Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Wednesday, May 30, 2007

ശങ്കരന്റെ വാല്‍ , ചേരന്റെ വേല്‍ തുടങ്ങിയവയെപ്പറ്റി.

മിസ്സിങ് ലിങ്ക് എന്ന പോസ്റ്റിലെ കമന്റുകളോടുള്ള പ്രതികരണങ്ങള്‍
൧. ശങ്കരന്റെ ജാതി ചോദിക്കുന്നു, പറയുന്നു, ചിന്തിക്കുന്നു!

അംബി ചോദിക്കുന്നു ശങ്കരാചാര്യന്‍ ഒരു നമ്പൂതിരി ആയിരുന്നില്ലേ? അപ്പോള്‍ വടക്കന്‍ പാട്ടുകളില്‍ പറയുന്ന കാലത്തിനും മുന്നേ (൭-൮ആം നൂറ്റാണ്ട്) നംബൂതിരിമാര്‍ ഉണ്ടായിരുന്നില്ലേ?

ശങ്കരാചാര്യരുടെ ജാതി എന്താണ്‌ ? അദ്ദേഹം ശങ്കരന്‍ നമ്പൂതിരി ആയിരുന്നോ? അച്ഛന്റെ പേരു ശിവഗുരു നംബൂതിരി എന്നായിരുന്നോ? അമ്മയുടെ പേര്‍ ആര്യാംബാ അന്തര്‍ജ്ജനം എന്നായിരുന്നോ? അപ്പൂപ്പന്റെ പേര്‍ വിദ്യാപതീ നമ്പൂതിരി എന്നായിരുന്നോ? ആചാര്യന്‍ ജനിച്ചെന്നു പറയുന്ന കൈപ്പള്ളി കുടുംബത്തിനെ എത്ര തലമുറ താഴോട്ടു വന്നാലും ഒരൊറ്റ നംബൂതിരി ഉണ്ടെന്നു സ്ഥാപിക്കാന്‍ വയ്യ. ( ഇനി നിഷാദ് കൈപ്പള്ളി ശങ്കരാചാര്യന്റെ ആരെങ്കിലും ആണോ എന്നും തിരക്കേണ്ടിയിരിക്കുന്നു ) ആര്യന്‍ ഇന്വേഷന്‍ തീയറി പൊളിച്ചു ഞാന്‍ എന്നു പറഞ്ഞ് ഹാരപ്പയിലെ കാളയെ അഡോബ് ഫോട്ടോഷോപ്പിഒല്‍ കുതിരയാക്കിയ എന്‍ എസ് രാജാരാമന്റെ നാടാണിതെന്റെ അമ്പിയേ. ആര്യഭട്ടന്‍, ഭാസ്കരന്‍, വാഗ്ഭടന്‍ , അഗസ്ത്യന്‍ തുടങ്ങിയ നമ്പൂതിരിമാരെക്കുറിച്ചും ഉടനേ വെബ് സൈറ്റുകള്‍ ഉണ്ടായേക്കാം.

ആചാര്യന്‍ സ്മാര്‍ത്ത ശൈവന്‍ ആയിരുന്നു. തമിഴു വൈഷ്ണവ ശൈവരരോട് വിഭജിച്ചു നിന്ന ഒരു മൈനോറിറ്റി ... നിര്‍ബന്ധമാണെങ്കില്‍ ശങ്കരപ്പട്ടര്‍ എന്നു വിളിച്ചോ, സ്മാര്‍ത്ത ശൈവര്‍ ശിവനെ മാത്രം പൂജിച്ചു, അതില്‍ നിന്നും വിട്ടു ചാടി ഭജഗോവിന്ദം ചൊല്ലി എന്നതുകൊണ്ട് ആചാര്യനെ നമ്പൂതിരി ആക്കാമോ? വയ്യ. സ്മാര്‍ത്ത ശൈവര്‍ നിര്‍ബ്ബന്ധമായും ശിവന്റെ പര്യായങ്ങളുള്ള പേരുകള്‍ ഇട്ടിരുന്നു. ആചാര്യന്റെ അപ്പാവ് ശിവഗുരു കാലടി സ്വയംഭൂ ശിവക്ഷേത്രത്തിലെ പൂജാരി ആയിരുന്നു . അമ്മയുടെ പേര്‍ സതി/ ആര്യ എന്നായിരുന്നു.

ശങ്കരന്‍ ആചാര്യനെ നമ്പൂതിരി ആക്കി എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പദ്മപാദര്‍ മലയാളി ബ്രാഹ്മണന്‍ ആണെന്ന് സ്ഥാപിക്കാന്‍ കൊണ്ടു പിടിച്ച് ഗവേഷണം നടക്കുന്നുണ്ട്. എങ്ങോട്ടും അങ്ങനെ അടുക്കുന്നില്ലെന്നു മാത്രം. എന്നോടു ചോദിച്ചാല്‍ എനിക്കറിയില്ലെന്നു ഞാന്‍ പറയും.

