Showing posts with label സോവിയറ്റ് യൂണിയന്‍. Show all posts
Showing posts with label സോവിയറ്റ് യൂണിയന്‍. Show all posts

Friday, May 18, 2007

ഇല്ലാത്ത സ്റ്റാലിനിസം, ഗാന്ധിജി, എരണം കെട്ട ബുദ്ധിജീവികള്‍ .

[ഇതൊരു തുടര്‍ച്ചയാണ്‌, ഇതിനും മുന്നേയുള്ള രണ്ട് പോസ്റ്റുകള്‍ വായിച്ചവര്‍ക്കു വേണ്ടിയുള്ളത്]
വിമതനും വക്കാരിയും ഉന്നയിച്ചത്‌ ഒരേ കാര്യം. ചരിത്രം തരുന്ന പാഠം. ചരിത്രം കണക്കെഴുത്തുകാരന്റെ നാള്‍വഴി പുസ്തകത്തിലെ transations മാത്രമാണ്‌. പാഠങ്ങള്‍ അതു കഴിഞ്ഞ്‌ മറ്റാരോ അതെല്ലാം കൂട്ടി വ്യാഖ്യാനിക്കുന്ന ലാഭനഷ്ട പട്ടികയും.

സ്റ്റാലിന്‍ ഒരു പ്രത്യയശാസ്ത്രവും എഴുതിയില്ല. അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടില്ലെന്ന് ഓര്‍മ്മ. മരിച്ചു പോകും വരെ "ഞാന്‍ ലെനിന്റെ ലോയല്‍ ശിഷ്യന്‍" എന്നു മാത്രമേ പറഞ്ഞുള്ളു സ്റ്റാലിന്‍. ആത്മകഥ പോലും മകള്‍ എഴുതിയതാണ്‌. പിന്നെ എങ്ങനെ സ്റ്റാലിനിസം എന്ന് ആളുകള്‍ വിളിക്കുന്ന "ശാസ്ത്രം" ഉണ്ടായി? അതാണു മേലെഴുത്തു പിള്ള രചിച്ച ലാഭനഷ്ടപ്പട്ടികയിലെ ആഖ്യാനപ്പിഴവ്‌. സ്റ്റാലിനിസമോ? അങ്ങനെ ഒന്നില്ല. ചരിത്രകാരന്മാരും മറ്റുരാജ്യത്തെ കമ്യൂണിസ്റ്റുകളും തെറ്റിദ്ധരിച്ചത്‌ സ്റ്റാലിനെയോ സാഹചര്യമോ എന്താണു നടന്നതെന്ന് മനസ്സിലാക്കാനുള്ള മനസ്സമാധാനത്തോടെ പഠനം പോലും ഇല്ലാതെ പാഠമെഴുതിയതാണ്‌.

എന്തിനാണു മാര്‍ക്സിന്റെയും ലെനിന്റെയും അടുത്ത്‌ ഒരു സ്റ്റാലിന്‍ ചിത്രം വച്ചത്‌ പാര്‍ട്ടിയാഫീസുകള്‍? ആ മനുഷ്യനു മരിച്ചാല്‍ ബാക്കിയാകാന്‍ തന്റെ ചിന്തകള്‍ പോലും ഒരിടത്തും എഴുതി വയ്ക്കണമെന്നില്ലായിരുന്നു. എന്തുകൊണ്ട്‌ ട്രോട്സ്കിയെയോ മാവോയെയോ ഹോ ചി മിനെയോ കാസ്റ്റ്രോയെയോ വചില്ല? ചെഗുവേരയെ ചില്ലിട്ടു വച്ചില്ലല്ലോ?

ചരിത്രം കൃത്യമായി തന്നത്‌ പാഠങ്ങളാക്കിയപ്പോള്‍ സകലര്‍ക്കും പിഴച്ചു. സ്റ്റാലിന്‍ പാഠം കുറച്ചെങ്കിലും പിഴയ്ക്കാതെ പഠിച്ചത്‌ മാവോയും പിന്നെ നെഹൃുവും ആണ്‌ . ബാക്കി എല്ലാവരും കമ്യൂണിസ്റ്റുകളും ആന്റി കമ്യൂണിസ്റ്റുകളും ചക്കയെന്നെഴുതിയ ആ ചരിത്രത്താള്‍ മാങ്ങയെന്നു വായിച്ചു.



