Tuesday, May 22, 2007

മിസ്സിങ് ലിങ്ക്

മാവേലി നാടുവാണൊരു കാലം ഉണ്ടായിരുന്നോ കേരളത്തിന്? ഉണ്ടെന്നു പറയണമെങ്കില്‍ മാവേലി ഒരു വ്യക്തിയല്ല, ഒരു ഭരണ സംവിധാനമാണെന്നു വിചാരിക്കേണ്ടി വരും. ഒരു നാടുവാഴിയും ഒറ്റയ്ക്ക്‌ കേരളമാകെ ഭരിച്ചത്‌ ചരിത്രത്തില്‍ കണ്ടെത്ത വയ്യ.

എന്നാല്‍ മാനുഷരെല്ലാവരും ഒന്നുപോലെ ആയിരുന്നു! ധനത്തിലെ വലിപ്പച്ചെറുപ്പം ഒഴിച്ചാല്‍ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവനുമൊന്നുമില്ലാത്ത ആ കാലം വളരെയൊന്നും പഴക്കമില്ലാത്തതാണ്‌ മലയാളിക്ക്‌.

സംഘകാല കൃതികളിലും മറ്റും ജാതിമത പരാമര്‍ശങ്ങള്‍ അത്രകണ്ട്‌ ഇല്ലെന്നതാണ്‌ പൊതുവില്‍ 12 ആം നൂറ്റാണ്ടുവരെ അയിത്തം ശക്തമായൊന്നും ഇല്ലായിരുന്നെന്നതിനു ദുര്‍ബ്ബലമായൊരു തെളിവായി കാട്ടപ്പെടുന്നത്‌.

ഇതിലും എത്രയോ മികച്ച തെളിവുണ്ടു മലയാളിക്ക്‌- അത് ആരും കാണാതെ പോകുന്നു. ഏ. ഡി 9-11 വരെയുള്ള കാലങ്ങളിലെ വീരകഥകള്‍ ആണു വടക്കന്‍ പാട്ടുകള്‍ എന്ന് ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ചേര-ചോള യുദ്ധകാലത്തിനു ശേഷമാണ്‌ കളരികള്‍ ഉണ്ടായെതെന്ന ഏകദേശം വിശ്വസനീയമായ അനുമാനങ്ങളുണ്ട്‌.

ഈഴവരും നായന്മാരും കുറുപ്പന്മാരും പാണരും കൊല്ലപ്പണിക്കാരും മേനോന്മാരും ഒന്നും തങ്ങളില്‍ ഉച്ചനീചത്വം സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ല ആ വീരന്മാര്‍ ജീവിച്ചിരുന്ന കാലത്ത്‌. ഉണ്ടെങ്കില്‍ കൊല്ലന്‍ ചെക്കനോട്‌ ചുരിക വീട്ടില്‍ കൊണ്ടു എത്തിക്കാന്‍ പറയാതെ അങ്കത്തലേന്നു ചേകവന്‍ ആയാസപ്പെട്ട്‌ അവന്റെ കുടിയിലെത്തി പതിനാറു പണവും നല്‍കി ചുരിക വാങ്ങാന്‍ പോകുമായിരുന്നില്ലല്ലോ!

ചേകവന്‍ പുറപ്പെട്ടതോ
"പുത്തൂരം ആരോമല്‍ ചേകവരും
മച്ചുനിയന്‍ ചന്തു പടക്കുറുപ്പും
കീഴൂരിടത്തിലെ വാഴുന്നോരും
ഒരുമിച്ചു തന്നെ പുറപ്പെടുന്നു
ആര്‍പ്പും നടപ്പും നടാവെടിയും
ആയിരത്തൊന്നോളം നായന്മാരും
അങ്കത്തിനായി പുറപ്പെട്ടെടോ!"

ഒരീഴവനെ പല്ലക്കില്‍ കയറ്റരുതെന്ന് കീഴൂര്‍ വാഴുന്നവര്‍ക്കു തോന്നിയില്ലല്ലോ? ചേകവനും അദ്ദേഹവും മച്ചുനന്‍ കുറുപ്പും പല്ലക്കില്‍ ഇരിക്കുമ്പോള്‍ ആര്‍പ്പു വിളിച്ചു കൂടെ നടന്ന നായന്മാര്‍ അവനിലെ വീരനെ മാത്രമേ കണ്ടുള്ളൂ.

ഇതിലും കൌതുകകരമായുള്ളത്‌ മതങ്ങള്‍ തമ്മിലും ഒരു ഭേദവുമില്ലെന്നുള്ളതാണ്‌.

നാടുവാഴിയോട് മദമിളകി കാട്ടിലേക്കോടിയ പൊന്നു കെട്ടിയ കൊമ്പുള്ള തന്റെ ഇഷ്ട ഗജത്തെ കാട്ടിലിട്ടു പിടിച്ച്‌ തിരിച്ചു കൊണ്ടുവന്ന് പന്തിയില്‍ കെട്ടിയിട്ട്‌ ആലിക്കുട്ടി
"എന്നുടെ നാട്ടേക്ക്‌ പോകവേണം
അപ്പോള്‍ പറയുന്നു നാടുവാഴി
നാട്ടിന്റെ പകുതിയും തന്നു ഞാന്‌
ഓമന മകളെ വിളിച്ചു ചൊന്നു
അവനങ്ങൊരുമിച്ച്‌ പോയ്ക്കൊണ്ടാലും
ഈ നില്‍ക്കും പുരുഷനെ കണ്ടോ നീയ്യ്‌?
ഉമ്മപെറ്റിങ്ങനെ മക്കളുണ്ടോ?"
നാടുവാഴി ആലിക്കുട്ടിയുടെ മതം കണ്ടില്ല, അവനിലെ ശൂരനെ മാത്രമേ കണ്ടുള്ളൂ. മകളുടെ കൈ പിടിച്ചേല്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല തമ്പുരാന്‍.

സ്ത്രീകളും അക്കാലത്ത്‌ വളരെ സ്വതന്ത്രരായിരുന്നു. വഴിയില്‍ പ്രശ്നമാണ്‌ അല്ലിമലര്‍ക്കാവിലേക്ക്‌ പോകേണ്ടെന്നു കേട്ട്‌ പുത്തൂരം കണ്ണപ്പന്റെ മകളാണു ഞാന്‍ പേടിച്ചു പിന്മാറിയിട്ടില്ലെന്നു പറഞ്ഞ്‌ ഒറ്റക്കു പുറപ്പെട്ട ഉണ്ണിയാര്‍ച്ചയുടേത്‌ ഒരൊറ്റപ്പെട്ട കഥയല്ല. കറുത്തേനിടത്തിലെ കുഞ്ഞിക്കന്നി തന്നെ കയറി പിടിച്ച കേളുവിന്റെ കോട്ട ഉദയനന്‍ തകര്‍ത്തിട്ടും അടങ്ങിയില്ല, കേളുവിനെ കെട്ടി അച്ഛനെ മുന്നില്‍ കൊണ്ടു പോയി തൂക്കിലിട്ടു. തുളുനാടന്‍ കണ്ടര്‍മേനോന്‍ കൂടെ പോരുന്നോ എന്ന വഷളന്‍ ചോദ്യം ചോദിച്ചപ്പോള്‍ താഴത്തു മാതുക്കുട്ടി നാണിച്ചു തല കുനിച്ചില്ല, പേടിച്ചോടിയും ഇല്ല. അവള്‍ പറഞ്ഞു:
"ആണും പെണ്ണുമല്ലാത്ത വരുതിക്കയ്യാ
അമ്മ പെങ്ങന്മാരു നിനക്കില്ലേടാ."
കണ്ടു നിന്നവര്‍ തമ്മില്‍ പറഞ്ഞു
"തുളുനാടന്‍ കോട്ട തകര്‍ക്കും ചന്തു
കോട്ട്യ്ക്കു നാശവും വന്നു കൂടും."

അവിടന്നങ്ങോട്ട്‌ ഒരു രണ്ടു നൂറ്റാണ്ടിലെ ചരിത്രം മായ്ച്ചു കളഞ്ഞിരിക്കുന്നു. അവിടെ പകരം എഴുതി വച്ചത്‌ കേരളോല്‍പ്പത്തിയെന്ന അസംഭാവ്യ കഥയാണ്‌. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന ശൂന്യമായൊരു കേരളത്തിലേക്ക്‌ അദ്ദേദം ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തിയെന്ന ശുദ്ധ നുണയാണ്‌.

ഇറേസ്‌ ചെയ്യപ്പെട്ട ഭാഗം കഴിഞ്ഞു ചരിത്രത്തിന്റെ ചലച്ചിത്രം വീണ്ടും തെളിയുമ്പോഴേക്ക്‌ ആരോമലും തച്ചോളി മരുമകന്‍ ചന്തുവും തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കുകയായിരുന്നു. നായന്മാര്‍ ഇലമുറി കാര്യസ്ഥനും പിണിയാളപ്രഭുവുമായി വയലില്‍ നില്‍പ്പുണ്ടായിരുന്നു. വീരന്റെ വീട്ടിലേക്ക്‌ കാണാന്‍ പോയിരുന്ന നാടുവാഴി ഏതോ കൊട്ടാരത്തില്‍ പദ്മനാഭന്റെ ദാസനായി ഭക്തിയും ഭോഗവും മാത്രമായി കുറച്ചു കവികളെക്കൊണ്ട്‌ പുകഴ്ത്തിച്ചുകൊണ്ട്‌ ജനങ്ങളിളെ കാണാതെ ഇരിപ്പായിരുന്നു. ആലിക്കുട്ടിയും കടുത്തയും മ്ലേച്ഛന്മാരായത്രേ.

ഉണ്ണിയാര്‍ച്ച മേദിനീ വെണ്ണിലാവായി തൃശ്ശൂരില്‍ വേശ്യോത്സവം നടത്തുകയായിരുന്നു. മാതുക്കുട്ടി മകളെ വൈശിക ത്രന്ത്രം പഠിപ്പിക്കുകയായിരുന്നു. കുഞ്ഞിക്കന്നിയോട്‌ മകന്‍ എന്റെ അച്ഛനാരെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു പാനല്‍ മെംബര്‍മാരെ കാട്ടിക്കൊടുത്തിട്ട്‌ ഇഷ്ടമുള്ളവനെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞു. വീട്ടില്‍ തന്നെ ജനാല തുറക്കാന്‍ വയ്യാ, പുലപ്പേടിയും മണ്ണാപ്പേടിയും. പിന്നല്ലേ കൂത്തും കോപ്പും കാണാന്‍ പോകുന്നത്‌.

അല്ലാ, കാവെവിടെ മക്കളേ മരമെവിടെ മക്കളേ? ഞാന്‍ അവിടെ പാലു കൊടുത്തു വളര്‍ത്തിയിരുന്ന അനന്തനു മുകളില്‍ ശയിക്കാന്‍ ഒരു പദ്മനാഭന്‍ എത്തിയ വഴി ആ സാധു ഉരഗത്തിന്റെ വീടും തകര്‍ന്നോ? ചാത്തന്മാരെ ബന്ധിച്ച്‌ കാട്ടുമാടം മനയ്ക്കല്‍ കുടിയിരുത്തിയോ? മാടന്‍ സ്വാമിയെ ശിവനാക്കി മാറ്റിയോ? യക്ഷിയെ പാലമരത്തില്‍ ബന്ധിച്ചോ?

ജിഗ്‌ സാ പസിലിന്റെ ഒരു പീസ്‌ ബാക്കിയായാല്‍ ചിത്രം കിട്ടില്ല. അടിച്ചു മാറ്റി നശിപ്പിക്കപ്പെട്ട കേരളോല്‍പ്പത്തി എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നുണ എഴുതി വച്ച ആ അദ്ധ്യായം ശരിക്കും എന്തായിരുന്നു എന്നതറിയാതെ കേരള ചരിത്രം പൂര്‍ത്തിയാവില്ല. ഗോകര്‍ണ്‍നത്തെത്തിയ പരശുരാമന്‍ കന്യാകുമാരിയിലിരിക്കുന്ന മഹാബലിയുടെ കഴുത്തു വരെ അരിയുന്നൊരു വെണ്മഴു എറിഞ്ഞതല്ല, അതായത് ഒരു യുദ്ധത്തോടെ നമ്പൂതിരിമാര്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ചതല്ല. ഒരു തൊപ്പിക്കല്ല്, ഒരു കരിങ്കല്‍ പരിഹാരം, ഒരു രേഖ, ഒരു ബാര്‍ബോസയുടെ കുറിപ്പ്‌ - ഒന്നും അവശേഷിപ്പിക്കാതെ അക്കാലത്തെ അത്ര വലിയൊരു യുദ്ധം കടന്നു പോവില്ല.

കുള്ളനായി വന്ന് മൂന്നടി ചോദിച്ച്‌ കള്ളനായി മാറിയ വാമനാ, നീ ഏതു പ്രലംഭത്തിന്റെ കഥയാണു ഒളിക്കുന്നത്‌? ഉജ്ജ്വലവും പൂര്‍ണ്ണവുമായൊരു ജീവിതം നയിച്ചിരുന്നവരെ ഭക്തിയും ഭോഗവും അല്ലാതെ ജീവിതത്തില്‍ ഒന്നുമില്ലെന്നു ചൊല്ലിപ്പഠിപ്പിച്ച്‌ ജാതിമതഭ്രാന്തന്മാരാക്കിയതു ഞാന്‍ തനിയേ തിരുത്തിക്കോളാം. എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ.

51 comments:

ദേവന്‍ said...

ഒരു തൊപ്പിക്കല്ല്, ഒരു കരിങ്കല്‍ പരിഹാരം, ഒരു രേഖ, ഒരു ബാര്‍ബോസയുടെ കുറിപ്പ്‌ - ഒന്നും അവശേഷിപ്പിക്കാതെ അക്കാലത്തെ അത്ര വലിയൊരു യുദ്ധം കടന്നു പോവില്ല.

കുള്ളനായി വന്ന് മൂന്നടി ചോദിച്ച്‌ കള്ളനായി മാറിയ വാമനാ, നീ ഏതു പ്രലംഭത്തിന്റെ കഥയാണു ഒളിക്കുന്നത്‌?

എതിരന്‍ കതിരവന്‍ said...

കേസരി ബാലകൃഷ്ണപിള്ളയുടെ ഓണത്തെക്കുറിച്ചുള്ള നിഗമനങ്ങളാണൊ ഉദ്ദേശിക്കുന്നത്? ഒണത്തപ്പനെ പിരമിഡ് ആകൃതിയിലുണ്ടാക്കുന്നതിന്റെ ചരിത്രപരമായ സാംഗത്യം ആനന്ദിന്റെ “ബിംബങ്ങള്‍” എന്ന കഥ (മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്, നവംബര്‍ 19, 20006)യില്‍ വിവരിച്ചിരുന്നത് വായിച്ചു കാണുമല്ലൊ.

Rasheed Chalil said...

ദേവേട്ടാ പതിവ് പോലെ നല്ല ലേഖനം.

അനിയന്‍കുട്ടി | aniyankutti said...

ദേവേട്ടാ, ഇതെന്താപ്പൊ? എന്നെ ആകെ അങ്ങോട്ട് കണ്‍ഫ്യൂ ആക്കീലോ.
ഇതൊക്കെ ശരിയാണല്ലൊ, ല്ലേ. അപ്പൊ വാമനന്മാര്‍ എല്ലാം മറച്ചു വെച്ചിരിക്കുകയാണല്ലേ...ഹും!