വാദത്തിനിനി ആചാര്യന്‍ നമ്പൂതിരി ആണെന്നു സമ്മതിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ കാലത്ത് മൊത്തമായി കേരള ബ്രാഹ്മണര്‍ (എല്ലാ ശൈവരും വൈഷ്ണവ തമിഴന്മാരും ഒക്കെ അടക്കം ) അരശതമാനം പോലും ഇല്ലായിരുന്നെന്നും അവര്‍ പ്രഭുക്കന്മാരോ മനുഷ്യരെ തീണ്ടാപ്പാട് അകലെ നിര്‍ത്തുന്ന കാട്ടാളന്മാരോ അല്ലായിരുന്നെന്നും സാധാരണക്കാരായ പുരോഹിതര്‍ ആയിരുന്നെന്നും എതു രേഖ പരിശോധിച്ചഅലും തെളിഞ്ഞു കാണാം. ഉദാ:- കൊല്ലം രാമേശ്വരം ശാസനത്തില്‍ അമ്പലത്തിലെ വരുമാനത്തില്‍ നിന്നും ബ്രാഹ്മ്മണര്‍ക്ക് ഒരു തുക ജീവിത ചിലവിനായി നീക്കി വയ്ക്കണമെന്നും പുറമ്പോക്ക് പതിച്ച് ബ്രാഹ്മണര്‍ക്ക് കൊടുക്കണമെന്നും പറയുന്നു. അതില്‍ നിന്നും കേരളത്തിനു കുത്തകാവകാശമുള്ള ബ്രഹ്മസ്വത്തെ കാണാനാവില്ലെന്നു മാത്രമല്ല, ദേവസ്വത്തിനും ബ്രാഹ്മണനു പ്രത്യേകിച്ച് അവകാശമൊന്നും ഇല്ലെന്ന് കാണാനാവുന്നില്ലേ? (കൊല്ലം ഇന്‍സ്ക്രിപ്ഷന്‍ ആധാരം കഡോ. . പി ജെ ചെറിയാന്റെ ലേഖനം)

ഒരു രേഖയുമില്ലെങ്കില്‍ ‍ തന്നെ ജൈന രാജാക്കന്മാര്‍ ഭരിച്ചിരുന്ന, ബ്രാഹ്മണേതര്‍ നാടുവാണിരുന്ന ഒരു പ്രാധാന്യവും അധികാര സ്ഥാനമാനങ്ങളും ഇല്ലായിരുന്ന ഒരു വര്‍ഗ്ഗമായിരുന്നു അന്നത്തെ പൂജാരിമാര്‍.

൨. മുഖ്യധാര
കരീം മാഷേ,
എന്തോ എനിക്കു മുഖ്യധാരയില്‍ വിശ്വാസം പോയി പോയി വരുന്നു. പറ്റുമെങ്കില്‍ സര്‍ക്കാരിന്റെ ചരിത്ര ഗവേഷണ കൗണ്‍സിലിനോ ഡോ. ചെറിയാന്‍, ഡോ. രാജന്‍ ഗുരുക്കളെ ഇവരെ പോലെ ആര്‍ക്കെങ്കിലും എഴുതി നോക്കാം.

൩. പി കെ ബാലകൃഷ്ണന്‍
കുടുംബം കലക്കീ,
പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ അല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്നതു പോലെ വായിച്ചിട്ടില്ല. "ജാതിവ്യവസ്ഥിതിയും കേരളചരിത്രവും" എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടില്ല, ൧൮൦൦കളിലെ ചരിത്രമാണതെന്ന് ആരോ എഴുതിയ റിവ്യൂവില്‍ കണ്ടതുപോലെ... ശരിയാണോ?

അംബീ,
ലിങ്ക് കിട്ടി ബോധിച്ചു, നന്ദി. ചട്ടമ്പി സ്വാമികള്‍ പെന്‍ഡിങ് ആണ്‌ ഇടാമേ.

൪. പരശു vs വേല്‍!
മാവേലി,
ഇന്ത്യയുടെ ചരിത്രം അവനവന്റെ ഗ്രൂപ്പിന്റെ ചരിത്രം ആണെന്ന് സ്ഥാപിക്കാനുള്ള തരം റിസല്‍ട്ട് ഓറിയന്റട് ചരിത്രകാരന്മാരും (സായിപ്പും ഗോസായിയും എല്ലാം) ഫിക്ഷനില്‍ കൂട്ടിക്കുഴച്ച് ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്നു പറയുന്നവരും ഒക്കെ കൂടി എടുത്തിട്ടു പെരുമാറുകയാണ്‌.