സ്റ്റാലിനായി മുന്നോട്ടു വച്ചത്‌ ഒരു പ്രത്യയ ശാസ്ത്രവുമല്ല.
1. ഒരു സെറ്റ്‌ ഇക്കണോമിക്ക്‌ റിഫോംസ്‌- തെണ്ടുന്ന രാജ്യത്തിനു, മരിക്കുന്ന ജനതക്ക്, ക്ഷമിച്ച്‌ കാത്തിരിക്കാനാവില്ല, അടിയന്തിരമായി ഒരു ബിഗ്‌ ടേണ്‍ വേണം, സിവില്‍ വാര്‍ കഴിഞ്ഞത്തു കഴിഞ്ഞു, അതുകൊണ്ട്‌ കുറേ ചൂഷകരും മറ്റും ഒടുങ്ങിയെന്നല്ലാതെ തനിയെ വിള കൊയ്യുന്ന ഒന്നും താനെ മുളച്ചു വരില്ല, ക്യാപിറ്റലിസം തവിടു പൊടിയാകുന്ന ഒരു സ്ക്രാച്ചില്‍ നിന്നും തുടങ്ങുന്ന രാജ്യത്തിനു ഒരു ബിഗ്‌ ടേണ്‍ വേണം (സ്റ്റാലിനിസം എന്ന ഒന്നില്ലെങ്കിലും ബിഗ്‌ ടേണ്‍ തീയറി സ്റ്റാലിന്റെ ഇസം ആയി കൊടുത്തേക്കാം, അതയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നതാണ്‌). ഈ ബിഗ്‌ ടേണിനു വേണ്ടി ഒരുത്തന്റെയും കയ്യും കാലുമ്ന്‍ അടിച്ചൊടിക്കേണ്ട കാര്യമില്ല, സൈബീരിയയില്‍ കൊണ്ടിട്ടു വെടിയും വയ്ക്കേണ്ട. സ്റ്റാലിന്‍ അത്‌ ചെയ്തിട്ടുണ്ടെങ്കില്‍ നമ്മള്‍ അനുകരിക്കുകയും വേണ്ട. ബിഗ്‌ ത്രസ്റ്റ്‌ റ്റു ഇന്‍ഫ്രാസ്റ്റ്രച്ച്കര്‍, റിസേര്‍ച്ച്‌ & ഡെവലപ്പ്‌മന്റ്‌ ആന്‍ഡ്‌ ബിഗ്‌ ഇന്വേസ്റ്റ്‌മന്റ്‌ ഓണ്‍ ബേസിക്ക്‌ മാന്യ്ഫാക്ച്കറിംഗ്‌ ഇന്‍ഡസ്റ്റ്രി. ഇതായിരുന്നു സ്റ്റാലിന്റെ ഇക്വേഷന്‍. അതിനായിട്ട്‌ അദ്ദേഹം പഞ്ചവത്സര പദ്ധതികള്‍ തുടങ്ങി.

ജവഹര്‍ലാല്‍ നെഹ്രുവിനു ആ പാഠം മനസ്സിലായി. റഷന്‍ പഞ്ചവത്സര പദ്ധതിയുടെ ഒരു ക്ലോണ്‍ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചു. ആദ്യത്തെ പഞ്ചവത്സര പദ്ധതി ഉദ്ദേശിച്ചതിനോടടുത്തു നില്‍ക്കുന്ന ഗുണവും ചെയ്തു. (പിന്നീടുള്ളതെല്ലാം ശരിയായ പ്ലാനിങ്ങും ഇമ്പ്ലിമെന്റേഷനും ഇല്ലാതെ പാഴാകാന്‍ തുടങ്ങിയെങ്കിലും, തത്വത്തില്‍ ശരി നിലനിന്നു.) ബാക്കി അവലോകന വിശാരദ കോഞ്ഞാട്ടകള്‍ക്ക്‌ ഒന്നും മനസ്സിലായില്ല.