"ബിംബങ്ങള്‍" വായിച്ചിട്ടില്ല. ആഗ്രഹമുണ്ട്. ആഴ്ചപ്പതിപ്പ് ചെന്നൈയില്‍ കിട്ടുമോന്നു നോക്കട്ടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ദേവേട്ടാ ഈ ചോദ്യത്തിനുത്തരം ആരു തരും?

ഓടോ:
ആലിക്കുട്ടിയുടെയും പൊന്നുകെട്ടിയ കൊമ്പന്റേം കഥ എത്ര പേര്‍ക്കറിയാം?

വേണു venu said...

ഉജ്ജ്വലവും പൂര്‍ണ്ണവുമായൊരു ജീവിതം നയിച്ചിരുന്നവരെ ഭക്തിയും ഭോഗവും അല്ലാതെ ജീവിതത്തില്‍ ഒന്നുമില്ലെന്നു ചൊല്ലിപ്പഠിപ്പിച്ച്‌ ജാതിമതഭ്രാന്തന്മാരാക്കിയതു ഞാന്‍ തനിയേ തിരുത്തിക്കോളാം. എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ.
ലേഖനം വായിച്ചു കഴിയുമ്പോള്‍ തോന്നുന്നു. ശരിയാണല്ലോ. ആ പഴയ ചരിത്രം എവിടെ മറഞ്ഞു.
വളരെ സ്തുത്യര്‍ഹമായ നിരിക്ഷണങ്ങള്‍ ശ്രീ.ദേവരാജന്‍‍. :)

vimathan said...

ദേവന്‍, ഈ ചരിത്രാന്വേഷണ പരീക്ഷണങള്‍ നന്ന്. പലപ്പോഴും എഴുതുന്ന വിഷയം സംബന്ധിച്ച് ഏറ്റവും പ്രാഥമികമായ വിവരം പോലും ഇല്ലാതെ ചരിത്ര വിശകലനങള്‍ എഴുതുന്ന ബുദ്ധിജീവികള്‍ ഉള്ള നാടാണ് ഇത്. അതു കൊണ്ട് തന്നെ താങ്കളുടെ ഉദ്യമം ശ്ലാഘനീയമാകുന്നു. വടക്കന്‍ പാട്ടുകളെ പറ്റി ഫോക് ലോറിസ്റ്റുകള്‍ ഒരു പാട് പഠനം നടത്തിയിട്ടുണ്ടെങ്കിലും, ചരിത്രമെഴുതുന്നവര്‍ ഇത് അധികം ഉപായോഗിച്ചുകാണാറില്ലാ. പിന്നെയുള്ളത് സാംസ്കാരിക പഠനങളാണ്. പക്ഷെ അവിടെയും ആശാവഹമായ പഠനങള്‍ ഇല്ലാ എന്നാണ് തോന്നുന്നത്, ഉള്ളത് പലതും കള്ളനാണയങളും.
പണ്ട് “ഒരു വടക്കന്‍ വീര ഗാഥ” എന്ന എം റ്റി സിനിമ വന്നപ്പോള്‍, ത്രിശ്ശൂരിലെ ഒരു ഒരു പോസ്റ്റ് മോഡേണിസ്റ്റ് ഫെമിനിസ്റ്റ് ചിന്തകന്‍ ആ സിനിമ എങിനെ ഉണ്ണിയാര്‍ച്ച എന്ന “നായര്‍ ” പെണ്ണിനെ തളയ്ക്കുന്ന സവര്‍ണ്ണ പുരുഷാധിപത്യ മൂല്യങളുടെ പുനര്‍ സൃഷ്ടീയാണ് എന്ന മട്ടില്‍ പുസ്തകമെഴുതി കാശുണ്ടാക്കി. ഉണ്ണിയാര്‍ച്ച ഒരു നായര്‍ സ്ത്രീയല്ല , മറിച്ച് ഒരു ചേകവ/തീയ/ഈഴവ സ്ത്രീയാണ് എന്ന പ്രാഥമിക വിവരം പോലും അദ്ദേഹത്തിന് സവര്‍ണ്ണ പുരുഷാധിപത്യ മൂല്യങളെ കുറിച്ച് ഉപന്യാസിക്കുന്ന തിരക്കില്‍ അറിയില്ലായിരുന്നു.

ബാര്‍ബര്‍ നായര്‍ said...

ദേവാ.. അഭിനന്ദനങ്ങള്‍ !!!
സത്യം തുറന്നു പറയാനുള്ള ആര്‍ജ്ജവത്തിന്‌..

എന്റെ നഷ്ടപ്പെട്ട വേരുകളെ ജാതിക്കറപുരട്ടി ബോധപൂര്‍വം മലീമസമാക്കിയവനെ... അവന്റെ വര്‍ഗചരിത്രമുറങ്ങുന്ന പാണന്റെ വീട്ടിലെ, ചെറുമന്റെ ഇല്ലത്തെ മണ്‍നിലത്തിട്ട്‌ ചവിട്ടി നമ്മിപ്പിക്കാന്‍ എന്റെ കാലു തരിക്കുന്നു.അവന്റെ അച്ഛന്‍ ഒരു പാണനായിരുന്നു.. അവന്റെ അമ്മ ഒരു പറയിയായിരുന്നു എന്ന് അംഗീകരിപ്പിക്കാന്‍ അഗ്നിഹോത്രിയുടെ കുടുമയില്‍ പിടിച്ച്‌ അവന്റെ പിതാമഹന്റെ ചെറുമചാളയിലെ പൊടിമണ്ണില്‍ മുഖമുരതി തിരയിക്കാനാന്‍ മലയാളിയുടെ നീറുന്ന ആത്മാവ്‌ എന്നോട്‌ ആജ്ഞാപിക്കുന്നു... ഹോ ഭയങ്കരം ..ഓര്‍മ്മകള്‍.

vimathan said...

ചാത്താ‍, ആലികുട്ടിയുടെ കഥ മാത്രമല്ല. ഇന്ന് ഒരു ഹൈന്ദവ പരിവേഷം ചാര്‍ത്തപ്പെട്ടിട്ടുള്ള വടക്കന്‍ പാടുകള്‍ അടക്കമുള്ള പല പുരാ വൃത്തങളിലും, മുസ്ലീം കഥാപാത്രങള്‍ കടന്നുവരുന്നത് കാണാം. ഉത്തര കേരളത്തിലെ തെയ്യങളില്‍ മുസ്ലീം തെയ്യങളും ഉണ്ട് എന്നാണ് അറിവ്. അതേപോലെ തന്നെ ഉത്തര കേരളത്തിലെ ചില കാവുകള്‍ എങ്കിലും മുസ്ലീമുകളുടേതാണ്. ബ്രാഹ്മണാധിപത്യത്തിന് ശേഷം സംഭവിച്ച ഹൈന്ദവ്വവല്‍ക്കരണത്തിന്റെ ഫലമായാണ്, ബ്രാഹ്മണന്‍ പൂജ ചെയ്യേണ്ടാത്ത ആ‍ കാവുകള്‍ , ഹിന്ദു ക്ഷേതങളായി മാറിയതും, ആ കാവുകളില്‍, മഴയും, മഞ്ഞും വെയിലുമേറ്റ് ഇരുന്നിരുന്ന ദ്രാവിഡ ദൈവങള്‍, ക്ഷേത്രമേല്‍ക്കൂരകള്‍ക്ക് കീഴെയുള്ള ബ്രാഹ്മണ ദൈവങ്ങളുടെ പ്രതിഷ്ഠകളാ‍യിമാറിയതും. ദ്രാവിഡന്റെ അമ്മ ദൈവമായിരുന്ന മറുത ( മറു തായ് = മറ്റേ അമ്മ ) ഇന്ന് ഒരു ദൈവമല്ലാ മറിച്ച് ഒരു ദുര്‍മൂര്‍ത്തിയാണ് എന്നതും ഓര്‍ക്കുക. മത മൌലിക വാദത്തിന്റെ മൂല്യങള്‍ , ഭ്രാന്തമായി കടന്നു വരുന്ന നമ്മുടെ വര്‍ത്തമാനത്തില്‍, ഓര്‍മ്മയില്‍ നിന്നും മറയ്ക്കപ്പെട്ട നമ്മുടെ ആ ഭൂതകാലത്തിന്റെ ചരിത്രം അറിയാനുള്ള ശ്രമം അഭിനന്ദിക്കപ്പെടേണ്ടതാണ്. ദേവന്‍ ഓ ടോ യാണെങ്കില്‍ മാപ്പ്.

വിചാരം said...

ശരികള്‍ക്ക് മീതെ തെറ്റുകള്‍ കൊണ്ട് എഴുതപ്പെട്ടതാണ് ചരിത്രം ദേവേട്ടനാ തെറ്റുകള്‍ക്കിടയിലെ ഒളിഞ്ഞിരിക്കുന്ന ശരികളെ എത്ര നന്നായി വിശകലനം ചെയ്തിരിക്കുന്നു.
ദ്രാവിഡനെ രാക്ഷനായി ചിത്രീകരിച്ച് ആര്യമാര്‍ ചരിത്രത്തെ ബലാത്സംഗം ചെയ്തു, ചാരിത്രം നഷ്ടപ്പെട്ട ചരിത്രം വലിച്ചെറിയപ്പെട്ട തുണികൊണ്ട് മുഖം മറച്ച് മൂകയായി ഇരുന്നു കാലം ദേവപഥത്തില്ലൂടെ ചരിത്രത്തിന്റെ ചാരിത്രം വീണ്ടെടുക്കുന്നു, എവിടെയെല്ലാം എന്തല്ലാം നമ്മുക്ക് നഷ്ടപ്പെട്ടു ഒരികല്ലും തിരികെ ലഭിക്കില്ലാ എന്ന മൂഢധാരണയുള്ളവര്‍ ദൈവത്തിന്റെ കയൊപ്പ് കാണാതെ പോയി, ഹേ മനുഷ്യാ .... നൂറ്റാണ്ടുകള്‍ വിസ്മൃതിയില്ലാഴ്ത്തിയ ഒരു ചരിത്ര സത്യത്തെ പുറത്തുകൊണ്ടുവരുവാന്‍ നിങ്ങള്‍ വഹിക്കുന്ന ഒരു “ജീന്‍“ മതി നിങ്ങളെ ചിന്തിപ്പിക്കാന്‍.ചിന്തിക്കുക നിങ്ങള്‍ക്ക് ഉത്തരമുണ്ട്
ദേവേട്ടാ ചിന്തകള്‍ തുടരട്ടെ ഉത്തരങ്ങള്‍ പ്രസവിക്കട്ടെ !ചിഞ്ഞു നാറുന്ന വ്യവസ്ഥിതികള്‍ മാറ്റങ്ങള്‍ക്ക് വിധേയമാവട്ടെ .

ദീപു : sandeep said...

ദേവേട്ടാ.. യു ആര്‍ റിയലി അ‌മേസിങ്... എഴുതുന്ന വിഷയത്തിന്റെ സെലക്ഷനും പിന്നെ അതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താങ്കള്‍ ഇടുന്ന എഫര്‍‌ട്ടും... ഹാറ്റ്സ് ഓഫ് .... :)

qw_er_ty

പുള്ളി said...

തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍,
ദൃഷ്ടിയില്പ്പെട്ടാലും ദോഷമുള്ളോര്‍,
കെട്ടില്ലാത്തോര്‍ ,വീട്ടിലുണ്ണാത്തോര്‍ ഇങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍.
-മ. ക. കുമാരനാശാന്‍

എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ...
- മ. ബ്ലോ. ദേവന്‍

അങിനെ തന്നെ അങിനെ തന്നെ
- പുള്ളി (മാവേലിസ്റ്റ്)

സൂര്യോദയം said...

ദേവേട്ടാ... അതിഗംഭീരം..... അത്രയേ പറയാന്‍ പറ്റുന്നുള്ളൂ...

Radheyan said...

അദ്വൈതത്തെ പൂണൂലണിയിക്കും
ആര്യമതങ്ങള്‍ കേള്‍ക്കെ
അവരുടെ ആയിരം ദൈവങ്ങള്‍ കേള്‍ക്കെ

സത്യം തേടി എവിടെ വരെ പോകാനുള്ള ഈ ത്വരക്ക് അഭിവാദ്യങ്ങള്‍ ദേവേട്ടാ.

Glocalindia said...

ഇതൊക്കെ വിളിച്ചുപറയാനും ഒരാളുണ്ടായല്ലോ!! അഭിനന്ദനങ്ങള്‍!!

അപ്പൂസ് said...

ദേവേട്ടാ.. കമന്ററയിലെ കണ്ണിയില്‍ നിന്നും പണ്ട് സൂവേച്ചിയുടെ പോസ്റ്റില്‍ മലയാളം ബ്ലോഗിംഗിനെക്കുറിച്ചെഴുതിയതു വായിച്ച് ആകെ ആവേശം കൊണ്ടിരിക്കുകയായിരുന്നു.
അതോടു ചേര്‍ത്ത് ഇതു കൂടി വായിക്കുമ്പോ.. :)

നന്ദി ഈ വഴികളിലൊക്കെ വെളിച്ചം വിതറുന്നതിന്.

സൂഫി said...

ദേവ വിചാരണകള്‍ അരങ്ങു കൊഴുക്കുമ്പോള്‍ ഞാന്‍ മാത്രം അണിയറയിലൊതുങ്ങുന്നതെങ്ങിനെ...

ദേവേട്ടാ അസാമാന്യ നിരീക്ഷണങ്ങള്‍..

chithrakaran ചിത്രകാരന്‍ said...

ദേവന്റെ പോസ്റ്റ്‌ അതിമനോഹരവും കാലിക പ്രസക്തി ഉള്ളതുമാണ്‌.

നമ്മുടെ നാടന്‍ പാട്ടുകളിലും, കഥകളിലും, അല്‍പമാത്രമായെങ്കിലും സംരക്ഷിക്കപ്പെട്ടിട്ടുള്ള സത്യങ്ങള്‍ പരമാവധി പുറത്തുവരേണ്ടിയിരിക്കുന്നു. കാരണം നമ്മുടേ (മലയാളിയുടെ) നൂറ്റാണ്ടുകളോളം നീണ്ടുകിടക്കുന്ന യഥാര്‍ത്ഥ ചരിത്രം ബോധപൂര്‍വം മായ്ച്ചുകളഞ്ഞിരിക്കുന്നത്‌ പൂരാണ കെട്ടുകഥകളെ ചരിത്രമായി അവതരിപ്പിച്ചുകൊണ്ടാണ്‌. അതിനാല്‍, ആ കെട്ടുകഥകളെ അസ്ഥിരപ്പെടുത്താനും,സത്യത്തിന്റെ പ്രചരണത്തിലൂടെ നഷ്ടപ്പെട്ട മലയാളിയുടെ ആത്മാഭിമാനം വീണ്ടെടുക്കാനും ദേവനെപ്പോലുള്ള നല്ല മനസ്സുകളുടെ ശ്രമം കൂടിയെ കഴിയു.
കേരളം സൃഷ്ടിച്ചത്‌ പരശുരാമന്‍ നംബൂതിരിയാണെന്നു പറയുംബോള്‍ വെള്ളം തൊടാതെ അതു വിഴുങ്ങി... കേരളത്തിന്റെ മഹനീയമായ ചരിത്രത്തെ മുഴുവന്‍ തമസ്ക്കരിക്കുന്ന നാം നിരുപദ്രവമായതെന്നു തോന്നുന്ന ഒരു പുരാണ കഥയിലൂടെ നമ്മുടെ വംശവൃക്ഷത്തിന്റെ വേരാണ്‌ മുറിച്ചുകളയുന്നതെന്ന് അറിയുന്നില്ല. സ്വന്തം അമ്മയുടെ ചങ്കുവെട്ടിയ നീചനായ പരശുരാമന്‍ ഈശ്വരന്റെ അവതാരമാണെന്നുപറഞ്ഞ്‌ ആ കാപാലികനെ കേരളത്തിന്റെ തന്തയായി പ്രതിഷ്ടിക്കാനുള്ള കുടില ബുദ്ധിയെ നമുക്ക്‌ സഹിക്കാനാകുന്നത്‌ എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.