നമുക്കു ചുറ്റുമുള്ളതിനു കുറച്ചു കൂടി ചിട്ട ഉണ്ട്. അതിനു വലിയൊരു നന്ദി പറയേണ്‍റ്റത് ഗ്രന്ഥവരി സമ്പ്രദായത്തിനാണ്‌ . എന്നാല്‍ നമ്മുടെ മണ്ടയ്ക്കിട്ടും കേരളോല്പ്പത്തി, കേരളചരിതം എന്നൊക്കെ തോന്ന്യാങ്ങള്‍ എഴുതി വച്ചിട്ടമുണ്ട്. കുള്ളന്റെ കള്ളങ്ങളെ ഒരു ചട്ടമ്പി ഇടിച്ചു പൊളിച്ചു കളഞ്ഞിട്ടുമുണ്ട്. (ചട്ടമ്പി സ്വാമി തിരുത്തിയത് എന്തൊക്കെ എന്ന് പ്രത്യേക കുറിപ്പ് അംബിസ്സമ്മര്‍ദ്ദം മൂലം ഉണ്ടാവുന്നുണ്ട്)

എല്ലാം അടുക്കി പെറുക്കി വയ്ക്കണം, മാവേലിയും ഒപ്പമുണ്ടല്ലോ അല്ലേ? ഓണമെന്താണെന്ന് ഒത്തിരി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്, ഒറ്റ അഭിപ്രായം പറയുക വയ്യ, പക്ഷേ ബലിയെ കേരളം അഡോപ്റ്റ് ചെയ്തത് സംബന്ധിച്ചു ഒരു തീരുമാനം ആയില്ല. ബലിയെ പുരാണത്തില്‍ കേരള രാജനെന്നു കണ്ടെത്തുകയും വയ്യാ.

പക്ഷേ പരശുരാമ കഥ ഇങ്ങോട്ടെടുത്തതിനു കാരണമെന്താണോ? ചേരന്‍ ചെങ്കുട്ടുവന്‍ ഭരിക്കുന്ന കാലത്ത് കടല്‍ കുറേ പിന്മാറി കര രൂപപ്പെട്ടു (എതാണ്ട് ഈ കാലത്താണ്‌ കൊല്ലത്തിന്റെ കുരക്കേണി കടല്‍ കൊണ്ട് പോയതും ) ഇത്രയും കര ഉണ്ടായത് (കേരളമല്ല) ചെങ്കുട്ടുവന്റെ കാലത്തായതുകൊണ്ട് "കടലെ പിറകോട്ടിയ ചെങ്കുട്ടുവന്‍" എന്ന് അദ്ദേഹം അറിയപ്പെട്ടു. സംഘകാല പാട്ടുകളില്‍ അത് ചെങ്കുട്ടുവന്‍ മലമുകളില്‍ നിന്നും ഒരു വേല്‍ കടലിലേക്ക് എറിഞ്ഞ് കര പൊന്തിച്ചു എന്ന വീരഗാഥ ആയി മാറി. പിന്നെയെപ്പോഴോ ആ കഥയില്‍ നിന്നും ഊറ്റം കൊണ്ട് എറിഞ്ഞത് ചെങ്കുട്ടുവന്റെ വേലല്ല, രാമന്റെ പരശു ആണെന്നും അതെറിഞ്ഞത് ഞങ്ങള്‍ക്ക് ഭൂമി കിട്ടാനാണെന്നും പറഞ്ഞ്‌ ഒരു കേരള ചരിതം ഉണ്ടാക്കിയെടുത്തതാവാം!

നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയെന്ന് പറഞ്ഞു നടക്കുന്ന കൃസ്ത്യാനികള്‍ അവര്‍ അവകാശപ്പെടുന്ന പഴക്കം ഉണ്ടെങ്കില്‍ ജൈനമതത്തില്‍ നിന്നുള്ള കണ്‌വേര്‍ട്ടുകള്‍ ആയിരിക്കാനാണു സാദ്ധ്യത. എന്തായാലും അതൊരു വലിയ ചര്‍ച്ചക്കുള്ള വിഷയമല്ല, പണ്ട് നമ്പൂതിരിമാര്‍ ആയിരുന്നെങ്കിലും ജൈനന്മാര്‍ ആയിരുന്നെങ്കിലും അവരുടെ ഇന്നത്തെ മത വിശ്വാസത്തെ അതു ബാധിക്കുന്നില്ലല്ലോ? പിന്നെ പഴക്കം പറയാനാണെങ്കില്‍ ഉള്ളാടരും മലവേടരും കുറച്ചു കൂടെ അബോറിജിനല്‍ ഡിസന്റ് അവകാശപ്പെടാന്‍ യോഗ്യരാണ്‌. മുക്കുവരും.

കുറുമാനേ, നന്ദി.
ചിത്രകാരാ, ഒപ്പമുണ്ടാവുമല്ലോ ചരിത്രകാനാവാന്‍?