2. ബൂര്‍ഷ്വാ റിപ്രഷന്‍- ഒരു വിപ്ലവം സാമ്രാജ്യത്വത്തിനെ വലിച്ചു താഴെ ഇട്ടാല്‍ കുറേ ചൂഷകന്മാര്‍ ഇല്ലാതെയാവുമെങ്കിലും ബാക്കിയാവുന്നവര്‍, കമ്യൂണിസ്റ്റുകള്‍ അടക്കം മാലാഖയൊന്നുമല്ലെന്നും അവരില്‍ ചിലരുടെ മനസ്സിലെ ഉച്ചനീചത്വം നല്ലൊരു ശതമാനം അവശേഷിക്കുമെന്നും, അത്‌ സമൂഹത്തിലും പാര്‍റ്റിക്കുള്ളിലും കുറെ കാലം കൂടി റിപ്രഷന്‍ ഉണ്ടാക്കുമെന്നും കാലക്രമേശ "ബൂര്‍ഷ്വാ ഇന്‍സൈഡ്‌ പാര്‍ട്ടി" വീണ്ടും തലപൊക്കി പാര്‍ട്ടിയെ ഒരു സംഘം സൂപ്പര്‍ ബൂര്‍ഷ്വാകള്‍ നയിക്കുന്ന സാധാരണക്കാരനു പ്രയോജനമില്ലാത്ത ഭരണവര്‍ഗ്ഗം ആക്കി മാറ്റി വിപ്ലവത്തിന്റെ ചോരയ്ക്ക്‌ ഒരു പ്രയോജനവുമില്ലാതെ ആക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിക്കകത്ത്‌ മെയിന്‍ ലൈന്‍ മാറി ചവിട്ടി ആഭ്യന്തര കലഹം വഴി ഇല്ലാതെയാക്കുകയോ ചെയ്യുമെന്ന്
സ്റ്റാലിന്‍ നിരീക്ഷിച്ചു.

ഈ ആശയത്തിന്റെ ക്രെഡിറ്റ്‌ സ്റ്റാലിനല്ല, ഗാന്ധിജിക്കുള്ളതാണ്‌. ആദ്യഭാഗം എഴുതുമ്പോള്‍ വട്ടക്കണ്ണടയും ചിരിയുമായി ഗാന്ധിജി ഈ ചോരയൊഴുകിയ കഥ പറയുന്ന പോസ്റ്റുകളില്‍ എത്തിനോക്കിയിട്ട്‌ പോയത്‌ എന്തിനെന്ന് അപ്പോള്‍ മുതല്‍ ആലോചിക്കുകയായിരുന്നു, ഒരു വിരോധാഭാസവുമില്ല അതില്‍.

"ഇപ്പോഴത്തെ (റഷ്യന്‍) സാഹചര്യത്തില്‍ ബൊത്ഷേവിക്ക്‌ ഭരണം ഇന്നത്തെ രൂപത്തില്‍ ഏറെക്കാലം നീണ്ടു നില്‍ക്കില്ല" എന്നു തുടഞ്ഞ്ംഗി "ലെനിനെപ്പോലെ മഹരഥന്മാരുടെ ത്യാഗത്താല്‍ ദൃഢീകരിക്കപ്പെട്ട ഒരാശയം ഒരിക്കലും വൃഥാവിലാകില്ല, ത്യാഗത്തിന്റെ വിശിഷ്ട മാതൃകകള്‍ എക്കാലത്തും പ്രകീത്തിക്കപ്പെടുകയും അവരുടെ ആദര്‍ശത്തെ അത്‌ ചൈത്യന്യവല്‍ക്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും" എന്ന പ്രത്യാശയോടെ നിര്‍ത്തിയ ലേഖനത്തിന്റെ (ഗാന്ധിജി, യങ്ങ്‌ ഇന്ത്യ മാസിക, 15-11-1928 - റെഫറന്‍സ്‌ ഇല്ലെങ്കില്‍ പൊന്നപ്പനും വക്കാരിയും ചാടി വെട്ടും) തുടര്‍ച്ചയായി ഹരിജന്‍ മാസികയില്‍ "ഉയര്‍ന്നവനും താഴ്ന്നവനും എന്ന ആശയം തന്നെ ഒരു തിന്മയാണ്‌, എന്നാല്‍ ഒരു തോക്കിന്‍ മുനയാല്‍ മനുഷ്യ ഹൃദയത്തില്‍ നിന്നും അതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ല.. (ഹരിജന്‍ മാസിക 13-3-1937) എന്നു വരെ എത്തിയ ഗാന്ധിജി വിപ്ലവം ഒരു നിമിഷം കൊണ്ട്‌ എല്ലാവരെയും മാലാഖയാക്കില്ലെന്ന് ദൃഢമായി വ്യക്തമാക്കിയിട്ടുണ്ട്‌.

