പറഞ്ഞ രണ്ടു വരി എനിക്കു വളരെ രസിച്ചതുകൊണ്ട്‌ വികസിപ്പിച്ച്‌ ഒരു പോസ്റ്റാക്കി.

മത്തായി ഉറങ്ങാന്നേരം ചുമ്മാ ബ്ലോഗിലൊരു പോസ്റ്റിട്ടു.
"പന്തല്ലൂരിലെ പഞ്ചായത്താപ്പീസിനു പിറകിലെ പനഞ്ചോട്ടില്‍ പതിഞ്ഞിരുന്ന പച്ചത്തവളയെ പാമ്പ്‌ പിടിച്ചു തിന്നു"

രാവിലേ എഴുന്നേറ്റ്‌ ബ്ലോഗ്‌ ആരെങ്കിലും വായിച്ചോ എന്നു നോക്കിയപ്പോള്‍ സമാധാനം പറയേണ്ട കമന്റുകള്‍:

എവിടെയാ പന്തല്ലൂര്‍? അവിടെയുള്ള പഞ്ചായത്താപ്പീസ്‌ പന്തല്ലൂര്‍ പഞ്ചായത്താപ്പീസാണോ അതോ പന്തല്ലൂര്‍ അടങ്ങുന്ന വലിയൊരു ഏരിയയുടെ പഞ്ചായത്താപ്പീസാണോ? ആണെങ്കിലത്‌ ജില്ലാ പഞ്ചായത്തോ ഗ്രാമപഞ്ചായത്തോ? സ്വന്തം കെട്ടിടമാണോ വാടകയ്ക്കാണോ? സ്വന്തമാണെങ്കില്‍ പഴേ ബില്‍ഡിംഗ്‌ ആണോ ബേക്കര്‍ സായിപ്പ്‌ പഞ്ചായത്താപ്പീസുകള്‍ക്കും മറ്റു ചെറു ഗവര്‍ണ്മ്നെറ്റ്‌ ആപ്പീസുകള്‍ക്കും ഡിസൈന്‍ ചെയ്ത മാതൃകയില്‍ പണിതതാണോ? ആരാണീ പഞ്ചായത്ത്‌ ഭരിക്കുന്നത്‌? പ്രസിഡന്റ്‌ ആ പഞ്ചായത്തിലെ തന്നെ ആള്‍ ആണോ വരത്തനാണോ? തുടര്‍ച്ചയായി ഒരു പാര്‍ട്ടി തന്നെയാണോ ഭരിക്കുന്നത്‌?

അതിനു പിറകില്‍ പനയുണ്ടോ? കരിമ്പനയോ കുലച്ചിപ്പനയോ കുടപ്പനയോ നിലപ്പനയോ ? ഓഫ്‌ ടോപ്പിക്ക്‌- പനക്ക്‌ ചോറു തടിയിലാണെന്നു പഴഞ്ചൊല്ലുണ്ടല്ലോ, അതിന്റെ അര്‍ത്ഥമെന്താണ്‌? ആ പന കരിമ്പനയാണെങ്കില്‍ ചെത്താന്‍ കൊടുക്കുന്നുണ്ടോ? അതിന്റെ വരുമാനം പഞ്ചായത്ത്‌ ഏന്തു കണക്കിലാണ്‌ കൊള്ളിക്കുന്നത്‌? ലോക്കല്‍ ഫണ്ട്‌ ആഡിറ്റര്‍ കള്ളിന്റെ കണക്ക്‌ കൃത്യമാണോ എന്ന് എങ്ങനെ പരിശോധിക്കും (ഓഫ്‌- ഡിവിഷണല്‍ അക്കൌണ്ടന്റ്‌ പരീക്ഷയുടെ ഫലം പീയെസ്സി എന്നു പുറത്തിറക്കും?)

പച്ചത്തവള അവിടെ സാധാരണ ഉണ്ടാവാറുണ്ടോ? ആഗോള താപനില ഉയരുന്നത്‌ ആദ്യം ബാധിക്കുക തവളകളെയാണെന്ന് ജോസഫ്‌ ആന്റണി പറയുന്നല്ലോ? അപ്പോ ഈ പഞ്ചായത്തില്‍ താപനില സുരക്ഷിതമാണെന്ന് ഈ ഒരു തവളയെ കണ്ടതില്‍ നിന്നും അനുമാനിക്കാമ്മോ? ഇതെന്തിനാണു പതിഞ്ഞിരുന്നത്‌, തവളകള്‍ സാധാരണ കരിയിലയുടെയും കല്ലിന്റെയും പുല്ലിന്റെയും ഇടയിലല്ലേ പതിഞ്ഞിരിക്കാറ്‌ പതിഞ്ഞു എന്നതിനു impression എന്നും അര്‍ത്ഥമുണ്ടോ? പന ഒരു നിലപ്പന ആണെങ്കില്‍ അതിന്റെ താഴെ തവളക്കു പതിഞ്ഞിരിക്കാന്‍ ഇടമില്ലല്ലോ? കരിമ്പനയോ കുലപ്പനയോ കുടപ്പനയോ ആണെങ്കില്‍ അതിന്റെ താഴെ എങ്ങനെ പതിഞ്ഞിരിക്കും അതിനു പോടുകളുണ്ടായിരുന്നോ? (ഓഫ്‌ കുടപ്പനയില്‍ നിന്നാണോ കട്ടപ്പന എന്ന വാക്കുണ്ടായത്‌ അതോ കട്ടപ്പന വേറൊരു മരമാണോ? വീണ്ടും ഓഫ്‌ കുടപ്പനക്കുന്നില്‍ ഒരു കുടപ്പനയും കാണാനില്ലല്ലോ സര്‍ക്കാര്‍ അതെല്ലാം മുറിച്ചു വിറ്റതാണോ?)

എന്തു തരം പാമ്പാണ്‌ തവളയെ പിടിച്ചത്‌? പഞ്ചായത്ത്‌ മുന്നിട്ട്‌ രാജവെമ്പാലകളെ വളര്‍ത്തിയാല്‍ അത്‌ മറ്റു പാമ്പുകളെ തിന്ന് ഉരഗശല്യം കുറയ്ക്കാന്‍ സാദ്ധ്യതയില്ലേ? (ഓഫ്‌ മദ്യപന്മാരെ പാമ്പെന്നു വിളിക്കാറുണ്ടല്ലോ, അത്‌ പുതിയ പ്രയോഗമോ പഴയതോ?)കേരളത്തില്‍ കഴുകന്മാരുടെയും പരുന്തുകളുടെയും എണ്ണം കുറഞ്ഞെന്ന് കൈപ്പള്ളി അബുദാബി മീറ്റില്‍ പറഞ്ഞിരുന്നു, അത്‌ പാമ്പുകളുടെ എണ്ണം കൂട്ടി തവളകളുടെ വംശനാശത്തിനും, തവളകള്‍ അങ്ങനെ തീര്‍ന്ന് ഒടുക്കം പാമ്പുകള്‍ തന്നെ ഭക്ഷണമില്ലാതെ മരിച്ചു പോയി ഒരു ചെയിന്‍ ഓഫ്‌ എക്സ്റ്റിങ്ങ്ഷന്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ?

പാമ്പു തവളയെ വിഴുങ്ങിക്കഴിഞ്ഞ്‌ എത്ര നേരം കഴിഞ്ഞാല്‍ അടുത്ത ഇര തേടും? പാമ്പിനു തവളയെയാണൊ എലിയെ ആണോ കൂടുതല്‍ പ്രിയം? ഈ പഞ്ചായത്താഫീസിനു പിറകില്‍ പാമ്പുള്ളതുകൊണ്ട്‌ എലികള്‍ ഫയലുകള്‍ നശിപ്പിക്കാനുള്ള സാദ്ധ്യത കുറവായിരിക്കുമോ? പഞ്ചായത്തുകള്‍ പേപ്പര്‍ലെസ്സ്‌ ഓഫീസുകള്‍ ആക്കാന്‍ വി എസ്‌ അച്ചുതാനന്ദന്‍ ചെയര്‍മാനായുള്ള ഐ ടി ട്രാന്‍സിഷന്‍ ടീം തീരുമാനിച്ചെന്നു പത്രത്തില്‍ കണ്ടല്ലോ (ഓഫ്‌ അച്ചുതാനന്ദനെ സുജിത്ത്‌ വരയ്ക്കുന്നതാണോ സുധീര്‍ വരയ്ക്കുന്നതാണോ നല്ലത്‌? ഓഫിന്മേല്‍ ഓഫ്‌- സാക്ഷിയുടെയും കുമാറിന്റെയും ചിത്രങ്ങള്‍ ഈയിടെയായി കാണുന്നില്ലല്ലോ?)