൫.കേരളപ്പഴമ, ശങ്കരാചാര്യര്‍ , ചാതുര്‍‌വര്‍ണ്ണ്യം
ജ്യോതി ടീച്ചറേ,
1. കേരളപ്പഴമ: കേരളത്തിറ്റെ ഭൂരിഭാഗം കടലില്‍ നിന്നും ഒരു സീസ്മിക്ക് ആക്റ്റിവിറ്റിയില്‍ എത്രയോ പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്നേ കടലില്‍ നിന്നും പൊന്തിയെന്ന് ഭൂമിശാസ്ത്രകാരന്മാരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. ശേഷവും കേരളത്തിന്റെ പല ഭാഗങ്ങള്‍ കടലില്‍ നിന്നും പൊന്തിയിട്ടുണ്ട്, പലതും കടല്‍ കൊണ്ടു പോയിട്ടുമുണ്ട് (ഉദാ കൊല്ലം കുരക്കേണി). എന്നാല്‍ ഇതിഹാസങ്ങള്‍ എഴുതപ്പെടുന്നതിനും ആയിരക്കണക്കിനു വര്‍ഷം മുന്നേ തന്നെ കേരളമുണ്ടായിരുന്നു. എന്റെ തൊട്ടയല്വക്കം, കടല്‍ത്തീരത്തു നിന്നും 15 കിലോമീറ്റര്‍ മാത്രമുള്ള മങ്ങാടു നിന്നെടുത്ത നന്നങ്ങാടിയിലെ മൃതന്‍ 3000 BC യിലേതെന്ന് c-14 പരീക്ഷണങ്ങള്‍ പറയുന്നു. കേരളത്തില്‍ ഒട്ടേറേ സ്ഥലത്ത് മെഗാലിഥിക്ക് കാലത്തെ നന്നങ്ങാടികള്‍ കിട്ടിയിട്ടുണ്ട്.

2. ബുദ്ധമതവും , അതിനെക്കാള്‍ ആഴത്തില്‍ ജൈനമതവും ഇവിടെ വേരോടിയിട്ടുണ്ട് (പ്രധാനമായും ചേരരാജാക്കന്മാര്‍‍ ജൈനരായതുകൊണ്ട് അവര്‍ പ്രചാരം കൊടുത്തതാണ്‌. മതത്തിനൊരു താങ്ങ് ഇല്ലാതെ പ്രചരിക്കാന്‍ ബുദ്ധിമുട്ട് കുറേയുണ്ട്, അതു പറഞ്ഞാല്‍ ഇനി വര്‍ഗീയ ലഹള തുടങ്ങും. ഒരു സ്റ്റേറ്റിന്റെ മത ചായ്വ് മാറാതെ മാസ്സ് ലെവലില്‍ മതം മാറുന്നത് അപൂര്വ്വമാണ്‌. ഒരു മൈനോറിറ്റി സ്വയം മതം അന്വേഷിച്ചറിഞ് മാറും, ഭൂരിഭാഗം പ്രചരണത്തിലാണ്‌ മാറുന്നത്. എത്ര ആകര്‍ഷക തത്വം ഉള്ള മതം ആണെങ്കിലും. ) ബുദ്ധനും ജൈനനും ഉണ്ടാവും മുന്നേയും കേരളത്തില്‍ മതങ്ങളുണ്ടായിരുന്നു, അതെല്ലാം ഹിന്ദുമതം തന്നെ. ആ ഹിന്ദുമതാചാര പ്രകാരമാണ്‌ 3000 വര്‍ഷം മുന്നേ മരിച്ച ആ അബോറിജിന്‍ പ്രഭുക്കളെ മണ്‍ കുടത്തില്‍ അടക്കം ചെയ്തത്. ആ ഹിന്ദു മതത്തില്‍ നിന്നും കണ്‍വേര്‍ട്ട് ആയവരാണ്‌ ജൈനന്മാര്‍.

3. ശങ്കരാചാര്യന്‍ ഹിന്ദു മതത്തിന്റെ വീഴ്ചയേയും അനാചാരങ്ങളെയും, പ്രധാനമായും കാപാലികത്തത്തേയും ഉച്ചാടനം ചെയ്തിട്ടുണ്ട് നല്ലൊരളവില്‍. എന്നാല്‍ അദ്ദേഹത്തിന്റെ എഫര്‍ട്ടുകള്‍ കേരളത്തില്‍ ആയിരുന്നില്ല , വേദാന്തമോ ഒന്നും തന്നെ കേരളത്തില്‍ വലിയ പ്രചാരവുമില്ലായിരുന്നു. ആ നിലയ്ക്ക് ശങ്കരനു കേരള ചരിത്രത്തില്‍ വലിയ സ്ഥാനമില്ല, അദ്ദേഹം മലയാളമണ്ണില്‍ ജനിച്ചു എന്നതൊഴിച്ചാല്‍.