തീര്‍ച്ചയായും സ്റ്റാലിന്റെ അഭിപ്രായം ബാപ്പുവിനെ വേറിട്ട ശബ്ദത്തിന്റെ സ്വാധീനമാകണം. [ഗാന്ധി കമ്യൂണിസ്റ്റാണോ എന്ന ജാതി കമന്റൊന്നും വരാതിരിക്കാന്‍ - ആ ആശയത്തെ പ്രകീര്‍ത്തിച്ചിരുന്ന, ലെനിനെ വാനോളം പുകഴ്ത്തിയ ഗാന്ധിജി തോക്കിന്‍ കുഴലില്‍ ഒരു സ്വര്‍ഗ്ഗവും ഉണ്ടാകാന്‍ പോകുന്നില്ലെന്നു പറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല, റഷ്യന്‍ മോഡല്‍ ക്ലാസ്‌ സ്റ്റ്രഗ്ഗിളിനു ഇന്ത്യയില്‍ ഒരു പ്രസക്തിയും ഇല്ലെന്നും പറഞ്ഞിട്ടുണ്ട്‌)


സ്റ്റാലിനെ ഈ “ബാക്കിയായ ബൂര്‍ഷ്വാ മനസ്സ്‌“ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വിപ്ലവം കൊണ്ടുവന്ന കമ്യൂണിസത്തെ അത്ര വേഗത്തില്‍ സിവില്‍ വാര്‍ തട്ടി നിലത്തിടുകയും ചെയ്തതോടെ അതൊരു ഫോബിയ ആയി. പര്‍ജസ്‌ എന്ന പേരില്‍ കുപ്രസിദ്ധമായ സംശയക്കൊലകള്‍ ഇതിന്റെ പ്രോഡക്റ്റ്‌ ആണ്‌. വഷളായി വഷളായി അത്‌ അക്കരെ അക്കരെയും "മുതുകത്ത്‌ മുറിവ്‌ അപ്പോള്‍ നീയാണോട പോള്‍ ബാര്‍ബര്‍?" എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോലെ ആരെയും സംശയിക്കും, സംശയിച്ചാല്‍ തട്ടും എന്ന രീതിയായി മരിക്കും വരെ തുടര്‍ന്നു.

മാവോ ആകട്ടെ, ഈ പാഠം പടിച്ചു, അതംഗീകരിച്ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു, ബൂര്‍ഷ്വായായി പുനര്‍ജനിക്കുന്ന സഖാക്കള്‍ വിപ്ലവം നിര്‍മ്മിച്ച കമ്യൂണിസ്റ്റ്‌ രാഷ്ട്രം തട്ടി താഴെയിടാതെ കാത്തു സൂക്ഷിച്ചു, എന്നാല്‍ സ്റ്റാലിനെപ്പോലെ അഗ്രവേഷന്‍ ഫോബിയയുമായി കണ്ണില്‍ കണ്ടവരെയെല്ലാം കൊല്ലുകയും ചെയ്തില്ല. ഈ പാഠം മനസ്സിലാക്കിയ മറ്റൊരു മഹാന്‍ ഹോ ചി മിന്‍ ആയിരുന്നു.

