Wednesday, May 16, 2007

ബോല്‍‌ഷേവിസവും സ്റ്റാലിനും പിന്നെ സോവിയറ്റു നാടും

[ഒഴിവ്‌: ഈ പോസ്റ്റ്‌ "ലോസിഫ്‌ നന്ദി" എന്ന പോസ്റ്റില്‍ വിമതനിട്ട കമന്റിനുള്ള മറുപടിയാണ്‌. ഈ പോസ്റ്റു വായിക്കും മുന്നേ മേല്‍പ്പറഞ്ഞ പോസ്റ്റ്‌ വായിച്ചില്ലെങ്കില്‍ നിങ്ങള്‍ ഞാന്‍ ഒരു മെന്‍ഷേവിക്ക്‌, മെന്‍സ്‌ ഷേവിംഗ്‌ ക്രീം, പ്രതിലോമകാരി, വിലോമകാരി, മീന്‍കാരി, സ്വേച്ഛാതിപത്യ ദാസന്‍, പുരന്ദരദാസന്‍ എന്നൊക്കെ വെറുതേ അനുമാനിക്കാന്‍ സാദ്ധ്യതയുണ്ട്‌. ]


പ്രധാനമായും വിമതന്‍ രണ്ടു കാര്യങ്ങളാണു പറഞ്ഞത് :
ഒന്ന് സ്റ്റാലിനെന്ന ഹൃദയരഹിതനായ മനുഷ്യന്‍ സോവിയറ്റു നാട്ടില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച്‌:- 200% യോജിക്കുന്നു. മുന്‍ പോസ്റ്റ്‌ രണ്ടാം ലോക മഹായുദ്ധത്തില്‍ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച സ്റ്റാലിനെക്കുറിച്ചാണ്‌. അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന്റെ രാജ്യഭരണം ആ ലേഖനത്തിന്റെ പുറത്താണ്‌. എന്നാലും സ്റ്റാലിനെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിഷ്ഠുരകൃത്യങ്ങളും പറയേണ്ടതുണ്ടല്ലോ എന്നു വച്ച്‌ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ സ്റ്റാലിനാല്‍ മരിച്ച കുറ്റം ചെയ്തവരും, ചെയ്തോ ഇല്ലയോ എന്നു നിശ്ചയമില്ലാത്തവരും ഒരു തെറ്റും ചെയ്യാത്തവരുമായ 30 ലക്ഷം സോവിയറ്റ്‌ പൌരന്മാര്‍ക്കായി ഞാന്‍
സ്റ്റാലിനെ ശപിച്ചിട്ടാണു നിര്‍ത്തിയത്‌.

അത്രയും പോരെങ്കില്‍ ഇനിയും എത്ര വേണമെങ്കിലും പറയാം:
ആദ്യകാലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പണമില്ലെന്നു പറഞ്ഞ പോരാളികളോട്‌ ബാങ്ക്‌ കൊള്ളയടിക്കാന്‍ നിര്‍ദ്ദേശിച്ച കാലം മുതല്‍ അവസാനം മരിച്ചു കിടക്കുമ്പോള്‍ ഇദ്ദേഹം മരിച്ചതാണോ ഉറങ്ങുകയാണോ എന്ന് തൊട്ടു നോക്കാന്‍ ഗാര്‍ഡുകള്‍ പേടിച്ചു നിന്നതു വരെ സ്റ്റാലിനെ ചൂഴ്ന്നു നിന്നത്‌ നിര്‍ദ്ദയത്വമാണ്‌.

ഭാര്യയുടെ ശവപ്പെട്ടിക്കരികില്‍ നിന്ന് "എന്നില്‍ മനുഷ്യത്വത്തിന്റെ എന്തെങ്കിലും കണിക അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അതും ഇവളോടൊപ്പം ഇന്നു മരിച്ചു." എന്നു സ്റ്റാലിന്‍ പറഞ്ഞത്‌ വെറും വാക്കായിരുന്നില്ല, ആത്മാര്‍ത്ഥമായിതന്നെ ആയിരുന്നു.

രണ്ടാമത്തെ കാര്യം- ബോല്‍ഷേവിക്കുകളെ നശിപ്പിച്ചത്‌ അല്ലെങ്കില്‍ റഷ്യന്‍ കമ്യൂണിസത്തിന്റെ നാശം സ്റ്റാലിന്‍ മൂലമാണെന്ന വാദത്തോട്‌ ഞാന്‍ യോജിക്കുന്നില്ല.

1. റഷ്യന്‍ വിപ്ലവം സാദ്ധ്യമാക്കിയ ബൊല്‍ഷേവിക്കുകള്‍- ലെനിനടക്കം അതോടെസമത്വ സുന്ദരമായ രാജ്യം നിലവില്‍ വന്നെന്നും തത്വസംഹിതകള്‍ക്കനുസരിച്ച്‌ അത്‌ അങ്ങു പുരോഗമിച്ചോളും എന്നും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു, ഭാഗികമായെങ്കിലും.

2. ശരിക്കുള്ള സാഹചര്യം അതായിരുന്നില്ല. അതുകൊണ്ടല്ലേ ലെനിനു പാര്‍ലമന്റ്‌ പിരിച്ചു വിട്ട്‌ സിവില്‍ വാര്‍ നേരിടേണ്ടി വന്നത്‌.

3. വെള്ളപ്പടയേയും പച്ചപ്പടയേയും വെന്ന് ചെമ്പട സ്ഥാപിച്ച സോവിയറ്റ്‌ യൂണിയന്‍ സ്വര്‍ഗ്ഗവുമായി ഒരു സാമ്യവുമില്ലാത്ത, പത്തു മില്യണ്‍ ആളുകളുടെ ശവം നാറുന്ന, നശിച്ചു നാറാണക്കല്ലായ രാജ്യത്തിന്റേതായിരുന്നു, ബൊല്‍ഷേവിക്കുകള്‍ അപ്പോഴും സ്വപ്നരാജ്യം മുളച്ചു വരുന്നത്‌ കാത്തിരിക്കുകയായിരുന്നു.

4. അതങ്ങനെ തനിയേ സംഭവിക്കുന്ന ഒന്നായിരുന്നില്ല. ലെനിന്‍ മരിക്കുമ്പോള്‍ സാര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു വിളവു തരുന്ന, പട്ടിണി മരണത്തിലും ദാദ്രിദ്ര്യത്തിലും ഉഴറുന്ന ഒരു സോവിയറ്റ്‌ നാടായിരുന്നു അദ്ദേഹം വിട്ടിട്ടു പോയത്‌. സ്വപ്നം കണ്ട സ്വഗ്ഗം ആയിരുന്നില്ല. (രണ്ടു റൂബിളിനു ഒരു ഡോളര്‍ എന്ന വിനിമയ നിരക്ക്‌ 1914 ല്‍
ഉണ്ടായിരുന്നത്‌ സിവില്‍ വാറിനു ശേഷം 1200 റൂബിളിനു ഒരു ഡോളര്‍ എന്നായി ഡീവാല്യൂ ചെയ്തെന്ന് വിക്കിപ്പീഡിയ പറയുന്നു)

5. ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ പോളിസി, എക്കണോമിക്ക്‌ പോളിസി, പഞ്ചവത്സര പദ്ധതി, സ്ത്രീകള്‍ക്ക്‌ ജോലി, കോളറ, മലേറിയ നിവാരണം എന്നിവ എന്തു വില കൊടുത്തും (അടി കൊടുത്തും വെടി കൊടുത്തും എങ്കില്‍ അങ്ങനെ )
നടപ്പിലാക്കുമെന്ന ശപഥവുമായി അധികാരത്തില്‍ കയറിയ സ്റ്റാലിന്‍ അതെല്ലാം നടപ്പിലാക്കി, സോവിയറ്റ്‌ യൂണിയന്‍ എന്നാല്‍ ഒരു ശക്തി ആയി (ആരുടെ ചോരയില്‍ എന്നത്‌ ഒക്റ്റോബര്‍ വിപ്ലവം ആരുടെ ചോരയില്‍ എന്നതു കൊണ്ട്‌ ഞാന്‍ ന്യായീകരിച്ചു)

6. സ്റ്റാലിന്റെ പരിഷ്കാരങ്ങളില്ലായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചില്ലെങ്കില്‍ പോലും കമ്യൂണിസ്റ്റ്‌ റഷ്യ ലോകയുദ്ധകാലത്തെ ക്ഷാമം
നേരിടാനാവതെ തനിയേ തകര്‍ന്നു പോകുമായിരുന്നുെന്നതിനാല്‍ എല്‍ കമ്യൂണിസം സ്റ്റാലിനിസം കൊണ്ട്‌ മരിച്ചു എന്ന വാദം ഞാന്‍ വരവു വയ്ക്കാറില്ല. അയാളുള്ളതുകൊണ്ട്‌ അതിനു ജീവിതം നീട്ടിക്കിട്ടി.

7. സ്റ്റാലിനു താല്‍പര്യമുള്ളതില്‍ മാത്രം ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ബാക്കി അവഗണിക്കുകയും ചെയ്തിരുന്നു (പില്‍ക്കാലത്ത്‌ നോബല്‍ പ്രൈസ്‌ ജേതാവായ ലന്‍ഡോവിനെ പിടിച്ചു ജയിലില്‍ ഇട്ടിട്ടുണ്ട്‌ ഈ മനുഷ്യന്‍!)
എന്നാല്‍ ആയുധം ബഹിരാകാശം, കമ്പ്യൂട്ടര്‍ എന്നീ മേഖലകളില്‍ അദ്ദേഹം ഭ്രാന്തമായി ഗവേഷണം പ്രോത്സാഹിപ്പിച്ചത്‌ റഷ്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചു. ജര്‍മനിയോട് യുദ്ധം ജയിച്ചത്-‍ വോള്‍ഗാതീരത്താകട്ടെ, ബര്‍ലിനിലാകട്ടെ - ഒരേ സമയം നിരവധി റോക്കറ്റുകള്‍ ഉതിര്‍ക്കുന്ന കത്യൂഷയും പിന്നെ ദസ്ത്യാറേവ്, സിമൊണോവ ആന്റി ടാങ്ക് തോക്കുകളും കൂടാതെ കഴിയില്ലായിരുന്നു.

8. ഹിറ്റ്‌ലറോട്‌ യുദ്ധം തോല്‍ക്കുമെന്ന് ചെമ്പട പോലും പറഞ്ഞിട്ടും അയാള്‍ പിടിച്ചു നിന്നതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ റഷ്യ ബാക്കിയായത്‌. ഇല്ലെങ്കില്‍ ആക്സിസ്‌ ജയിച്ചാല്‍ നാസികള്‍ വംശനാശം വരുത്തിയ ട്രൈബുകളുടെ
ആളില്ലാ റഷ്യയോ ആലികള്‍ ജയിച്ചാല്‍ (സ്റ്റാലിനില്ലാതെ അതു സാധിക്കുമോ എന്ന ചോദ്യം വിട്ടു) ക്യാപിറ്റലിസ്റ്റ്‌ റഷ്യയുമോ മാത്രമേ
ബാക്കിയുണ്ടാവുമായിരുന്നുള്ളു.