മഹാവ്യാധിയായി ഇന്ത്യയെ നശിപ്പിച്ച ജാതി വ്യവസ്ഥയെ ഒന്നും ചെയ്യാന്‍ ശങ്കരനായില്ലല്ലോ? അദ്വൈതിയായ അദ്ദേഹത്തിനു നുണ പറയേണ്ടി വന്നു ശിവന്‍ ചണ്ഡാലനായെത്തിയപ്പോഴഅണ്‌ അയിത്തമെന്ന അസംബന്ധം മനസ്സിലായതെന്ന്... അതും ജീവിതാവസാനത്തോടടുത്ത് !

4. ഒരു കാര്യത്തില്‍‍ ശക്തിയായി വിയോജിക്കട്ടെ. ആദ്യം വന്നവര്‍ ബ്രാഹ്മണരും പിന്നെ പിന്നെ എത്തിയവര്‍ കീഴ്ജാതികളും ആയാണ്‌ ചാതുര്വര്‍ണ്യം രൂപപ്പെട്ടതെന്നതില്‍.

അറിവ് ഏറ്റവും വലിയ ആയുധമാണ്‌, അതു പൂഴ്ത്തിവച്ചവര്‍ ബ്രാഹ്മണര്‍ ആയി (വേദിക്കുകള്‍ ബ്രാഹ്മണര്‍ ആയിരുന്നില്ല , ശാരീരിക നാശത്തിനുള്ള ആയുധം കയ്യിലുള്ളവര്‍ ക്ഷത്രിയരായി, പണമുള്ളവന്‍ വൈശ്യനായി... ബാക്കിയുള്ളവന്‍ സ്വമേധയാ ശൂദ്രനായി ഹിന്ദുമതത്തിലേക്ക് വന്നു ചേര്‍ന്നെന്നാണോ ടീച്ചര്‍ പറയുന്നത്? അവനു എതു ദൈവത്തെ സം‌രക്ഷണത്തെ, എതു വിദ്യയെ, എതറിവിനെ, എതു അവകാശത്തെ കൊടുത്തു ആ മതം? അവന്‍ വേറേ ചോയ്സ് ഇല്ലാതെ ജീവിച്ചു, അല്ലാതെ സ്വയം വന്നു ചേര്‍ന്നതാവില്ല. അതായത്, കയ്യൂക്കുള്ളവന്‍ മേലെയെത്തി, ബാക്കി വരുന്ന ഭൂരിപക്ഷത്തെ പീഡിപ്പിച്ചു ജീവിച്ചു. അടിമക്കച്ചവടംനിലവിലുണ്ടായിരുന്ന ലോകമായിരുന്നല്ലോ അന്ന്.

5.ആചാര്യന്‍ അദ്വൈതം പ്രചരിപ്പിച്ചു, ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ചു ഒക്കെ നല്ല കാര്യങ്ങള്‍. എറ്റവും നല്ല കാര്യം ഉപനിഷത്തുക്കളില്‍ ചിലതിനു ഭാഷ്യം നല്‍കി. പക്ഷേ കേരള ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്താണ്‌? കേരളത്തിലെ ജൈനമത വിശ്വാസികളെ തിരിച്ചു ആചാര്യന്‍ ഹിന്ദു മത വിശ്വാസികളാക്കിയോ? ഇല്ലെന്നു തോന്നുന്നു. ആക്കിയെങ്കില്‍ അതൊരു ക്രൂരകൃത്യവുമായിപ്പോയി. ബുദ്ധ-ജൈനമതക്കാല ശേഷം തിരിച്ചു കേരളം പോയത് ആ നല്ല പഴയ കാലത്തേക്കല്ല, ബ്രഹ്മസ്വവും ദേവസ്വവും സര്വ്വസ്വവും അടിച്ചു മാറ്റിയ ജനങ്ങളിലെ മഹാഭൂരിഭാഗവും ശൂദ്രനും അവര്‍ണ്ണനുമായി തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കേണ്ട, സ്ത്രീകള്‍ ഭോഗപ്പണ്ടങ്ങള്‍ മാത്രമായ ഒരു അധ:പതിച്ച പ്രാകൃത കാലത്തേക്കാണ്‌. അതില്‍ പങ്കുണ്ടോ ആചാര്യന്‌? ഇല്ലാതിരിക്കട്ടെ.