ചരിത്രത്തിന്റെ പാഠം ശരിയായ രീതിയില്‍ മനസ്സിലാക്കിയ ചുരുക്കം പേര്‍ ഇവരായിരുന്നു. ആയിരക്കണക്കിനു ‍പുസ്തകവും വായിച്ച്‌ നൂറു കണക്കിനു തന്റെ വകയായും എഴുതിക്കൂട്ടിയ താടിക്കാരന്മാരും താത്വികന്മാരും പ്രൊഫസ്സറന്മാരും ഗവേഷണ വിശാരദരും കമ്യൂണിസ്റ്റ്‌ തത്വചിന്തകരുമൊക്കെ ഈ പാഠം തെറ്റി വായിച്ചു. സ്റ്റാലിനിസം എന്നൊരു കമ്യൂണിസം ഉണ്ടെന്നു വിശ്വസിച്ചു പറഞ്ഞു പരത്തി, കുറെക്കാലം അതിനു സിന്ദാബാദു വിളിച്ചു, പിന്നെ സ്റ്റാലിന്റെ അപ്പനും വിളിച്ചു. ആന്റി കമ്യൂണിസ്റ്റുകളും സ്റ്റാലിനെന്നാല്‍ ഒരു കൊലപാതക സിദ്ധാന്തം സ്ഥാപിച്ചും രണ്ടാം മാര്‍ക്സ്‌ ആണെന്നു വിശ്വസിച്ചും പറഞ്ഞു പരത്തിയും ആവോളം തെറി പറഞ്ഞ്‌ ആശ്വസിച്ചു.

Wednesday, May 16, 2007

ബോല്‍‌ഷേവിസവും സ്റ്റാലിനും പിന്നെ സോവിയറ്റു നാടും

[ഒഴിവ്‌: ഈ പോസ്റ്റ്‌ "ലോസിഫ്‌ നന്ദി" എന്ന പോസ്റ്റില്‍ വിമതനിട്ട കമന്റിനുള്ള മറുപടിയാണ്‌. ഈ പോസ്റ്റു വായിക്കും മുന്നേ മേല്‍പ്പറഞ്ഞ പോസ്റ്റ്‌ വായിച്ചില്ലെങ്കില്‍ നിങ്ങള്‍ ഞാന്‍ ഒരു മെന്‍ഷേവിക്ക്‌, മെന്‍സ്‌ ഷേവിംഗ്‌ ക്രീം, പ്രതിലോമകാരി, വിലോമകാരി, മീന്‍കാരി, സ്വേച്ഛാതിപത്യ ദാസന്‍, പുരന്ദരദാസന്‍ എന്നൊക്കെ വെറുതേ അനുമാനിക്കാന്‍ സാദ്ധ്യതയുണ്ട്‌. ]


പ്രധാനമായും വിമതന്‍ രണ്ടു കാര്യങ്ങളാണു പറഞ്ഞത് :
ഒന്ന് സ്റ്റാലിനെന്ന ഹൃദയരഹിതനായ മനുഷ്യന്‍ സോവിയറ്റു നാട്ടില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച്‌:- 200% യോജിക്കുന്നു. മുന്‍ പോസ്റ്റ്‌ രണ്ടാം ലോക മഹായുദ്ധത്തില്‍ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച സ്റ്റാലിനെക്കുറിച്ചാണ്‌. അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന്റെ രാജ്യഭരണം ആ ലേഖനത്തിന്റെ പുറത്താണ്‌. എന്നാലും സ്റ്റാലിനെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിഷ്ഠുരകൃത്യങ്ങളും പറയേണ്ടതുണ്ടല്ലോ എന്നു വച്ച്‌ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ സ്റ്റാലിനാല്‍ മരിച്ച കുറ്റം ചെയ്തവരും, ചെയ്തോ ഇല്ലയോ എന്നു നിശ്ചയമില്ലാത്തവരും ഒരു തെറ്റും ചെയ്യാത്തവരുമായ 30 ലക്ഷം സോവിയറ്റ്‌ പൌരന്മാര്‍ക്കായി ഞാന്‍
സ്റ്റാലിനെ ശപിച്ചിട്ടാണു നിര്‍ത്തിയത്‌.