വടക്കന്‍ പാട്ടില്‍ മാത്രമല്ല, മഹാബലിയെക്കുറിച്ചുള്ള കഥയിലും, പറയിപെറ്റ പന്തിരുകുലത്തിലുമൊക്കെ കുറെ സത്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്‌.

Kalesh Kumar said...

ദേവേട്ടാ, ഷാര്‍പ്പായ നിരീക്ഷണങ്ങള്‍!

ഗുപ്തന്‍ said...

ദേവേട്ടാ

ബ്ലോഗിന്റെ അനുവാചക പരിധിയില്‍ ഒതുങ്ങാത്തവിധം ചര്‍ച്ചയും പഠനവും അര്‍ഹിക്കുന്ന ലേഖനമാണിത്.

ദ്രാവിഡ ദൈവസങ്കല്പങ്ങളുടെയും സമുദായോല്പത്തിയുടെയും കഥകള്‍ മിത്തുകളിലും പാട്ടുകളിലും പരിണമിച്ചു വരുന്ന വഴികള്‍ കൃത്യമായി പരിശോധിച്ചാ‍ല്‍ നമ്മുടെ പൂര്‍വചരിത്രത്തിലെവിടെയോ വൈദിക‘ദൈവ‘ങ്ങള്‍ക്ക് അസൂയ ജനിപ്പിച്ച സാമുദായിക വൈവിധ്യവും ഐക്യവും - പിന്നെന്നോ ഐതിഹ്യങ്ങളിലേക്ക് കുടിയേറിയ മാവേലിനാട്‌ - നമുക്ക് കണ്ടുപിടിക്കാനാവും എന്നാണെന്റെ വിശ്വാസം.

ചിത്രകാരന്‍ സൂചിപ്പിച്ച പോലെ പന്തിരുകുലത്തിന്റെ കഥയിലും ആ സമൂഹത്തിന്റെ ചിത്രം ചിതറിക്കിടക്കുന്നുണ്ട്. ആചാരവ്യഥപൂണ്ട സഹബ്രാഹ്മണര്‍ക്കും പത്നിക്കും തന്റെ ഉടല്‍ തൊട്ടു നിറുത്തി ബാക്കി പതിനൊന്നുപേരും മഹാവിഷ്ണുവിന്റെ അംശാവതാരമാണെന്ന് കട്ടിക്കൊടുത്ത അഗ്നിഹോഹ്രിയുടെ കഥയില്‍ ആര്യദൈവങ്ങള്‍ ആ മിത്തിനെയും ‘വീണ്ടെടുത്തു’ എന്ന് ഒരു ആശങ്ക ബാക്കി.

ഈ പന്ത്രണ്ടിനെന്തേ പ്രത്യേകത... യഹൂദ ഗോത്രങ്ങള്‍ പന്ത്രണ്ട്; അവിടെനിന്ന് പുതിയനിയമത്തില്‍ സഭാസമൂഹത്തിന്നാധാരമാകുന്ന അപ്പോസ്തലര്‍ പന്ത്രണ്ട്; നമ്മുടെ പിതൃവഴികളിലും ഒരു പന്ത്രണ്ട്... യാദൃശ്ചികമാവാം... തീര്‍ച്ചയായും.

ദേവന്‍ said...

കേസരി എഴുതിയതും ആനന്ദ് എഴുതിയതും വായിച്ചില്ല എതിരാ. എക്സ്പ്രസ്സ് മലയാളവും മാതൃഭൂമി ആരോഗ്യമാസികയും (അതും വിജയന്മാഷിന്റെപോലെ ചുരുക്കം ചിലരുടെ രാഷ്ട്രീയമോ ഡോ. ഇക്ബാലിന്റെ ആരോഗ്യരംഗാവലോകനമോ ഉണ്ടെങ്കില്‍ മാത്രം) വാങാറുള്ളു. മാത്രമേ കഴിഞ്ഞ നാലഞ്ചു മാസം മുന്നേ കുറിയേടത്തു താത്രിയുടെ കേസ് ഹാന്‍ഡില്‍ ചെയ്ത സ്മാര്‍ത്തന്മാരുടെ ഒറിജിനല്‍ പ്രൊസീഡിങ്സ് സീരിയലായി വന്നപ്പോള്‍ മാത്രമാണു മാതൃഭൂമി വാങ്ങിയത്. ആനന്ദിന്റെ ലേഖനം കാണാന്‍ വല്ല വഴിയുമുണ്ടോ? ഇല്ലെങ്കില്‍ ഒരു ചുരുക്കമെങ്കിലും പറയുമോ?
(എതിരന്റെന്റെ പ്രൊഫൈല്‍ കണ്ടില്ലേ? വായന കഷ്ടി :) )

ദേവന്‍ said...

എതിരന്റെന്റെ എന്നത് എതിരന്‍ എന്റെ എന്നു തിരുത്തി വായിക്കാനപേക്ഷ.
qw_er_ty

കാളിയമ്പി said...

ദേവേട്ടാ..
ദേവേട്ടന്റെ ചോദ്യം തന്നെ..ഈ മേലാളന്മാരേക്കാളൊക്കെ മേലാളാനായി ബ്രാഹ്മണന്‍ എങ്ങിനെ വന്നു..

൧)ഗോദാവരീതീരത്തൊരു മഹാബലീചക്രവര്‍ത്തിയുടേയും വാമനന്റേയും കഥ ഭാഗവതത്തില്‍ പറയുന്നെന്ന് കേട്ടിരിയ്ക്കുന്നു..അത് നിളയുടേ തീരത്തേയ്ക്ക് പറിച്ചുനട്ട് , കേരളത്തിന്റെ തനതായ വസന്തോത്സവം, വിളവേടുപ്പുത്സവത്തില്‍ ആ ചവിട്ടിത്താഴ്ത്തലിന്റെ കഥ സന്നിവേശിപ്പിച്ചതാരാണ്..?-യൂറൊപ്പിലെ പഴയ പാഗണ്‍/ നാട്ടാചാരങ്ങളിലൊക്കെ കൃസ്തുവിന്റെ ജീവിതം സന്നിവേശിപ്പിച്ച കൃസ്ത്യാനികള്‍ ചെയ്തതെന്ന് പറയപ്പെടുന്ന പോലൊരു കടന്നുകയറ്റം- അല്ലേ..

൨)ഇങ്ങനെ ഐതിഹ്യങ്ങളിലും, മിത്തുകളിലും, സാഹിത്യത്തിലും , ജീവിതത്തിലും ഒക്കെ ഉള്ള കടന്നുകയറ്റം മനപൂര്വമെന്നു തോന്നിയ്ക്കുന്നൊരു കാമ്പേയ്നിന്റെ ഭാഗമായിരുന്നോ?

൩) ശങ്കരാചാര്യര്‍ ദേവേട്ടന്‍ പറഞ്ഞ കാലത്തിന് കുറേ മുന്‍പ് ജീവിച്ചിരുന്നയാണ്.അന്നും നമ്പൂരിമാര്‍ സമൂഹത്തില്‍ പിടിമുറുക്കിയിരുന്നെന്നാണല്ലോ കഥ(കഥ തന്നെയാവും).അല്ല അന്നവര്‍ വെറും പൂജാരിമാര്‍ മാത്രമായിരുന്നോ..?എങ്കില്‍ മനീഷാ പഞ്ചകത്തിനു കാരണമായതായി പറയന്ന കഥ എങ്ങനെയുണ്ടായി..(തീണ്ടാപാടകലെ നില്‍ക്കാനാണല്ലോ പറയുന്നത്.. ചണ്ണ്ടാലനോട്)

ചട്ടമ്പിസ്വാമികള്‍ കേരളോല്പ്പത്തിയുടേ പരശുരാമ കഥയെപ്പെറ്റിയും മറ്റും എഴുതിയിരിയ്ക്കുന്നെന്നു കേട്ടിട്ടുണ്ട്..എവിടെ നിന്നെങ്കിലും കിട്ടുമോ..(സ്വാമിയായതുകൊണ്ടു മാത്രം ആധുനിക് ചരിത്ര ഗവേഷകന്മാര്‍ അദ്ദേഹത്തെ അവഗണിയ്ക്കുന്നെന്ന് പറഞ്ഞാല്‍ എന്റെ മേത്താരേലും മെക്കിട്ടു കയറുമോ ആവോ:)

ഓഫ് ടോപ്പി..

ഒത്തിരിപേരെ കുറ്റം പറയും മുന്‍പ് ഒരുകാര്യം ആലോചിയ്ക്കാന്‍ തോന്നുന്നു..
ചിതറിയ ചിന്തകളാണ്..:)ചരിത്രമല്ലാത്തതിനാല്‍‍ തന്നെ ഓഫ് ടോപ്പിയ്ക്കുമാണ്..

൧)എന്റെ /നമ്മുടേ വീട്ടില്‍ എന്റെ സഹോദരന്‍/രി/മകന്‍/മകള്‍..ആരെങ്കിലും.. ഒരു മേല്‍ജാതിക്കാരനെ/കാരിയെ വിവാഹം കഴിച്ചാല്‍ ഉണ്ടാകുന്ന എതിര്‍പ്പും കീഴ്ജാതിക്കാരന്‍/കാരി യെ വിവാഹം കഴിച്ചാല്‍ ഉണ്ടാകുന്ന എതിര്‍പ്പും കയോസും ഒരുപോലെയാണോ?
അത് ഏതു ജാതിയായാലും അവരുടേ റിലേറ്റീവായ മേല്‍ കീഴ് ജാതി വിചാര/കാര ങ്ങള്‍ ബാധകമാണ്.
ജാതിചിന്ത ഇവിടെയെഴുതുന്ന എന്റെ മനസ്സില്‍ നിന്നപ്പാടേ പോയിട്ടുണ്ടോ ആവോ..എങ്കില്‍ എന്തുകൊണ്ട്

ജാതിയേതായാലും മതി കമ്പ്യൂട്ടറെഞ്ജിനീയറാവണം..
എന്നെ നോക്കാന്‍ പാങ്ങുള്ളവനാകണം
ഒരുമിച്ച് നില്‍ക്കുമ്പോളാരും കുറ്റം പറയാത്തോനാകണം
എന്നൊരുപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങളും

മിനിമം വിദ്യാഭ്യാസമെന്നൊരു ഗ്രാജുവേഷനെങ്കിലും.
വെളുപ്പല്ലെങ്കിലും വേണ്ടാ, കറുത്തതാവരരുത്..
ഡൗറിവാങ്ങുന്നതേ കുറ്റം..പക്ഷേ സാമ്പത്തിക ഭദ്രത തന്തയ്ക്കുണ്ടാവണം
ജോലി വേണം,അവര്‍ക്കിഷ്ടമുള്ളത് കാതിലും കഴുത്തിലുമിടുന്നതിനു കുറ്റമെന്തിനാ..?

എന്നൊക്കെ മറുപക്ഷത്തിനും(ന്യായമായി) തോന്നുന്നതും ആവോ..?

൨)ഒട്ടരെ കയറ്റി ചോറുകൊടുക്കുന്നൊരു ഹോട്ടലില്‍ നിന്ന് ആഹാരം കഴിയ്ക്കാന്‍ എത്ര പേര്‍ തയാറാവും ..ജനിച്ചിട്ട് കുളിയ്ക്കാത്ത, ശൗചം ചെയ്യാത്ത് സായിപ്പിനെ കയറ്റുന്നയിടത്തോ?

൨)എന്തോ കാരണം കൊണ്ട് ,ആരോ പറഞ്ഞതുകൊണ്ട് ,കീഴ്ജീവനക്കാര്‍ എന്നു വിചാരിയ്ക്കുന്നവരോട് സമദൃഷ്ടിയായി നമ്മിലാരൊക്കെ പെരുമാറും..അവരോട് ഫയര്‍ ചെയ്യാത്ത എത്ര പേരുണ്ട്..ഫയറിയിട്ടുള്ളവര്‍ ബോസിനെ ഫയറുമോ?

നാളേ നിങ്ങളൂടെ കമ്പനിയില്‍ അമ്പതിനായിരം വാങ്ങിയ്ക്കുന്ന നിങ്ങള്‍ക്കും ആയിരം വാങ്ങിയ്ക്കുന്ന തൂപ്പുകാരന്‍/കാരിയ്ക്കും ഒരു ആവറേജ്മൊരു ശമ്പളം നാട്ടിലെ ചിലവിന്റേയും ന്യായമായ സമ്പാദ്യത്തിന്റേയും അടിസ്ഥാനത്തില്‍ തീരമാനിച്ച് കമ്പനിയുടെ ശമ്പള സ്കേയില്‍ ഒന്ന് തുല്യപ്പെടുത്തിയാല്‍ എത്രപേര്‍ക്ക് ചെടിപ്പുണ്ടാവില്ല.ഉദാഹരണമായി എന്റെ കമ്പനിയില്‍ എല്ലാവര്‍ക്കും( അവരുടെ ജോലിചെയ്യുന്ന സമയമനുസരിച്ച്) ആവറേജ് ഇരുപതിനായിരം രൂപ ശമ്പളം..മറ്റേ കമ്പനി നിങ്ങള്‍ക്ക് അമ്പതിനായിരവും തൂപ്പുകാരിയ്ക്ക് ആയിരവും കൊടുക്കുമ്പോള്‍ നിങ്ങള്‍/ ഞാന്‍ ഏതു കമ്പനിയിലെ ജോലി സ്വീകരിയ്ക്കും..


ഓഫ് ടൊപ്പിയ്ക്കായതില്‍ ദയവായി ചര്‍ച്ചിയ്ക്കരുതേ..ചുമ്മാ മനസ്സില്‍ വന്നതെഴുതി എന്നു മാത്രം..ദേവേട്ടന്‍ അടിതരൂല്ലെന്ന വിശ്വാസത്തില്‍..ചര്ച്ചിയ്ക്കാന്‍ ദേവേട്ടന്‍ കൂടിയാല്‍ ഞാനും കൂടാം..:)

ഗൗരീ പ്രസാദും ഇവിടിരുപ്പുണ്ട്..:)

Mr. K# said...

നല്ല ലേഖനം.

ദേവന്‍ said...

വീഡിയോക്കോണ്‍ ഭഗവതീ!
ഇതിലും വലിയ ബൂലോഗ സമ്മര്‍ദ്ദം ഇനി അനുഭവിക്കാനില്ലെന്റെ അംബീ. വല്ല എലിപ്പാഷാണവും പാലില്‍ (രണ്ടും വിഷം തന്നെ അല്ലേ സിജീ?) കലക്കി തരുന്നതായിരുന്നു ഇതിലും ഭേദം.