സീരിയല്‍ അടുത്ത ലക്കം :)
ഫൈസല്‍, സിബു എന്നിവര്‍ വടക്കന്‍ പാട്ടിന്റെ കാലഘട്ടം എങ്ങനെ നിര്‍ണ്ണയിക്കും എന്നും നന്ദു അതൊരു ഫിക്ഷണല്‍ ആഗ്രഹം മാത്രമാണോ എന്നു ചോദിച്ചതിനും അടക്കം ഒരു വടക്കന്‍ പാട്ട് സ്പെഷല്‍ മറുപടി അടുത്ത പോസ്റ്റായി വരുന്നുണ്ട്. എതിരന്റെ ഇന്‍പുട്ട് അവിടെ നമുക്ക് കടലക്കറി കൂട്ടി കഴിക്കുകേം ചെയ്യാം. അടുത്ത പോസ്റ്റ് വടക്കന്‍ പാട്ടുകളുടെ കാല നിര്‍ണ്ണയത്തെക്കുറിച്ച്.

Tuesday, May 22, 2007

മിസ്സിങ് ലിങ്ക്

മാവേലി നാടുവാണൊരു കാലം ഉണ്ടായിരുന്നോ കേരളത്തിന്? ഉണ്ടെന്നു പറയണമെങ്കില്‍ മാവേലി ഒരു വ്യക്തിയല്ല, ഒരു ഭരണ സംവിധാനമാണെന്നു വിചാരിക്കേണ്ടി വരും. ഒരു നാടുവാഴിയും ഒറ്റയ്ക്ക്‌ കേരളമാകെ ഭരിച്ചത്‌ ചരിത്രത്തില്‍ കണ്ടെത്ത വയ്യ.

എന്നാല്‍ മാനുഷരെല്ലാവരും ഒന്നുപോലെ ആയിരുന്നു! ധനത്തിലെ വലിപ്പച്ചെറുപ്പം ഒഴിച്ചാല്‍ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവനുമൊന്നുമില്ലാത്ത ആ കാലം വളരെയൊന്നും പഴക്കമില്ലാത്തതാണ്‌ മലയാളിക്ക്‌.

സംഘകാല കൃതികളിലും മറ്റും ജാതിമത പരാമര്‍ശങ്ങള്‍ അത്രകണ്ട്‌ ഇല്ലെന്നതാണ്‌ പൊതുവില്‍ 12 ആം നൂറ്റാണ്ടുവരെ അയിത്തം ശക്തമായൊന്നും ഇല്ലായിരുന്നെന്നതിനു ദുര്‍ബ്ബലമായൊരു തെളിവായി കാട്ടപ്പെടുന്നത്‌.

ഇതിലും എത്രയോ മികച്ച തെളിവുണ്ടു മലയാളിക്ക്‌- അത് ആരും കാണാതെ പോകുന്നു. ഏ. ഡി 9-11 വരെയുള്ള കാലങ്ങളിലെ വീരകഥകള്‍ ആണു വടക്കന്‍ പാട്ടുകള്‍ എന്ന് ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ചേര-ചോള യുദ്ധകാലത്തിനു ശേഷമാണ്‌ കളരികള്‍ ഉണ്ടായെതെന്ന ഏകദേശം വിശ്വസനീയമായ അനുമാനങ്ങളുണ്ട്‌.

ഈഴവരും നായന്മാരും കുറുപ്പന്മാരും പാണരും കൊല്ലപ്പണിക്കാരും മേനോന്മാരും ഒന്നും തങ്ങളില്‍ ഉച്ചനീചത്വം സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ല ആ വീരന്മാര്‍ ജീവിച്ചിരുന്ന കാലത്ത്‌. ഉണ്ടെങ്കില്‍ കൊല്ലന്‍ ചെക്കനോട്‌ ചുരിക വീട്ടില്‍ കൊണ്ടു എത്തിക്കാന്‍ പറയാതെ അങ്കത്തലേന്നു ചേകവന്‍ ആയാസപ്പെട്ട്‌ അവന്റെ കുടിയിലെത്തി പതിനാറു പണവും നല്‍കി ചുരിക വാങ്ങാന്‍ പോകുമായിരുന്നില്ലല്ലോ!

ചേകവന്‍ പുറപ്പെട്ടതോ
"പുത്തൂരം ആരോമല്‍ ചേകവരും
മച്ചുനിയന്‍ ചന്തു പടക്കുറുപ്പും
കീഴൂരിടത്തിലെ വാഴുന്നോരും
ഒരുമിച്ചു തന്നെ പുറപ്പെടുന്നു
ആര്‍പ്പും നടപ്പും നടാവെടിയും
ആയിരത്തൊന്നോളം നായന്മാരും
അങ്കത്തിനായി പുറപ്പെട്ടെടോ!"

ഒരീഴവനെ പല്ലക്കില്‍ കയറ്റരുതെന്ന് കീഴൂര്‍ വാഴുന്നവര്‍ക്കു തോന്നിയില്ലല്ലോ? ചേകവനും അദ്ദേഹവും മച്ചുനന്‍ കുറുപ്പും പല്ലക്കില്‍ ഇരിക്കുമ്പോള്‍ ആര്‍പ്പു വിളിച്ചു കൂടെ നടന്ന നായന്മാര്‍ അവനിലെ വീരനെ മാത്രമേ കണ്ടുള്ളൂ.