അത്രയും പോരെങ്കില്‍ ഇനിയും എത്ര വേണമെങ്കിലും പറയാം:
ആദ്യകാലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പണമില്ലെന്നു പറഞ്ഞ പോരാളികളോട്‌ ബാങ്ക്‌ കൊള്ളയടിക്കാന്‍ നിര്‍ദ്ദേശിച്ച കാലം മുതല്‍ അവസാനം മരിച്ചു കിടക്കുമ്പോള്‍ ഇദ്ദേഹം മരിച്ചതാണോ ഉറങ്ങുകയാണോ എന്ന് തൊട്ടു നോക്കാന്‍ ഗാര്‍ഡുകള്‍ പേടിച്ചു നിന്നതു വരെ സ്റ്റാലിനെ ചൂഴ്ന്നു നിന്നത്‌ നിര്‍ദ്ദയത്വമാണ്‌.

ഭാര്യയുടെ ശവപ്പെട്ടിക്കരികില്‍ നിന്ന് "എന്നില്‍ മനുഷ്യത്വത്തിന്റെ എന്തെങ്കിലും കണിക അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അതും ഇവളോടൊപ്പം ഇന്നു മരിച്ചു." എന്നു സ്റ്റാലിന്‍ പറഞ്ഞത്‌ വെറും വാക്കായിരുന്നില്ല, ആത്മാര്‍ത്ഥമായിതന്നെ ആയിരുന്നു.

രണ്ടാമത്തെ കാര്യം- ബോല്‍ഷേവിക്കുകളെ നശിപ്പിച്ചത്‌ അല്ലെങ്കില്‍ റഷ്യന്‍ കമ്യൂണിസത്തിന്റെ നാശം സ്റ്റാലിന്‍ മൂലമാണെന്ന വാദത്തോട്‌ ഞാന്‍ യോജിക്കുന്നില്ല.

1. റഷ്യന്‍ വിപ്ലവം സാദ്ധ്യമാക്കിയ ബൊല്‍ഷേവിക്കുകള്‍- ലെനിനടക്കം അതോടെസമത്വ സുന്ദരമായ രാജ്യം നിലവില്‍ വന്നെന്നും തത്വസംഹിതകള്‍ക്കനുസരിച്ച്‌ അത്‌ അങ്ങു പുരോഗമിച്ചോളും എന്നും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു, ഭാഗികമായെങ്കിലും.

2. ശരിക്കുള്ള സാഹചര്യം അതായിരുന്നില്ല. അതുകൊണ്ടല്ലേ ലെനിനു പാര്‍ലമന്റ്‌ പിരിച്ചു വിട്ട്‌ സിവില്‍ വാര്‍ നേരിടേണ്ടി വന്നത്‌.

3. വെള്ളപ്പടയേയും പച്ചപ്പടയേയും വെന്ന് ചെമ്പട സ്ഥാപിച്ച സോവിയറ്റ്‌ യൂണിയന്‍ സ്വര്‍ഗ്ഗവുമായി ഒരു സാമ്യവുമില്ലാത്ത, പത്തു മില്യണ്‍ ആളുകളുടെ ശവം നാറുന്ന, നശിച്ചു നാറാണക്കല്ലായ രാജ്യത്തിന്റേതായിരുന്നു, ബൊല്‍ഷേവിക്കുകള്‍ അപ്പോഴും സ്വപ്നരാജ്യം മുളച്ചു വരുന്നത്‌ കാത്തിരിക്കുകയായിരുന്നു.

4. അതങ്ങനെ തനിയേ സംഭവിക്കുന്ന ഒന്നായിരുന്നില്ല. ലെനിന്‍ മരിക്കുമ്പോള്‍ സാര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു വിളവു തരുന്ന, പട്ടിണി മരണത്തിലും ദാദ്രിദ്ര്യത്തിലും ഉഴറുന്ന ഒരു സോവിയറ്റ്‌ നാടായിരുന്നു അദ്ദേഹം വിട്ടിട്ടു പോയത്‌. സ്വപ്നം കണ്ട സ്വഗ്ഗം ആയിരുന്നില്ല. (രണ്ടു റൂബിളിനു ഒരു ഡോളര്‍ എന്ന വിനിമയ നിരക്ക്‌ 1914 ല്‍
ഉണ്ടായിരുന്നത്‌ സിവില്‍ വാറിനു ശേഷം 1200 റൂബിളിനു ഒരു ഡോളര്‍ എന്നായി ഡീവാല്യൂ ചെയ്തെന്ന് വിക്കിപ്പീഡിയ പറയുന്നു)

5. ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ പോളിസി, എക്കണോമിക്ക്‌ പോളിസി, പഞ്ചവത്സര പദ്ധതി, സ്ത്രീകള്‍ക്ക്‌ ജോലി, കോളറ, മലേറിയ നിവാരണം എന്നിവ എന്തു വില കൊടുത്തും (അടി കൊടുത്തും വെടി കൊടുത്തും എങ്കില്‍ അങ്ങനെ )
നടപ്പിലാക്കുമെന്ന ശപഥവുമായി അധികാരത്തില്‍ കയറിയ സ്റ്റാലിന്‍ അതെല്ലാം നടപ്പിലാക്കി, സോവിയറ്റ്‌ യൂണിയന്‍ എന്നാല്‍ ഒരു ശക്തി ആയി (ആരുടെ ചോരയില്‍ എന്നത്‌ ഒക്റ്റോബര്‍ വിപ്ലവം ആരുടെ ചോരയില്‍ എന്നതു കൊണ്ട്‌ ഞാന്‍ ന്യായീകരിച്ചു)

6. സ്റ്റാലിന്റെ പരിഷ്കാരങ്ങളില്ലായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചില്ലെങ്കില്‍ പോലും കമ്യൂണിസ്റ്റ്‌ റഷ്യ ലോകയുദ്ധകാലത്തെ ക്ഷാമം
നേരിടാനാവതെ തനിയേ തകര്‍ന്നു പോകുമായിരുന്നുെന്നതിനാല്‍ എല്‍ കമ്യൂണിസം സ്റ്റാലിനിസം കൊണ്ട്‌ മരിച്ചു എന്ന വാദം ഞാന്‍ വരവു വയ്ക്കാറില്ല. അയാളുള്ളതുകൊണ്ട്‌ അതിനു ജീവിതം നീട്ടിക്കിട്ടി.

7. സ്റ്റാലിനു താല്‍പര്യമുള്ളതില്‍ മാത്രം ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ബാക്കി അവഗണിക്കുകയും ചെയ്തിരുന്നു (പില്‍ക്കാലത്ത്‌ നോബല്‍ പ്രൈസ്‌ ജേതാവായ ലന്‍ഡോവിനെ പിടിച്ചു ജയിലില്‍ ഇട്ടിട്ടുണ്ട്‌ ഈ മനുഷ്യന്‍!)
എന്നാല്‍ ആയുധം ബഹിരാകാശം, കമ്പ്യൂട്ടര്‍ എന്നീ മേഖലകളില്‍ അദ്ദേഹം ഭ്രാന്തമായി ഗവേഷണം പ്രോത്സാഹിപ്പിച്ചത്‌ റഷ്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചു. ജര്‍മനിയോട് യുദ്ധം ജയിച്ചത്-‍ വോള്‍ഗാതീരത്താകട്ടെ, ബര്‍ലിനിലാകട്ടെ - ഒരേ സമയം നിരവധി റോക്കറ്റുകള്‍ ഉതിര്‍ക്കുന്ന കത്യൂഷയും പിന്നെ ദസ്ത്യാറേവ്, സിമൊണോവ ആന്റി ടാങ്ക് തോക്കുകളും കൂടാതെ കഴിയില്ലായിരുന്നു.

8. ഹിറ്റ്‌ലറോട്‌ യുദ്ധം തോല്‍ക്കുമെന്ന് ചെമ്പട പോലും പറഞ്ഞിട്ടും അയാള്‍ പിടിച്ചു നിന്നതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ റഷ്യ ബാക്കിയായത്‌. ഇല്ലെങ്കില്‍ ആക്സിസ്‌ ജയിച്ചാല്‍ നാസികള്‍ വംശനാശം വരുത്തിയ ട്രൈബുകളുടെ
ആളില്ലാ റഷ്യയോ ആലികള്‍ ജയിച്ചാല്‍ (സ്റ്റാലിനില്ലാതെ അതു സാധിക്കുമോ എന്ന ചോദ്യം വിട്ടു) ക്യാപിറ്റലിസ്റ്റ്‌ റഷ്യയുമോ മാത്രമേ
ബാക്കിയുണ്ടാവുമായിരുന്നുള്ളു.

9. സ്റ്റാലിന്‍ ബ്യൂറോക്രസിയേയും മിലിട്ടറിയേയും ജനങ്ങളുടേ മേല്‍ ശക്തമായി ഉപയോഗിച്ചു, തെറ്റ്‌, പക്ഷേ ആ തെറ്റ്‌ ലോകയുദ്ധത്തിനു മേലേ ആഭ്യന്തരയുദ്ധവും കൂടി എന്ന സാഹചര്യം ഒഴിവാക്കി. അത്തരം സാഹചര്യം ഇല്ലാതെ
വന്നപ്പോഴെങ്കിലും പിന്‍ ഗാമികള്‍ , ക്രൂഷ്ചേവും ബ്രഷ്‌നേവും ആന്ദ്രപ്പോവും ഗവര്‍മന്റ്‌ മെഷീനറി പരിഷ്കരിക്കുകയും മാറിയ
സാഹചര്യമനുസരിച്ച്‌ അധികാരം ഉപയോഗപ്പെടുത്തുകയും ലോക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാറ്റങ്ങള്‍ വരുത്താതെ ഇരിക്കുകയും ചെയ്തതില്‍, അഴിമതിയും ദ്രോഹവുമായി സര്‍ക്കാര്‍ ഒരു കുരിശ്ശായെന്ന് ജനങ്ങള്‍ക്ക്‌
തോന്നിപ്പിക്കാന്‍ ഇടയാക്കാതിരുന്നെങ്കില്‍ സ്റ്റാലിന്‍ ചോരയില്‍ കഴുകി ജീവന്‍ നില നിര്‍ത്തിയ യു എസ്‌ എസ്‌ ആര്‍ ഒരു പക്ഷേ.. ഒരു പക്ഷേ ഇന്നും നില നിന്നേനെ.

പക്ഷേ ലെനിന്‍ ഇല്ലായിരുന്നെങ്കില്‍ സിവില്‍ വാര്‍ അതിജീവിക്കില്ലായിരുന്നു എന്നതു പോലെ സ്റ്റാലിന്‍ ഇല്ലായിരുന്നെങ്കില്‍
സോവിയറ്റ്‌ നാട്‌ ഉണ്ടായപ്പോഴേ മരിച്ചും പോയേനെ. സാഹചര്യമതായിരുന്നു.

ഒരു കോടി ആളുകളുടെ ശവത്തിന് മേല്‍ ചവിട്ടി ലെനിന്‍ സാര്‍ ചക്രവര്‍ത്തിയുടെയും മറ്റും കൂതറ സാമ്രാജ്യത്തിനെ വിമോചിപ്പിച്ചു, അനാര്‍ക്കിസ്റ്റുകളില്‍ നിന്നും സംരക്ഷിച്ചു, സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഉണ്ടാക്കി. മറ്റൊരു 30 ലക്ഷത്തിനെ കുരുതി കൊടുത്ത് ചാകാന്‍ പോയ അതിന്റെ ജീവന്‍ സ്റ്റാലിന്‍ ഒരമ്പതു വര്‍ഷം നീട്ടി. പിന്നെയൊന്നും സംഭവിച്ചില്ല, അതു പോയിക്കിട്ടി. പ്രത്യയശാസ്ത്രം എന്തു പറഞ്ഞാലും ജനങ്ങളെ ഏകോപിപ്പിച്ച് അതിനെ അവര്‍ക്ക് ആവശ്യമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു സൂപ്പര്‍ ലീഡര്‍ വേണം, ലെനിനും സ്റ്റാലിനും ശേഷം അവിടം ശൂന്യമായിരുന്നു. നേതാക്കള്‍ ബ്യൂറോ‍ ഏമാന്‍ മാരായും ബ്യൂറോക്രസി തോന്നിവാസികളായും അഴിമതിക്കാരായും പോയി. അതു കണ്ടുകൊണ്ട് ജനിച്ച തലമുറയ്ക്ക് അതാനാവശ്യമെന്നു തോന്നുമ്പോള്‍ പുസ്തകവും ചരിത്രവുമെടുത്തു കാട്ടിയാല്‍ മതിയാവില്ല.