"പച്ച"ത്തവളയെ പാമ്പു എന്നതിനു ഗൂഢാര്‍ത്ഥങ്ങള്‍ എന്തെങ്കിലും ഉണ്ടോ? മുസ്ലീം ലീഗിനെ കേരളത്തില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു എന്ന് അര്‍ത്ഥം വരുന്നുണ്ടോ?

തവള കൃഷിയുടെയും പാമ്പ്‌ ഇറോസിന്റെയും സൂചനയാണല്ലോ, കര്‍ഷകരിലെ ആത്മഹത്യക്ക്‌ അത്തരത്തില്‍ ഒരു വശം ഉണ്ടെന്ന് അര്‍ത്ഥമാക്കിയിട്ടുണ്ടോ?

പിടിച്ചു എന്നതിനു
കൈകൊണ്ടെടുത്തു എന്നല്ലാതെ അര്‍ത്ഥമുണ്ടോ? അപ്പോള്‍ പാമ്പ്‌ കടിച്ചു തിന്നു എന്നല്ലേ ശരി? പാമ്പ്‌ തവളയെ തിന്നുന്നത്‌ ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ അതോ പാമ്പു പോകുന്നത്‌ കണ്ട്‌ ഇതിന്റെ വയറ്റില്‍ ഒരു തവള ഉണ്ടെന്ന് ആകൃതിയാലെ നിരീക്ഷിച്ച്‌ അതു വന്ന വഴിയായ പനഞ്ചുവട്ടില്‍ ഒരു തവള ഉണ്ടായിരുന്നെന്‍ അനുമാനിച്ചതാണോ? അങ്ങനെയാണെങ്കില്‍ തവള പച്ചത്തവള ആണെന്നു പറയാന്‍ കാരണം ചൊറിത്തവളയേയും മരത്തവളയേയും പാമ്പ്‌ തിന്നാറില്ലാത്തതുകൊണ്ടാണോ അതോ ഈ പഞ്ചായത്തില്‍ പച്ചയല്ലാത്ത തവള ഇല്ലാത്തതുകൊണ്ടാണോ? ആഗോളതാപനം ചൊറിത്തവളയെ ആണോ പച്ചത്തവളയെ ആണോ ആദ്യം ബാധിക്കുന്നത്‌?

ചൊറിത്തവളയുടെ ഇറിറ്റന്റ്‌ കെമിക്കല്‍ ആയ ബ്യൂട്ടൊഫോക്സിന്‍ ആ പേരില്‍ എന്തിനു അറിയപ്പെടുന്നു? ചൊറിത്തവളയുടെ ദ്വിധനാമധേയ വംശം ബ്യൂഫോ എന്നല്ലേ? അപ്പോള്‍ ബ്യൂഫോഫോക്സിന്‍ എന്നായിരുന്നല്ലോ അതിനു പേരു വിളിക്കേണ്ടത്‌? അറ്റന്റ്ഷന്‍ ഡെഫിസിറ്റ്‌ ഡിസോര്‍ഡറിനു ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന നോറിപിനെഫിനെ C8H11NO3 ബ്യൂട്ടോഫോക്സിനുമായി ഏതാണ്ട്‌ മൊത്തത്തില്‍ സാമ്യമുള്ള മരുന്നല്ല്ലേ? അപ്പോള്‍ വാശി പിടിച്ചു കരയുന്ന കുട്ടികള്‍ക്ക്‌ ചൊറിത്തവളയെ പുഴുങ്ങി കൊടുത്താല്‍ വാശി കുറയുമോ? തവളയെ പുഴുങ്ങിയാല്‍ ബ്യൂട്ടോഫോക്സിന്‍ രൂപം മാറുമോ?

ഒരു തവളയെ പാമ്പു തിന്നാല്‍ പഞ്ചായത്തിലെ കൊതുകുകളുടെ എണ്ണം എത്രമാത്രം കൂടും? ഈ പഞ്ചായത്ത്‌ ഓടകളില്‍ കൊതുകുനാശിനി തളിച്ചതുകൊണ്ടാണോ തവള ഓടയിലിരിക്കാതെ പനഞ്ചോട്ടില്‍ വന്നിരുന്നത്‌? കാക്ക വന്നു പനമ്പഴം വീണ്‌ ചത്ത തവളയെ അല്ല പാമ്പു തിന്നതെന്ന് എങ്ങനെ മനസ്സിലായി? പാമ്പ്‌ ചത്ത തവളകളെ തിന്നാറുണ്ടോ? ഉണ്ടെങ്കില്‍ ചത്ത്‌ എത്ര മണിക്കൂര്‍ കഴിഞ്ഞ തവളകളെ വരെ തിന്നും? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌ തിന്നുന്നില്ല? പച്ചത്തവളകളോടൊപ്പം കാണാറുള്ള പുള്ളിത്തവളകള്‍ ലെപ്പേര്‍ഡ്‌ ഫ്രോഗ്‌ ആണോ മിങ്ക്‌ ഫ്രോഗ്ഗ്‌ ആണോ? ഏഷ്യന്‍ പെയിന്റഡ്‌ ഫ്രോഗ്‌ കേരളത്തില്‍ ഇല്ല എന്നത്‌ ശരിയാണോ? എന്തുകൊണ്ടില്ല? കാനോപ്പി ഫ്രോഗിനെ ഒരെണ്ണം വയനാട്ടില്‍ കണ്ടെത്തിയല്ലോ? ഒരെണ്ണം കണ്ട സ്ഥിതിക്ക്‌ അവിടെ എത്രയെണ്ണം കണ്ണില്‍ പെടാതെ പോയിട്ടുണ്ടാവും?

മത്തായിച്ചന്‍ മിഴിപൂട്ടി, പിന്നെ ബ്ലോഗ്ഗ്‌ പൂട്ടി, കമ്പ്യൂട്ടറേ പൂട്ടി, വീടും പൂട്ടി ഇറങ്ങി.

Sunday, April 15, 2007

തിബത്തന്‍ പ്രവാസികള്‍

പ്രിയ ചുള്ളിക്കാട്,
അഭയാര്‍ത്ഥിയുടെ വേദന എന്ന കുറിപ്പ് വായിച്ചു. അഭയാര്‍ത്ഥിയായിപ്പോയ ആ കവിയുടെ യാതനകള്‍ കേട്ട്‌ ഖേദിക്കുന്നു. പുസ്തകം വായിക്കാത്തതുകൊണ്ട്‌ അഭിപ്രായം പറയാനും ഞാന്‍ ആളല്ല. എന്നാല്‍ പുസ്തകം പരിചയപ്പെടുത്തുന്ന പോസ്റ്റില്‍ ശ്രീ ചുള്ളിക്കാട്‌ പറഞ്ഞ ചില കാര്യങ്ങളോട്‌ വിയോജിപ്പുണ്ട്‌. അത്‌ പുസ്തകത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ഇടുന്നത്‌ അനുചിതമാവുമെന്ന് കണ്ട്‌ മറ്റൊരു പോസ്റ്റാക്കുന്നു.

തിബത്ത്‌ ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു/1949ഇല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തിബറ്റിനെ വിഴുങ്ങി എന്നു ശ്രീ ചുള്ളിക്കാട്‌ നിരീക്ഷിക്കുന്നു.

ആയിരം വര്‍ഷത്തിനപ്പുറത്ത്‌ ചില നൂറ്റാണ്ടുകള്‍ മാത്രം ടിബറ്റ്‌ ആസ്ഥാനമാക്കി ഒരു രാജാവുണ്ടായിരുന്നു. ശേഷം യുവാന്‍ വംശം (ഏ ഡി പന്ത്രണ്ട്‌) ചൈന ഭരിക്കുമ്പ്പോള്‍ ടിബറ്റ്‌ ചൈന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനു ശേഷം മിങ്ങ്‌ ഭരിക്കുമ്പോള്‍ ഏ ഡി 16 നൂറ്റാണ്ടു വരെ) ടിബറ്റ്‌ ചൈനയുടെ പ്രവിശ്യയായിരുന്നു.

അതിനും ശേഷം വന്ന ക്യുങ്ങ്‌ ചക്രവര്‍ത്തിമാര്‍ ടിബറ്റന്‍ പ്രവിശ്യയില്‍ ലാമമാര്‍ക്ക്‌ രാഷ്ട്രീയത്തില്‍ പങ്കുകൊള്ളാന്‍ അവകാശം കൊടുത്തു (സ്വത്രന്ത്ര രാജ്യമോ പ്രവിശ്യയോ ആക്കിക്കൊടുത്തെന്ന് അതിനര്‍ത്ഥമില്ല)

1913 വരെ അങ്ങനെ തന്നെ തുടര്‍ന്നു. ബ്രിട്ടണ്‍ ചൈനയില്‍ നിന്നും സിംലാ കരാരില്‍ ടിബറ്റിനെ ലോക്കല്‍ ബോഡി ആക്കാന്‍ തീരുമാനിച്ചു. ടിബറ്റിലെ ചൈനീസ്‌ ഗവര്‍ണ്ണറും ചൈനീസ്‌ രാജാവും അതിനു സമ്മതമല്ലെന്ന്
കത്തെഴുതിയതോടെ ബ്രിട്ടന്‍ അവിടെ ഓഫീസ്‌ സ്ഥാപിക്കുകയും ചൈനയില്‍ നിന്നും വിട്ടുമാറാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

ടിബറ്റന്‍ പ്രവിശ്യ ബുദ്ധമതം ഒഴികെ എല്ലാ മതങ്ങളും നിരോധിച്ച ഒരു ഏകമത പ്രവിശ്യയായിരുന്നു (ബ്രിട്ടീഷ്‌ മിഷണറിമാരെ അവിടെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനു വധിച്ച ചരിത്രവും ഉണ്ടെന്ന് ഓര്‍മ്മ) അതിനാല്‍ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ ചേരാന്‍ അവര്‍ക്ക്‌ സമ്മതമില്ല.