9. സ്റ്റാലിന്‍ ബ്യൂറോക്രസിയേയും മിലിട്ടറിയേയും ജനങ്ങളുടേ മേല്‍ ശക്തമായി ഉപയോഗിച്ചു, തെറ്റ്‌, പക്ഷേ ആ തെറ്റ്‌ ലോകയുദ്ധത്തിനു മേലേ ആഭ്യന്തരയുദ്ധവും കൂടി എന്ന സാഹചര്യം ഒഴിവാക്കി. അത്തരം സാഹചര്യം ഇല്ലാതെ
വന്നപ്പോഴെങ്കിലും പിന്‍ ഗാമികള്‍ , ക്രൂഷ്ചേവും ബ്രഷ്‌നേവും ആന്ദ്രപ്പോവും ഗവര്‍മന്റ്‌ മെഷീനറി പരിഷ്കരിക്കുകയും മാറിയ
സാഹചര്യമനുസരിച്ച്‌ അധികാരം ഉപയോഗപ്പെടുത്തുകയും ലോക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാറ്റങ്ങള്‍ വരുത്താതെ ഇരിക്കുകയും ചെയ്തതില്‍, അഴിമതിയും ദ്രോഹവുമായി സര്‍ക്കാര്‍ ഒരു കുരിശ്ശായെന്ന് ജനങ്ങള്‍ക്ക്‌
തോന്നിപ്പിക്കാന്‍ ഇടയാക്കാതിരുന്നെങ്കില്‍ സ്റ്റാലിന്‍ ചോരയില്‍ കഴുകി ജീവന്‍ നില നിര്‍ത്തിയ യു എസ്‌ എസ്‌ ആര്‍ ഒരു പക്ഷേ.. ഒരു പക്ഷേ ഇന്നും നില നിന്നേനെ.

പക്ഷേ ലെനിന്‍ ഇല്ലായിരുന്നെങ്കില്‍ സിവില്‍ വാര്‍ അതിജീവിക്കില്ലായിരുന്നു എന്നതു പോലെ സ്റ്റാലിന്‍ ഇല്ലായിരുന്നെങ്കില്‍
സോവിയറ്റ്‌ നാട്‌ ഉണ്ടായപ്പോഴേ മരിച്ചും പോയേനെ. സാഹചര്യമതായിരുന്നു.

ഒരു കോടി ആളുകളുടെ ശവത്തിന് മേല്‍ ചവിട്ടി ലെനിന്‍ സാര്‍ ചക്രവര്‍ത്തിയുടെയും മറ്റും കൂതറ സാമ്രാജ്യത്തിനെ വിമോചിപ്പിച്ചു, അനാര്‍ക്കിസ്റ്റുകളില്‍ നിന്നും സംരക്ഷിച്ചു, സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഉണ്ടാക്കി. മറ്റൊരു 30 ലക്ഷത്തിനെ കുരുതി കൊടുത്ത് ചാകാന്‍ പോയ അതിന്റെ ജീവന്‍ സ്റ്റാലിന്‍ ഒരമ്പതു വര്‍ഷം നീട്ടി. പിന്നെയൊന്നും സംഭവിച്ചില്ല, അതു പോയിക്കിട്ടി. പ്രത്യയശാസ്ത്രം എന്തു പറഞ്ഞാലും ജനങ്ങളെ ഏകോപിപ്പിച്ച് അതിനെ അവര്‍ക്ക് ആവശ്യമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു സൂപ്പര്‍ ലീഡര്‍ വേണം, ലെനിനും സ്റ്റാലിനും ശേഷം അവിടം ശൂന്യമായിരുന്നു. നേതാക്കള്‍ ബ്യൂറോ‍ ഏമാന്‍ മാരായും ബ്യൂറോക്രസി തോന്നിവാസികളായും അഴിമതിക്കാരായും പോയി. അതു കണ്ടുകൊണ്ട് ജനിച്ച തലമുറയ്ക്ക് അതാനാവശ്യമെന്നു തോന്നുമ്പോള്‍ പുസ്തകവും ചരിത്രവുമെടുത്തു കാട്ടിയാല്‍ മതിയാവില്ല.

Sunday, May 13, 2007

ലോസിഫ്, നന്ദി

ലോസിഫ്‌ വിസ്സാരിയോനോവിച്ച്‌,
ആരൊക്കെയോ ബൂലോഗത്ത്‌ രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറയുന്നു. രണ്ട്‌ അണുബോംബുകളാണ്‌ യുദ്ധത്തില്‍ ആക്സിസിനെ പരാജയപ്പെടുത്തിയതെന്നുവരെ പറയുന്നു. ഞാന്‍ നന്ദിപൂര്‍വ്വം നിന്നെയോര്‍ക്കട്ടെ. നീ സ്വയമിട്ട ഉരുക്കു ജോസഫ്‌ എന്ന പേര്‍ കൂടി ഞാനെഴുതിയാല്‍ ലോകമെന്നെ നോക്കി ചിരിക്കും. അത്ര വിചിത്രമാണ്‌ എന്റെ കാലത്തെ വീക്ഷണം!

ലോകതാണ്‌. നിന്റെ കുറ്റങ്ങളും പാളിച്ചകളും നീ ചെയ്ത ഹത്യകളും മാത്രമേ ഓര്‍ക്കപ്പെടൂ. ഒരു കര്‍ഷകരാജ്യത്തില്‍ നിന്നും വ്യവസായപ്രമുഖമായൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ത്സുഗാസ്‌വില്ലിയിലെ അടിയാളര്‍ പെണ്ണിനും മദ്യപാനിയായൊരു ചെരുപ്പുകുത്തിക്കും പിറന്ന ലോസിഫ്‌ അല്ല നീ ലോകത്തിന്‌ . യുദ്ധമൊഴിവാക്കാന്‍ നീയൊപ്പിട്ട സമാധാന ഉടമ്പടിയുമവര്‍ക്കറിയില്ല.

ഉടമ്പടിയും ലംഘിച്ച്‌ ബ്രിട്ടനെയും ഫ്രാന്‍സിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ നിനക്കു നേരേ തിരിഞ്ഞ ഹിറ്റ്‌ലര്‍ തന്റെ മൊത്തം സേനയുടെ നാലില്‍ മൂന്നും സോവിയറ്റ്‌ യൂണിയനു നേരേ തൊടുത്തപ്പോള്‍ നീ അലൈഡ്‌ രാജ്യങ്ങളിലെ മറ്റെല്ലാവരും ഒന്നിച്ചു ചേര്‍ന്നാല്‍ വരുന്നതിലും വലിയ സൈന്യം ഒറ്റക്ക്‌ നിര്‍മ്മിച്ച്‌ എതിരിട്ടു. ലോകത്തിലെ ഏറ്റവും രക്ഷരൂക്ഷിത യുദ്ധമായ സ്റ്റാലിന്‍ഗ്രാഡ്‌ വിജയവും മറ്റനേകം വിജയങ്ങളുമായി നീ ബെര്‍ലിനില്‍ കടന്നപ്പോള്‍ നാസിസം നാശം കണ്ടു. മൂന്നു ലക്ഷം
അമേരിക്കന്‍ പട്ടാളത്തെയും പതിമൂന്നു ലക്ഷം ചൈനക്കാരെയും അറുപതു ലക്ഷം ജൂതന്മാരെയും ആരോ ഓര്‍ത്തു കഴിഞ്ഞു ഈയിടെ. അവരുടെയിടല്‍ നിന്റെ രണ്ടു കോടി പട്ടാളക്കാരെയും ഞാന്‍ കുറിച്ചോട്ടെ. അവരും മറ്റുള്ളവരെപ്പോലെ എന്റെ ഇന്നത്തെ ലോകത്തിനായി മരിച്ചവരാണ്‌.

ശേഷമൊരു ജപ്പാനിലേക്കു നീ തിരിഞ്ഞപ്പോള്‍ ആഗസ്റ്റ്‌ ആറിനു ഹിരോഷിമയിലും ആഗസ്റ്റ്‌ ഒമ്പതിനു നാഗസാക്കിയിലും വീണ അണുബോംബിന്റെ ബഹളത്തിനു നടുവില്‍ ആഗസ്റ്റ്‌ എട്ടിനു സഖ്യസേന വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും വിമോചിതമാകാതിരുന്ന മഞ്ചൂരിയന്‍ പ്രവിശ്യ സ്വന്ത്രമായത്‌ ആരും കണ്ടില്ല. ജപ്പാന്റെ 66 നഗരങ്ങളില്‍ 59ഉം സഖ്യസേനക്കു മുന്നില്‍ ആഗസ്റ്റിനു മുന്നേ തോറ്റിരുന്നെന്നും ആരും ശ്രദ്ധിച്ചില്ല.

[റഷ്യ വന്നില്ലെങ്കിലും രണ്ടാഴ്ച്ചകൊണ്ട്‌ ജപ്പാന്‍ ഞങ്ങള്‍ കീഴടക്കുമായിരുന്നു എന്നു പറഞ്ഞ അമേരിക്കന്‍ വ്യോമസേനാ മേധാവി കര്‍ട്ടിസ്‌ ലീമേയോട്‌ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു "അപ്പോള്‍ അണുബോംബ്‌ ഇല്ലായിരുന്നെങ്കിലോ?"
"യുദ്ധം ജയിച്ചതും അണുബോംബുമായി യാതൊരുവിധ ബന്ധവുമില്ല."]

ലോകത്തിന്റെ ഭാവി മാറ്റിക്കുറിച്ചതിനു നിനക്കു നന്ദി പറഞ്ഞു കഴിഞ്ഞു ലോസിഫ്‌, ഇനിയെനിക്ക്‌ കുറ്റബോധമില്ലാതെ പഴിക്കാം രക്തരൂഷിതവും ക്രൂരതകള്‍ നിറഞ്ഞതുമായ നിന്റെ വഴികളെ. നീ കൊന്നു തള്ളിയ 30 ലക്ഷം ആളുകളെ, വെറും സംശയം കൊണ്ടു മാത്രം വധശിക്ഷക്കു
വിധിക്കപ്പെട്ട സാധുക്കളെ, നാടുകടത്തപ്പെട്ടവരെ, തോറ്റാല്‍ മാപ്പില്ലെന്ന നിന്റെ ഭീഷണി കേട്ട്‌ യുദ്ധത്തിനിറങ്ങിയവരെ ഓര്‍ത്ത്‌ എനിക്കിനി കരയാം.

കൊടിയ ക്രൂരതകള്‍ പാകി ചോരക്കളത്തില്‍ ചവിട്ടി നിന്ന നിന്നെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ബാപ്പുജിയെ ഓര്‍ക്കുന്നതെന്തൊരു വിരോധാഭാസം അല്ലേ? എങ്കിലും ഒരിത്തിരി അദ്ദേഹത്തെ ഉദ്ധരിച്ചോട്ടെ "സത്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക, അത്‌ വിശ്വസിക്കാത്ത ഒരാളെങ്കിലും ഉള്ളയിടത്തോളം കാലം."

Wednesday, April 18, 2007

ബൂലോഗസമ്മര്‍ദ്ദം

ബൂലോഗത്ത്‌ എഴുത്തുകാരനു വായനക്കാര്‍ സമ്മര്‍ദ്ദം കൊടുക്കുന്നുണ്ടോ എന്ന് സംസാരിച്ചവഴി സിദ്ധാര്‍ത്ഥന്‍ പറഞ്ഞ രണ്ടു വരി എനിക്കു വളരെ രസിച്ചതുകൊണ്ട്‌ വികസിപ്പിച്ച്‌ ഒരു പോസ്റ്റാക്കി.