ഉണ്ട്. ലതിനെല്ലാം ഉത്തരം ഉണ്ട്. അംബി ചോദിച്ച ഗ്രന്ഥം- ചട്ടമ്പി സ്വാമിയുടെ കേരളപ്പഴമ- അതും കയിലുണ്ട്, ഇതിന്നൊരു മറുപടി എഴുതണേല്‍ ഒരു രണ്ടു മാന്‍ ഡേയ്സ്, അതായത് 7 ബ്ലോഗര്‍ ഡേയ്സ് എങ്കിലും എടുക്കും. ശകലം സമയം താ. (ഞാന്‍ വല്ല മുഖ്യധാരയിലും എഴുതുന്ന ആളായിരുന്നെങ്കില്‍ എന്നു ആശിച്ചു പോയി എന്റെ ബൂ‍ലോഗനാര്‍ക്കാവിലമ്മേ!)

സൂഫി said...

ദേവേട്ടാ ആശയാക്കണ്ട
മുഖ്യധാരയിലെഴുതുന്നതിനെന്താണ് ഒരു വൈമുഖ്യം?
അഭിനവബുജികള്‍ അഴിഞ്ഞാടുന്നിടത്ത് ഈ അറിവിന്‍റെയും നിരീക്ഷണത്തിന്‍റേയും പാന്‍ഡോറ പേടകം ഒന്നു തുറന്നു വെക്കരുതോ?

അതോ അറിവുകള്‍ ഹൈജാക്ക് ചെയ്യപ്പെടുകയും ‘ഓറിയന്‍റിലസം’ പോലെയുള്ള ഉമ്മാക്കി കാട്ടി അറിവിനെയും ചരിത്രത്തേയും വളച്ചൊടിക്കുകയും വികലമാക്കുകയും ചെയ്യുന്നിടത്തു നിന്ന് ഒളിച്ചോടാനാണോ പ്ലാന്‍.

താങ്കളെ അല്‍‍പ്പം സമ്മര്‍ദ്ദത്തിലാക്കാന്‍ തന്നെയാണ് ആഗ്രഹം
:)

പ്രിയംവദ-priyamvada said...

'ഞാന്‍ വല്ല മുഖ്യധാരയിലും എഴുതുന്ന ആളായിരുന്നെങ്കില്‍ എന്നു ആശിച്ചു പോയി "...

എന്തെ മുഖ്യധാരയില്‍ എഴുതാത്തത്‌? ബ്ലോഗിന്റെ നഷ്ടം നാടിന്റെ നേട്ടമാവുമായിരുന്നു..
(അല്‍പം ബൂലോഗ സമ്മര്‍ദ്ദം എന്റെവകയും ഇരിക്കട്ടെ) :-)
qw_er_ty

ദേവന്‍ said...

ഇത്തിരീ, നന്ദി.
അനിയന്‍ കുട്ടീ. ആഴ്ച്ചപ്പതിപ്പ്‌ കിട്ടുകയാണേല്‍ പേജ്‌ സ്കാനോ ഒരു സംഗ്രഹമോ എനിക്കും?

കുട്ടിച്ചാത്താ, ആ ചോദ്യത്തിനുത്തരം ആരെങ്കിലും തരും വരെ മുഴുവന്‍ ചരിത്രവും അപൂര്‍ണ്ണമായി കിടക്കും കേരളത്തിന്റേത്‌. ആരാണാവോ ഇടക്കു നിന്നും പോയ കണ്ണി വിളക്കി ചേര്‍ക്കാന്‍ പോകുന്നത്‌.

വേണുമാഷേ, നന്ദി.

വിമതന്‍
അതേ. സാംസ്കാരിക പഠനങ്ങള്‍ മിക്കതും ഒരു ഉദ്ദേശത്തോടെ ചെയ്യപ്പെടുന്നതാണെന്ന് എനിക്കും തോന്നാറുണ്ട്‌. നിര്‍വ്വികാരമായി ഒരു പരീക്ഷക്കണക്കു പോലെ ചരിത്രത്തെ കണ്ട്‌ ഒരുത്തരം എഴുതുന്ന ആളുകള്‍ തീരെ കുറവ്‌. പട എന്നാല്‍ നായരുടെ കുത്തക എന്ന് ഒരു ബോധം എങ്ങനെയോ ആളുകള്‍ക്ക്‌ ഉണ്ട്‌, അതുകൊണ്ടാവും ഉണ്ണിയാര്‍ച്ചയെ നായര്‍ സ്ത്രീ ആക്കിക്കളഞ്ഞത്‌. കായം കുളം രാജാവിനെ വധിച്ചുകളഞ്ഞ കുറുമര്‍ പടയെപ്പറ്റി പറഞ്ഞാല്‍ ആളുക്കള്‍ അയ്യേ ആദിവാസി പട്ടാളമോ നുണയായിരിക്കും എന്നു വയ്ക്കുന്ന കാലമാണ്‌.


സാറാ ജോസഫ്‌ ഈയിടെ (എവിടെ വച്ചാണെന്നു വിട്ടുപോയി ഒന്നുകില്‍ ടിവിയില്‍ അല്ലെങ്കില്‍ ദുബായില്‍ നടന്ന മീറ്റിങ്ങില്‍)ആരോ എഴുതിയ നോവലില്‍ ആലി തെയ്യത്തെ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച്‌ പറഞ്ഞിരുന്നു.

ദ്രാവിഡ ദൈവങ്ങളെ നാലമ്പലത്തിനു പുറത്തിരുത്തുന്ന ഒരു മഹായഞ്ജം ത്വരിതമായി നാട്ടില്‍ നടക്കുകയാണിപ്പോളും. (കുറഞ്ഞ പക്ഷം കൊല്ലം ഭാഗത്തെങ്കിലും.) ആരെങ്കിലും
പുസ്തകമാക്കി വച്ചിട്ടുണ്ടാവുമോ എന്തോ. വീടിനടുത്തൊരിടത്തെ കുടുംബ ദൈവം "പേയ്‌" ആയിരുന്നു. ആ കുടുംബത്തിലെ മക്കളൊക്കെ വലിയ ഉദ്യോഗസ്ഥരായപ്പോഴേക്ക്‌ നാണക്കേട്‌ തോന്നിത്തുടങ്ങി ലെഗസി ദൈവത്തെക്കുറിച്ച്‌. ഇപ്പോഴത്തെ തലമുറ അവിടെ അണ്ഡകടാഹം പോലെ ഒരമ്പലം പണിഞ്ഞു ദുര്‍ഗ്ഗയെ പ്രതിഷ്ഠിച്ചു , സൈക്കിളോ, എനിക്കിന്നു സ്കോഡ ഉണ്ടെന്നു പറയുമ്പോളെ ഒരു പൊങ്ങച്ചം :)

വിചാരം, നന്ദി. ആരും കാണാതെ സത്യമെവിടെയോ ഇരിക്കും ചിലപ്പോള്‍ ഒരില മാറുമ്പോള്‍ അതിനടിയില്‍ കിടന്നതു തിളങ്ങുന്നത്‌ കാണാം.

ദീപു, നന്ദി.
പുള്ളി- മാവേലിസ്റ്റ്‌ ഹ ഹ, അതു കലക്കി.
സൂര്യോദയം, നന്ദി
ഗ്ലോക്കല്‍ ഇന്‍ഡ്യ, നന്ദി, കണ്ടതില്‍ സന്തോഷം.
അപ്പൂസേ, നന്ദി. (അതിനെയും പൊക്കി കമന്ററയിലിടാം)

സൂഫീ,
ഇതാ ഈ വഴിയിലൂടെ , രാജമലയിലൂടെ, മറയരുടെ ഊരിലേക്ക് മൈനയെ നടത്തിക്കൊണ്ടു പോയ സൂഫീ, പിന്നെ എപ്പോഴോ മുങ്ങിക്കളഞ്ഞ സൂഫീ, വീണ്ടും കണ്ടതില്‍ സന്തോഷം.

ചിത്രകാരന്‍, അതേ.
ചരിത്രത്തിനു പകരം കെട്ടുകഥ വച്ചു തരുന്നതാണു എനിക്കും പിടിക്കാഞ്ഞത്‌. എവിടെയോ ഇരിപ്പുണ്ട്‌ സത്യം, ഏകമായ സത്യം, കേവലസത്യം.

മനൂ, അതേ.
നമുക്ക്‌ അതിനെ കണ്ടുപിടിക്കാനാവണം. (പന്ത്രണ്ടിനു കാലവുമായി ബന്ധമുള്ളതുകൊണ്ടാണോ, ഇനി?)

സൂഫീ (പിന്നേം) പ്രിയംവദേ,
മുഖ്യധാരയില്‍ എഴുതേണ്ട (വലിപ്പം അതിനു കൂടുതലോ കുറവോ ഉണ്ടെന്ന് പറഞ്ഞില്ലേ) എന്തെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതാം, ഇതുവരെ അങ്ങനെ ഒന്നു
കണ്ടില്ല.

ആരെയും ഭാവ എന്ന ആള്‍ ഗായകന്‍ ആക്കിക്കളയും എന്ന് ഓ എന്‍ വി പറഞ്ഞതുപോലെ ആരെയും ബ്ലോഗ്‌ എഴുതിച്ചുകളയും എന്നതുകൊണ്ട്‌ ഞാനും എഴുതിപ്പോവുന്നതാണ്‌ ഇവിടെ. മിക്ക പോസ്റ്റുകളും ഇന്ററാക്റ്റീവ്‌ ആയി തനിയേ ഉണ്ടായി വന്നതാണ്‌. തലയ്ക്കു മീതേ കത്രികയും ക്ഷൌരക്കത്തിയുമായി എഡിറ്റന്‍ ഇരുന്നാല്‍ ആ സുഖം കിട്ടില്ല. അച്ചടിയുടെ ഒണ്‍ വേ കമ്യൂണിക്കേഷനു എഴുത്തുകാരനെ വായനക്കാരന്‍ നിര്‍മ്മിച്ച്‌, റിപ്പയര്‍ ചെയ്ത്‌ മെയിന്റൈന്‍ ചെയ്യുന്ന പണി പറ്റുകയും ഇല്ല.

എനിക്കിഷ്ടമുള്ള എന്റെ റീഡര്‍ കമ്യൂണിറ്റിയെ ഞാന്‍ തന്നെ ഉണ്ടാക്കാം ബ്ലോഗില്‍ (നടന്നോ എന്നു ചോദിക്കരുത്‌), അവര്‍ ഇന്നത്‌ കാണും എന്ന പ്രതീക്ഷയില്‍ എന്റെ മുതലാളിക്കു വരിപ്പണം അടച്ച്‌ കാത്തിരിക്കുന്നവരല്ലാത്തതിനാല്‍ നിരാശയില്ല, അവര്‍ എന്റെ ഒപ്പമിരുന്നു വായിച്ച്‌ എന്നെ തിരുത്തി തരുന്നവരായതിനാല്‍ ശങ്കയില്ലാതെ തോന്നുന്നതെഴുതാം, മുഴുവന്‍ അറിയാത്തതും അബദ്ധവുമെഴുതാം, കേടവര്‍ തീര്‍ത്തോളും. അവര്‍ക്കു വേണ്ടത്‌, പൊളിറ്റിക്കലി കറക്റ്റ്‌ ആയത്‌, അവരോടു പണം വാങ്ങിയവനു വേണ്ടത്‌, അവര്‍ക്കു വേണ്ടതെന്തെന്ന് അദ്ദേഹത്തിനു തോന്നുന്നത്‌ ഒക്കെ എന്തെന്നാലോചിച്ചു കഷ്ടപ്പെടുകയും വേണ്ടാ, തോന്നുന്നതെഴുതാം, തോന്ന്യാസവും എഴുതാം.

പൊതുജന സമക്ഷം എത്താന്‍ മാത്രം വലിപ്പമുള്ളത്‌ എന്തെങ്കിലും എഴുതിയാലല്ലേ, അതപ്പോ നോക്കാമെന്നേ.

ദേവന്‍ said...

ambi's ൧)ഗോദാവരീതീരത്തൊരു മഹാബലീചക്രവര്‍ത്തിയുടേയും വാമനന്റേയും കഥ ഭാഗവതത്തില്‍ പറയുന്നെന്ന് കേട്ടിരിയ്ക്കുന്നു..അത് നിളയുടേ തീരത്തേയ്ക്ക് പറിച്ചുനട്ട് , കേരളത്തിന്റെ തനതായ വസന്തോത്സവം, വിളവേടുപ്പുത്സവത്തില്‍ ആ ചവിട്ടിത്താഴ്ത്തലിന്റെ കഥ സന്നിവേശിപ്പിച്ചതാരാണ്..?
------------------------------
ഹിരണ്യ കശിപുവിന്റെ പൌത്രനാണു മഹാബലി. ദേവാസുരയുദ്ധത്തില്‍ ഒരിക്കല്‍ മഹാബലി വധിക്കപ്പെട്ടു എങ്കിലും അസുരന്മാര്‍ മൃതദേഹം ശുക്രാചാര്യരുടെ അടുത്തു കൊണ്ടു വന്ന് പുനര്‍ജ്ജീവിപ്പിച്ചു. ശേഷം അസുരര്‍ ദേവന്മാരെ തോല്‍പ്പിച്ചു. ഒടുക്കം ദേവമാതാവ്‌ അദിതി തന്റെ പുത്രനായി (ദേവന്മാരില്‍ ഒരാളായി) മഹാവിഷ്ണു ജനിക്കാന്‍ വരം നേടി, അങ്ങനെ അവതാരമെടുത്ത വാമനന്‍ നര്‍മ്മദാ തീരത്ത്‌ ഒരു മഹായജ്ഞം നടത്തുകയായിരുന്ന മാവേലിയോട്‌ ഒരു മുനികുമാരനായി വന്ന് തനിക്ക്‌ പാര്‍ക്കാന്‍ മൂന്നടി മണ്ണു വേണമെന്ന് അപേക്ഷിച്ചു. കൊടുക്കാമെന്ന് വാക്കു വാങ്ങിയ വാമനന്‍ പെട്ടെന്ന് വളര്‍ന്ന് ഒരടിയില്‍ ഭൂമിയും അടുത്തയടിയില്‍ സ്വര്‍ഗ്ഗവും അളര്‍ന്ന് മൂന്നാമത്തെ ചുവടെവിടെ വയ്ക്കണമെന്നു ചോദിച്ചപ്പോള്‍ ബലി തല കാട്ടി (ഇടയ്ക്ക്‌ ശുക്രാചാര്യരുടെ കണ്ണില്‍ കുത്തി ശാപം വാങ്ങിച്ചതും മറ്റും പ്രസക്തമല്ല) അങ്ങനെ അങ്ങോരു പാതാളത്തിലും പോയി ഭൂമിയും സ്വര്‍ഗ്ഗവും ദേവന്മാര്‍ തിരിച്ചു പിടിച്ചു (ഭാഗവതം അഷ്ടമസ്കന്ധം) ഇതില്‍ കേരളമില്ല.

ഈ കഥയും കേരളവുമായി ബന്ധിപ്പിക്കാന്‍ ആകെ ഉണ്ടായേക്കാവുന്ന ഒരു കാരണം മഹാബലി ബ്രാഹ്മണ വിദ്വേഷിയും അവരെ പുശ്ചിച്ചു തള്ളുന്നവനും ആയിരുന്നു (മഹാഭാരതം ശാന്തിപര്‍വ്വം 90,216,218) എന്നതായേക്കാം (കേരളത്തിലെ നാടുവാഴികള്‍ ബ്രാഹ്മണര്‍ക്കു
സ്ഥാനമൊന്നും കൊടുത്തിരുന്നില്ല) അമ്മാതിരി നാടുവാഴികളെ കണ്ടപ്പോള്‍ ബ്രാഹ്മണര്‍ക്കു മഹബലിയെ ഓര്‍മ്മവന്നു കാണും.