പി ആര്‍ സി ആര്‍മി ടിബറ്റ്‌ കീഴടക്കി എന്നതിനെക്കാള്‍ വീണ്ടെടുത്തു എന്നു പറയുന്നതാവും ശരിയെന്ന് തോന്നുന്നു. ദുരിതപൂര്‍ണ്ണം തന്നെയായിരുന്നു അത്‌. കശ്മീരിനും സിക്കിമിനും ഇന്ത്യ സ്വാതന്ത്ര്യം കൊടുക്കുമെങ്കില്‍ ടിബറ്റിനു ചൈനയും കൊടുക്കേണ്ടതു തന്നെ. ഒരുപക്ഷേ ഒരു ബുദ്ധമതാതിഷ്ടിത രാജ്യം എന്ന നിലയില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നായിരിക്കാം (മതാധിപത്യമുള്ള രാഷ്ട്രങ്ങളോട്‌ എനിക്കു പ്രതിപത്തി കുറവാണെങ്കിലും)

ജുനഘട്ട്‌, ഹൈദരാബാദ്‌, ജമ്മു കശ്മീര്‍, ത്രിപുര എന്നിവ സ്വന്തന്ത്ര രാജ്യങ്ങളായിരുന്നു. അവയ്ക്കൊന്നും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതവുമുണ്ടായിരുന്നില്ല. ടിബറ്റ്‌ ചൈനയുടെ സ്വന്തന്ത്ര പ്രവിശ്യയായിരുന്നു, പക്ഷേ രാജ്യമായിരുന്നില്ല.

ഗവര്‍ണ്‍മന്റ്‌ അവിടെ എന്തു ചെയ്തു എന്ന് എനിക്കറിയില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടാവാം, ചൈനയില്‍ ഒട്ടാകെ നടക്കുന്നുണ്ടത്‌, കയ്യും കണക്കുമില്ലാതെ തന്നെ.

ചൈനീസ്‌ വിപ്ലവകാലത്ത്‌ വിപ്ലവകാരികള്‍ ടിബറ്റിലെ എതാണ്ട്‌ മിക്ക വിഹാരങ്ങളും തകര്‍ത്തുകളഞ്ഞു. വിപ്ലവകാരികളില്‍ ടിബറ്റന്‍ വംശജരും ധാരാളം ഉണ്ടായിരുന്നു താനും.

അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നില്ലെന്നും ശ്രീ ചുള്ളിക്കാട്‌ പരാതിപ്പെടുന്നു.

1950 മുതല്‍ ഇരുപതു വര്‍ഷം അമേരിക്കന്‍ പിന്തുണയോടെ ടിബറ്റ്‌ സ്വാതന്ത്ര്യ ശ്രമം നടത്തിയിരുന്നു. വിപ്ലവകാലത്തും ഇക്കാലത്തും എക്സൈല്‍ ആയവരാണ്‌ ഭൂരിഭാഗവും. 1988 ശേഷം 2006 വരെ ഇരുനൂറുപേരോളം പലായനം ചെയ്തെന്നും 150 ഓളം പേരെ കസ്റ്റഡിയില്‍ വച്ചെന്നും ടിബറ്റ്‌ സ്വാതന്ത്ര്യ സംഘടനയുടെ സൈറ്റില്‍ പറയുന്നു.

ടിബറ്റിനെ വിഘടിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത അമേരിക്കക്കുപോലും പൊതു പിന്തുണ ഇല്ലാതെ പോയതിന്റെ കാര്യം 1913 മുതല്‍ ചൈന ഭരണം വീണ്ടെടുക്കുന്നതുവരെയുള്ള കാലത്തെ മത ഭരണം പൊതുജനത്തിനു ഗുണകരമായി ഒന്നും ചെയ്യാത്തതും ഇപ്പോള്‍ സാധാരണക്കാരന്റെ ജീവിതം 20 മടങ്ങ്‌ മെച്ചപ്പെട്ടെന്നതും കൊണ്ടാണെന്ന് ചൈന അവകാശപ്പെടുന്നത്‌ വീരവാദം തന്നെയായിരിക്കണം, എന്നാല്‍ തീവണ്ടികള്‍ ടിബറ്റിലോടുന്നത്‌ മതസംസ്കാരത്തെ തകര്‍ക്കുമെന്നും മറ്റുമതങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നതോ മത വിശ്വാസം ഇല്ലാതെയാകുന്നതോ നിരോധിക്കണമെന്നും ലാമ ആവശ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ സതി അനുഷ്ഠിക്കാത്തതുകൊണ്ടാണു മഴ കുറയുന്നതെന്ന (ആരാണെന്നു മറന്നു പോയി, എതൊ താടിസ്വാമി) ഹിന്ദുമത്രഭ്രാന്തന്റെയും സ്ത്രീകള്‍ മുഖപടം പൊക്കി നില്‍ക്കുന്നത് കണ്ടാല്‍ ചാട്ടകൊണ്ട് അടിക്കുമെന്നു പറഞ്ഞ മുസ്ലീം മതാന്ധവിശ്വാസിയുടെയും കാപ്പിരിക്ക്‌ ആത്മാവില്ല അതിനാല്‍ അവനെ പീഡിപ്പിക്കാം എന്നു പറഞ്ഞ ക്രിസ്തീയ പുരോഹിതന്റെയും വീക്ഷണങ്ങളോര്‍ത്തു പോകുന്നു. മതങ്ങളെല്ലാം എനിക്കിഷ്ടമാണ്‌, അധികാരത്തിനായി ജനങ്ങളുടെ മതവിശ്വാസം ചൂഷണം ചെയ്യപ്പെടരുതെന്നേയുള്ളു.

പറഞ്ഞു പറഞ്ഞ്‌ ഞാന്‍ കാടു കയറിപ്പോയി. പറയാനുദ്ദേശിച്ചത്‌ ടിബറ്റന്‍ അഭാര്‍ത്ഥികളുടെ കാര്യം കഷ്ടമാണെങ്കിലും അത്‌ ഒരുപാട്‌ ഓവര്‍സ്റ്റേറ്റ്‌ ചെയ്തെന്നാണ്‌ എനിക്കു തോന്നുന്നത്‌ എന്നാണ്‌. യൂ എന്‍ കണക്കു പ്രകാരം ലോകത്ത്‌ 12 കോടി അഭയാര്‍ത്ഥികളുണ്ട്‌. അതില്‍ സുഡാനികള്‍ (50 ലക്ഷം) ആണ് ഭൂരിപക്ഷം. എട്ടു ലക്ഷം പലസ്തീനികള്‍ ഇരുപതു ലക്ഷം ഇറാക്കികള്‍‌ എന്നിങ്ങനെ പോകുന്ന കണക്കില്‍ മൂന്നുലക്ഷം തമിഴ്‌ ശ്രീലങ്കര്‍, രണ്ടു ലക്ഷം നേപ്പാളികള്‍, ഒന്നേമുക്കാല്‍ ലക്ഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ ഒന്നരലക്ഷം ബീഹാറി ഹിന്ദുക്കള്‍, എന്നിവര്‍ വാലറ്റത്തായിപ്പോയതാണ്‌. (റെഫ്യൂജി കണക്കുകള്‍ യൂ എന്‍ സ്റ്റാറ്റ്‌ ക്വോട്ട്‌ ചെയ്ത്‌ വിക്കിപ്പീഡിയയില്‍ ഉള്ളത്‌)
[വളരെ വേഗതയില്‍ ടൈപ്പ്‌ ചെയ്യേന്റിവന്നു അക്ഷര പിശാചിനുവേണ്ടി പിശാചുവക്കീല്‍ ആയ ഞാന്‍ മാപ്പു ചോദിക്കുന്നു)

Saturday, March 24, 2007

ബൂലോഗ വിചാരണം - 5 ബ്ലോഗാസക്തി

ബ്ലോഗ്‌ ശക്തവും ലളിതവുമായൊരു മാദ്ധ്യമമാണ്‌. തുരുമ്പു പിടിച്ചിരുന്ന ഒരുപാടുപേരെ അത്‌ എഴുത്തുകാരും പ്രസാധകരുമാക്കി. എന്നാല്‍ ബ്ലോഗ്‌ ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ആവശ്യമുള്ളതിലും പ്രാധാന്യമുള്ള ഒന്നായി തോന്നിയിട്ടുണ്ടോ? എങ്കില്‍ സ്വയം ചോദിക്കുക "ഞാന്‍ ബ്ലോഗിന്റെ ഉടമയോ അതോ അടിമയോ?"

ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ എന്ന പുതുയുഗ മാനസികപ്രശ്നം ചാറ്റ്‌ അഡിക്ഷന്‍, ഗെയിമിംഗ്‌ അഡിക്ഷന്‍, പോര്‍ണോഗ്രഫി അഡിക്ഷന്‍, ബ്ലോഗ്‌ അഡിക്ഷന്‍ എന്നിങ്ങനെ പല രൂപത്തില്‍ ഒരാളിനെ ബാധിച്ചേക്കാം.

അടിപ്പെടലിന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്നതാണ്‌ മദ്യാസക്തി. മദ്യത്തിനടിമപ്പെട്ടയാള്‍
1. സ്ഥിരമായി മദ്യപിക്കുന്നു.
2. മദ്യമില്ലാതെയാകുമ്പോള്‍ അസ്വസ്ഥനാകുകയും മദ്യപാനം കൊണ്ട്‌ അത്‌ പരിഹരിക്കുകയും ചെയ്യുന്നു.
3. ജോലി, കുടുംബം എന്നിവയ്ക്കു വേണ്ടി ചിലവാക്കേണ്ടിയിരുന്ന സമയം മദ്യപിക്കാന്‍ ഉപയോഗിക്കുന്നു.
4. മദ്യപിക്കാനായി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍, ബന്ധുക്കളുടെ വിവാഹം, ഔദ്യോഗിക ചടങ്ങുകള്‍, കുട്ടികളുടെ പ്രധാന കാര്യങ്ങള്‍ എന്നിവ മാറ്റിവയ്ക്കുകയോ വഴിപാടു പോലെ കഴിച്ച്‌ മദ്യശാലയിലേക്ക്‌ മടങ്ങുകയോ ചെയ്യുന്നു.
5. മദ്യം ജോലി നഷ്ടപ്പെടുന്നതിലേക്കോ കുടുംബപ്രശ്നത്തിലേക്കോ നയിക്കുന്നെന്ന് അറിയുമ്പോഴും മദ്യപാനം നിര്‍ത്താനാവുന്നില്ല.
6. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനായി (മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങള്‍ അടക്കം ) മദ്യപിക്കുന്നു.

വായിച്ചു കഴിഞ്ഞല്ലോ? ഇനി മദ്യം എന്നയിടത്ത്‌ ബ്ലോഗ്‌ എന്നും മദ്യാസക്തന്‍ എന്നയിടത്ത്‌ ബ്ലോഗ്‌ അഡിക്ട്‌ എന്നും മദ്യപാനം എന്നയിടത്ത്‌ ബ്ലോഗ്ഗിംഗ്‌ എന്നും വാക്കുകള്‍ മാറ്റി വായിച്ചു നോക്കുക. ബ്ലോഗ്‌ അഡിക്ഷന്‍ എന്നൊന്നുണ്ടോ അതോ വെറുതേ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണോ എന്ന് സ്വയം ബോദ്ധ്യപ്പെടാം.

എന്താണ്‌ ബ്ലോഗ്‌ അഡിക്ഷന്‍ കൊണ്ട്‌ സംഭവിക്കുന്നത്‌?
തീര്‍ച്ചയായും മദ്യാസക്തി പോലെ ശാരീരിക പ്രശ്നങ്ങള്‍ വലുതായൊന്നും ഉണ്ടാകുന്നില്ല (കുത്തിയിരുന്നു ബ്ലോഗി കണ്ണോ നടുവോ ഫ്യൂസ്‌ ആയേക്കാം), എന്നുവച്ച്‌ അതുകൊണ്ട്‌ ദോഷമൊന്നുമില്ലെന്ന് അനുമാനിക്കാന്‍ പറ്റില്ല.

ജീവിതത്തിലെ പ്രയോറിറ്റികളെ മാറ്റിമറിക്കാന്‍ ഈ ആസ്കക്തിക്കു കഴിയും. ജോലിയിലെ കാര്യക്ഷമത (പ്രൊഡക്റ്റീവിറ്റിയുടെ മലയാളം ഇതു തന്നെയോ?) കുറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ കുറേ വര്‍ഷം കഴിഞ്ഞ്‌, എന്നായാലും അതിന്റെ ദൂഷ്യവശങ്ങളും നമ്മളനനുഭവിച്ചേ തീരൂ. കിട്ടാത്ത പ്രൊമോഷനായോ, മേലുദ്യോഗസ്ഥനോട്‌ പിണങ്ങലായോ, സ്വന്തം സ്ഥാപനമാണെങ്കില്‍ കുറച്ചു സമയം അതിനു വേണ്ടി ചിലവാക്കുന്നതിനാലുള്ള കേടായോ, ഒന്നുമില്ലെങ്കില്‍ കുറ്റബോധമായോ സ്വയമുള്ള മതിപ്പിനു വരുന്ന ഇടിവ്‌ ആയോ എങ്കിലും അത്‌ നമുക്ക്‌ പണി തരും.

വീട്ടുകാരോടൊത്ത്‌ പ്രത്യേകിച്ച്‌ ഭാര്യ/ഭര്‍ത്താവിനോടും കുട്ടികളുമൊത്തും ചിലവിടേണ്ട സമയം ബ്ലോഗിനായി മാറ്റിപ്പോകും അഡിക്റ്റ്‌. അതും വലിയ തെറ്റു തന്നെയാണ്‌. തൊഴില്‍ സ്ഥലത്തെപ്പോലെ തന്നി കുടുംബാംബങ്ങള്‍ക്കും നമ്മുടെ സമയത്തില്‍ അവകാശമുണ്ട്‌, അവരോടൊത്ത്‌ വൈകാരിക വിനിമയം നടത്താന്‍ നമുക്ക്‌ ബാദ്ധ്യതയുമുണ്ട്‌. ദമ്പതികളില്‍ ഒരാള്‍ മാത്രം ബ്ലോഗുന്നയാളാണെങ്കില്‍ (എന്നെപ്പോലെ) recreational companionship ഭാര്യക്കോ ഭര്‍ത്താവിനോ കൊടുക്കാന്‍ അഡിക്റ്റിനു കഴിയുന്നില്ല. മദ്യപന്റെ കാര്യം തന്നെ എടുക്കുക, അയാള്‍ രസിക്കുന്ന കാര്യങ്ങള്‍, ഷാപ്പ്‌, കുടി, അവിടത്തെ കൂട്ടുകാര്‍, ബോധമില്ലാത്ത തോന്യാസങ്ങള്‍ ഒന്നിലും ഭാര്യക്ക്‌ പങ്കു ചേരാനാവുന്നില്ല, അതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍-കടം, വഴക്ക്‌, ആരോഗ്യനാശം ഇതൊന്നും അവര്‍ക്ക്‌ മനസ്സിലാവുകയുമില്ല. ഒറ്റപ്പെടലിന്റെ, അകല്‍ച്ചയുടെ, വഴക്കിന്റെ, തല്ലിന്റെ വിത്ത്‌ അതാണ്‌.

ബന്ധങ്ങള്‍, സൌഹൃദം, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പോലും കുറച്ചു കളയാന്‍ അഡിക്ഷനു കഴിയും.

അഡിക്ഷനില്‍ നിന്നും കരകേറുന്നതെങ്ങനെ?
ആദ്യം അഡിക്ഷനുണ്ടോ എന്ന് സ്വയം പരിശോധിച്ച്‌ ബോദ്ധ്യപ്പെടുക (നിര്‍മ്മലയോട്‌ ഒരു ഫ്ലോ ചാര്‍ട്ട്‌ ഞാന്‍ ഏറ്റു പോയി, അതിനാല്‍ വലിയ ആവശ്യമൊന്നുമില്ലാഞ്ഞിട്ടും അതിവിടെ ഇടുന്നു.)

അഡിക്ഷനുണ്ടോ? അതിന്റെ പേരില്‍ ബ്ലോഗൊന്നും നിറുത്തേണ്ടതില്ല (അങ്ങനെ തീരുമാനിച്ചാല്‍ അതൊരു നഷ്ടം തന്നെയാകും. മാത്രമല്ല, ഭാവിയില്‍ തീരുമാനം ലംഘിക്കാനുള്ള സാദ്ധ്യതയും കൂടും).

ആദ്യപടി എളുപ്പമാണ്‌, ബ്ലോഗാന്‍ സ്ഥലപരിധിയും സമയപരിധിയും തീരുമാനിക്കുക .