മത്തായി ഉറങ്ങാന്നേരം ചുമ്മാ ബ്ലോഗിലൊരു പോസ്റ്റിട്ടു.
"പന്തല്ലൂരിലെ പഞ്ചായത്താപ്പീസിനു പിറകിലെ പനഞ്ചോട്ടില്‍ പതിഞ്ഞിരുന്ന പച്ചത്തവളയെ പാമ്പ്‌ പിടിച്ചു തിന്നു"

രാവിലേ എഴുന്നേറ്റ്‌ ബ്ലോഗ്‌ ആരെങ്കിലും വായിച്ചോ എന്നു നോക്കിയപ്പോള്‍ സമാധാനം പറയേണ്ട കമന്റുകള്‍:

എവിടെയാ പന്തല്ലൂര്‍? അവിടെയുള്ള പഞ്ചായത്താപ്പീസ്‌ പന്തല്ലൂര്‍ പഞ്ചായത്താപ്പീസാണോ അതോ പന്തല്ലൂര്‍ അടങ്ങുന്ന വലിയൊരു ഏരിയയുടെ പഞ്ചായത്താപ്പീസാണോ? ആണെങ്കിലത്‌ ജില്ലാ പഞ്ചായത്തോ ഗ്രാമപഞ്ചായത്തോ? സ്വന്തം കെട്ടിടമാണോ വാടകയ്ക്കാണോ? സ്വന്തമാണെങ്കില്‍ പഴേ ബില്‍ഡിംഗ്‌ ആണോ ബേക്കര്‍ സായിപ്പ്‌ പഞ്ചായത്താപ്പീസുകള്‍ക്കും മറ്റു ചെറു ഗവര്‍ണ്മ്നെറ്റ്‌ ആപ്പീസുകള്‍ക്കും ഡിസൈന്‍ ചെയ്ത മാതൃകയില്‍ പണിതതാണോ? ആരാണീ പഞ്ചായത്ത്‌ ഭരിക്കുന്നത്‌? പ്രസിഡന്റ്‌ ആ പഞ്ചായത്തിലെ തന്നെ ആള്‍ ആണോ വരത്തനാണോ? തുടര്‍ച്ചയായി ഒരു പാര്‍ട്ടി തന്നെയാണോ ഭരിക്കുന്നത്‌?

അതിനു പിറകില്‍ പനയുണ്ടോ? കരിമ്പനയോ കുലച്ചിപ്പനയോ കുടപ്പനയോ നിലപ്പനയോ ? ഓഫ്‌ ടോപ്പിക്ക്‌- പനക്ക്‌ ചോറു തടിയിലാണെന്നു പഴഞ്ചൊല്ലുണ്ടല്ലോ, അതിന്റെ അര്‍ത്ഥമെന്താണ്‌? ആ പന കരിമ്പനയാണെങ്കില്‍ ചെത്താന്‍ കൊടുക്കുന്നുണ്ടോ? അതിന്റെ വരുമാനം പഞ്ചായത്ത്‌ ഏന്തു കണക്കിലാണ്‌ കൊള്ളിക്കുന്നത്‌? ലോക്കല്‍ ഫണ്ട്‌ ആഡിറ്റര്‍ കള്ളിന്റെ കണക്ക്‌ കൃത്യമാണോ എന്ന് എങ്ങനെ പരിശോധിക്കും (ഓഫ്‌- ഡിവിഷണല്‍ അക്കൌണ്ടന്റ്‌ പരീക്ഷയുടെ ഫലം പീയെസ്സി എന്നു പുറത്തിറക്കും?)

പച്ചത്തവള അവിടെ സാധാരണ ഉണ്ടാവാറുണ്ടോ? ആഗോള താപനില ഉയരുന്നത്‌ ആദ്യം ബാധിക്കുക തവളകളെയാണെന്ന് ജോസഫ്‌ ആന്റണി പറയുന്നല്ലോ? അപ്പോ ഈ പഞ്ചായത്തില്‍ താപനില സുരക്ഷിതമാണെന്ന് ഈ ഒരു തവളയെ കണ്ടതില്‍ നിന്നും അനുമാനിക്കാമ്മോ? ഇതെന്തിനാണു പതിഞ്ഞിരുന്നത്‌, തവളകള്‍ സാധാരണ കരിയിലയുടെയും കല്ലിന്റെയും പുല്ലിന്റെയും ഇടയിലല്ലേ പതിഞ്ഞിരിക്കാറ്‌ പതിഞ്ഞു എന്നതിനു impression എന്നും അര്‍ത്ഥമുണ്ടോ? പന ഒരു നിലപ്പന ആണെങ്കില്‍ അതിന്റെ താഴെ തവളക്കു പതിഞ്ഞിരിക്കാന്‍ ഇടമില്ലല്ലോ? കരിമ്പനയോ കുലപ്പനയോ കുടപ്പനയോ ആണെങ്കില്‍ അതിന്റെ താഴെ എങ്ങനെ പതിഞ്ഞിരിക്കും അതിനു പോടുകളുണ്ടായിരുന്നോ? (ഓഫ്‌ കുടപ്പനയില്‍ നിന്നാണോ കട്ടപ്പന എന്ന വാക്കുണ്ടായത്‌ അതോ കട്ടപ്പന വേറൊരു മരമാണോ? വീണ്ടും ഓഫ്‌ കുടപ്പനക്കുന്നില്‍ ഒരു കുടപ്പനയും കാണാനില്ലല്ലോ സര്‍ക്കാര്‍ അതെല്ലാം മുറിച്ചു വിറ്റതാണോ?)

എന്തു തരം പാമ്പാണ്‌ തവളയെ പിടിച്ചത്‌? പഞ്ചായത്ത്‌ മുന്നിട്ട്‌ രാജവെമ്പാലകളെ വളര്‍ത്തിയാല്‍ അത്‌ മറ്റു പാമ്പുകളെ തിന്ന് ഉരഗശല്യം കുറയ്ക്കാന്‍ സാദ്ധ്യതയില്ലേ? (ഓഫ്‌ മദ്യപന്മാരെ പാമ്പെന്നു വിളിക്കാറുണ്ടല്ലോ, അത്‌ പുതിയ പ്രയോഗമോ പഴയതോ?)കേരളത്തില്‍ കഴുകന്മാരുടെയും പരുന്തുകളുടെയും എണ്ണം കുറഞ്ഞെന്ന് കൈപ്പള്ളി അബുദാബി മീറ്റില്‍ പറഞ്ഞിരുന്നു, അത്‌ പാമ്പുകളുടെ എണ്ണം കൂട്ടി തവളകളുടെ വംശനാശത്തിനും, തവളകള്‍ അങ്ങനെ തീര്‍ന്ന് ഒടുക്കം പാമ്പുകള്‍ തന്നെ ഭക്ഷണമില്ലാതെ മരിച്ചു പോയി ഒരു ചെയിന്‍ ഓഫ്‌ എക്സ്റ്റിങ്ങ്ഷന്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ?

പാമ്പു തവളയെ വിഴുങ്ങിക്കഴിഞ്ഞ്‌ എത്ര നേരം കഴിഞ്ഞാല്‍ അടുത്ത ഇര തേടും? പാമ്പിനു തവളയെയാണൊ എലിയെ ആണോ കൂടുതല്‍ പ്രിയം? ഈ പഞ്ചായത്താഫീസിനു പിറകില്‍ പാമ്പുള്ളതുകൊണ്ട്‌ എലികള്‍ ഫയലുകള്‍ നശിപ്പിക്കാനുള്ള സാദ്ധ്യത കുറവായിരിക്കുമോ? പഞ്ചായത്തുകള്‍ പേപ്പര്‍ലെസ്സ്‌ ഓഫീസുകള്‍ ആക്കാന്‍ വി എസ്‌ അച്ചുതാനന്ദന്‍ ചെയര്‍മാനായുള്ള ഐ ടി ട്രാന്‍സിഷന്‍ ടീം തീരുമാനിച്ചെന്നു പത്രത്തില്‍ കണ്ടല്ലോ (ഓഫ്‌ അച്ചുതാനന്ദനെ സുജിത്ത്‌ വരയ്ക്കുന്നതാണോ സുധീര്‍ വരയ്ക്കുന്നതാണോ നല്ലത്‌? ഓഫിന്മേല്‍ ഓഫ്‌- സാക്ഷിയുടെയും കുമാറിന്റെയും ചിത്രങ്ങള്‍ ഈയിടെയായി കാണുന്നില്ലല്ലോ?)


"പച്ച"ത്തവളയെ പാമ്പു എന്നതിനു ഗൂഢാര്‍ത്ഥങ്ങള്‍ എന്തെങ്കിലും ഉണ്ടോ? മുസ്ലീം ലീഗിനെ കേരളത്തില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു എന്ന് അര്‍ത്ഥം വരുന്നുണ്ടോ?

തവള കൃഷിയുടെയും പാമ്പ്‌ ഇറോസിന്റെയും സൂചനയാണല്ലോ, കര്‍ഷകരിലെ ആത്മഹത്യക്ക്‌ അത്തരത്തില്‍ ഒരു വശം ഉണ്ടെന്ന് അര്‍ത്ഥമാക്കിയിട്ടുണ്ടോ?

പിടിച്ചു എന്നതിനു
കൈകൊണ്ടെടുത്തു എന്നല്ലാതെ അര്‍ത്ഥമുണ്ടോ? അപ്പോള്‍ പാമ്പ്‌ കടിച്ചു തിന്നു എന്നല്ലേ ശരി? പാമ്പ്‌ തവളയെ തിന്നുന്നത്‌ ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ അതോ പാമ്പു പോകുന്നത്‌ കണ്ട്‌ ഇതിന്റെ വയറ്റില്‍ ഒരു തവള ഉണ്ടെന്ന് ആകൃതിയാലെ നിരീക്ഷിച്ച്‌ അതു വന്ന വഴിയായ പനഞ്ചുവട്ടില്‍ ഒരു തവള ഉണ്ടായിരുന്നെന്‍ അനുമാനിച്ചതാണോ? അങ്ങനെയാണെങ്കില്‍ തവള പച്ചത്തവള ആണെന്നു പറയാന്‍ കാരണം ചൊറിത്തവളയേയും മരത്തവളയേയും പാമ്പ്‌ തിന്നാറില്ലാത്തതുകൊണ്ടാണോ അതോ ഈ പഞ്ചായത്തില്‍ പച്ചയല്ലാത്ത തവള ഇല്ലാത്തതുകൊണ്ടാണോ? ആഗോളതാപനം ചൊറിത്തവളയെ ആണോ പച്ചത്തവളയെ ആണോ ആദ്യം ബാധിക്കുന്നത്‌?

ചൊറിത്തവളയുടെ ഇറിറ്റന്റ്‌ കെമിക്കല്‍ ആയ ബ്യൂട്ടൊഫോക്സിന്‍ ആ പേരില്‍ എന്തിനു അറിയപ്പെടുന്നു? ചൊറിത്തവളയുടെ ദ്വിധനാമധേയ വംശം ബ്യൂഫോ എന്നല്ലേ? അപ്പോള്‍ ബ്യൂഫോഫോക്സിന്‍ എന്നായിരുന്നല്ലോ അതിനു പേരു വിളിക്കേണ്ടത്‌? അറ്റന്റ്ഷന്‍ ഡെഫിസിറ്റ്‌ ഡിസോര്‍ഡറിനു ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന നോറിപിനെഫിനെ C8H11NO3 ബ്യൂട്ടോഫോക്സിനുമായി ഏതാണ്ട്‌ മൊത്തത്തില്‍ സാമ്യമുള്ള മരുന്നല്ല്ലേ? അപ്പോള്‍ വാശി പിടിച്ചു കരയുന്ന കുട്ടികള്‍ക്ക്‌ ചൊറിത്തവളയെ പുഴുങ്ങി കൊടുത്താല്‍ വാശി കുറയുമോ? തവളയെ പുഴുങ്ങിയാല്‍ ബ്യൂട്ടോഫോക്സിന്‍ രൂപം മാറുമോ?