വാമന പുരാണമനുസരിച്ച്‌ മാവേലി വാണ നാട്‌ എല്ലാവരും ഒന്നുപോലെ ആയതിനാല്‍ ബ്രാഹ്മണര്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും കിട്ടിയിരുന്നില്ല, അവര്‍ മഹാവിഷ്ണുവിനോട്‌ ഈ ബലിയെ പണ്ടാറടക്കി തന്ന് തങ്ങളെ വീണ്ടും ബഹുമാന്യരാക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു, ലങ്ങോരു ബ്രാഹ്മണ വത്സലനല്ലേ, തന്റെ ഭക്തനായ ബലിയെ ബലി കഴിച്ചേക്കാം എന്ന് ബ്രാഹ്മണരോട്‌ സമ്മതിച്ചു (വാമനപുരാണം 77)

നര്‍മ്മദയുള്‍ക്കൊള്ളുന്ന നാട്‌ കേരളമല്ലെന്ന് ഉറപ്പിച്ചും പറയാം. വാമനനോട്‌ മൂന്നടി ആക്കണ്ടാ, എന്റെ രാജ്യത്തിലെ ഭൃംഗാരകം എന്ന നാട്‌ ദാനം തരാം എന്നാണു ബലി പറയുന്നത്‌, തൃശ്ശൂരോ ആലപ്പുഴയോ അല്ല :)

"ഏനോടെ രാസാവെവിടെ?" എന്നു മലയാളി ചോദിക്കുമ്പോള്‍ എന്റെ ദൈവം ഉച്ചിക്കിട്ടു ചവിട്ടി എന്നുത്തരം പറയാം

"അപ്പോ ഏനോടെ തൈവം ഉന്നോട്‌ തൈവത്തെ ഒതച്ചില്ലയാ?" എന്നു ചോദിക്കുമ്പോള്‍ "നീ വിളിച്ചാല്‍ അനുസരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ വിളിച്ചാലാണു ദൈവം അനുസരിക്കുക, അതുകൊണ്ട്‌ ഞാനാണെടാ വലുത്‌" എന്ന് മറുപടിയും കൊടുക്കാം... ഏത്‌? ഇതിലും നല്ല ഒരു കഥയുണ്ടോ കണ്ണില്‍ പൊടിയിടാന്‍.

ദേവന്‍ said...

ambi's ൨)ഇങ്ങനെ ഐതിഹ്യങ്ങളിലും, മിത്തുകളിലും, സാഹിത്യത്തിലും , ജീവിതത്തിലും ഒക്കെ ഉള്ള കടന്നുകയറ്റം മനപൂര്വമെന്നു തോന്നിയ്ക്കുന്നൊരു കാമ്പേയ്നിന്റെ ഭാഗമായിരുന്നോ?
-----------------

അംബീ, മിത്തുകളെ ലോക്കലൈസ് ചെയ്യാറുണ്ട്. ചടയമംഗലവും (ജടായു) ഉടുമ്പന്‍ ചോലയും (ഹിഡുംബന്‍) കവിയൂരില്‍ ഹനുമാന്‍ എറിഞ്ഞ പാറയും പോലെ എത്രയോ.

പക്ഷേ നര്‍മ്മദാ തീരത്തു നിന്നും നേരേ പാതാളത്തിലോട്ടു പോയ മാവേലിയെയും (പറഞ്ഞു കഴിഞ്ഞകഥ)പണ്ടേയുണ്ടായിരുന്ന കേരളം പരശുരാമന്‍ മഴു എറിഞ്ഞുണ്ടാക്കി 64 ബ്രാഹ്മണര്‍ക്ക് ദാനമായി കൊടുത്തതാണെന്നും ബാക്കിയെല്ലാവരും അവരെ സേവിച്ചു കഴിഞ്ഞു കൂടാന്‍ വന്നതാണെന്നും ഉള്ള കഥ (ചട്ടമ്പി സ്വാമി വിശദീകരിച്ചത് പിന്നാലെ വരുന്നു) ഒരധിനിവേശത്തെ ചരിത്രത്തില്‍ നിന്നും മായ്ക്കാന്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയ മിത്തുകളാണെന്നാണ് എനിക്കു തോന്നിയിട്ടുള്‍ലത്.

ജ്യോതിര്‍മയി /ज्योतिर्मयी said...

തെര്‍മോമീറ്റര്‍കൊണ്ട് പ്രഷര്‍ അളക്കാന്‍ നോക്കുന്നതുവിഡ്ഢിത്തമല്ലേ? അതുപോലെയാണ് പുരാണകഥകള്‍ കൊണ്ട്‌ ചരിത്രാന്വേഷണം നടത്തുന്നത്.

പുരാണത്തിന് വ്യക്തമായ ലക്ഷണങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അതെല്ലാം കൃത്യമായി പഠിച്ച്‌ മനസ്സിലാക്കിയതിനുശേഷം വേണം പുരാണകഥയെ വിലയിരുത്താന്‍. അപ്പോഴേ അതിന്റെ ഉപയോഗവും ജീവിതത്തിലെ പ്രായോഗികതയും മനസ്സിലാവൂ.

ചില തുടരന്‍ പോസ്റ്റിലെ ആദ്യഭാഗങ്ങള്‍ വായിക്കാതെ അവസാനപ്പോസ്റ്റില്‍ ക്കേറി വാദിക്കാന്‍ വര്രുന്നതു ബുദ്ധിമോശമല്ലേ? അതിനേക്കാള്‍ ബുദ്ധിമോശംവന്ന പ്രവൃത്തിയാണ്, അടിസ്ഥാനപാഠങ്ങള്‍ മനസ്സിലാക്കാതെ പുരാണങ്ങളും മറ്റ് അധ്യാത്മഗ്രന്ഥങ്ങളും വിശകലനം ചെയ്യാന്‍ മുതിരുന്നത്. (ഞാനിതെല്ലാം പഠിച്ചിട്ടുണ്ടെന്നോ ദേവന്‍ ജി പഠിച്ചിട്ടില്ലെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ഥം).



ഭാഗവതത്തില്‍ മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തി എന്നു പറയുന്നില്ല. മഹാബലിയും വാമനനും ശത്രുക്കളാണെന്ന സൂചനയും ഇല്ല.

ദേവന്മാര്‍പോലും കൊതിയ്ക്കുന്ന (സുതലം-സ്വര്‍ഗ്ഗിഭിഃപ്രാര്‍ഥ്യം..) ആ സുതലലോകത്തേയ്ക്കാണ് മഹാബലിയെ അയയ്ക്കുന്നത്.


ഏതിലും എന്തിലും ആര്യ-ദ്രാവിഡ ഭേദവും സവര്‍ണ്ണ-അവര്‍ണ്ണ ചിന്തയും ആധാരമാക്കുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല.


പോസ്റ്റ് രസമായിട്ടുണ്ട്. മൌലികതയും ഗവേഷണാത്മകതും ഈ എഴുത്തുകാരന്റെ മുഖമുദ്രയാണല്ലോ. ഒരു നമസ്കാരം. (ഇനി ഇതില്‍ ആര്യനേയും ദ്രാവിഡനേയും തിരുകിക്കയറ്റേണ്ട, ആരും. എനിയ്ക്ക് ആദരവു തോന്നി, ആദരവു പ്രകടിപ്പിക്കാന്‍ മനസാ ഒന്നു നമസ്കരിച്ചു, അത്രയേ ഉള്ളൂ)

:)

ദേവന്‍ said...

ജ്യോതി ടീച്ചറേ,
1. ടീച്ചര്‍ പറയുന്നതും ഞാന്‍ പറയുന്നത് തന്നെ. പത്തെണ്ണൂറു വര്‍ഷത്തെ ചരിത്രം കഴിഞ്ഞു രണു മൂന്നു നൂറ്റാണ്ടു ചരിത്രത്തിനു പകരം പുരാണമേയുള്ളു, അതും ശരിക്ക് ഫിറ്റ് ആവാത്ത രീതിയില്‍ ഉള്ളത് അത് പല്ലെടുത്ത ഗ്യാപ്പില്‍ വച്ച പഞ്ഞു പോലെ ഉണ്ട്. അപ്പണി ശരിയാവൂല്ല, അതെടുത്തു മാറ്റി ചരിത്രം തിരിച്ചു ആ ഗ്യാപ്പില്‍ വയ്ക്കണം എന്നാണു ഞാന്‍ പറയുന്നത്.

2. മഹാബലിയുടെ കേരള നാടു വാണോ പുരാണം അനുസരിച്ച് എന്നാണു അംബിയുടെ ചോദ്യം- എന്റെ അഭിപ്രായത്തില്‍ ബലി കേരളം അല്ല ഭരിച്ചതെന്ന് ഉത്തരം പറയാനാണു പുരാണത്തെ മുടിക്കു കുത്തിപ്പിടിച്ച് ഈ സഭയിലേക്ക് വലിച്ചിഴച്ചത്.

3. ഭാഗവതം എന്റെ കയ്യിലില്ല, ഒറിജിനല്‍ ഭാഷയില്‍ വായിച്ചാല്‍ മനസ്സിലാവുകയുമില്ല, അതുകൊണ്ട് വെട്ടം മാണിയുടെ പുരാണിക്ക് എന്‍സൈക്കിളോപീഡിയ അവലംബിക്കുകയാണ്.
സുതലത്തിലേക്കാണ് താഴ്ത്തിയതെന്ന് ഇപ്പോഴാണു കേട്ടത്. അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസതലം & പാതാളം പ്രോപ്പര്‍ എന്നിങ്ങനെ ഏഴു പാര്‍ട്ട് ആണു പാതാള ലോകം എന്നാണു ഭാഗവതത്തില്‍ മറ്റെവിടെയോ എന്ന് ഒരോര്‍മ്മ. സംശയം തീരാഞ്ഞ് നാരായണ ഭട്ടതിരിയുടെ നിഘണ്ടുവും നോക്കി അതില്‍ സുതല: ഏഴു പാതാളങ്ങളില്‍ ഒന്ന് എന്നു കാണുന്നു
അപ്പോള്‍ മാണിക്കു പിഴച്ചില്ലല്ലോ?

ദേവന്‍ said...

മുകളില്‍ അച്ചര പിശാച്ച്
2. “മഹാബലി കേരളം വാണോ “എന്ന് വായിക്കാനപേക്ഷ
qw_er_ty

കരീം മാഷ്‌ said...

വായിച്ചു.
ഈ ചോദ്യം ഞാന്‍ പലതവണ എന്നോടു തന്നെ ചോദിച്ചതാണ്.പുരാണങ്ങള്‍ ചരിത്രമാക്കുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ ഉത്തരം പറഞ്ഞു തരാനറിയാവുന്നവര്‍ ബൂലോഗത്തിലില്ലങ്കില്‍ മുഖ്യധാരയിലേക്കീ ചോദ്യമെറിഞ്ഞൂടെ?
ചിലപ്പോള്‍ കടന്നല്‍കൂട്ടിലേക്കായിരിക്കും ചോദ്യം ചെന്നു പതിക്കുക. കുത്തുകൊള്ളാന്‍ ഒരുക്കമുണ്ടങ്കില്‍ മതി.

കുടുംബംകലക്കി said...

പി.കെ. ബാലകൃഷ്ണനെ പകര്‍ത്തുന്നതാണോ എന്ന് ആദ്യം സംശയിച്ചു. അല്ല; നല്ല ലേഖനം. അഭിപ്രായം പിന്നീട്.

കാളിയമ്പി said...

ദേവേട്ടാ ശ്രീമദ് ഭാഗവതത്തിലെ ബലിയുടേ കഥ ആംഗലേയത്തിലാക്കിയത് ഇവിടേയുണ്ട്..
http://blogs.epicindia.com/bhagavatam/2005/08/great-story-of-bali.html

ജ്യോതിര്മയിടീച്ചറെ പുരാണങ്ങളില്‍ ഭാഗവതം അത്യുത്തമമാണ്.അദ്വൈത ചിന്തയുടെ പരമമായ വ്യാഖ്യാനമാണ്.(മറ്റു പല പുരാണങ്ങളും അത്ര നല്ല ഉദ്ദേശം വച്ചെഴുതിയതൊന്നുമല്ല എന്നാണ് എന്റെ നിഗമനം.)എന്നാലും ആ ഭക്തോത്തമനായ മഹാബലിയെ ഈ രീതിയില്‍ ചിങ്ങത്തിലെ തിരുവോണത്തിന് കേരളത്തിലെത്തിച്ചതാര് എന്നായിരുന്നു ചോദ്യം.. അതിനായിരുന്നു ദേവേട്ടന്റെ ഉത്തരവും.ആര്യദ്രാവിഡഭേദവും സവര്‍ണ്ണ അവര്ണ്ണ ഭേദവുമൊന്നും ആരും ഇവിടേ പറഞ്ഞില്ലല്ലോ..കേരളത്തിലെത്തിപ്പെട്ട നമ്പൂതിരിമാര്‍ ഇവിടെയുണ്‍റ്റായിരുന്ന മറ്റ് അനുഷ്യരേയെല്ലാം സംസ്കാരത്തെയെല്ലാം ജനനത്തിന്റെ അടിസ്ഥാത്തിലെങ്ങനെ തീണ്ടാപാടകലെ നിര്‍ത്തി എന്ന ചോദ്യമാണിവിടെ കൈകാര്യം ചെയ്യുന്നത്.

Physel said...

ദേവരാഗം,
ലേഖനം മാത്രമേ വായിച്ചുള്ളൂ (കമന്റുകള്‍ നോക്കിതീര്‍ക്കാന്‍ നേരം കിട്ടിയില്ല!).....വളരെ കൃത്യമായും ലളിതമായും വായനക്കാരനോട് സംവദിക്കുന്ന ലേഖനം. ഈ ലേഖനത്തിന്റെ പിറകിലുള്ള ആത്മാര്‍ത്ഥതയ്ക്കും നിരീക്ഷണ വിശകലന പാടവത്തിനും ഒരു കൊടുകൈ.....