അടുത്തത്‌, അതായത്‌ ഈ പരിധികള്‍ നടപ്പിലാക്കുകയും ഉപേക്ഷയില്ലാതെ അതു തുടരുകയും ചെയ്യുന്നത്‌ അത്ര എളുപ്പമല്ല. ഇതിനു ഞാന്‍ കണ്ടുപിടിച്ച പരിപാടി അതിലെ അഗ്രീവ്ഡ്‌ ആയ കക്ഷിയോട്‌ തുറന്നു പറയുക എന്നതാണ്‌. ഓഫീസില്‍ ബ്ലോഗ്ഗിംഗ്‌ നിറുത്താന്‍ അവിടെ നിന്നുള്ള സംവിധാനം എടുത്തു കളയുക, വീട്ടില്‍ ബ്ലോഗ്ഗിംഗ്‌ കുറയ്ക്കാന്‍ "ഞാന്‍ ആലോചിച്ചപ്പോള്‍ ആവശ്യത്തിലും കൂടുതല്‍ സമയം ഞാന്‍ ബ്ലോഗില്‍ ചിലവിടുന്നുണ്ട്‌, ഇനിമുതല്‍ രാത്രി 10 മുതല്‍ 10.45 വരെ വീട്ടിലുണ്ടെങ്കില്‍ ആ സമയത്തേ ഞാന്‍ ബ്ലോഗ്‌ എഴുതുകയുള്ളു, ഇത്‌ തെറ്റിക്കുകയാണെങ്കില്‍ നീ എന്നെ ഓര്‍മ്മിപ്പിക്കണം" എന്ന് പറഞ്ഞാല്‍ അവരത്‌ സന്തോഷമായി ചെയ്തു തരും.

ചുരുക്കത്തില്‍ അഡിക്ഷനുണ്ടോ എന്ന് സ്വയം കണ്ടെത്തുക, സ്വയം സമ്മതിക്കുക, അതിലെ വിക്ടിമിനോടും സമ്മതിക്കുക. പ്രശ്നം പരിഹരിക്കപ്പെടും. അധികമായാല്‍ ബ്ലോഗും വിഷം.

ടെയില്‍ ടെയില്‍
22/03/2007 ല്‍ അപ്പീസില്‍ നടന്ന ഫോണ്‍ സംഭാഷണം.
ദേവന്‍ :> ഹലോ
ഹെ. ഡ :> ഐ റ്റി ഹെല്‍പ്പ്‌ ഡെസ്ക്‌, ഞാന്‍ നിന്നെ സഹായിച്ചു ശരിയാക്കിക്കളയും.
ദേവന്‍:> നീ ഒരു സഹായം ചെയ്താല്‍ മതി, പ്രോക്സി അഡ്മിനോ മറ്റോ അവിടെ ഉണ്ടെങ്കില്‍ പിടിച്ചു താ.
(ഫോണിലൂടെ സംഗീതം, പരസ്യം)
വെ മാ:> ഹലോ, ഇത്‌ വെബ്‌ മാസ്റ്റര്‍, ഞാനും സഹായിക്കും.
ദേവന്‍> മാസ്റ്ററേ, രണ്ട്‌ യൂവാറെല്ലുകള്‍ ബ്ലോക്കണം
വെ മാ :> എന്താ കാര്യം, വൈറസ്‌ ഉണ്ടോ? സ്പൈ, ആഡ്വേര്‍, പനി, ചുമ, വാതം?
ദേവന്‍> ഹേയ്‌, അതൊന്നുമില്ല, പക്ഷേ എനിക്കു പ്രലോഭനം സഹിക്കുന്നില്ല, കമ്പത്സീവ്‌ ബ്രൌസിംഗ്‌.
വെ മാ:> ഇപ്പോ ശരിയാക്കാം, അഡ്രസ്സ്‌ പറ.
ദേവന്‍ :> ബ്ലോഗര്‍ ഡോട്ട്‌ കോം, വേഡ്‌ പ്രസ്‌ ഡോട്ട്‌ കോം.
വെ മാ :> രണ്ടു കോമനേം ഞാന്‍ സൈബര്‍ പട്രോളിനെക്കോണ്ട് തടുത്തു.
ദേവന്‍:> സന്തോഷം. ഓഫീസില്‍ നിന്നും ഇതേല്‍ പോകുന്നില്ലെന്ന തീരുമാനം 4 മാസം ഞാന്‍ സ്വയം പാലിച്ചു. ഇന്ന് ഓര്‍ക്കാതെ അതേല്‍ കേറിപ്പോയി. അതാണു പ്രകോപനം.
വെ മാ:> ഇനിയും വല്ലോം ബ്ലോക്കാനുണ്ടേല്‍ വിളിക്കണേ.
ദേവന്‍:> മിക്കവാറും വിളിക്കും, ശരി അപ്പോ.
ഫലം- ഇനിമുതല്‍ രാത്രി അത്താഴത്തിനു ശേഷം മാത്രം ബ്ലോഗിങ്ങ്. അല്ലെങ്കില്‍ അവധിദിനത്തില്‍. അടുത്തത് ബ്ലോഗ്ഗിങ്ങില്‍ സദാ(വാരേണ്ട) ചാരം.

Wednesday, March 14, 2007

ലോനപ്പന്‍ പ്രശ്നം - എന്റെ കമന്റ്

ലോനപ്പന്റെ ബ്ലോഗ്‌ നേരത്തേ കണ്ടിട്ടുണ്ടായിരുന്നു. അതിനപ്പുറമൊന്നും അയാളെക്കുറിച്ച്‌ എനിക്കറിയുകയുമില്ലയിരുന്നു. ഞാന്‍ താല്‍ക്കാലികമായി ബ്ലോഗ്ഗില്‍ നിന്നും വിട്ടുപോയ വെക്കേഷന്‍ സമയത്ത്‌ നാട്ടിലൊരു ബ്ലോഗ്ഗറെ കണ്ട കൂട്ടത്തില്‍ വിവി എന്ന പേരില്‍ ബ്ലോഗെഴുതുന്നത്‌ താനാണെന്ന് വെളിപ്പെടുത്തി ലോനപ്പന്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെന്നും സാന്ദര്‍ഭികമായി പറയുകയുണ്ടായി .വിവി എന്ന ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.(സത്യവാങ്മൂലം : ബ്ലോഗ്‌ കോമണ്‍ ഇന്ററസ്റ്റ്‌ ഉള്ള വിഷയം ആയതുകൊണ്ട്‌ മാത്രം വന്നുപെട്ടതാണ്‌, അത്‌ അധോലോക ചര്‍ച്ചയൊന്നും ആയിരുന്നില്ല.)

ഒരു ഐഡിയില്‍ പോസ്റ്റ്‌ ചെയ്യുകയും മറ്റൊരു ഐഡിയില്‍ നിന്നും "അടിപൊളി, വിശ്വോത്തരം" എന്നൊക്കെ കമന്റുകയോ, തടവാന്‍ ഒരു ബ്ലോഗര്‍ ഐഡി അപ്പനു വിളിക്കാന്‍ വേറൊന്നും ഉപയോഗിച്ച്‌ ജനത്തെ വഞ്ചിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഒരാള്‍ക്ക്‌ രണ്ടല്ല അഞ്ച്‌ ഐഡി ഉണ്ടെങ്കിലും ഒരു തെറ്റായൊന്നും തോന്നുന്നില്ലെന്നും പറഞ്ഞു ഞാന്‍.

തിരികെ വരാന്‍ റെഡിയായി ഇരിക്കുന്ന സമയം യാത്ര പറയാന്‍ വിളിച്ച ഒരു സുഹൃത്ത്‌ ലോനപ്പന്റെ ഓഫീസില്‍ ആരോ വ്യാജ ഐഡിയില്‍ മെയില്‍ അയച്ചെന്നും പുള്ളി റിപ്രിമാന്‍ഡ്‌ നേരിട്ടെന്നും അതൊരു മോശം സംഭവമായെന്നും പറയുകയുണ്ടായി. മോശം സംഭവം എന്നല്ല, കുറ്റകൃത്യമെന്നാണ്‌ അതിന്റെ പേരെന്നു ഞാനും പറഞ്ഞു.