ഒരു തവളയെ പാമ്പു തിന്നാല്‍ പഞ്ചായത്തിലെ കൊതുകുകളുടെ എണ്ണം എത്രമാത്രം കൂടും? ഈ പഞ്ചായത്ത്‌ ഓടകളില്‍ കൊതുകുനാശിനി തളിച്ചതുകൊണ്ടാണോ തവള ഓടയിലിരിക്കാതെ പനഞ്ചോട്ടില്‍ വന്നിരുന്നത്‌? കാക്ക വന്നു പനമ്പഴം വീണ്‌ ചത്ത തവളയെ അല്ല പാമ്പു തിന്നതെന്ന് എങ്ങനെ മനസ്സിലായി? പാമ്പ്‌ ചത്ത തവളകളെ തിന്നാറുണ്ടോ? ഉണ്ടെങ്കില്‍ ചത്ത്‌ എത്ര മണിക്കൂര്‍ കഴിഞ്ഞ തവളകളെ വരെ തിന്നും? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌ തിന്നുന്നില്ല? പച്ചത്തവളകളോടൊപ്പം കാണാറുള്ള പുള്ളിത്തവളകള്‍ ലെപ്പേര്‍ഡ്‌ ഫ്രോഗ്‌ ആണോ മിങ്ക്‌ ഫ്രോഗ്ഗ്‌ ആണോ? ഏഷ്യന്‍ പെയിന്റഡ്‌ ഫ്രോഗ്‌ കേരളത്തില്‍ ഇല്ല എന്നത്‌ ശരിയാണോ? എന്തുകൊണ്ടില്ല? കാനോപ്പി ഫ്രോഗിനെ ഒരെണ്ണം വയനാട്ടില്‍ കണ്ടെത്തിയല്ലോ? ഒരെണ്ണം കണ്ട സ്ഥിതിക്ക്‌ അവിടെ എത്രയെണ്ണം കണ്ണില്‍ പെടാതെ പോയിട്ടുണ്ടാവും?

മത്തായിച്ചന്‍ മിഴിപൂട്ടി, പിന്നെ ബ്ലോഗ്ഗ്‌ പൂട്ടി, കമ്പ്യൂട്ടറേ പൂട്ടി, വീടും പൂട്ടി ഇറങ്ങി.

Sunday, April 15, 2007

തിബത്തന്‍ പ്രവാസികള്‍

പ്രിയ ചുള്ളിക്കാട്,
അഭയാര്‍ത്ഥിയുടെ വേദന എന്ന കുറിപ്പ് വായിച്ചു. അഭയാര്‍ത്ഥിയായിപ്പോയ ആ കവിയുടെ യാതനകള്‍ കേട്ട്‌ ഖേദിക്കുന്നു. പുസ്തകം വായിക്കാത്തതുകൊണ്ട്‌ അഭിപ്രായം പറയാനും ഞാന്‍ ആളല്ല. എന്നാല്‍ പുസ്തകം പരിചയപ്പെടുത്തുന്ന പോസ്റ്റില്‍ ശ്രീ ചുള്ളിക്കാട്‌ പറഞ്ഞ ചില കാര്യങ്ങളോട്‌ വിയോജിപ്പുണ്ട്‌. അത്‌ പുസ്തകത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ഇടുന്നത്‌ അനുചിതമാവുമെന്ന് കണ്ട്‌ മറ്റൊരു പോസ്റ്റാക്കുന്നു.

തിബത്ത്‌ ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു/1949ഇല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തിബറ്റിനെ വിഴുങ്ങി എന്നു ശ്രീ ചുള്ളിക്കാട്‌ നിരീക്ഷിക്കുന്നു.

ആയിരം വര്‍ഷത്തിനപ്പുറത്ത്‌ ചില നൂറ്റാണ്ടുകള്‍ മാത്രം ടിബറ്റ്‌ ആസ്ഥാനമാക്കി ഒരു രാജാവുണ്ടായിരുന്നു. ശേഷം യുവാന്‍ വംശം (ഏ ഡി പന്ത്രണ്ട്‌) ചൈന ഭരിക്കുമ്പ്പോള്‍ ടിബറ്റ്‌ ചൈന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനു ശേഷം മിങ്ങ്‌ ഭരിക്കുമ്പോള്‍ ഏ ഡി 16 നൂറ്റാണ്ടു വരെ) ടിബറ്റ്‌ ചൈനയുടെ പ്രവിശ്യയായിരുന്നു.

അതിനും ശേഷം വന്ന ക്യുങ്ങ്‌ ചക്രവര്‍ത്തിമാര്‍ ടിബറ്റന്‍ പ്രവിശ്യയില്‍ ലാമമാര്‍ക്ക്‌ രാഷ്ട്രീയത്തില്‍ പങ്കുകൊള്ളാന്‍ അവകാശം കൊടുത്തു (സ്വത്രന്ത്ര രാജ്യമോ പ്രവിശ്യയോ ആക്കിക്കൊടുത്തെന്ന് അതിനര്‍ത്ഥമില്ല)

1913 വരെ അങ്ങനെ തന്നെ തുടര്‍ന്നു. ബ്രിട്ടണ്‍ ചൈനയില്‍ നിന്നും സിംലാ കരാരില്‍ ടിബറ്റിനെ ലോക്കല്‍ ബോഡി ആക്കാന്‍ തീരുമാനിച്ചു. ടിബറ്റിലെ ചൈനീസ്‌ ഗവര്‍ണ്ണറും ചൈനീസ്‌ രാജാവും അതിനു സമ്മതമല്ലെന്ന്
കത്തെഴുതിയതോടെ ബ്രിട്ടന്‍ അവിടെ ഓഫീസ്‌ സ്ഥാപിക്കുകയും ചൈനയില്‍ നിന്നും വിട്ടുമാറാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

ടിബറ്റന്‍ പ്രവിശ്യ ബുദ്ധമതം ഒഴികെ എല്ലാ മതങ്ങളും നിരോധിച്ച ഒരു ഏകമത പ്രവിശ്യയായിരുന്നു (ബ്രിട്ടീഷ്‌ മിഷണറിമാരെ അവിടെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനു വധിച്ച ചരിത്രവും ഉണ്ടെന്ന് ഓര്‍മ്മ) അതിനാല്‍ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ ചേരാന്‍ അവര്‍ക്ക്‌ സമ്മതമില്ല.

പി ആര്‍ സി ആര്‍മി ടിബറ്റ്‌ കീഴടക്കി എന്നതിനെക്കാള്‍ വീണ്ടെടുത്തു എന്നു പറയുന്നതാവും ശരിയെന്ന് തോന്നുന്നു. ദുരിതപൂര്‍ണ്ണം തന്നെയായിരുന്നു അത്‌. കശ്മീരിനും സിക്കിമിനും ഇന്ത്യ സ്വാതന്ത്ര്യം കൊടുക്കുമെങ്കില്‍ ടിബറ്റിനു ചൈനയും കൊടുക്കേണ്ടതു തന്നെ. ഒരുപക്ഷേ ഒരു ബുദ്ധമതാതിഷ്ടിത രാജ്യം എന്ന നിലയില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നായിരിക്കാം (മതാധിപത്യമുള്ള രാഷ്ട്രങ്ങളോട്‌ എനിക്കു പ്രതിപത്തി കുറവാണെങ്കിലും)

ജുനഘട്ട്‌, ഹൈദരാബാദ്‌, ജമ്മു കശ്മീര്‍, ത്രിപുര എന്നിവ സ്വന്തന്ത്ര രാജ്യങ്ങളായിരുന്നു. അവയ്ക്കൊന്നും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതവുമുണ്ടായിരുന്നില്ല. ടിബറ്റ്‌ ചൈനയുടെ സ്വന്തന്ത്ര പ്രവിശ്യയായിരുന്നു, പക്ഷേ രാജ്യമായിരുന്നില്ല.

ഗവര്‍ണ്‍മന്റ്‌ അവിടെ എന്തു ചെയ്തു എന്ന് എനിക്കറിയില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടാവാം, ചൈനയില്‍ ഒട്ടാകെ നടക്കുന്നുണ്ടത്‌, കയ്യും കണക്കുമില്ലാതെ തന്നെ.

ചൈനീസ്‌ വിപ്ലവകാലത്ത്‌ വിപ്ലവകാരികള്‍ ടിബറ്റിലെ എതാണ്ട്‌ മിക്ക വിഹാരങ്ങളും തകര്‍ത്തുകളഞ്ഞു. വിപ്ലവകാരികളില്‍ ടിബറ്റന്‍ വംശജരും ധാരാളം ഉണ്ടായിരുന്നു താനും.

അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നില്ലെന്നും ശ്രീ ചുള്ളിക്കാട്‌ പരാതിപ്പെടുന്നു.

1950 മുതല്‍ ഇരുപതു വര്‍ഷം അമേരിക്കന്‍ പിന്തുണയോടെ ടിബറ്റ്‌ സ്വാതന്ത്ര്യ ശ്രമം നടത്തിയിരുന്നു. വിപ്ലവകാലത്തും ഇക്കാലത്തും എക്സൈല്‍ ആയവരാണ്‌ ഭൂരിഭാഗവും. 1988 ശേഷം 2006 വരെ ഇരുനൂറുപേരോളം പലായനം ചെയ്തെന്നും 150 ഓളം പേരെ കസ്റ്റഡിയില്‍ വച്ചെന്നും ടിബറ്റ്‌ സ്വാതന്ത്ര്യ സംഘടനയുടെ സൈറ്റില്‍ പറയുന്നു.

ടിബറ്റിനെ വിഘടിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത അമേരിക്കക്കുപോലും പൊതു പിന്തുണ ഇല്ലാതെ പോയതിന്റെ കാര്യം 1913 മുതല്‍ ചൈന ഭരണം വീണ്ടെടുക്കുന്നതുവരെയുള്ള കാലത്തെ മത ഭരണം പൊതുജനത്തിനു ഗുണകരമായി ഒന്നും ചെയ്യാത്തതും ഇപ്പോള്‍ സാധാരണക്കാരന്റെ ജീവിതം 20 മടങ്ങ്‌ മെച്ചപ്പെട്ടെന്നതും കൊണ്ടാണെന്ന് ചൈന അവകാശപ്പെടുന്നത്‌ വീരവാദം തന്നെയായിരിക്കണം, എന്നാല്‍ തീവണ്ടികള്‍ ടിബറ്റിലോടുന്നത്‌ മതസംസ്കാരത്തെ തകര്‍ക്കുമെന്നും മറ്റുമതങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നതോ മത വിശ്വാസം ഇല്ലാതെയാകുന്നതോ നിരോധിക്കണമെന്നും ലാമ ആവശ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ സതി അനുഷ്ഠിക്കാത്തതുകൊണ്ടാണു മഴ കുറയുന്നതെന്ന (ആരാണെന്നു മറന്നു പോയി, എതൊ താടിസ്വാമി) ഹിന്ദുമത്രഭ്രാന്തന്റെയും സ്ത്രീകള്‍ മുഖപടം പൊക്കി നില്‍ക്കുന്നത് കണ്ടാല്‍ ചാട്ടകൊണ്ട് അടിക്കുമെന്നു പറഞ്ഞ മുസ്ലീം മതാന്ധവിശ്വാസിയുടെയും കാപ്പിരിക്ക്‌ ആത്മാവില്ല അതിനാല്‍ അവനെ പീഡിപ്പിക്കാം എന്നു പറഞ്ഞ ക്രിസ്തീയ പുരോഹിതന്റെയും വീക്ഷണങ്ങളോര്‍ത്തു പോകുന്നു. മതങ്ങളെല്ലാം എനിക്കിഷ്ടമാണ്‌, അധികാരത്തിനായി ജനങ്ങളുടെ മതവിശ്വാസം ചൂഷണം ചെയ്യപ്പെടരുതെന്നേയുള്ളു.