ഇതിലും കൌതുകകരമായുള്ളത്‌ മതങ്ങള്‍ തമ്മിലും ഒരു ഭേദവുമില്ലെന്നുള്ളതാണ്‌.

നാടുവാഴിയോട് മദമിളകി കാട്ടിലേക്കോടിയ പൊന്നു കെട്ടിയ കൊമ്പുള്ള തന്റെ ഇഷ്ട ഗജത്തെ കാട്ടിലിട്ടു പിടിച്ച്‌ തിരിച്ചു കൊണ്ടുവന്ന് പന്തിയില്‍ കെട്ടിയിട്ട്‌ ആലിക്കുട്ടി
"എന്നുടെ നാട്ടേക്ക്‌ പോകവേണം
അപ്പോള്‍ പറയുന്നു നാടുവാഴി
നാട്ടിന്റെ പകുതിയും തന്നു ഞാന്‌
ഓമന മകളെ വിളിച്ചു ചൊന്നു
അവനങ്ങൊരുമിച്ച്‌ പോയ്ക്കൊണ്ടാലും
ഈ നില്‍ക്കും പുരുഷനെ കണ്ടോ നീയ്യ്‌?
ഉമ്മപെറ്റിങ്ങനെ മക്കളുണ്ടോ?"
നാടുവാഴി ആലിക്കുട്ടിയുടെ മതം കണ്ടില്ല, അവനിലെ ശൂരനെ മാത്രമേ കണ്ടുള്ളൂ. മകളുടെ കൈ പിടിച്ചേല്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല തമ്പുരാന്‍.

സ്ത്രീകളും അക്കാലത്ത്‌ വളരെ സ്വതന്ത്രരായിരുന്നു. വഴിയില്‍ പ്രശ്നമാണ്‌ അല്ലിമലര്‍ക്കാവിലേക്ക്‌ പോകേണ്ടെന്നു കേട്ട്‌ പുത്തൂരം കണ്ണപ്പന്റെ മകളാണു ഞാന്‍ പേടിച്ചു പിന്മാറിയിട്ടില്ലെന്നു പറഞ്ഞ്‌ ഒറ്റക്കു പുറപ്പെട്ട ഉണ്ണിയാര്‍ച്ചയുടേത്‌ ഒരൊറ്റപ്പെട്ട കഥയല്ല. കറുത്തേനിടത്തിലെ കുഞ്ഞിക്കന്നി തന്നെ കയറി പിടിച്ച കേളുവിന്റെ കോട്ട ഉദയനന്‍ തകര്‍ത്തിട്ടും അടങ്ങിയില്ല, കേളുവിനെ കെട്ടി അച്ഛനെ മുന്നില്‍ കൊണ്ടു പോയി തൂക്കിലിട്ടു. തുളുനാടന്‍ കണ്ടര്‍മേനോന്‍ കൂടെ പോരുന്നോ എന്ന വഷളന്‍ ചോദ്യം ചോദിച്ചപ്പോള്‍ താഴത്തു മാതുക്കുട്ടി നാണിച്ചു തല കുനിച്ചില്ല, പേടിച്ചോടിയും ഇല്ല. അവള്‍ പറഞ്ഞു:
"ആണും പെണ്ണുമല്ലാത്ത വരുതിക്കയ്യാ
അമ്മ പെങ്ങന്മാരു നിനക്കില്ലേടാ."
കണ്ടു നിന്നവര്‍ തമ്മില്‍ പറഞ്ഞു
"തുളുനാടന്‍ കോട്ട തകര്‍ക്കും ചന്തു
കോട്ട്യ്ക്കു നാശവും വന്നു കൂടും."

അവിടന്നങ്ങോട്ട്‌ ഒരു രണ്ടു നൂറ്റാണ്ടിലെ ചരിത്രം മായ്ച്ചു കളഞ്ഞിരിക്കുന്നു. അവിടെ പകരം എഴുതി വച്ചത്‌ കേരളോല്‍പ്പത്തിയെന്ന അസംഭാവ്യ കഥയാണ്‌. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന ശൂന്യമായൊരു കേരളത്തിലേക്ക്‌ അദ്ദേദം ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തിയെന്ന ശുദ്ധ നുണയാണ്‌.