തിരികെ വന്ന് ബൂലോഗത്ത്‌ നോക്കുമ്പോള്‍ ലോനപ്പന്റെ
ബ്ലോഗുകളൊന്നും കാണാനില്ലയിരുന്നു. അതെവിടെപ്പോയെന്ന് പണ്ടെന്നോ വന്ന സര്‍ക്കുലര്‍ ഓര്‍ക്കുട്ട്‌ മെസ്സേജില്‍ നിന്ന് ലോനപ്പനെ കണ്ടുപിടിച്ച്‌ ചോദിച്ചു. മറുപടിയൊന്നും കണ്ടതുമില്ല, ലോന ഓണ്‍ലൈന്‍ വരാരില്ലെന്ന് ആരോ പറഞ്ഞു. ലോനപ്പന്റെ ബ്ലൊഗില്‍ നടന്ന കമന്റാങ്കളി ഒരാള്‍ (ആരെന്ന് ഓര്‍മ്മയില്ല, പരിചയമുള്ള പേരല്ല) മിറര്‍ ചെയ്ത്‌ പോസ്റ്റ്‌ ചെയ്തതില്‍ നിന്നും അതിന്റെ ഒറിജിനല്‍ പോസ്റ്റ്‌ കൈവശമുള്ള ആളുകളാരെങ്കിലും കോപ്പി അയക്കണമെന്ന് അവിടെ ഒരു കമന്റിട്ടത്‌ കണ്ട്‌ ഒരു ബ്ലോഗര്‍ എനിക്ക്‌ ആ പോസ്റ്റ്‌ ഈ-മെയില്‍ ചെയ്തു തന്നു. (സത്യവാങ്മൂലം. ഇതും ഒരു പിന്നാമ്പുറ വര്‍ക്കല്ല, ഞാന്‍ പൊതുസ്ഥലത്ത്‌ കമന്റിട്ട്‌ ചോദിച്ച്‌ വാങ്ങിയതാണ്‌)

അതും കഴിഞ്ഞപ്പോള്‍ ബൂലോഗ ക്ലബ്ബില്‍ ഗന്ധര്‍വ്വന്‍ മാഷ്‌ ഒരു പോസ്റ്റ്‌ ഇട്ടതിനു താഴെ ഞാന്‍ എന്റെ അഭിപ്രായം ഏതാണ്ട്‌ ഇങ്ങനെ എഴുതി (ഓര്‍മ്മയില്‍ നിന്നാണ്‌ പദാനുപദം ആവര്‍ത്തിക്കാന്‍ കഴിയില്ല)"ലോനപ്പന്‍ സൈബര്‍സ്റ്റാള്‍ക്ക്‌ ചെയ്യപ്പെട്ടത്‌ വളരെ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു, കാരണം അത്‌ കോപ്പിറൈറ്റ്‌ പോലെ നഷ്ടപരിഹാരം കൊണ്ട്‌ തീരുന്ന കേസല്ല, വര്‍ഷങ്ങളുടെ ജയില്‍ ശിക്ഷ വാറണ്ട്‌ ചെയ്യുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്‌. പക്ഷേ അത്‌ വിശ്വപ്രഭ ചെയ്തെന്ന ആരോപണം എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. എത്രയും വേഗം കൃത്യമായി അന്വേഷിച്ച്‌ ശരിയായെ പ്രതിയെ കണ്ടുപിടിക്കാന്‍ നമ്മളെല്ലാം ബാദ്ധ്യസ്ഥരാണ്‌."

പോസ്റ്റ്‌ ഏറെ ദിവസം അവിടെ കിടന്നില്ല. അത്തരം പൊതു ചര്‍ച്ചകള്‍ ലോനപ്പനു ഭീഷണിയാണെന്ന അര്‍ത്ഥത്തിലോ മറ്റോ ആരോ (ആരെന്നോര്‍മ്മയില്ല) കമന്റ്‌ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ ഗന്ധര്‍വ്വര്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.

ഇത്രയും എനിക്കറിയാവുന്ന കാര്യങ്ങള്‍. ഇനി, എന്റെ അഭിപ്രായങ്ങള്‍:

1. ലോനപ്പന്‍ എന്ന വ്യക്തിയുടെ മാത്രമല്ല, ഇതൊരു പൊതു താല്‍പ്പര്യ വിഷയമായതുകൊണ്ട്‌ എല്ലാവരും അറിയുകയും അന്വേഷിച്ച്‌ മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്‌. പിന്നാമ്പുറ ചര്‍ച്ചകള്‍ കിരണ്‍ യാഹൂ പ്രശ്നത്തില്‍ പറഞ്ഞതുപോലെ തന്നെ, ഇതിലും ആശാസ്യമല്ല.

2. രഹസ്യമായി ആരെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ഈ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടത്‌ ഇപ്പോഴല്ല. മറിച്ച്‌ ചിലര്‍ അവകാശപ്പെട്ടതുപോലെ വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ടെങ്കില്‍ അത്‌ നിരത്തുകയും വേണം. നിയമവശം ആരാഞ്ഞ്‌ ശിക്ഷാ നടപടികള്‍ എന്തെന്ന് തീരുമാനിക്കണം.

3. അതല്ല ഒരു ഊഹം മാത്രം വച്ച്‌ ഒരാളെ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത്‌ കാരക്ടര്‍ അസ്സാസിനേഷന്‍ എന്നു പറയുന്ന കുറ്റമായി വാദി പ്രതിയാവും.

4. ലോനപ്പന്‌ ഒരുപാട്‌ സുഹൃത്തുക്കള്‍ ബൂലോഗത്ത്‌ ഉണ്ടെന്ന് ഇന്ന് കിരണിന്റെ പോസ്റ്റില്‍ വന്ന കമന്റുകളില്‍ നിന്നും വായിച്ച്‌ മനസ്സിലാക്കി. ലോനക്ക്‌ നെറ്റ്‌ ആക്സസ്‌ ഇല്ലെങ്കിലും തീര്‍ച്ചയായും അവര്‍ വഴി കാര്യങ്ങള്‍ അറിയിക്കാവുന്നതേയുള്ളു.


5. ലോനപ്പന്‍ വേര്‍സസ്‌ ബാക്കി ബ്ലോഗ്ഗേര്‍സ്‌ എന്ന രീതിയില്‍ ലോനയുടെ കൂട്ടുകാര്‍ ഇതിനെ കണ്ടാല്‍ പൊതു താല്‍പ്പര്യം എന്ന ആംഗിള്‍ കേടുവന്നുപോകും. അറുനൂറു ബ്ലോഗര്‍മാരും പ്രതികളല്ല ഈ സൈബര്‍സ്റ്റാള്‍ക്കിംഗ്‌ കേസില്‍.

6.ആര്‍ക്കെങ്കിലും ഈ സംഭവം അന്വേഷിച്ച്‌ കണ്ടുപിടിക്കാന്‍ സാങ്കേതികമായോ ലോജിക്കലായോ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാനുള്ള ബാദ്ധ്യതയുണ്ട്‌.

7. ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന നയം കമ്യൂണിറ്റി എടുത്തതാണെങ്കില്‍ അത്‌ തെറ്റായിപ്പോയി. എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍ തകരുന്ന കൂട്ടാണെങ്കില്‍ ആ കൂട്ടിനു വിലയില്ല, മറിച്ച്‌, ലോനപ്പന്റെ നിര്‍ദ്ദേശമാണ്‌ ഇവിടെ ചര്‍ച്ച പാടില്ല എന്നതെങ്കില്‍ ഈ സംഭവം നടന്നിട്ടില്ലെന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളു. വാദിക്ക്‌ പരാതിയില്ലെങ്കില്‍ കുറ്റകൃത്യം സംഭവിച്ചില്ല എന്നേ കോടതി അനുമാനിക്കൂ.

8. യാഹൂവിനെ പിന്തുണച്ച്‌ ലോനപ്പന്‍ സംസാരിച്ചെന്നും അതാണ്‌ കുറ്റവാളി ഊമക്കത്തയക്കാന്‍ കാരണമെന്നും മാത്രമേ ഇതുവരെ ആളുകള്‍ സംശയിച്ചു കണ്ടുള്ളു. ഈ തക്കം മുതലെടുത്ത്‌ ലോനപ്പനോട്‌ വ്യക്തിവൈരാഗ്യം തീര്‍ത്തതാകാം, ലോനപ്പനു അടികിട്ടിയാല്‍ പ്രതിഭാഗത്തേക്ക്‌ ആരോപിക്കാവുന്ന ആളുകളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതുമാകാം, കൂട്ടത്തല്ലുണ്ടാക്കി രസിക്കാമെന്നു കരുതിയ ഒരു മനോരോഗി ചെയ്തതും ആകാം. ആ സാദ്ധ്യതകള്‍ തള്ളിക്കളയേണ്ടതില്ല.

ഊഹാപോഹങ്ങള്‍ പ്രതിക്ക്‌ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുന്നു. തമ്മില്‍ തല്ലിയാലും അങ്ങനെ തന്നെ. തെളിവുകള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞവര്‍ അത്‌ ജനസമക്ഷം വയ്ക്കാന്‍ ലവലേശം മടിക്കരുത്‌, ലോജിക്ക്‌ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരുത്‌.

വീട്ടില്‍ ഇന്നും ഇന്റര്‍നെറ്റ്‌ കണക്ഷനെടുത്ത്‌ തിരിച്ചുവന്ന് ബ്ലോഗിംഗ്‌ തുടരുമെന്ന് പറഞ്ഞ ലോനപ്പന്‍ ബ്ലോഗ്‌ ഡിലീറ്റ്‌ ചെയ്തതും ആരോട്‌ വാശി കാട്ടിയതാണെന്ന് പിടികിട്ടിയില്ല. ബ്ലോഗ്‌ അവനവന്റെ സ്വത്ത്‌ മാത്രമാണ്‌, കമ്യൂണിറ്റിയുടേതല്ല. അതു പോയാല്‍ നഷ്ടവും അവനവനു മാത്രം- രാത്രിഞ്ചരനെയും ക്ഷുരകനെയും മറ്റും ഇവിടെ എന്നും ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കമ്യൂണിറ്റി എന്നതിന്റെ going concern concept അതാണ്‌.

Sunday, March 11, 2007

ബൂലോഗ വിചാരണം - 4 വിമര്‍ശനം

ബൂലോഗത്ത്‌ വിമര്‍ശനങ്ങളില്ലാത്തതെന്തെന്ന് ആരോ ചോദിച്ചത്‌ കണ്ടിരുന്നു.
ചിലര്‍ ബ്ലോഗുകള്‍ വിമര്‍ശ്യമല്ലെന്ന് വിചാരിക്കുന്നു. മറ്റു ചിലര്‍ വിമര്‍ശനമെന്നാല്‍ കുറ്റം പറയലും കൊച്ചാക്കലുമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പല ബ്ലോഗര്‍മാര്‍ക്കും സായിപ്പ്‌ "ലവ്‌ മീ, ലവ്‌ മൈ ഡോഗ്‌ സിന്‍ഡ്രോം" എന്നു പറയുന്ന പ്രശ്നമുണ്ടെന്നും വിമര്‍ശന സാദ്ധ്യത കുറച്ചുകളയുകയും ചെയ്യുന്നു. ഭൂരിഭാഗം കമന്റര്‍മാരും "ഒരു റിസ്ക്‌ എടുക്കേണ്ട" എന്ന് മനസ്സില്‍ കരുതി നിരൂപണ സ്വഭാവമുള്ള കമന്റുകള്‍ ഒഴിവാക്കുന്നുണ്ടെന്നും തോന്നുന്നു.

ബ്ലോഗ്‌ നിരൂപണം എങ്ങനെ വേണമെന്ന് ഇവിടെ വന്ന കാലം മുതല്‍ ആലോചിച്ചിട്ടുണ്ട്‌. പലപ്പോഴും കമന്റുകളായി പറഞ്ഞിട്ടുമുണ്ട്‌- അക്കമിട്ടു തന്നെ (അതോ അക്ഷരം ആയിരുന്നോ ഇട്ടിരുന്നതെന്ന് ഓര്‍മ്മയില്ല)

വിമര്‍ശകന്‍ അല്ലെങ്കില്‍ വിമര്‍ശനസ്വഭാവമുള്ള കമന്റ്‌ എഴുതുന്നയാള്‍ മറ്റു മാദ്ധ്യമങ്ങളും ബ്ലോഗുകളുമായുള്ള വത്യാസം തിരിച്ചറിയുന്നതോടെ ബ്ലോഗ്‌ വിമര്‍ശനത്തെപ്പറ്റിയുള്ള ആശയക്കുഴപ്പം തീരുന്നതേയുള്ളു.

1. ധര്‍മ്മവിവേചനം
ബ്ലോഗര്‍ എഴുതുമ്പോഴും അത്‌ ആളുകള്‍ വായിച്ചെന്നറിയുമ്പോഴും കിട്ടുന്ന സംതൃപ്തിയാണ്‌ പ്രതിഫലമായി വാങ്ങുന്നത്‌. മറ്റു മാദ്ധ്യമങ്ങളില്‍ ഇതിനു പുറമേ പണമിടപാടുകള്‍ കൂടിയുള്ള വിക്രയമാണ്‌ എഴുത്ത്‌. അച്ചടി മാദ്ധ്യമത്തിന്റെ വിമര്‍ശകന്‍ ഉപഭോക്താവിന്റെ ഉപദേഷ്ടാവെന്ന നിലയില്‍ വര്‍ത്തിക്കുമ്പോള്‍ ബ്ലോഗ്‌ നിരൂപകന്‍ എഴുത്തുകാരന്റെ അഭിവൃത്തിക്കായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു.

"ഈ മുക്കിലെ പോറ്റി ഹോട്ടലില്‍ ചായക്ക്‌ പിരിഞ്ഞ പാല്‍ ഉപയോഗിക്കുന്നുണ്ട്‌" എന്നു പറയുമ്പോള്‍ ഞാന്‍ ചായകുടിക്കാരുടെ ഭാഗത്തും "അമ്മേ, ഇന്ന് സാമ്പാറില്‍ ഉപ്പില്ലല്ലോ" എന്നു പറയുമ്പോള്‍ അമ്മയുടെ ഭാഗത്തുമാണെന്ന് ഒരുദാഹരണമായി പറയാം.

2. കര്‍മ്മവിവേചനം
വിമര്‍ശ്യമായത്‌ തിരിച്ചറിയുക.പലപ്പോഴും പോസ്റ്റുകള്‍ വിമര്‍ശനത്തിന്‌ അര്‍ഹമല്ല. സ്റ്റേറ്റ്‌മന്റ്‌ രൂപത്തിലുള്ള പോസ്റ്റുകള്‍ ഒരുദാഹരണം.

3. യൌക്തികവിവേചനം
എഴുത്തുകാരന്റെ നിലവാരത്തില്‍ നില്‍ക്കുക.എല്ലാവരും ഒരുപോലെ എഴുതുന്നില്ല. എല്ലാ എഴുത്തുകാരെയും നിരൂപകന്‍ ഒരേ മുഴക്കോലില്‍ അളക്കാനും പാടില്ല. കെ എസ്‌ ഗോപാലകൃഷ്ണന്റെ മലയത്തി പെണ്ണ്‍ എന്ന സിനിമയെ ജോണ്‍ ബൂര്‍മാന്റെ എമറാള്‍ഡ്‌ ഫോറസ്റ്റുമായി താരതമ്യം ചെയ്തു പഠിക്കുന്ന നിരൂപകന്‍ പരിഹാസ്യനാകുന്നു. നിലവാര പരിപാലനം ബ്ലോഗ്ഗിങ്ങിന്റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നില്ല- എല്ലാവരും എഴുത്തുകാര്‍, എല്ലാവരും പ്രസാധകര്‍ എന്നതത്രേ ബ്ലോഗ്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം.

4. ലക്ഷ്യവിവേചനം
ജ്യോതി ടീച്ചര്‍‍ ഇത്‌ സുന്ദരമായി പറഞ്ഞിരിക്കുന്നു. "എഴുത്തുകാരന്‌
കൂടുതല്‍ നല്ല എഴുത്തിലേക്ക്‌ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍... കുഞ്ഞു കുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാടന്‍ പഠിപ്പിച്ചും..."

ഇതിനെ ഒന്നു വിശദീകരിച്ചാല്‍:
a. തെറ്റുകള്‍ തിരുത്തിക്കൊടുക്കല്‍
b. എഴുത്ത്‌ കൂടുതല്‍ നന്നാക്കാനുള്ള വഴി കാണിച്ചുകൊടുക്കല്‍
c.(ലേഖനങ്ങളിലും മറ്റും) വിട്ടു പോയവയെന്നു തോന്നുന്നത്‌ കൂട്ടിച്ചേര്‍ക്കല്‍
d. വായനക്കാര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കല്‍
എന്നിവയാണ്‌ ബ്ലോഗ്‌ വിമര്‍ശകന്റെ ജോലി എന്നു വരുന്നു.

എന്നാല്‍ എങ്ങനെ അല്ലെങ്കില്‍ എന്തായിരിക്കണം ഒരാളിന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ ശ്രമിക്കരുത്‌. silverine എന്ന ഇംഗ്ലീഷ്‌ ബ്ലോഗര്‍ ഒരിക്കല്‍ അവരുടെ ബ്ലോഗില്‍ വന്ന കമന്റ്‌ ഡിലീറ്റ്‌ ചെയ്തു. എന്തിനതു ചെയ്തു വിമര്‍ശനത്തെ ഭയമാണോ എന്ന് കമന്റിട്ടയാള്‍ ചോദിച്ചതിന്‌ മറുപടിയിങ്ങനെ- "നിങ്ങള്‍ക്ക്‌ എന്റെ പോസ്റ്റുകളെ വിമര്‍ശിക്കാം, ഇഷ്ടമായില്ലെന്നു പറയാം, എന്ത്‌ അഭിപ്രായവും പറയാം, പക്ഷേ എങ്ങനെ വേണം എന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ പാടില്ല, ബ്ലോഗ്ഗിങ്ങിന്റെ ഒന്നാം നിയമം അതാണ്‌". വളരെ ശരിയായ നിലപാട്‌. ഞാന്‍ എങ്ങനെ ബ്ലോഗ്‌ ചെയ്യണമെന്ന് പറയുന്നയാള്‍ അറിഞ്ഞോ അറിയാതെയോ എന്റെ പത്രാധിപര്‍ ആകാന്‍ ശ്രമിക്കുന്നു. ബ്ലോഗിനു മറ്റുമാദ്ധ്യമങ്ങളുമായുള്ള പ്രധാന വ്യത്യാസം എഴുത്തുകാരന്‍ പത്രാധിപരാണെന്നതാണല്ലോ.

5. വിമര്‍ശ്യവിവേചനം
വിമര്‍ശനം പോസ്റ്റുകള്‍ക്ക്‌ മാത്രം.വ്യക്തികള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത്‌ വ്യക്തിഹത്യ (ബൂലോഗത്ത്‌ ഉപയോഗിച്ചു തേഞ്ഞുപോയ ഒരു വാക്ക്‌) ആയി മാറുന്നു. ബോട്ട്‌ വേറേ സ്രാങ്ക്‌ വേറേ. പള്ളി വേറേ പാതിരി വേറേ. (വിമര്‍ശിച്ച്‌ കുട വേറേ കുടക്കാല്‍
വേറേ ആക്കരുത്‌!)

6. വായനക്കാരോടുള്ള കടമ.
ഇതുവരെ വിമര്‍ശകന്‍ ബ്ലോഗ്ഗറുടെ നന്മക്കു വേന്റി എഴുതുന്നവന്‍ (വള്‍) എന്ന റോള്‍ മാത്രമുള്ളയാള്‍ എന്ന ഒരു ചിത്രമാണ്‌ ഞാന്‍ തന്നത്‌. എന്നാല്‍ ചിലപ്പോള്‍ വായനക്കാരോടുള്ള പ്രതിബദ്ധത മറ്റെല്ലാത്തിനെയും മറികടന്ന് ചിലതു ചെയ്യുവാന്‍ വിമര്‍ശകനെ ബാദ്ധ്യസ്ഥനാക്കുന്നു.

>തെറ്റിദ്ധാരണാജനകമായ പോസ്റ്റുകള്‍ (വസ്തുതാപരമോ ആശയപരമോ ആയി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവ)

>അനാശ്യാസമായ ബ്ലോഗിംഗ്‌ രീതികള്‍ ഉള്ളടക്കചോരണം സാമൂഹ്യവിരുദ്ധം മുതലായവ)

>മറ്റു പൊതുജനക്ഷേമത്തിനു വിരുദ്ധരീതിയിലുള്ള പോസ്റ്റുകള്‍

കമന്റെന്ന രീതിയില്‍ ബ്ലോഗില്‍ വരുന്ന കാര്യങ്ങള്‍ക്കും പരമാധികാരി ബ്ലോഗ്‌ ഉടമ തന്നെയായതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ലിങ്കോടെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌ നല്ലതെന്ന് തോന്നുന്നു (കമന്റ്‌ പോസ്റ്റുകളുടെ ഉസ്താദ്‌ ആണ്‌ സിബു
.)

കമന്റിനു ബാധകമാവുന്ന എല്ലാ നിയങ്ങളും വിമര്‍ശനത്തിനും ബാധകമാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.

പലപ്പോഴും ബ്ലോഗര്‍ വിമര്‍ശനത്തെ ഭയക്കുന്നു, വിമര്‍ശനം കുറയാനുള്ള ഒരു കാരണം ഇതാണ്‌. ഒരു "കത" എഴുതി പോസ്റ്റ്‌ ചെയ്തതിന്റെ ചുവട്ടില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് കമന്റെഴുതി ഈ പ്രശ്നം പരിഹരിച്ചു. സാധാരണ നിരൂപണങ്ങളെഴുതാത്തവരടക്കം പതിനഞ്ചോളം പേര്‍ ഗൌരവമായി കൃതിയെ പഠിക്കുകയും വിശദമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന കമന്റുകള്‍ ഇടുകയും ചെയ്തു.

നിരൂപഹണം (കട. വീക്കേയെന്‍) ലക്ഷ്യമാക്കി ബ്ലോഗാരംഭ ദശയില്‍ ഉമേഷ്‌ ഗുരുക്കള്‍ തുടങ്ങിയ ബ്ലോഗും പിന്നീട്‌ ബ്ലോഗഭിമാനി തുടങ്ങിയതും അകാലത്തില്‍ സൈബര്‍ ഹെവന്‍ പ്രാപിച്ചു. എല്ലാ പോസ്റ്റുകള്‍ക്കും അല്ലെങ്കില്‍ ബ്ലോഗുകള്‍ക്ക്‌ മൊത്തമായി നിരൂപണം എഴുതുക ഏതാണ്ട്‌ അസാദ്ധ്യമെന്നത്‌ തന്നെ കാരണം.

ചന്ത്രക്കാറന്റെ ഉമേഷിന്‌ സ്നേഹപൂര്‍വ്വം എന്ന നിരൂപണം വീക്ഷണരീതിയുടെ വത്യാസം കൊണ്ടും പിന്തുടര്‍ന്ന് നടന്ന വാശിയേറിയ ചര്‍ച്ചയിലെ ബ്ലോഗ്ഗര്‍മാരുടെ പങ്കാളിത്തം കൊണ്ടും ഗൌരവസ്വഭാവം നിലനിര്‍ത്തലില്‍ വിജയിച്ചതുകൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു.

എന്നെ വിമര്‍ശിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ വക്കാരിമസ്താന്റെ കമന്റാണ്‌.

ഒരിടത്ത് ഞാന്‍ ഇങ്ങനെ എഴുതി

“ജയനും ബാലചന്ദ്രമേനോനും സുരേഷ്‌ ഗോപിയും ഒക്കെ കഷ്ടപ്പെട്ട്‌ ഇല്ലാതാക്കിയതും മുകേഷ്‌ അഭിമാനത്തോടെ കൊണ്ടുനടക്കുന്നതും ആയ കൊല്ലം ആക്സന്റ്‌ കഷ്ടപ്പെട്ട്‌ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാന്‍“
വക്കാരി അതിനു താഴെ ഒരു കമന്റിട്ടു
“...ദേവേട്ടന്‍ പറഞ്ഞതില്‍ ചില ഫാക്ച്വല്‍ മിസ്റ്റേക്ക്സ് ഉണ്ട്. ജയന്‍ ആക്സന്റ് മാറ്റി എന്ന് പറഞ്ഞത് തെറ്റാണ്. ജയന്റെ സമയത്ത് ആക്സന്റ് പോയിട്ട് സാന്‍‌ട്രോ പോലുമില്ലായിരുന്നു. പിന്നെ സുരേഷ് ഗോപി ആക്സന്റ് മാറ്റി എന്നത് ശരിയായിരിക്കാം. നാല് പടം ഹിറ്റായപ്പോള്‍ പുള്ളി വല്ല സ്കോടയോ ഒക്ടോപ്പസോ ഒക്കെ വാങ്ങിച്ചിരിക്കാം. ബെന്യാമിന്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ പുള്ളി ഒരു പന്ത്രണ്ട് പത്തെസ്സീ വാങ്ങിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത. മുകേഷിന്റെ കാര്യം ഓക്കെ. പുള്ളിയുടെ ഇപ്പോഴത്തെ പോക്കൊക്കെ കണ്ടിട്ട് ആക്സന്റ് കൊല്ലത്ത് തന്നെ കീപ്പ് ചെയ്യാനാണ് സാധ്യത. ആക്സന്റുള്ളവരൊക്കെ അവരുടെ ആക്സന്റില്‍ അഭിമാനിക്കുന്നവരായിരിക്കും. അവരൊക്കെ വല്ല്യ കാശുകാരല്ലേ...”

ഞാന്‍ ഇതെന്തൊരു വികൃതമായ ഭാഷയാണ്‌ ഈ ഉപയോഗിച്ചതെന്നാണ്‌ വക്കാരി ചോദിക്കുന്നത്‌. പക്ഷേ അത്‌ ഒരു തമാശയാക്കി ആര്‍ക്കും നോവാതെ പറഞ്ഞുതന്നു(പിന്നീട്‌ എന്റെ ജീവിതത്തില്‍ ഞാന്‍ സ്വരാഘാതം എന്നല്ലാതെ ആക്സന്റ്‌ എന്നു പറഞ്ഞിട്ടില്ല, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ പോലും ഇനി ഞാന്‍ സ്വരാഘാതം എന്നേ പറയൂ)

അങ്ങനെ വിമര്‍ശകനെ ഒരു വഴിയാക്കി. അടുത്ത ഭാഗം ബ്ലോഗ്‌ അഡിക്ഷനെക്കുറിച്ച്‌. നമസ്കാരം.