പറഞ്ഞു പറഞ്ഞ്‌ ഞാന്‍ കാടു കയറിപ്പോയി. പറയാനുദ്ദേശിച്ചത്‌ ടിബറ്റന്‍ അഭാര്‍ത്ഥികളുടെ കാര്യം കഷ്ടമാണെങ്കിലും അത്‌ ഒരുപാട്‌ ഓവര്‍സ്റ്റേറ്റ്‌ ചെയ്തെന്നാണ്‌ എനിക്കു തോന്നുന്നത്‌ എന്നാണ്‌. യൂ എന്‍ കണക്കു പ്രകാരം ലോകത്ത്‌ 12 കോടി അഭയാര്‍ത്ഥികളുണ്ട്‌. അതില്‍ സുഡാനികള്‍ (50 ലക്ഷം) ആണ് ഭൂരിപക്ഷം. എട്ടു ലക്ഷം പലസ്തീനികള്‍ ഇരുപതു ലക്ഷം ഇറാക്കികള്‍‌ എന്നിങ്ങനെ പോകുന്ന കണക്കില്‍ മൂന്നുലക്ഷം തമിഴ്‌ ശ്രീലങ്കര്‍, രണ്ടു ലക്ഷം നേപ്പാളികള്‍, ഒന്നേമുക്കാല്‍ ലക്ഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ ഒന്നരലക്ഷം ബീഹാറി ഹിന്ദുക്കള്‍, എന്നിവര്‍ വാലറ്റത്തായിപ്പോയതാണ്‌. (റെഫ്യൂജി കണക്കുകള്‍ യൂ എന്‍ സ്റ്റാറ്റ്‌ ക്വോട്ട്‌ ചെയ്ത്‌ വിക്കിപ്പീഡിയയില്‍ ഉള്ളത്‌)
[വളരെ വേഗതയില്‍ ടൈപ്പ്‌ ചെയ്യേന്റിവന്നു അക്ഷര പിശാചിനുവേണ്ടി പിശാചുവക്കീല്‍ ആയ ഞാന്‍ മാപ്പു ചോദിക്കുന്നു)

Saturday, March 24, 2007

ബൂലോഗ വിചാരണം - 5 ബ്ലോഗാസക്തി

ബ്ലോഗ്‌ ശക്തവും ലളിതവുമായൊരു മാദ്ധ്യമമാണ്‌. തുരുമ്പു പിടിച്ചിരുന്ന ഒരുപാടുപേരെ അത്‌ എഴുത്തുകാരും പ്രസാധകരുമാക്കി. എന്നാല്‍ ബ്ലോഗ്‌ ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ആവശ്യമുള്ളതിലും പ്രാധാന്യമുള്ള ഒന്നായി തോന്നിയിട്ടുണ്ടോ? എങ്കില്‍ സ്വയം ചോദിക്കുക "ഞാന്‍ ബ്ലോഗിന്റെ ഉടമയോ അതോ അടിമയോ?"

ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ എന്ന പുതുയുഗ മാനസികപ്രശ്നം ചാറ്റ്‌ അഡിക്ഷന്‍, ഗെയിമിംഗ്‌ അഡിക്ഷന്‍, പോര്‍ണോഗ്രഫി അഡിക്ഷന്‍, ബ്ലോഗ്‌ അഡിക്ഷന്‍ എന്നിങ്ങനെ പല രൂപത്തില്‍ ഒരാളിനെ ബാധിച്ചേക്കാം.

അടിപ്പെടലിന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്നതാണ്‌ മദ്യാസക്തി. മദ്യത്തിനടിമപ്പെട്ടയാള്‍
1. സ്ഥിരമായി മദ്യപിക്കുന്നു.
2. മദ്യമില്ലാതെയാകുമ്പോള്‍ അസ്വസ്ഥനാകുകയും മദ്യപാനം കൊണ്ട്‌ അത്‌ പരിഹരിക്കുകയും ചെയ്യുന്നു.
3. ജോലി, കുടുംബം എന്നിവയ്ക്കു വേണ്ടി ചിലവാക്കേണ്ടിയിരുന്ന സമയം മദ്യപിക്കാന്‍ ഉപയോഗിക്കുന്നു.
4. മദ്യപിക്കാനായി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍, ബന്ധുക്കളുടെ വിവാഹം, ഔദ്യോഗിക ചടങ്ങുകള്‍, കുട്ടികളുടെ പ്രധാന കാര്യങ്ങള്‍ എന്നിവ മാറ്റിവയ്ക്കുകയോ വഴിപാടു പോലെ കഴിച്ച്‌ മദ്യശാലയിലേക്ക്‌ മടങ്ങുകയോ ചെയ്യുന്നു.
5. മദ്യം ജോലി നഷ്ടപ്പെടുന്നതിലേക്കോ കുടുംബപ്രശ്നത്തിലേക്കോ നയിക്കുന്നെന്ന് അറിയുമ്പോഴും മദ്യപാനം നിര്‍ത്താനാവുന്നില്ല.
6. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനായി (മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങള്‍ അടക്കം ) മദ്യപിക്കുന്നു.

വായിച്ചു കഴിഞ്ഞല്ലോ? ഇനി മദ്യം എന്നയിടത്ത്‌ ബ്ലോഗ്‌ എന്നും മദ്യാസക്തന്‍ എന്നയിടത്ത്‌ ബ്ലോഗ്‌ അഡിക്ട്‌ എന്നും മദ്യപാനം എന്നയിടത്ത്‌ ബ്ലോഗ്ഗിംഗ്‌ എന്നും വാക്കുകള്‍ മാറ്റി വായിച്ചു നോക്കുക. ബ്ലോഗ്‌ അഡിക്ഷന്‍ എന്നൊന്നുണ്ടോ അതോ വെറുതേ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണോ എന്ന് സ്വയം ബോദ്ധ്യപ്പെടാം.

എന്താണ്‌ ബ്ലോഗ്‌ അഡിക്ഷന്‍ കൊണ്ട്‌ സംഭവിക്കുന്നത്‌?
തീര്‍ച്ചയായും മദ്യാസക്തി പോലെ ശാരീരിക പ്രശ്നങ്ങള്‍ വലുതായൊന്നും ഉണ്ടാകുന്നില്ല (കുത്തിയിരുന്നു ബ്ലോഗി കണ്ണോ നടുവോ ഫ്യൂസ്‌ ആയേക്കാം), എന്നുവച്ച്‌ അതുകൊണ്ട്‌ ദോഷമൊന്നുമില്ലെന്ന് അനുമാനിക്കാന്‍ പറ്റില്ല.

ജീവിതത്തിലെ പ്രയോറിറ്റികളെ മാറ്റിമറിക്കാന്‍ ഈ ആസ്കക്തിക്കു കഴിയും. ജോലിയിലെ കാര്യക്ഷമത (പ്രൊഡക്റ്റീവിറ്റിയുടെ മലയാളം ഇതു തന്നെയോ?) കുറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ കുറേ വര്‍ഷം കഴിഞ്ഞ്‌, എന്നായാലും അതിന്റെ ദൂഷ്യവശങ്ങളും നമ്മളനനുഭവിച്ചേ തീരൂ. കിട്ടാത്ത പ്രൊമോഷനായോ, മേലുദ്യോഗസ്ഥനോട്‌ പിണങ്ങലായോ, സ്വന്തം സ്ഥാപനമാണെങ്കില്‍ കുറച്ചു സമയം അതിനു വേണ്ടി ചിലവാക്കുന്നതിനാലുള്ള കേടായോ, ഒന്നുമില്ലെങ്കില്‍ കുറ്റബോധമായോ സ്വയമുള്ള മതിപ്പിനു വരുന്ന ഇടിവ്‌ ആയോ എങ്കിലും അത്‌ നമുക്ക്‌ പണി തരും.

വീട്ടുകാരോടൊത്ത്‌ പ്രത്യേകിച്ച്‌ ഭാര്യ/ഭര്‍ത്താവിനോടും കുട്ടികളുമൊത്തും ചിലവിടേണ്ട സമയം ബ്ലോഗിനായി മാറ്റിപ്പോകും അഡിക്റ്റ്‌. അതും വലിയ തെറ്റു തന്നെയാണ്‌. തൊഴില്‍ സ്ഥലത്തെപ്പോലെ തന്നി കുടുംബാംബങ്ങള്‍ക്കും നമ്മുടെ സമയത്തില്‍ അവകാശമുണ്ട്‌, അവരോടൊത്ത്‌ വൈകാരിക വിനിമയം നടത്താന്‍ നമുക്ക്‌ ബാദ്ധ്യതയുമുണ്ട്‌. ദമ്പതികളില്‍ ഒരാള്‍ മാത്രം ബ്ലോഗുന്നയാളാണെങ്കില്‍ (എന്നെപ്പോലെ) recreational companionship ഭാര്യക്കോ ഭര്‍ത്താവിനോ കൊടുക്കാന്‍ അഡിക്റ്റിനു കഴിയുന്നില്ല. മദ്യപന്റെ കാര്യം തന്നെ എടുക്കുക, അയാള്‍ രസിക്കുന്ന കാര്യങ്ങള്‍, ഷാപ്പ്‌, കുടി, അവിടത്തെ കൂട്ടുകാര്‍, ബോധമില്ലാത്ത തോന്യാസങ്ങള്‍ ഒന്നിലും ഭാര്യക്ക്‌ പങ്കു ചേരാനാവുന്നില്ല, അതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍-കടം, വഴക്ക്‌, ആരോഗ്യനാശം ഇതൊന്നും അവര്‍ക്ക്‌ മനസ്സിലാവുകയുമില്ല. ഒറ്റപ്പെടലിന്റെ, അകല്‍ച്ചയുടെ, വഴക്കിന്റെ, തല്ലിന്റെ വിത്ത്‌ അതാണ്‌.

ബന്ധങ്ങള്‍, സൌഹൃദം, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പോലും കുറച്ചു കളയാന്‍ അഡിക്ഷനു കഴിയും.

അഡിക്ഷനില്‍ നിന്നും കരകേറുന്നതെങ്ങനെ?
ആദ്യം അഡിക്ഷനുണ്ടോ എന്ന് സ്വയം പരിശോധിച്ച്‌ ബോദ്ധ്യപ്പെടുക (നിര്‍മ്മലയോട്‌ ഒരു ഫ്ലോ ചാര്‍ട്ട്‌ ഞാന്‍ ഏറ്റു പോയി, അതിനാല്‍ വലിയ ആവശ്യമൊന്നുമില്ലാഞ്ഞിട്ടും അതിവിടെ ഇടുന്നു.)

അഡിക്ഷനുണ്ടോ? അതിന്റെ പേരില്‍ ബ്ലോഗൊന്നും നിറുത്തേണ്ടതില്ല (അങ്ങനെ തീരുമാനിച്ചാല്‍ അതൊരു നഷ്ടം തന്നെയാകും. മാത്രമല്ല, ഭാവിയില്‍ തീരുമാനം ലംഘിക്കാനുള്ള സാദ്ധ്യതയും കൂടും).

ആദ്യപടി എളുപ്പമാണ്‌, ബ്ലോഗാന്‍ സ്ഥലപരിധിയും സമയപരിധിയും തീരുമാനിക്കുക .