ഇറേസ്‌ ചെയ്യപ്പെട്ട ഭാഗം കഴിഞ്ഞു ചരിത്രത്തിന്റെ ചലച്ചിത്രം വീണ്ടും തെളിയുമ്പോഴേക്ക്‌ ആരോമലും തച്ചോളി മരുമകന്‍ ചന്തുവും തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കുകയായിരുന്നു. നായന്മാര്‍ ഇലമുറി കാര്യസ്ഥനും പിണിയാളപ്രഭുവുമായി വയലില്‍ നില്‍പ്പുണ്ടായിരുന്നു. വീരന്റെ വീട്ടിലേക്ക്‌ കാണാന്‍ പോയിരുന്ന നാടുവാഴി ഏതോ കൊട്ടാരത്തില്‍ പദ്മനാഭന്റെ ദാസനായി ഭക്തിയും ഭോഗവും മാത്രമായി കുറച്ചു കവികളെക്കൊണ്ട്‌ പുകഴ്ത്തിച്ചുകൊണ്ട്‌ ജനങ്ങളിളെ കാണാതെ ഇരിപ്പായിരുന്നു. ആലിക്കുട്ടിയും കടുത്തയും മ്ലേച്ഛന്മാരായത്രേ.

ഉണ്ണിയാര്‍ച്ച മേദിനീ വെണ്ണിലാവായി തൃശ്ശൂരില്‍ വേശ്യോത്സവം നടത്തുകയായിരുന്നു. മാതുക്കുട്ടി മകളെ വൈശിക ത്രന്ത്രം പഠിപ്പിക്കുകയായിരുന്നു. കുഞ്ഞിക്കന്നിയോട്‌ മകന്‍ എന്റെ അച്ഛനാരെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു പാനല്‍ മെംബര്‍മാരെ കാട്ടിക്കൊടുത്തിട്ട്‌ ഇഷ്ടമുള്ളവനെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞു. വീട്ടില്‍ തന്നെ ജനാല തുറക്കാന്‍ വയ്യാ, പുലപ്പേടിയും മണ്ണാപ്പേടിയും. പിന്നല്ലേ കൂത്തും കോപ്പും കാണാന്‍ പോകുന്നത്‌.

അല്ലാ, കാവെവിടെ മക്കളേ മരമെവിടെ മക്കളേ? ഞാന്‍ അവിടെ പാലു കൊടുത്തു വളര്‍ത്തിയിരുന്ന അനന്തനു മുകളില്‍ ശയിക്കാന്‍ ഒരു പദ്മനാഭന്‍ എത്തിയ വഴി ആ സാധു ഉരഗത്തിന്റെ വീടും തകര്‍ന്നോ? ചാത്തന്മാരെ ബന്ധിച്ച്‌ കാട്ടുമാടം മനയ്ക്കല്‍ കുടിയിരുത്തിയോ? മാടന്‍ സ്വാമിയെ ശിവനാക്കി മാറ്റിയോ? യക്ഷിയെ പാലമരത്തില്‍ ബന്ധിച്ചോ?

ജിഗ്‌ സാ പസിലിന്റെ ഒരു പീസ്‌ ബാക്കിയായാല്‍ ചിത്രം കിട്ടില്ല. അടിച്ചു മാറ്റി നശിപ്പിക്കപ്പെട്ട കേരളോല്‍പ്പത്തി എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നുണ എഴുതി വച്ച ആ അദ്ധ്യായം ശരിക്കും എന്തായിരുന്നു എന്നതറിയാതെ കേരള ചരിത്രം പൂര്‍ത്തിയാവില്ല. ഗോകര്‍ണ്‍നത്തെത്തിയ പരശുരാമന്‍ കന്യാകുമാരിയിലിരിക്കുന്ന മഹാബലിയുടെ കഴുത്തു വരെ അരിയുന്നൊരു വെണ്മഴു എറിഞ്ഞതല്ല, അതായത് ഒരു യുദ്ധത്തോടെ നമ്പൂതിരിമാര്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ചതല്ല. ഒരു തൊപ്പിക്കല്ല്, ഒരു കരിങ്കല്‍ പരിഹാരം, ഒരു രേഖ, ഒരു ബാര്‍ബോസയുടെ കുറിപ്പ്‌ - ഒന്നും അവശേഷിപ്പിക്കാതെ അക്കാലത്തെ അത്ര വലിയൊരു യുദ്ധം കടന്നു പോവില്ല.

കുള്ളനായി വന്ന് മൂന്നടി ചോദിച്ച്‌ കള്ളനായി മാറിയ വാമനാ, നീ ഏതു പ്രലംഭത്തിന്റെ കഥയാണു ഒളിക്കുന്നത്‌? ഉജ്ജ്വലവും പൂര്‍ണ്ണവുമായൊരു ജീവിതം നയിച്ചിരുന്നവരെ ഭക്തിയും ഭോഗവും അല്ലാതെ ജീവിതത്തില്‍ ഒന്നുമില്ലെന്നു ചൊല്ലിപ്പഠിപ്പിച്ച്‌ ജാതിമതഭ്രാന്തന്മാരാക്കിയതു ഞാന്‍ തനിയേ തിരുത്തിക്കോളാം. എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ.