Showing posts with label രണ്ടാം ലോക മഹായുദ്ധം. Show all posts
Showing posts with label രണ്ടാം ലോക മഹായുദ്ധം. Show all posts

Sunday, May 13, 2007

ലോസിഫ്, നന്ദി

ലോസിഫ്‌ വിസ്സാരിയോനോവിച്ച്‌,
ആരൊക്കെയോ ബൂലോഗത്ത്‌ രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറയുന്നു. രണ്ട്‌ അണുബോംബുകളാണ്‌ യുദ്ധത്തില്‍ ആക്സിസിനെ പരാജയപ്പെടുത്തിയതെന്നുവരെ പറയുന്നു. ഞാന്‍ നന്ദിപൂര്‍വ്വം നിന്നെയോര്‍ക്കട്ടെ. നീ സ്വയമിട്ട ഉരുക്കു ജോസഫ്‌ എന്ന പേര്‍ കൂടി ഞാനെഴുതിയാല്‍ ലോകമെന്നെ നോക്കി ചിരിക്കും. അത്ര വിചിത്രമാണ്‌ എന്റെ കാലത്തെ വീക്ഷണം!

ലോകതാണ്‌. നിന്റെ കുറ്റങ്ങളും പാളിച്ചകളും നീ ചെയ്ത ഹത്യകളും മാത്രമേ ഓര്‍ക്കപ്പെടൂ. ഒരു കര്‍ഷകരാജ്യത്തില്‍ നിന്നും വ്യവസായപ്രമുഖമായൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ത്സുഗാസ്‌വില്ലിയിലെ അടിയാളര്‍ പെണ്ണിനും മദ്യപാനിയായൊരു ചെരുപ്പുകുത്തിക്കും പിറന്ന ലോസിഫ്‌ അല്ല നീ ലോകത്തിന്‌ . യുദ്ധമൊഴിവാക്കാന്‍ നീയൊപ്പിട്ട സമാധാന ഉടമ്പടിയുമവര്‍ക്കറിയില്ല.

ഉടമ്പടിയും ലംഘിച്ച്‌ ബ്രിട്ടനെയും ഫ്രാന്‍സിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ നിനക്കു നേരേ തിരിഞ്ഞ ഹിറ്റ്‌ലര്‍ തന്റെ മൊത്തം സേനയുടെ നാലില്‍ മൂന്നും സോവിയറ്റ്‌ യൂണിയനു നേരേ തൊടുത്തപ്പോള്‍ നീ അലൈഡ്‌ രാജ്യങ്ങളിലെ മറ്റെല്ലാവരും ഒന്നിച്ചു ചേര്‍ന്നാല്‍ വരുന്നതിലും വലിയ സൈന്യം ഒറ്റക്ക്‌ നിര്‍മ്മിച്ച്‌ എതിരിട്ടു. ലോകത്തിലെ ഏറ്റവും രക്ഷരൂക്ഷിത യുദ്ധമായ സ്റ്റാലിന്‍ഗ്രാഡ്‌ വിജയവും മറ്റനേകം വിജയങ്ങളുമായി നീ ബെര്‍ലിനില്‍ കടന്നപ്പോള്‍ നാസിസം നാശം കണ്ടു. മൂന്നു ലക്ഷം
അമേരിക്കന്‍ പട്ടാളത്തെയും പതിമൂന്നു ലക്ഷം ചൈനക്കാരെയും അറുപതു ലക്ഷം ജൂതന്മാരെയും ആരോ ഓര്‍ത്തു കഴിഞ്ഞു ഈയിടെ. അവരുടെയിടല്‍ നിന്റെ രണ്ടു കോടി പട്ടാളക്കാരെയും ഞാന്‍ കുറിച്ചോട്ടെ. അവരും മറ്റുള്ളവരെപ്പോലെ എന്റെ ഇന്നത്തെ ലോകത്തിനായി മരിച്ചവരാണ്‌.

ശേഷമൊരു ജപ്പാനിലേക്കു നീ തിരിഞ്ഞപ്പോള്‍ ആഗസ്റ്റ്‌ ആറിനു ഹിരോഷിമയിലും ആഗസ്റ്റ്‌ ഒമ്പതിനു നാഗസാക്കിയിലും വീണ അണുബോംബിന്റെ ബഹളത്തിനു നടുവില്‍ ആഗസ്റ്റ്‌ എട്ടിനു സഖ്യസേന വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും വിമോചിതമാകാതിരുന്ന മഞ്ചൂരിയന്‍ പ്രവിശ്യ സ്വന്ത്രമായത്‌ ആരും കണ്ടില്ല. ജപ്പാന്റെ 66 നഗരങ്ങളില്‍ 59ഉം സഖ്യസേനക്കു മുന്നില്‍ ആഗസ്റ്റിനു മുന്നേ തോറ്റിരുന്നെന്നും ആരും ശ്രദ്ധിച്ചില്ല.

[റഷ്യ വന്നില്ലെങ്കിലും രണ്ടാഴ്ച്ചകൊണ്ട്‌ ജപ്പാന്‍ ഞങ്ങള്‍ കീഴടക്കുമായിരുന്നു എന്നു പറഞ്ഞ അമേരിക്കന്‍ വ്യോമസേനാ മേധാവി കര്‍ട്ടിസ്‌ ലീമേയോട്‌ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു "അപ്പോള്‍ അണുബോംബ്‌ ഇല്ലായിരുന്നെങ്കിലോ?"
"യുദ്ധം ജയിച്ചതും അണുബോംബുമായി യാതൊരുവിധ ബന്ധവുമില്ല."]

ലോകത്തിന്റെ ഭാവി മാറ്റിക്കുറിച്ചതിനു നിനക്കു നന്ദി പറഞ്ഞു കഴിഞ്ഞു ലോസിഫ്‌, ഇനിയെനിക്ക്‌ കുറ്റബോധമില്ലാതെ പഴിക്കാം രക്തരൂഷിതവും ക്രൂരതകള്‍ നിറഞ്ഞതുമായ നിന്റെ വഴികളെ. നീ കൊന്നു തള്ളിയ 30 ലക്ഷം ആളുകളെ, വെറും സംശയം കൊണ്ടു മാത്രം വധശിക്ഷക്കു
വിധിക്കപ്പെട്ട സാധുക്കളെ, നാടുകടത്തപ്പെട്ടവരെ, തോറ്റാല്‍ മാപ്പില്ലെന്ന നിന്റെ ഭീഷണി കേട്ട്‌ യുദ്ധത്തിനിറങ്ങിയവരെ ഓര്‍ത്ത്‌ എനിക്കിനി കരയാം.

കൊടിയ ക്രൂരതകള്‍ പാകി ചോരക്കളത്തില്‍ ചവിട്ടി നിന്ന നിന്നെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ബാപ്പുജിയെ ഓര്‍ക്കുന്നതെന്തൊരു വിരോധാഭാസം അല്ലേ? എങ്കിലും ഒരിത്തിരി അദ്ദേഹത്തെ ഉദ്ധരിച്ചോട്ടെ "സത്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക, അത്‌ വിശ്വസിക്കാത്ത ഒരാളെങ്കിലും ഉള്ളയിടത്തോളം കാലം."