അടുത്തത്‌, അതായത്‌ ഈ പരിധികള്‍ നടപ്പിലാക്കുകയും ഉപേക്ഷയില്ലാതെ അതു തുടരുകയും ചെയ്യുന്നത്‌ അത്ര എളുപ്പമല്ല. ഇതിനു ഞാന്‍ കണ്ടുപിടിച്ച പരിപാടി അതിലെ അഗ്രീവ്ഡ്‌ ആയ കക്ഷിയോട്‌ തുറന്നു പറയുക എന്നതാണ്‌. ഓഫീസില്‍ ബ്ലോഗ്ഗിംഗ്‌ നിറുത്താന്‍ അവിടെ നിന്നുള്ള സംവിധാനം എടുത്തു കളയുക, വീട്ടില്‍ ബ്ലോഗ്ഗിംഗ്‌ കുറയ്ക്കാന്‍ "ഞാന്‍ ആലോചിച്ചപ്പോള്‍ ആവശ്യത്തിലും കൂടുതല്‍ സമയം ഞാന്‍ ബ്ലോഗില്‍ ചിലവിടുന്നുണ്ട്‌, ഇനിമുതല്‍ രാത്രി 10 മുതല്‍ 10.45 വരെ വീട്ടിലുണ്ടെങ്കില്‍ ആ സമയത്തേ ഞാന്‍ ബ്ലോഗ്‌ എഴുതുകയുള്ളു, ഇത്‌ തെറ്റിക്കുകയാണെങ്കില്‍ നീ എന്നെ ഓര്‍മ്മിപ്പിക്കണം" എന്ന് പറഞ്ഞാല്‍ അവരത്‌ സന്തോഷമായി ചെയ്തു തരും.

ചുരുക്കത്തില്‍ അഡിക്ഷനുണ്ടോ എന്ന് സ്വയം കണ്ടെത്തുക, സ്വയം സമ്മതിക്കുക, അതിലെ വിക്ടിമിനോടും സമ്മതിക്കുക. പ്രശ്നം പരിഹരിക്കപ്പെടും. അധികമായാല്‍ ബ്ലോഗും വിഷം.

ടെയില്‍ ടെയില്‍
22/03/2007 ല്‍ അപ്പീസില്‍ നടന്ന ഫോണ്‍ സംഭാഷണം.
ദേവന്‍ :> ഹലോ
ഹെ. ഡ :> ഐ റ്റി ഹെല്‍പ്പ്‌ ഡെസ്ക്‌, ഞാന്‍ നിന്നെ സഹായിച്ചു ശരിയാക്കിക്കളയും.
ദേവന്‍:> നീ ഒരു സഹായം ചെയ്താല്‍ മതി, പ്രോക്സി അഡ്മിനോ മറ്റോ അവിടെ ഉണ്ടെങ്കില്‍ പിടിച്ചു താ.
(ഫോണിലൂടെ സംഗീതം, പരസ്യം)
വെ മാ:> ഹലോ, ഇത്‌ വെബ്‌ മാസ്റ്റര്‍, ഞാനും സഹായിക്കും.
ദേവന്‍> മാസ്റ്ററേ, രണ്ട്‌ യൂവാറെല്ലുകള്‍ ബ്ലോക്കണം
വെ മാ :> എന്താ കാര്യം, വൈറസ്‌ ഉണ്ടോ? സ്പൈ, ആഡ്വേര്‍, പനി, ചുമ, വാതം?
ദേവന്‍> ഹേയ്‌, അതൊന്നുമില്ല, പക്ഷേ എനിക്കു പ്രലോഭനം സഹിക്കുന്നില്ല, കമ്പത്സീവ്‌ ബ്രൌസിംഗ്‌.
വെ മാ:> ഇപ്പോ ശരിയാക്കാം, അഡ്രസ്സ്‌ പറ.
ദേവന്‍ :> ബ്ലോഗര്‍ ഡോട്ട്‌ കോം, വേഡ്‌ പ്രസ്‌ ഡോട്ട്‌ കോം.
വെ മാ :> രണ്ടു കോമനേം ഞാന്‍ സൈബര്‍ പട്രോളിനെക്കോണ്ട് തടുത്തു.
ദേവന്‍:> സന്തോഷം. ഓഫീസില്‍ നിന്നും ഇതേല്‍ പോകുന്നില്ലെന്ന തീരുമാനം 4 മാസം ഞാന്‍ സ്വയം പാലിച്ചു. ഇന്ന് ഓര്‍ക്കാതെ അതേല്‍ കേറിപ്പോയി. അതാണു പ്രകോപനം.
വെ മാ:> ഇനിയും വല്ലോം ബ്ലോക്കാനുണ്ടേല്‍ വിളിക്കണേ.
ദേവന്‍:> മിക്കവാറും വിളിക്കും, ശരി അപ്പോ.
ഫലം- ഇനിമുതല്‍ രാത്രി അത്താഴത്തിനു ശേഷം മാത്രം ബ്ലോഗിങ്ങ്. അല്ലെങ്കില്‍ അവധിദിനത്തില്‍. അടുത്തത് ബ്ലോഗ്ഗിങ്ങില്‍ സദാ(വാരേണ്ട) ചാരം.

Wednesday, March 14, 2007

ലോനപ്പന്‍ പ്രശ്നം - എന്റെ കമന്റ്

ലോനപ്പന്റെ ബ്ലോഗ്‌ നേരത്തേ കണ്ടിട്ടുണ്ടായിരുന്നു. അതിനപ്പുറമൊന്നും അയാളെക്കുറിച്ച്‌ എനിക്കറിയുകയുമില്ലയിരുന്നു. ഞാന്‍ താല്‍ക്കാലികമായി ബ്ലോഗ്ഗില്‍ നിന്നും വിട്ടുപോയ വെക്കേഷന്‍ സമയത്ത്‌ നാട്ടിലൊരു ബ്ലോഗ്ഗറെ കണ്ട കൂട്ടത്തില്‍ വിവി എന്ന പേരില്‍ ബ്ലോഗെഴുതുന്നത്‌ താനാണെന്ന് വെളിപ്പെടുത്തി ലോനപ്പന്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെന്നും സാന്ദര്‍ഭികമായി പറയുകയുണ്ടായി .വിവി എന്ന ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.(സത്യവാങ്മൂലം : ബ്ലോഗ്‌ കോമണ്‍ ഇന്ററസ്റ്റ്‌ ഉള്ള വിഷയം ആയതുകൊണ്ട്‌ മാത്രം വന്നുപെട്ടതാണ്‌, അത്‌ അധോലോക ചര്‍ച്ചയൊന്നും ആയിരുന്നില്ല.)

ഒരു ഐഡിയില്‍ പോസ്റ്റ്‌ ചെയ്യുകയും മറ്റൊരു ഐഡിയില്‍ നിന്നും "അടിപൊളി, വിശ്വോത്തരം" എന്നൊക്കെ കമന്റുകയോ, തടവാന്‍ ഒരു ബ്ലോഗര്‍ ഐഡി അപ്പനു വിളിക്കാന്‍ വേറൊന്നും ഉപയോഗിച്ച്‌ ജനത്തെ വഞ്ചിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഒരാള്‍ക്ക്‌ രണ്ടല്ല അഞ്ച്‌ ഐഡി ഉണ്ടെങ്കിലും ഒരു തെറ്റായൊന്നും തോന്നുന്നില്ലെന്നും പറഞ്ഞു ഞാന്‍.

തിരികെ വരാന്‍ റെഡിയായി ഇരിക്കുന്ന സമയം യാത്ര പറയാന്‍ വിളിച്ച ഒരു സുഹൃത്ത്‌ ലോനപ്പന്റെ ഓഫീസില്‍ ആരോ വ്യാജ ഐഡിയില്‍ മെയില്‍ അയച്ചെന്നും പുള്ളി റിപ്രിമാന്‍ഡ്‌ നേരിട്ടെന്നും അതൊരു മോശം സംഭവമായെന്നും പറയുകയുണ്ടായി. മോശം സംഭവം എന്നല്ല, കുറ്റകൃത്യമെന്നാണ്‌ അതിന്റെ പേരെന്നു ഞാനും പറഞ്ഞു.

തിരികെ വന്ന് ബൂലോഗത്ത്‌ നോക്കുമ്പോള്‍ ലോനപ്പന്റെ
ബ്ലോഗുകളൊന്നും കാണാനില്ലയിരുന്നു. അതെവിടെപ്പോയെന്ന് പണ്ടെന്നോ വന്ന സര്‍ക്കുലര്‍ ഓര്‍ക്കുട്ട്‌ മെസ്സേജില്‍ നിന്ന് ലോനപ്പനെ കണ്ടുപിടിച്ച്‌ ചോദിച്ചു. മറുപടിയൊന്നും കണ്ടതുമില്ല, ലോന ഓണ്‍ലൈന്‍ വരാരില്ലെന്ന് ആരോ പറഞ്ഞു. ലോനപ്പന്റെ ബ്ലൊഗില്‍ നടന്ന കമന്റാങ്കളി ഒരാള്‍ (ആരെന്ന് ഓര്‍മ്മയില്ല, പരിചയമുള്ള പേരല്ല) മിറര്‍ ചെയ്ത്‌ പോസ്റ്റ്‌ ചെയ്തതില്‍ നിന്നും അതിന്റെ ഒറിജിനല്‍ പോസ്റ്റ്‌ കൈവശമുള്ള ആളുകളാരെങ്കിലും കോപ്പി അയക്കണമെന്ന് അവിടെ ഒരു കമന്റിട്ടത്‌ കണ്ട്‌ ഒരു ബ്ലോഗര്‍ എനിക്ക്‌ ആ പോസ്റ്റ്‌ ഈ-മെയില്‍ ചെയ്തു തന്നു. (സത്യവാങ്മൂലം. ഇതും ഒരു പിന്നാമ്പുറ വര്‍ക്കല്ല, ഞാന്‍ പൊതുസ്ഥലത്ത്‌ കമന്റിട്ട്‌ ചോദിച്ച്‌ വാങ്ങിയതാണ്‌)

അതും കഴിഞ്ഞപ്പോള്‍ ബൂലോഗ ക്ലബ്ബില്‍ ഗന്ധര്‍വ്വന്‍ മാഷ്‌ ഒരു പോസ്റ്റ്‌ ഇട്ടതിനു താഴെ ഞാന്‍ എന്റെ അഭിപ്രായം ഏതാണ്ട്‌ ഇങ്ങനെ എഴുതി (ഓര്‍മ്മയില്‍ നിന്നാണ്‌ പദാനുപദം ആവര്‍ത്തിക്കാന്‍ കഴിയില്ല)"ലോനപ്പന്‍ സൈബര്‍സ്റ്റാള്‍ക്ക്‌ ചെയ്യപ്പെട്ടത്‌ വളരെ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു, കാരണം അത്‌ കോപ്പിറൈറ്റ്‌ പോലെ നഷ്ടപരിഹാരം കൊണ്ട്‌ തീരുന്ന കേസല്ല, വര്‍ഷങ്ങളുടെ ജയില്‍ ശിക്ഷ വാറണ്ട്‌ ചെയ്യുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്‌. പക്ഷേ അത്‌ വിശ്വപ്രഭ ചെയ്തെന്ന ആരോപണം എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. എത്രയും വേഗം കൃത്യമായി അന്വേഷിച്ച്‌ ശരിയായെ പ്രതിയെ കണ്ടുപിടിക്കാന്‍ നമ്മളെല്ലാം ബാദ്ധ്യസ്ഥരാണ്‌."

പോസ്റ്റ്‌ ഏറെ ദിവസം അവിടെ കിടന്നില്ല. അത്തരം പൊതു ചര്‍ച്ചകള്‍ ലോനപ്പനു ഭീഷണിയാണെന്ന അര്‍ത്ഥത്തിലോ മറ്റോ ആരോ (ആരെന്നോര്‍മ്മയില്ല) കമന്റ്‌ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ ഗന്ധര്‍വ്വര്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.

ഇത്രയും എനിക്കറിയാവുന്ന കാര്യങ്ങള്‍. ഇനി, എന്റെ അഭിപ്രായങ്ങള്‍:

1. ലോനപ്പന്‍ എന്ന വ്യക്തിയുടെ മാത്രമല്ല, ഇതൊരു പൊതു താല്‍പ്പര്യ വിഷയമായതുകൊണ്ട്‌ എല്ലാവരും അറിയുകയും അന്വേഷിച്ച്‌ മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്‌. പിന്നാമ്പുറ ചര്‍ച്ചകള്‍ കിരണ്‍ യാഹൂ പ്രശ്നത്തില്‍ പറഞ്ഞതുപോലെ തന്നെ, ഇതിലും ആശാസ്യമല്ല.

2. രഹസ്യമായി ആരെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ഈ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടത്‌ ഇപ്പോഴല്ല. മറിച്ച്‌ ചിലര്‍ അവകാശപ്പെട്ടതുപോലെ വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ടെങ്കില്‍ അത്‌ നിരത്തുകയും വേണം. നിയമവശം ആരാഞ്ഞ്‌ ശിക്ഷാ നടപടികള്‍ എന്തെന്ന് തീരുമാനിക്കണം.

3. അതല്ല ഒരു ഊഹം മാത്രം വച്ച്‌ ഒരാളെ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത്‌ കാരക്ടര്‍ അസ്സാസിനേഷന്‍ എന്നു പറയുന്ന കുറ്റമായി വാദി പ്രതിയാവും.

4. ലോനപ്പന്‌ ഒരുപാട്‌ സുഹൃത്തുക്കള്‍ ബൂലോഗത്ത്‌ ഉണ്ടെന്ന് ഇന്ന് കിരണിന്റെ പോസ്റ്റില്‍ വന്ന കമന്റുകളില്‍ നിന്നും വായിച്ച്‌ മനസ്സിലാക്കി. ലോനക്ക്‌ നെറ്റ്‌ ആക്സസ്‌ ഇല്ലെങ്കിലും തീര്‍ച്ചയായും അവര്‍ വഴി കാര്യങ്ങള്‍ അറിയിക്കാവുന്നതേയുള്ളു.


5. ലോനപ്പന്‍ വേര്‍സസ്‌ ബാക്കി ബ്ലോഗ്ഗേര്‍സ്‌ എന്ന രീതിയില്‍ ലോനയുടെ കൂട്ടുകാര്‍ ഇതിനെ കണ്ടാല്‍ പൊതു താല്‍പ്പര്യം എന്ന ആംഗിള്‍ കേടുവന്നുപോകും. അറുനൂറു ബ്ലോഗര്‍മാരും പ്രതികളല്ല ഈ സൈബര്‍സ്റ്റാള്‍ക്കിംഗ്‌ കേസില്‍.

6.ആര്‍ക്കെങ്കിലും ഈ സംഭവം അന്വേഷിച്ച്‌ കണ്ടുപിടിക്കാന്‍ സാങ്കേതികമായോ ലോജിക്കലായോ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാനുള്ള ബാദ്ധ്യതയുണ്ട്‌.

7. ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന നയം കമ്യൂണിറ്റി എടുത്തതാണെങ്കില്‍ അത്‌ തെറ്റായിപ്പോയി. എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍ തകരുന്ന കൂട്ടാണെങ്കില്‍ ആ കൂട്ടിനു വിലയില്ല, മറിച്ച്‌, ലോനപ്പന്റെ നിര്‍ദ്ദേശമാണ്‌ ഇവിടെ ചര്‍ച്ച പാടില്ല എന്നതെങ്കില്‍ ഈ സംഭവം നടന്നിട്ടില്ലെന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളു. വാദിക്ക്‌ പരാതിയില്ലെങ്കില്‍ കുറ്റകൃത്യം സംഭവിച്ചില്ല എന്നേ കോടതി അനുമാനിക്കൂ.

8. യാഹൂവിനെ പിന്തുണച്ച്‌ ലോനപ്പന്‍ സംസാരിച്ചെന്നും അതാണ്‌ കുറ്റവാളി ഊമക്കത്തയക്കാന്‍ കാരണമെന്നും മാത്രമേ ഇതുവരെ ആളുകള്‍ സംശയിച്ചു കണ്ടുള്ളു. ഈ തക്കം മുതലെടുത്ത്‌ ലോനപ്പനോട്‌ വ്യക്തിവൈരാഗ്യം തീര്‍ത്തതാകാം, ലോനപ്പനു അടികിട്ടിയാല്‍ പ്രതിഭാഗത്തേക്ക്‌ ആരോപിക്കാവുന്ന ആളുകളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതുമാകാം, കൂട്ടത്തല്ലുണ്ടാക്കി രസിക്കാമെന്നു കരുതിയ ഒരു മനോരോഗി ചെയ്തതും ആകാം. ആ സാദ്ധ്യതകള്‍ തള്ളിക്കളയേണ്ടതില്ല.

ഊഹാപോഹങ്ങള്‍ പ്രതിക്ക്‌ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുന്നു. തമ്മില്‍ തല്ലിയാലും അങ്ങനെ തന്നെ. തെളിവുകള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞവര്‍ അത്‌ ജനസമക്ഷം വയ്ക്കാന്‍ ലവലേശം മടിക്കരുത്‌, ലോജിക്ക്‌ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരുത്‌.

വീട്ടില്‍ ഇന്നും ഇന്റര്‍നെറ്റ്‌ കണക്ഷനെടുത്ത്‌ തിരിച്ചുവന്ന് ബ്ലോഗിംഗ്‌ തുടരുമെന്ന് പറഞ്ഞ ലോനപ്പന്‍ ബ്ലോഗ്‌ ഡിലീറ്റ്‌ ചെയ്തതും ആരോട്‌ വാശി കാട്ടിയതാണെന്ന് പിടികിട്ടിയില്ല. ബ്ലോഗ്‌ അവനവന്റെ സ്വത്ത്‌ മാത്രമാണ്‌, കമ്യൂണിറ്റിയുടേതല്ല. അതു പോയാല്‍ നഷ്ടവും അവനവനു മാത്രം- രാത്രിഞ്ചരനെയും ക്ഷുരകനെയും മറ്റും ഇവിടെ എന്നും ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കമ്യൂണിറ്റി എന്നതിന്റെ going concern concept അതാണ്‌.

Sunday, March 11, 2007

ബൂലോഗ വിചാരണം - 4 വിമര്‍ശനം

ബൂലോഗത്ത്‌ വിമര്‍ശനങ്ങളില്ലാത്തതെന്തെന്ന് ആരോ ചോദിച്ചത്‌ കണ്ടിരുന്നു.
ചിലര്‍ ബ്ലോഗുകള്‍ വിമര്‍ശ്യമല്ലെന്ന് വിചാരിക്കുന്നു. മറ്റു ചിലര്‍ വിമര്‍ശനമെന്നാല്‍ കുറ്റം പറയലും കൊച്ചാക്കലുമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പല ബ്ലോഗര്‍മാര്‍ക്കും സായിപ്പ്‌ "ലവ്‌ മീ, ലവ്‌ മൈ ഡോഗ്‌ സിന്‍ഡ്രോം" എന്നു പറയുന്ന പ്രശ്നമുണ്ടെന്നും വിമര്‍ശന സാദ്ധ്യത കുറച്ചുകളയുകയും ചെയ്യുന്നു. ഭൂരിഭാഗം കമന്റര്‍മാരും "ഒരു റിസ്ക്‌ എടുക്കേണ്ട" എന്ന് മനസ്സില്‍ കരുതി നിരൂപണ സ്വഭാവമുള്ള കമന്റുകള്‍ ഒഴിവാക്കുന്നുണ്ടെന്നും തോന്നുന്നു.

ബ്ലോഗ്‌ നിരൂപണം എങ്ങനെ വേണമെന്ന് ഇവിടെ വന്ന കാലം മുതല്‍ ആലോചിച്ചിട്ടുണ്ട്‌. പലപ്പോഴും കമന്റുകളായി പറഞ്ഞിട്ടുമുണ്ട്‌- അക്കമിട്ടു തന്നെ (അതോ അക്ഷരം ആയിരുന്നോ ഇട്ടിരുന്നതെന്ന് ഓര്‍മ്മയില്ല)

വിമര്‍ശകന്‍ അല്ലെങ്കില്‍ വിമര്‍ശനസ്വഭാവമുള്ള കമന്റ്‌ എഴുതുന്നയാള്‍ മറ്റു മാദ്ധ്യമങ്ങളും ബ്ലോഗുകളുമായുള്ള വത്യാസം തിരിച്ചറിയുന്നതോടെ ബ്ലോഗ്‌ വിമര്‍ശനത്തെപ്പറ്റിയുള്ള ആശയക്കുഴപ്പം തീരുന്നതേയുള്ളു.

1. ധര്‍മ്മവിവേചനം
ബ്ലോഗര്‍ എഴുതുമ്പോഴും അത്‌ ആളുകള്‍ വായിച്ചെന്നറിയുമ്പോഴും കിട്ടുന്ന സംതൃപ്തിയാണ്‌ പ്രതിഫലമായി വാങ്ങുന്നത്‌. മറ്റു മാദ്ധ്യമങ്ങളില്‍ ഇതിനു പുറമേ പണമിടപാടുകള്‍ കൂടിയുള്ള വിക്രയമാണ്‌ എഴുത്ത്‌. അച്ചടി മാദ്ധ്യമത്തിന്റെ വിമര്‍ശകന്‍ ഉപഭോക്താവിന്റെ ഉപദേഷ്ടാവെന്ന നിലയില്‍ വര്‍ത്തിക്കുമ്പോള്‍ ബ്ലോഗ്‌ നിരൂപകന്‍ എഴുത്തുകാരന്റെ അഭിവൃത്തിക്കായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു.

"ഈ മുക്കിലെ പോറ്റി ഹോട്ടലില്‍ ചായക്ക്‌ പിരിഞ്ഞ പാല്‍ ഉപയോഗിക്കുന്നുണ്ട്‌" എന്നു പറയുമ്പോള്‍ ഞാന്‍ ചായകുടിക്കാരുടെ ഭാഗത്തും "അമ്മേ, ഇന്ന് സാമ്പാറില്‍ ഉപ്പില്ലല്ലോ" എന്നു പറയുമ്പോള്‍ അമ്മയുടെ ഭാഗത്തുമാണെന്ന് ഒരുദാഹരണമായി പറയാം.

2. കര്‍മ്മവിവേചനം
വിമര്‍ശ്യമായത്‌ തിരിച്ചറിയുക.പലപ്പോഴും പോസ്റ്റുകള്‍ വിമര്‍ശനത്തിന്‌ അര്‍ഹമല്ല. സ്റ്റേറ്റ്‌മന്റ്‌ രൂപത്തിലുള്ള പോസ്റ്റുകള്‍ ഒരുദാഹരണം.

3. യൌക്തികവിവേചനം
എഴുത്തുകാരന്റെ നിലവാരത്തില്‍ നില്‍ക്കുക.എല്ലാവരും ഒരുപോലെ എഴുതുന്നില്ല. എല്ലാ എഴുത്തുകാരെയും നിരൂപകന്‍ ഒരേ മുഴക്കോലില്‍ അളക്കാനും പാടില്ല. കെ എസ്‌ ഗോപാലകൃഷ്ണന്റെ മലയത്തി പെണ്ണ്‍ എന്ന സിനിമയെ ജോണ്‍ ബൂര്‍മാന്റെ എമറാള്‍ഡ്‌ ഫോറസ്റ്റുമായി താരതമ്യം ചെയ്തു പഠിക്കുന്ന നിരൂപകന്‍ പരിഹാസ്യനാകുന്നു. നിലവാര പരിപാലനം ബ്ലോഗ്ഗിങ്ങിന്റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നില്ല- എല്ലാവരും എഴുത്തുകാര്‍, എല്ലാവരും പ്രസാധകര്‍ എന്നതത്രേ ബ്ലോഗ്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം.

4. ലക്ഷ്യവിവേചനം
ജ്യോതി ടീച്ചര്‍‍ ഇത്‌ സുന്ദരമായി പറഞ്ഞിരിക്കുന്നു. "എഴുത്തുകാരന്‌
കൂടുതല്‍ നല്ല എഴുത്തിലേക്ക്‌ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍... കുഞ്ഞു കുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാടന്‍ പഠിപ്പിച്ചും..."

ഇതിനെ ഒന്നു വിശദീകരിച്ചാല്‍:
a. തെറ്റുകള്‍ തിരുത്തിക്കൊടുക്കല്‍
b. എഴുത്ത്‌ കൂടുതല്‍ നന്നാക്കാനുള്ള വഴി കാണിച്ചുകൊടുക്കല്‍
c.(ലേഖനങ്ങളിലും മറ്റും) വിട്ടു പോയവയെന്നു തോന്നുന്നത്‌ കൂട്ടിച്ചേര്‍ക്കല്‍
d. വായനക്കാര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കല്‍
എന്നിവയാണ്‌ ബ്ലോഗ്‌ വിമര്‍ശകന്റെ ജോലി എന്നു വരുന്നു.

എന്നാല്‍ എങ്ങനെ അല്ലെങ്കില്‍ എന്തായിരിക്കണം ഒരാളിന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ ശ്രമിക്കരുത്‌. silverine എന്ന ഇംഗ്ലീഷ്‌ ബ്ലോഗര്‍ ഒരിക്കല്‍ അവരുടെ ബ്ലോഗില്‍ വന്ന കമന്റ്‌ ഡിലീറ്റ്‌ ചെയ്തു. എന്തിനതു ചെയ്തു വിമര്‍ശനത്തെ ഭയമാണോ എന്ന് കമന്റിട്ടയാള്‍ ചോദിച്ചതിന്‌ മറുപടിയിങ്ങനെ- "നിങ്ങള്‍ക്ക്‌ എന്റെ പോസ്റ്റുകളെ വിമര്‍ശിക്കാം, ഇഷ്ടമായില്ലെന്നു പറയാം, എന്ത്‌ അഭിപ്രായവും പറയാം, പക്ഷേ എങ്ങനെ വേണം എന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ പാടില്ല, ബ്ലോഗ്ഗിങ്ങിന്റെ ഒന്നാം നിയമം അതാണ്‌". വളരെ ശരിയായ നിലപാട്‌. ഞാന്‍ എങ്ങനെ ബ്ലോഗ്‌ ചെയ്യണമെന്ന് പറയുന്നയാള്‍ അറിഞ്ഞോ അറിയാതെയോ എന്റെ പത്രാധിപര്‍ ആകാന്‍ ശ്രമിക്കുന്നു. ബ്ലോഗിനു മറ്റുമാദ്ധ്യമങ്ങളുമായുള്ള പ്രധാന വ്യത്യാസം എഴുത്തുകാരന്‍ പത്രാധിപരാണെന്നതാണല്ലോ.

5. വിമര്‍ശ്യവിവേചനം
വിമര്‍ശനം പോസ്റ്റുകള്‍ക്ക്‌ മാത്രം.വ്യക്തികള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത്‌ വ്യക്തിഹത്യ (ബൂലോഗത്ത്‌ ഉപയോഗിച്ചു തേഞ്ഞുപോയ ഒരു വാക്ക്‌) ആയി മാറുന്നു. ബോട്ട്‌ വേറേ സ്രാങ്ക്‌ വേറേ. പള്ളി വേറേ പാതിരി വേറേ. (വിമര്‍ശിച്ച്‌ കുട വേറേ കുടക്കാല്‍
വേറേ ആക്കരുത്‌!)

6. വായനക്കാരോടുള്ള കടമ.
ഇതുവരെ വിമര്‍ശകന്‍ ബ്ലോഗ്ഗറുടെ നന്മക്കു വേന്റി എഴുതുന്നവന്‍ (വള്‍) എന്ന റോള്‍ മാത്രമുള്ളയാള്‍ എന്ന ഒരു ചിത്രമാണ്‌ ഞാന്‍ തന്നത്‌. എന്നാല്‍ ചിലപ്പോള്‍ വായനക്കാരോടുള്ള പ്രതിബദ്ധത മറ്റെല്ലാത്തിനെയും മറികടന്ന് ചിലതു ചെയ്യുവാന്‍ വിമര്‍ശകനെ ബാദ്ധ്യസ്ഥനാക്കുന്നു.

>തെറ്റിദ്ധാരണാജനകമായ പോസ്റ്റുകള്‍ (വസ്തുതാപരമോ ആശയപരമോ ആയി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവ)

>അനാശ്യാസമായ ബ്ലോഗിംഗ്‌ രീതികള്‍ ഉള്ളടക്കചോരണം സാമൂഹ്യവിരുദ്ധം മുതലായവ)

>മറ്റു പൊതുജനക്ഷേമത്തിനു വിരുദ്ധരീതിയിലുള്ള പോസ്റ്റുകള്‍

കമന്റെന്ന രീതിയില്‍ ബ്ലോഗില്‍ വരുന്ന കാര്യങ്ങള്‍ക്കും പരമാധികാരി ബ്ലോഗ്‌ ഉടമ തന്നെയായതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ലിങ്കോടെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌ നല്ലതെന്ന് തോന്നുന്നു (കമന്റ്‌ പോസ്റ്റുകളുടെ ഉസ്താദ്‌ ആണ്‌ സിബു
.)

കമന്റിനു ബാധകമാവുന്ന എല്ലാ നിയങ്ങളും വിമര്‍ശനത്തിനും ബാധകമാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.

പലപ്പോഴും ബ്ലോഗര്‍ വിമര്‍ശനത്തെ ഭയക്കുന്നു, വിമര്‍ശനം കുറയാനുള്ള ഒരു കാരണം ഇതാണ്‌. ഒരു "കത" എഴുതി പോസ്റ്റ്‌ ചെയ്തതിന്റെ ചുവട്ടില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് കമന്റെഴുതി ഈ പ്രശ്നം പരിഹരിച്ചു. സാധാരണ നിരൂപണങ്ങളെഴുതാത്തവരടക്കം പതിനഞ്ചോളം പേര്‍ ഗൌരവമായി കൃതിയെ പഠിക്കുകയും വിശദമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന കമന്റുകള്‍ ഇടുകയും ചെയ്തു.

നിരൂപഹണം (കട. വീക്കേയെന്‍) ലക്ഷ്യമാക്കി ബ്ലോഗാരംഭ ദശയില്‍ ഉമേഷ്‌ ഗുരുക്കള്‍ തുടങ്ങിയ ബ്ലോഗും പിന്നീട്‌ ബ്ലോഗഭിമാനി തുടങ്ങിയതും അകാലത്തില്‍ സൈബര്‍ ഹെവന്‍ പ്രാപിച്ചു. എല്ലാ പോസ്റ്റുകള്‍ക്കും അല്ലെങ്കില്‍ ബ്ലോഗുകള്‍ക്ക്‌ മൊത്തമായി നിരൂപണം എഴുതുക ഏതാണ്ട്‌ അസാദ്ധ്യമെന്നത്‌ തന്നെ കാരണം.

ചന്ത്രക്കാറന്റെ ഉമേഷിന്‌ സ്നേഹപൂര്‍വ്വം എന്ന നിരൂപണം വീക്ഷണരീതിയുടെ വത്യാസം കൊണ്ടും പിന്തുടര്‍ന്ന് നടന്ന വാശിയേറിയ ചര്‍ച്ചയിലെ ബ്ലോഗ്ഗര്‍മാരുടെ പങ്കാളിത്തം കൊണ്ടും ഗൌരവസ്വഭാവം നിലനിര്‍ത്തലില്‍ വിജയിച്ചതുകൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു.

എന്നെ വിമര്‍ശിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ വക്കാരിമസ്താന്റെ കമന്റാണ്‌.

ഒരിടത്ത് ഞാന്‍ ഇങ്ങനെ എഴുതി

“ജയനും ബാലചന്ദ്രമേനോനും സുരേഷ്‌ ഗോപിയും ഒക്കെ കഷ്ടപ്പെട്ട്‌ ഇല്ലാതാക്കിയതും മുകേഷ്‌ അഭിമാനത്തോടെ കൊണ്ടുനടക്കുന്നതും ആയ കൊല്ലം ആക്സന്റ്‌ കഷ്ടപ്പെട്ട്‌ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാന്‍“
വക്കാരി അതിനു താഴെ ഒരു കമന്റിട്ടു
“...ദേവേട്ടന്‍ പറഞ്ഞതില്‍ ചില ഫാക്ച്വല്‍ മിസ്റ്റേക്ക്സ് ഉണ്ട്. ജയന്‍ ആക്സന്റ് മാറ്റി എന്ന് പറഞ്ഞത് തെറ്റാണ്. ജയന്റെ സമയത്ത് ആക്സന്റ് പോയിട്ട് സാന്‍‌ട്രോ പോലുമില്ലായിരുന്നു. പിന്നെ സുരേഷ് ഗോപി ആക്സന്റ് മാറ്റി എന്നത് ശരിയായിരിക്കാം. നാല് പടം ഹിറ്റായപ്പോള്‍ പുള്ളി വല്ല സ്കോടയോ ഒക്ടോപ്പസോ ഒക്കെ വാങ്ങിച്ചിരിക്കാം. ബെന്യാമിന്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ പുള്ളി ഒരു പന്ത്രണ്ട് പത്തെസ്സീ വാങ്ങിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത. മുകേഷിന്റെ കാര്യം ഓക്കെ. പുള്ളിയുടെ ഇപ്പോഴത്തെ പോക്കൊക്കെ കണ്ടിട്ട് ആക്സന്റ് കൊല്ലത്ത് തന്നെ കീപ്പ് ചെയ്യാനാണ് സാധ്യത. ആക്സന്റുള്ളവരൊക്കെ അവരുടെ ആക്സന്റില്‍ അഭിമാനിക്കുന്നവരായിരിക്കും. അവരൊക്കെ വല്ല്യ കാശുകാരല്ലേ...”

ഞാന്‍ ഇതെന്തൊരു വികൃതമായ ഭാഷയാണ്‌ ഈ ഉപയോഗിച്ചതെന്നാണ്‌ വക്കാരി ചോദിക്കുന്നത്‌. പക്ഷേ അത്‌ ഒരു തമാശയാക്കി ആര്‍ക്കും നോവാതെ പറഞ്ഞുതന്നു(പിന്നീട്‌ എന്റെ ജീവിതത്തില്‍ ഞാന്‍ സ്വരാഘാതം എന്നല്ലാതെ ആക്സന്റ്‌ എന്നു പറഞ്ഞിട്ടില്ല, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ പോലും ഇനി ഞാന്‍ സ്വരാഘാതം എന്നേ പറയൂ)

അങ്ങനെ വിമര്‍ശകനെ ഒരു വഴിയാക്കി. അടുത്ത ഭാഗം ബ്ലോഗ്‌ അഡിക്ഷനെക്കുറിച്ച്‌. നമസ്കാരം.