പിന്നെ ഒരു സാങ്കേതികമായ സംശയം. വടക്കന്‍ പാട്ടുകളെ ആധാരമാക്കിയാണല്ലോ വാദഗതികള്‍ ഉരുവപ്പെടുത്തിയത്. പക്ഷേ അവയുടെ കാലഗണന അത്ര കൃത്യമാണോ എന്നാണ് പ്രശ്നം. വടക്കന്‍പാട്ടിലെ കേന്ദ്ര ബിന്ദുവായ ഒതേനന്‍ ജീവിച്ചിരുന്നത് 16 ആം നൂറ്റാണ്ടിലായൊരുന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വളരെ പ്രചാരത്തിലുള്ള വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടൂള്ള വീരന്മാരായ കണ്ണപ്പ ച്ചേകവര്‍, ഒതേനന്‍, തച്ചോളി അമ്പു, ആരോമല്‍, ഉണ്ണിയാര്‍ച്ച,ചന്തു തുടങ്ങിയവരെല്ലാം തച്ചോളി മേപ്പയില്‍ തറവാട്ടില്‍ ഒരു മൂന്നാലു തലമുറകളിലായി ജീവിച്ചിരുന്നവരാണല്ലോ. (ആതറവാടു ക്ഷേത്രവും തച്ചോളികഥകളുടെ ഹൃദയ ഭൂമിയായ ലോകാനാര്‍കാവു ക്ഷേത്രവും ഇപ്പോഴും വടകരയില്‍ നിന്നും ഒരു പത്തു പന്ത്രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ നിലനില്‍ക്കുന്നുണ്ട് - കൂട്ടത്തില്‍ പറയട്ടെ കാമശാസ്ത്ര ഭാവനകള്‍ ദാരുശില്‍പ്പ രൂപത്തില്‍ കൊത്തിവെച്ചിട്ടുള്ള കേരളത്തിലെ (?)ഏക ക്ഷേത്രവും ഇതു തന്നെയാണെന്നു തോന്നുന്നു)
അങ്ങിനെ വരുമ്പോള്‍ വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കാലഘട്ടം പതിനഞ്ചു മുതല്‍ പതിനേഴു വരെ നൂറ്റാണ്ടുകള്‍ ആവാനല്ലേ തരമുള്ളൂ? ഒന്‍പതു മുതല്‍ പതിനൊന്നുവരെ എന്ന നിഗമനത്തില്‍ ഒരു പിശകില്ലേ എന്നാണ് സന്ദേഹം! ചേകോന്‍മാരുടേയും ചാവേര്‍ പടയാളികളുടെയുമെല്ലാം ചരിതങ്ങള്‍ കേരളത്തില്‍ ഏതാണ്ട് 16 - 17 നൂറ്റാണ്ടുകളിലാണ് വിരചിക്കപ്പെട്ടിരിക്കുന്നത്. ചാവേര്‍ നായന്മാരുടെ വീരകഥകളാല്‍ സമ്പന്നമായ മാമാങ്കചരിതവും ഈ കാലഘട്ടത്തില്‍ തന്നെയാണ് ഊന്നി നില്‍ക്ക്കുന്നത്. (സാമൂതിരിയുടെ ഭട്ന്മാരെ ധീരമായി നേരിട്ട്‍ സാമൂതിരിയുടെ തൊട്ടടുത്ത് വരെ എത്തുകയും രാജാവിനെ വധിക്കാന്‍ വെട്ടിയ വെട്ട് നിലവിളക്കിനൂ തട്ടിയത് കൊണ്ടുമാത്രം ഉദ്യമത്തില്‍ വിജയം വരിക്കാനാവാതെ വീരമൃത്യു വരിക്കേണ്ടി വരികയും ചെയ്ത ഒരു 16 വയസ്സു മാത്രം പ്രായമുള്ള ഒരു ചാവേര്‍ ഭടന്റെ വീരകഥയാല്‍ പ്രസിദ്ധമായ മാമാങ്കം നടന്നത് 1695 ല്‍ ആണെന്നു ഹാമില്‍ട്ടണ്‍ (അവലംബം : വില്യം ലോഗന്റെ മലബാര്‍ മാന്വല്‍) രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തില്‍ അറിയപ്പെടുന്ന അവസാനത്തെ മാമാങ്കം നടന്നത് 1743 ലും. കൊന്നും മരിച്ചും നാടിന്റെയും നാടുവാഴികളുടെയും സ്വത്തും മാനവും സംരക്ഷിച്ചിരുന്ന ചേകോന്മാരും ഈ കാലഘട്ടത്തിന്ന്റ്റെ തന്നെ വീരപുത്രന്മാരാണെന്ന് അനൂമാനിക്കുന്നതല്ലേ കൂടുതല്‍ ഉചിതം? തച്ചോളി തറവാ‍ട്ട് വക ക്ഷേത്രത്തിലും തച്ചോളി താവഴിയില്‍ പെട്ട ഒന്നു രണ്ട് കുടുംബക്കാരുടെ പക്കലും ലഭ്യമായ ചില രേഖകളും ഈ കാലഗണനയാണ് ശരി എന്ന് സൂചിപ്പിക്കുന്നുണ്ട്.

ഈ ലേഖനത്തില്‍ ജാതിപരമായ അനാചാരങ്ങളാണ് പ്രതിപാദ്യ വിഷയം. പക്ഷേ 14 - 15 നൂറ്റാണ്ടുകള്‍ മുതല്‍ കേരളത്തില്‍ വേരോടിത്തുടങ്ങിയ തീണ്ടലും മറ്റ് ഉച്ച നീചത്വങ്ങളും മലബാറില്‍ പ്രത്യേകിച്ച് ഉത്തരമലബാറില്‍ അക്കാലത്ത് അത്ര തന്നെ സാധാരണങ്ങളായിരുന്നില്ല. കാരണം വടക്കന്‍പാട്ടിലെ കാലഘട്ടത്തില്‍ ഉത്തര മലബാറില്‍ സാമ്പത്തിക പരമായും സാമൂഹിക പരമ്മായും മേല്‍ക്കൈ അനുഭവിച്ചിരുന്നത് ഈഴവന്മാരായിരുന്നു. ഒരു പരിധി വരെ മാപ്പിളമാരും. (അത് കൊണ്ടാണ് നാടുവാഴികളും ഈഴവന്മാരും മാപ്പിളമാരും ഇടകലര്‍ന്നിരിക്കുന്ന ഐതിഹ്യങ്ങള്‍ ആ കാലഘട്ടത്തിന്റെ സംഭാവനയായി വടക്കന്‍ മലബാറില്‍ ഉരുവം കൊണ്ടത്..)ശരിക്കും പറഞ്ഞാല്‍ ഇല്ലങ്ങളുടെയും നമ്പൂതിരിമാരുടെയും അതിര്‍ത്തി കടലുണ്ടിപ്പുഴയ്ക്കും തെക്ക് അവസാനിക്കുന്നു. കോഴിക്കോടിനു വടക്കോട്ട് കടന്നാല്‍ ചരിത്രം നിങ്ങ്ങള്‍ക്കു തരുന്നത് കീഴാള മേല്‍ക്കോയ്മ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ചിത്രമായിരിക്കൂം അപ്പോള്‍.

അത്തരം ഒരു കാലത്ത് കടത്തനാട് എന്ന ഒരു താരതമ്യേന ചെറിയ ഭൂപ്രദേശത്ത് നിലനിന്നിരുന്ന സാമൂഹ്യക്രമത്തിന്റെ ബാക്കി പത്രമായി പ്രചാരത്തിലിരിക്കുന്ന വടക്കന്‍ പാട്ടുകളെ ആധാരമാക്കി കേരളത്തിലെ അന്നത്തെ മൊത്തം ആചാരാനാചാരങ്ങളെ വിലയിരുത്തുമ്പോള്‍ അതെത്രമാത്രം ശരിയായ ഒരു ചിത്രമായിരിക്കും നമുക്ക് തരിക എന്ന ഒരു സന്ദേഹം പങ്കുവെച്ചതാണ്.

ഓ.ടോ .....ദേവരാഗം, ഒരു കസവു മുണ്ട് ബാക്കി കിടപ്പുണ്ട്. ഓര്‍മ്മയിലുണ്ടാവും എന്ന് കരുതുന്നു. സമയക്കുറവു കാരണം അതൊരു കുറിപ്പായി ഓര്‍മ്മപ്പെടുത്താന്‍ കഴിയാതിരുന്നതാണ്. ക്ഷമിക്കുക. (പക്ഷേ വിട്ടു കളയാന്‍ ഉദ്ദേശിച്ചിട്ടില്ല)
പൊന്നപ്പനെ തമനു മുണ്ടിട്ട് പിടിക്കുന്ന പടം കണ്ടപ്പോ ഒരു നഷ്ടബോധം. അത്രയേ ഉള്ളൂ.

ദേവന്‍ said...

ഫൈസല്‍ രക്ഷപ്പെട്ടെന്നു വിചാരിക്കേണ്ടാ. യൂ ഏ യീ അല്ല, ഒമാന്‍ ബോര്‍ഡര്‍ വരെ വന്നാലും മുണ്ടിടാനായി ഞങ്ങളുടെ ഗറില്ലകള്‍ തയ്യാറാണ്. ആരോമല്‍ മുതലായവരുടെ കാലഘട്ടം എന്നാണെന്ന് ചരിത്രകാരന്മാര്‍ ശാസ്ത്രീയമായി സ്ഥാപിച്ചതെങ്ങനെ എന്നത് പിറകേ ഒരു കമന്റ് ആയി വരുന്നുണ്ട്.

എടുത്തു ചാടി കമന്റിടാന്‍ കാര്യം ഈ തച്ചോളി താവഴിയും പാരമ്പര്യവും പറയുന്നവര്‍ക്ക് കയ്യിലുണ്ടെന്നു അവകാശപ്പെടുന്ന സംഭവ്ത്തെ പറ്റി എന്തെങ്കിലും അറിയുമെങ്കില്‍ അത് പുരാവസ്തു വകുപ്പിനെ കാണിക്കണം എന്നു പറയാനാണ്‍്, കാരണം അത് ശരിയാണെങ്കില്‍ തരിസാപ്പള്ളി ശാസനത്തിനും തൃക്കൊടിത്താനം ഇന്‍സ്ക്രിപ്ഷനും ഇടയ്ക്ക് ഉള്ള ഗ്യാപ്പ് നികത്താന്‍ ചിലപ്പോള്‍ ആ ഒറ്റ രേഖ മതിയാവും.

മാവേലികേരളം(Maveli Keralam) said...

പ്രിയ ദേവന്‍,

പോസ്റ്റു നേരത്തേ കണ്ടിരുന്നു. ഒരു കമന്റിടാന്‍ ഇപ്പൊഴേ പറ്റിയുള്ളു.

“എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ“

ഈ ചരിത്രമെന്നുദ്ദേശിച്ചതു കേരളചരിത്രമാണെങ്കില്‍, അതിനു മുന്‍പേ അന്വേഷിയ്ക്കേണ്ടത് ഇന്ത്യയുടെ ചരിത്രത്തേക്കുറിച്ചാണ്.ഒരു ചെറിയ അഭിപ്രായം.

അധിനിവേശത്തിന്റെ ചരിത്രം അന്വേഷിയ്ക്കുമ്പോള്‍ ആരും അന്വേഷിയ്ക്കുന്നതാണ്, യുദ്ധത്തിന്റെ കെടുതികള്‍, അവശിഷ്ടങ്ങള്‍ ഒക്കെ എവിടെ എന്ന്.

ഇന്ത്യയുടെ ചരിത്രാ‍ാനേഷണ സന്ദര്‍ഭങ്ങളിലും ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യാക്കാരില്‍ നിന്നല്ല എന്നു മാത്രം, 18 അം നൂറ്റാണ്ടിലെ കൊളോണീയ വര്‍ഗീയ-റൊമാന്റിക്കുകളില്‍ നിന്നും കൊളോണിയല്‍ ചരിത്രകാരന്മാരില്‍ നിന്നും.

സിന്ധു നാഗരികതയുടെ അവശിഷ്ടങ്ങളിലോ പ്രാന്ത പ്രദേശത്തോ അത്തരം അവശിഷ്ടങ്ങളൊന്നും ഇല്ല എന്നവര്‍ വിധിയെഴുതി.

അങ്ങനെയാണെങ്കില്‍ പിന്നെ ഇന്ത്യയില്‍ എങ്ങനെ അധിനിവേശം ഉണ്ടായി എന്നുള്ള ചോദ്യത്തെ ആധികാരികമായി ആരും വിശകലനം ചെയ്തതായി എനിയ്കറിവില്ല.

അങ്ങനെ ചരിത്രത്തെ ഉറങ്ങാന്‍ കിടത്തിയ ആ തരുശുഭൂമിയുടെ നിഷ്ക്രിയത്വത്തില്‍ നിന്നും ഏറ്റവും ഒടുവിലായി ഇവിടെ അധിനിവേശം ഉണ്ടായിട്ടില്ല എന്ന ഒരു ആശയവക്രീകരണവും നടന്നിരിയ്ക്കുന്നു

ചുരുക്കമായി ചൊന്നാല്‍,കൊളോണീയലിസവും സ്വാതന്ത്ര്യവും കഴിഞ്ഞ് അറുപതു വര്‍ഷമാകാകാന്‍ തുടങ്ങുമ്പോഴും ഇന്ത്യയുടെ ചരിത്രത്തിന്റെ മുഖ്യധാര അധിനിവേശ-കൊളോണിയ നിഗമനങ്ങളില്‍ നിന്നും ഒട്ടും രക്ഷപെട്ടിട്ടില്ല. ഈ മുഖ്യധാരയാകട്ടെ സവര്‍-ണ പ്രത്യയ ശാസ്ത്രങ്ങളുടെ കോലുകളില്‍ പൊക്കി ഉയര്‍ത്തപ്പെട്ടവയുമാണ്.

സവര്‍ണപ്രത്യയശാസ്ത്രങ്ങള്‍ ആധാരമാക്കുന്നത്, സവര്‍ണര്‍ തന്നെ എഴുതിവച്ചിരിയ്ക്കുന്ന പുണ്യപുരാണങ്ങളും, അവയുടെ അലുക്കിട്ട കുടക്കീഴില്‍ എഴുന്നെള്ളിച്ചു വച്ചിരിയ്ക്കുന്ന പുണ്യ ദേഹങ്ങളും ഗ്രന്ധങ്ങളുമാണ് എന്നുള്ളതു ചരിത്രാന്വേഷിയുടെ അന്വേഷണത്തെ വിഷമവൃത്തത്തിലാക്കുന്നു.

ഇവിടെ അധിനിവേശമേ നടന്നിട്ടില്ല എന്ന ആ വെടി. മുകളിലത്തെ ചരിത്രാന്വേഷിയെ വെരുട്ടി ഓടിയ്ക്കാനാണ്, പക്ഷെ ഓടരുത് :).

മുകളില്‍ പറഞ്ഞ പുണ്യപുരാണങ്ങളേയും,പുണ്യദേഹങ്ങളേയു, മിത്തുകളേയും, ചരിത്ര-സംസ്കാരിക-ബുദ്ധി-യുക്തിയുടെ പുതിയ ഒരാവിര്‍ഭാവമൂശയിലൂടെ കടത്തിവിടാന്‍ കഴിയണം, ഇന്ത്യയുടെ യധാര്‍ദ്ധ ചരിത്രമനേഷിയ്ക്കുന്ന ചരിത്രകാരന്.അതിനൊരു സമാധാനമയാല്‍ കേരളചരിത്രം താനേ ചുരുളഴിഞ്ഞു വീണോളും.

ഇനിയും മാവേലിയും ഓണവും കേരളവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന ചോദ്യം. 8/10/06ല്‍ ദേശാഭിമാനി വാരികയില്‍, സുനില്‍ പി ഇളയിടം എഴുതിയ ഓണത്തല്ല് എന്ന ലേഖനത്തില്‍ ഇത്തരമൊരാവിഷ്കാരത്തിന്റെ ചില ഉദാഹരണങ്ങള്‍ കണ്ടെത്താമെന്നാണ് എന്റെ തോന്നല്‍.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഇന്ത്യയിലെ ‘പ്രാചീന മദ്ധ്യകാലസമൂഹങ്ങളില്‍ യക്ഷാരാധനയുടെയും മറ്റും മാത്രുകയില്‍ നില നിന്നു പോന്ന വിപുലമായൊരാഘോഷമായിരുന്നു ബലിയുത്സവം. ദീപപ്രതിപദം, വീ‍രപ്രതിപദം, കൌമുദി മഹോത്സവം എന്നൊക്കെ അതറിയപ്പെടുകയും ചെയ്തിരുന്നു”. മദ്ധ്യകാലത്ത് ഗുജരാത്ത്, മാള്‍വ, ഡെക്കാണ്‍, പ്രദേശങ്ങളിലൊക്കെ ഈ ആചാരം പ്രാബല്യത്തിലുണ്ടയിരുന്നുവെന്നും, ഗുപ്തകാലഘട്ടത്തോടെ പ്രബലമാര്‍ന്ന ബ്രാഹ്മണമതവല്‍ക്കരണം ഈ ജനകീയ ആചാരങ്ങളെ സാംശിക്കരിച്ചു സ്വന്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇങ്ങനെ ഇന്ത്യയുടെ ജനകീയമായ ആചാരങ്ങളേയും നേതാക്കളേയും സാംശീകരിച്ചു, സ്വന്തം പാളയത്തിലാക്കി, ദൈവീകത്വം കല്‍പ്പിച്ച്,'born again' ആക്കി പുതിയ അവതാരങ്ങളാക്കുക, അംഗീകാരത്തിനും നിലനില്‍പ്പിനും വേണ്ടി അധീശവര്‍ഗം കൈക്കോണ്ട ഒരു മാത്രുകയും അടവും ആയിരുന്നു. അതായിരുന്നു അവരുടെ യുദ്ധതന്ത്രവും.

ജനകീയതയുടെ തെളീവുകള്‍ ബോധപൂര്‍വം വിഴുങ്ങിയ യുദ്ധമായിരുന്നു അത്. സ്വന്തമായി ആശയമില്ലാത്തവന്‍ മറ്റുള്ളവന്റേതു കടമെടുത്ത് അതില്‍ സ്വന്തം പെരും ഒപ്പുമിട്ടു വച്ചാല്‍ സംഭവിയ്ക്കുന്നത് ആശയത്തിന്റെ തന്നെ അന്യം നിന്നു പോകുകയാണ്.

അതാണ് ഇന്ത്യ്യിലും സംഭവിച്ചത്. നാളുകളായി അവയുടെ കണ്ണു കുത്തുപ്പൊട്ടിച്ച്,അംഗഭംഗം വരുത്തി, തിരുച്ചറിയാന്‍ ആവാത്ത വിധം മാറ്റിയെടുത്ത്‌ അന്യസേവ ചെയ്യുന്നതിനുപയോഗിച്ച ഇന്ത്യന്‍ കേരള സത്വങ്ങളെ തിരിച്ചറിഞ്ഞു സ്വന്തമാക്കേണ്ട്ത്, ഇനിയും വൈകരുത് എന്നു ചരിത്രബോധമുള്ള എതു ഇന്ത്യാക്കാരനും മലയാളിയും മനസിലാക്കിയാല്‍ നന്നായിരിയ്ക്കും.

കേരളത്തിന്റെ ഓണത്തിനും നാടോടി പാരമ്പര്യത്തിന്റെ അടരുകളാണ് ഇളയിടം ദര്‍ശിയ്ക്കുനത്. ഇതും അനേകം മാറ്റങ്ങള്‍ക്കും അധിനിവേശ സംശികരണങ്ങള്‍ക്കും വിധേയമായ വിധത്തിലാണ് നാം ഇന്നു കാണുന്നത്. പക്കനാരുടെ ഓണപ്പാട്ടിലും പാണന്റെ പാട്ടിലും ഓണത്തിന്റെ വിവരണങ്ങളുണ്ട്.

എന്നാല്‍ ഓണമെന്ന ഒരു ‘ക്ഷേത്ര-ബ്രാഹ്മണ പാരമ്പര്യത്തില്‍ പെടുന്ന ഒരാഘോഷത്തെക്കുറിച്ച് ക്രി.വ 9-തം ശതകം മുതല്‍ക്കേ ഇവിടെ അറിവുള്ളു എന്ന്` അദ്ദേഹം പറയുന്നു. എന്നാല്‍ 17-നൂടാണ്ടിലാണ് ഓണത്തെ മാവേലിയുമായി ബന്ധിപ്പിച്ചതിനു തെളിവുണ്ടായതെന്നും അദ്ദേഹം പറയുന്നു.

കി.വ. 9-ം നൂറ്റാണ്ട് കേരള ചരിത്രത്തില്‍ വളരെ വഴിത്തിരിവുണ്ടാക്കിയ ഒരു കാലമാണ്. ബുദ്ധമതത്തിന്റെ നേര്‍ക്കുണ്ടായ ക്രൂരമായ ആക്രമണങ്ങളും, ആദിശങ്കരന്റെ ബ്രാഹ്മണമതത്തിന്റെ കുടിയിരുത്തലും, പറകിപെറ്റ പന്തിരുകുലമെന്ന വികലമായ ആവിഷ്കരണവും ഈ നൂറ്റാണ്ടിന്റെ മുന്‍പും പിന്‍പുമുള്ള നൂറ്റാണ്ടുകളില്‍ അടയാളപ്പെട്ടു കിടക്കുന്നു.

ഈ കലഘട്ടത്തില്‍ അരങ്ങേറിയ ബ്രാഹമണ മതത്തെ പതിനെട്ടാം നൂറ്റാണ്ടില്‍ മെനഞ്ഞെടുത്ത ഹിന്ദുമതത്തിലേക്കു വലിച്ചു കെട്ടി, അതിനു മുന്‍പു കേരളത്തില്‍ ഉണ്ടായിരുന്ന മതങ്ങളെ തള്ളിപറഞ്ഞുകൊണ്ട്, കേരളത്തിന്റെ ആദിമതം ക്രിസ്റ്റ്യാനിറ്റി ആണ് എന്നു പറയുന്ന ഒരു അവസ്ത വരെ ഉണ്ടായിരിയ്ക്കുന്നു. (ഇന്‍ഡ്യന്‍ ക്രിസ്റ്റ്യാനിറ്റിയുടെ വെബ് പേജു)

ഒത്തിരി എഴുതാനുണ്ട്.

ചുരുക്കത്തില്‍ കുള്ളനായ ആ കള്ളന്‍ അ ചോദ്യത്തിനുത്തരം തരില്ല. പക്ഷെ സത്യാനേഷണം അതിനൊരു തടസമാവില്ല.

ഇന്ത്യയുടെ ചരിത്രം അതിന്റെ നാറിപുഴുവരിയ്ക്കുന്ന തൊലിയുടെ ഒരു പാളിയെങ്കിലും വലിച്ചുരി കളഞ്ഞ് ശുദ്ധികലശം നടത്തണമെന്നുള്ളത് എന്റയും ഒരു മോഹമാണ്.

ആശംസകളോടെ
മാവേലി

Physel said...

ഹ..ഹാ‍ാ! ഒരു ഗറില്ല എന്നെ ഖിസൈസില്‍ ഇട്ട് പിടികൂടിയതാ....പക്ഷേ രക്ഷപ്പെട്ടു. അതു വഴിയെ.

പിന്നെ ഈ കാലഘട്ട സമസ്യയുടെ ഉത്തരം അറിയാന്‍ അതിയായ താല്പര്യമുണ്ട്..കാരണം പഠിക്കുന്ന കാലത്ത് ഈ ലോകനാര്‍കാവിലും തച്ചോളി മേപ്പയില്‍ നിന്നിരുന്ന സ്ഥലത്തുമൊക്കെ ഒരു പാടു തവണ കറങ്ങിയിട്ടുണ്ട്.. അവരുടെ അനതരാവകാശികള്‍ എന്നു പറയുന്ന പലരേയും കണ്ടിട്ടുമുണ്ട്. ഞാനൊരു ചരിത്ര വിദ്യാര്‍ഥി ആയിരുന്നില്ല. ആയതിനാല്‍ എന്റെ അറിവുകള്‍ക്ക് പരിമിതിയുണ്ട്. ശ്രീ രാഘവന്‍ പയ്യന്നൂര്‍ കേരളത്തിലെ എഇതിഹ്യങ്ങളെ ക്കുറിച്ച് പഠനം നടത്തിയതാ‍ായി അറിയാം.അദ്ദേഹവും വടക്കന്‍ പാട്ടുകളുടെ കാലഘട്ടം 16 - 17 നൂറ്റാണ്ട് എന്നു തന്നെയാണ് അഭിപ്രായപ്പെട്ടത്. ഇതൊരു തര്‍ക്കത്തിനു വേണ്ടി വാദിക്കുന്നാതല്ല. കൂടുതല്‍ അറിയാനുള്ള (അതും പറയുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പുള്ള ഒരാളില്‍ നിന്ന്) ആഗ്രഹം പ്രകടിപ്പിച്ചെന്നേ ഉള്ളൂ. ഒരു കാര്യം കൂടെ സംശയാസ്പദമായി ഉണ്ട്. വടക്കന്‍ പാട്ട് കഥകളില്‍ ധാരാളമായും പരാമര്‍ശിച്ചിട്ടുള്ള ക്ഷേത്രമാണല്ലോ ലോകനാര്‍കാവ്. ഈ ക്ഷേത്രത്തിനും ഏറിവന്നാല്‍ 500 വര്‍ഷത്തെ പഴക്കമേ ഉള്ളൂ എന്നാണു കാണുന്നത്. (ഇത് പലരും വിചാരിച്ചിരിക്കുന്നത് പോ‍ാലെ തച്ചോളിക്കാരുടെ തറവാട്ട് ക്ഷേത്രമല്ല. ഇവിടെ പ്രതിഷ്ഠ ദുര്‍ഗയാണ്..തച്ചോളിക്കാരുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠ കാളിയും.”എന്റെ ലോകനാര്‍കാവിലമ്മേ” എന്ന നസീറിന്റെ വിളിയാണെന്നു തോന്നുന്നു ഇങ്ങനെ ഒരു ധാരണ പരക്കാന്‍ കാരണം)അപ്പോള്‍ 15 ആം നുറ്റാണ്ടില്‍ നിലവില്‍ വന്ന ഒരു ക്ഷേത്രത്തെ കുറീച്ചുള്ള പരാമര്‍ശം 12 ആം നുറ്റാണ്ടിനും മുന്നെ എന്നു പറയപ്പെടുന്ന ഒരു ഐതിഹ്യത്തില്‍ എങ്ങിനെ കടന്ന്നു കൂടി? അതു പോലെ പ്രസിദ്ധമായ നാദാ‍ാപുരം പള്ളിയുടെ കാര്യത്തിലും ഈ അവ്യക്തത നില നില്‍ക്കുന്നുണ്ട്. തീര്‍ച്ചയായും ഒരു കമന്റിലൊത്തുക്കാതെ കുറച്ചു വിശദമായി തന്നെ പറഞ്ഞാല്‍ വളരെ ഉപകാരപ്പെടുമായിരുന്നു. (വ്യക്തിപരമായ ചില ദുരുദ്ദേശങ്ങളും ഇതിലുണ്ടെന്നു കൂട്ടിക്കോളൂ)

ഞാന്‍ പരാമര്‍ശിച്ച രേഖകളുടെ കാര്യം അടൂത്ത തവണ നാട്ടില്‍ പോകുമ്പോള്‍ സംഘടിപ്പിക്കാന്‍ നോക്കാം...(മിനിയാന്നു വന്നേയുള്ളൂ, ഇനിയെന്നാണാവോ)

കുറുമാന്‍ said...

പതീവുപോലെ തന്നെ നല്ല ലേഖനം ദേവേട്ടാ.....കമന്റുകള്‍ മൊത്തമായിവായിച്ചു...വൈകിവന്നാല്‍ ഇതാ ഒരു നേട്ടം.......ദേവേട്ടന്റെ പോ‍സ്റ്റ് കമന്റുകള്‍ എല്ലാം ചേര്‍ത്തു വായിക്കാനാ രസം.

chithrakaran ചിത്രകാരന്‍ said...

ദേവനേയും, മാവേലികേരളത്തേയും ഒരേ വേദിയില്‍ കാണുക എന്നത്‌ ചിത്രകാരന്റെ വലിയൊരു ആഗ്രഹമായിരുന്നു.
സത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തില്‍ നിങ്ങള്‍ക്ക്‌ ചിത്രകാരന്റെ ധാര്‍മിക പിന്തുണ അര്‍പ്പിക്കുന്നു.

ഫൈസലിന്റെ കമന്റില്‍ നിലവിലുള്ള സത്യത്തിന്റെ ശേഷിപ്പുകളിലേക്കുള്ള ഒരു പരിചയക്കാരന്റെ ഊഷ്മളമായ സഹായ വാഗ്ദാനവുമുണ്ട്‌.

അംബിയുടെ സജീവ സാന്നിധ്യം കൂടി വായനക്കാരനായ ചിത്രകാരന്‍ ആഗ്രഹിക്കുന്നു.

നമ്മുടെ പൊതു പൈത്രികത്തെ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നല്ല മനസ്സുകളുടെ സഹിഷ്ണുതാപൂര്‍ണമായ സാന്നിദ്ധ്യം ഈ പൊസ്റ്റിനുണ്ടാകട്ടെ....

നന്ദു said...

ദേവന്‍,
നേരില്‍ ചെയ്യാന്‍ കഴിയാത്തതും, മനസ്സാഗ്രഹിക്കുന്നതുമായ സംഗതികള്‍ കൃതികളായി വന്നുകൂടെന്നുണ്ടോ?.
"പുത്തൂരം ആരോമല്‍ ചേകവരും
മച്ചുനിയന്‍ ചന്തു പടക്കുറുപ്പും
കീഴൂരിടത്തിലെ വാഴുന്നോരും
ഒരുമിച്ചു തന്നെ പുറപ്പെടുന്നു“
ഇതന്നത്തെ കാലഘട്ടത്തിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ സ്വപ്നമായിക്കൂടെ?.

Cibu C J (സിബു) said...

കമന്റുകള്‍ മുഴുവനായും വായിച്ചില്ല. കേട്ടിടത്തോളം വടക്കന്‍ പാട്ടുകളുടെ ഭാഷ വളരെ പുതുതാണ് അതുകൊണ്ട് തന്നെ, ഇന്നറിയുന്ന രൂപത്തിലുള്ള വടക്കന്‍ പാട്ടുകളാണ് 9-11-ആം നൂറ്റാണ്ടിലേത്‌ എന്ന്‌ വിശ്വസിക്കാന്‍ വയ്യ. 9-11 നൂറ്റാണ്ടുകളില്‍ വടക്കന്‍ പാട്ടുകളുണ്ടായിരുന്നെങ്കില്‍ തന്നെ അത്‌ മുഴുവനായും മാറ്റിയെഴുതിയിരിക്കും ഇന്നത്തേത്‌. അപ്പോള്‍ ഇതിവൃത്തത്തിന്റെ ഇന്റഗ്രിറ്റിയും നന്നായി മാറിയിട്ടുണ്ടായിരിക്കും. അതിലെ കഥകള്‍ വച്ച്‌ അനുമാനങ്ങളെടുക്കുന്നതില്‍ അങ്ങനെ ഒരു പ്രശ്നം ഞാന്‍ കാണുന്നു.

എതിരന്‍ കതിരവന്‍ said...

രാഘവ വാര്യരുടെ “വടക്കന്‍പാട്ടുകളുടെ പണിയാല” എന്ന പുസ്തകത്തില്‍ ഈ പാടുകളില്‍ കാണുന്ന വസ്തുതകള്‍ ചരിത്രയാഥാര്‍ഥ്യങ്ങളായി കാണേണ്ടതില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. ഇങ്ങനെ പോകുന്നു നിഗമനങ്ങള്‍....”ആരോമല്‍ ചേവകരുടെ സമകാലികരില്‍ ആരോ തന്നെ യാണ്‍ പുത്തൂരം പാട്ടുകള്‍ കെട്ടിയതെന്ന ഊഹം വച്ചു കൊണ്ടുള്ള നിഗമനങ്ങളാണ്‍ ഡോ. ചേലനാട്ട് അച്യുതമേനോന് സ്വീകാര്യം. പുത്തൂരം പാട്ടിലെ”സംഭവങ്ങള്‍ നടന്നത്കൊല്ലം 646-ല്‍(ക്രി.1471) ആവെമെന്ന്വരെ കൃത്യമായി ഗണിച്ചു വച്ചവരുണ്ട്.പക്ഷെ കഥ പാട്ടാവാന്‍ താന്മസം പിടിക്കുമല്ലൊ. അതുകൊണ്ട് പാട്ടിന്റെ കാലമ്പതിനാറാംനൂറ്റാണ്ടാവാന്മെന്നുമുണ്ട് ഒരു കാലഗനന........തച്ചോളി ഒതേനന്റെ കാലം നൊര്‍ണയിക്കാന്‍ ഇത്രയും ബൊദ്ധിമുട്ടേണ്ടിവന്നില്ല. കൊല്ലം 759-ല്‍ ജനിച്ച് മുപ്പത്തിരണ്ടാം വയസ്സില്‍ ഒതേനനന്‍ മരിച്ചു രെന്നതിന്‍ “അനിഷേധ്യമായ” തെളിവുകളുണ്ടെന്ന് ഉള്ളൂറ് ശപഥം ചെയ്യുന്നു.തെളിവൊന്നും വെളിയിലില്ല എന്നു തുറന്നു സമ്മതിക്കണം.കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലനിര്‍ണയത്തിനും ഉറപ്പു പോര....1600-നു ശേഷവും സാമൂതിരിമാര്‍ കുഞ്ഞാലിമരയ്ക്കാരെന്ന സ്ഥാനപ്പേരു ചിലര്‍ക്കു കല്‍പ്പിച്ച് കൊടുഹ്ത്തതിനു തെളിവുകളുണ്ട്.ഇതൊക്കെ ശരിഒയാണെന്നു വച്ചാല് തന്നെയും അതാത് ശീലുകളുണ്ടായ കാലത്തെക്കുറിച്ചേ അറിയാന്‍ കഴിയൂ.മൊത്തം പാട്ടിന്റെ കാലത്തെക്കുരിച്ചൊന്നും പറയാനാവില്ല....അപ്പോള്‍ പാട്ടീലവിടവിടെ ചരിത്രത്തിന്റെ മുഖച്ഛായയുള്ള ഭാഗങ്ങളെ എങ്ങനെയാണ് കൈക്കൊള്ളേണ്ടത്?”
പക്ഷെ രാഘവ വാര്യരും കൃത്യമായ ഒരു കാലഘട്ടം വടക്കന്‍പാട്ടുകള്‍ക്കു നല്‍കുന്നില്ല.

എം. വി. വിഷ്ണു നമ്പൂതിരിയുടെ “വടക്കന്‍ പാട്ടുകള്‍ ഒരു പഠനം”എന്ന പുസ്തകം ബൃഹുത്തായ ഒരു വിശകലനമാണ്. സാമൂഹിക പരാമര്‍ശങ്ങള്‍,രാഷ്ട്രീയത, ഘടനാസംവിധാനം, ശൈലി, സാഹിത്യവിചാരം,പ്രയുക്തി, രസാനുഭൂതി ഇങ്ങനെ പല അപഗ്രഥനങ്ങളാണ് ഇതില്‍. പക്ഷെ കാലഗണനയെപ്പറ്റി ഒന്നും പറയുന്നില്ല.
“ഓണപ്പുടവ”യെപ്പറ്റി പരാമര്‍ശമുണ്ടത്രേ,വടക്കന്‍ പാട്ടുകളില്‍.

ദേവന്‍ said...

ഞാന്‍ ഉഴപ്പി നടക്കുന്നതല്ല കേട്ടോ കൂട്ടുകാരേ, താഴത്തെ പോസ്റ്റിന്റെ പൊട്ടന്‍ഷ്യല്‍ തീര്‍ന്നെന്നു കരുതി ഇരുന്നപ്പോഴാണ് വക്കാരിയും അരവിന്നന്‍ കുട്ടിയും കൂടെ എന്‍സൈക്ലേല്‍ പീടികയും വെല്‍ത്ത് ഓഫ് നേഷന്‍സും എടുത്ത് എന്റെ തലക്കിട്ട് അടിച്ചത്.

പണ്ട് വിനോദ് സിംഘാനിയയുടെ ഡയറക്റ്റ് ടാക്സസ് എടുത്ത് കുരുവിളയുടെ മുതുകത്ത് എന്റെ ജൂനിയര്‍ ദീപ്തി അടിച്ച അടിയാണ് (പാവം നിന്ന നില്‍പ്പില്‍ മുഖമടിച്ചു വീണു) ഇതുവരെ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഉണ്ടായിരുന്നത്, ഇതിപ്പോ പല വോളിയം ഉള്ള രണ്ടു കിത്താബുകൊണ്ട് രണ്ടുപേര്‍ എന്നെയടിച്ച് അത് തിരുത്തിക്കുറിച്ചു.

ഘനഗംഭീരന്‍ കമന്റുകള്‍ കൊണ്ട് പോസ്റ്റ് അങ്ങോട്ട് റിച്ച് ആവുന്നത് കണ്ടിട്ട് സന്തോഷം. താഴത്തു നിന്നും ഇങ്ങോട്ടെത്തിക്കോളാന്‍ വയ്യാ എനിക്ക്!
(അങ്ങനെ സ്വന്തം പോസ്റ്റില്‍ ഞാന്‍ ദാ ഓഫ് അടിച്ച്. ഞാനേ, ഒരു ഓഫ് ടോ മാപ്പ്)

myexperimentsandme said...

ഹെന്റെ ദേവേട്ടാ‍, വായ്ക്കകത്തിരുന്ന ചായ മോണിട്ടറില്‍ വീഴാഞ്ഞത് ദേവേട്ടന്റെ ഭാഗ്യം. അല്ലെങ്കില്‍ ഈ കമ്പു മൊത്തമെടുത്ത് ഒരടികൂടി കിട്ടിയേനെ ദേവേട്ടന്. മുകളിലത്തെ കമന്റ് കണ്ട് ചിരിച്ചിടപാട് തീര്‍ന്നു.

(ഓഫിന് കുണ്ടറയുടെ ഒരു മാഫ്)

കാളിയമ്പി said...

ദേവേട്ടാ...ഞാനിവിടേത്തന്നെയുണ്ട്..എന്നും വന്ന് വായിയ്കുന്നുണ്ട്..

പിന്നെ ഇതിലൊന്നും യാതൊരു വിവരവുമില്ലാത്തതിനാല്‍ മിണ്ടാതിരിയ്ക്കുന്നു എന്നു മാത്രം..:)

പുസ്തകങ്ങളിങ്ങ് വന്നോട്ട്..:)

ജ്യോതിര്‍മയി /ज्योतिर्मयी said...

മുന്നറിയിപ്പ്‌: ചരിത്രബോധം ഒട്ടുമില്ലാത്ത ഒരാളാണു ഞാന്‍. പിന്നെന്തിനിവിടെ കമന്റിടുന്നു എന്ന ചോദ്യം ഞാന്‍ കേട്ടില്ലെന്നു നടിച്ചോളാം :)

കേരളമെന്ന (ആ പേരിലല്ലെങ്കിലും) ഭൂപ്രദേശം കടലില്‍ നിന്നും രൂപപ്പെട്ടതായിരിക്കാമല്ലോ. വല്ല സുനാമിയോ മറ്റോ കാരണമായിരിക്കാം. അത്ര പഴക്കമൊന്നും കേരളഭൂപ്രദേശത്തിനില്ലെന്നാണ് എന്റെ ധാരണ. മഹാബലി കേരളം ഭരിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

മഹാ ഭാരതയുദ്ധകാലഘട്ടത്തിനുശേഷം സനാതനധര്‍മ്മമൂല്യങ്ങള്‍ക്കു അപചയം സംഭവിയ്ക്കുകയും വീണ്ടും കുറേ കാലങ്ങള്‍ കഴിഞ്ഞതോടുകൂടി ജനജീവിതം കുത്തഴിഞ്ഞതായിത്തീരുകയും ചെയ്തിരിക്കാം.

അതിനൊരു പരിഹാരമായി-പരിഷ്കാരമായി ജൈനമതം ആവിഷ്കൃതമായി. അഹിംസയില്‍ ഊന്നിക്കൊണ്ടുള്ള ഈ മതത്തോട്‌, സമൂഹത്തിന്റെ അധപ്പതനത്തില്‍ വിഷമം തോന്നിയിരുന്ന ആളുകള്‍ക്കെല്ലാം മതിപ്പുതോന്നി.
ജൈനമതം വളരെ വേഗം ഇവിടെ വേരോടി.

വേദാര്‍ഥം വേണ്ടവിധം പഠിയ്ക്കാനും പഠിപ്പിക്കാനും സാഹചര്യമില്ലാത്തതുകൊണ്ടാവാം, വേദകര്‍മ്മം എന്ന നിലയില്‍ ധാരാളം അനാചാരങ്ങളും അനീതികളും നിലനിന്നിരുന്നു. അതുകൊണ്ടായിരിക്കാം വേദത്തെ തന്നെ നിഷേധിച്ചുകൊണ്ട്, ശ്രീബുദ്ധന്‍ (ഗൌതമന്റെ ന്യായമാര്‍ഗ്ഗത്തിലൂടെ -തര്‍ക്കയുക്തി മാര്‍ഗ്ഗത്തിലൂടെ) ആത്മസാക്ഷാത്കാരത്തോളമെത്തി. ആശയാണ് നാശത്തിനുകാരണം എന്ന മുദ്രാവാക്യമുയര്‍ത്തി... അഹിംസയ്ക്കും സസ്യാഹാരത്തിനും കൂടുതല്‍ പ്രാധാന്യം കിട്ടി. ഒരുവിധം സമൂഹനന്മ കാംഷിക്കുന്നവരെല്ലാം ബുദ്ധമതത്തില്‍ ആകൃഷ്ടരായി.
സമൂഹത്തില്‍ സന്യാസികളെപ്പോലെ ജീവിക്കാന്‍ തുടങ്ങി.

പ്രതികരിക്കേണ്ടിടത്തുപോലും പ്രതികരിക്കാന്‍ മടിക്കുന്ന ഭീരുക്കളെപ്പോലെ ജനസമൂഹം മാറിയിരിക്കാം... അതാവാം ഇത്രയും വിദേശാക്രമണങ്ങളും വിദേശാധിപത്യവും ഇവിടെ ഉണ്ടായത്. (ആരെങ്കിലും എന്നെത്തല്ലാന്‍ വന്നാല്‍ മുകളില്‍ പറഞ്ഞ മുന്‍‌കൂര്‍ ജാമ്യം എടുത്തുപ്രയോഗിക്കും ഞാന്‍:)

...................................
‘ഓരോ ജീവനും(individual soul) ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു കാരണമായ ആ പരമചൈതന്യം തന്നെയാണ്... ഓരോരുത്തന്റെ ഉള്ളിലും ആ ഒരേ ചൈതന്യമാണ് സ്ഫുരിക്കുന്നത്...
പരമാനന്ദമാണ് ഓരോരുത്തരുടേയും വാസ്തവസ്വരൂപം...‘

എന്ന വേദാന്തതത്വം,

1.എല്ലാ ഭേദഭാവങ്ങളേയും ഇല്ലാതാക്കാനും 2.സങ്കുചിതമനസ്സിന്റെ സ്വഭാവമായ ദുഃഖത്തെ കളയാനും
3. ഓരോരുത്തന്റെ ജീവിതത്തിലും പ്രകാശമാനമായ ഒരു സുവര്‍ണ്ണലക്ഷ്യമായി ഉയരങ്ങളിലേയ്ക്കു നയിക്കാനും ഉതകുന്നതാണ്.

എല്ലാവരിലും ഉള്ള ഒരേയൊരു ചൈതന്യത്തെ സാക്ഷാത്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും വേദം എല്ലാവരേയും ഒരു അച്ചിലോ ചട്ടക്കൂട്ടിലോ ഒതുക്കിനിര്‍ത്തുന്നില്ല.
ഓരോരുത്തര്‍ക്കും അവരവരുടേതായ രീതിയില്‍ മുന്നോട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.

എല്ലാവര്‍ക്കും പൊതുവായി കല്‍പ്പനകളും ഉണ്ടായിരുന്നില്ല (മാംസാഹാരം പാടില്ല എന്നൊരു നിയമമൊന്നും ഇല്ല. നാവിനെപ്പോലും നിയന്ത്രിക്കാന്‍ പറ്റില്ല, എന്തുകണ്ടാലും രുചിച്ചുനോക്കണം എന്നുള്ളാവര്‍ക്ക്‌‍ അതു തിന്നാന്‍ സ്വാതന്ത്ര്യമുണ്ട്.

ധര്‍മ്മത്തില്‍ ഊന്നിനിന്നുകൊണ്ട് ധനം സമ്പാദിക്കാം. ഉണ്ടാക്കിയ അര്‍ഥം(ധനം) കൊണ്ട് ഭോഗം അനുഭവിക്കുക എന്ന ലക്ഷ്യം മാത്രമുള്ളവര്‍ക്ക്‌ അതാവാം. പക്ഷേ ക്രമേണ ഭോഗത്തിലെല്ലാം മടുപ്പും ചെടിപ്പും വന്ന്‌, ഇതൊന്നുമല്ല... ജീവിതത്തിന്റെ പരമമായ ലക്ഷ്യ്മ്. ഇതിനെല്ലാം ഉപരിയായി ഒരു വലിയ ലക്ഷ്യവും ഉദ്ദേശ്യവും മനുഷ്യജന്മത്തിനുണ്ട്, അതിനായി പ്രയത്നിക്കണം... എന്നു തോന്നിത്തുടങ്ങിയാല്‍ സാധനയുടെ മാര്‍ഗ്ഗം അവര്‍ക്കു പിന്തുടരാം.

“ശാശ്വത സത്യം-ആത്മാവ്‌- അഥവാ സ്വന്തം സത്ത -എന്താണെന്നും ആത്മസാക്ഷാത്കാരത്തിനുള്ള വിദ്യകളും വളരെ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.
.................................
(അക്കാലമായപ്പോഴേയ്ക്കും ബുദ്ധമതാനുയായികളും കുത്തഴിഞ്ഞ ജീവിതപാതയിലേക്കു വഴുതിവീണിരുന്നു...)

അറിവിന്റെ നിധിയായ വേദത്തിന്റെ പ്രാമാണികത പുനസ്ഥാപിക്കാനും വേദം തരുന്ന അറിവുകളെ ജനങ്ങളിലെത്തിക്കാനും ശങ്കരാചാര്യര്‍ ഭാരതത്തിലുടനീളം സഞ്ചരിച്ചു.(ഇനി ഹിന്ദുമതം എന്നു പറയാം ല്ലേ) സനാതന ധര്‍മ്മമൂല്യങ്ങള്‍ക്ക് ജീവന്‍ വെയ്പ്പിക്കുകയും ചെയ്തു. പലരും ഹിന്ദുമതത്തിലേയ്ക്കു തിരിച്ചുവന്നു. പിന്നെപ്പിന്നെ വന്നവരെ ആദ്യം ഉണ്ടായിരുന്നവര്‍ക്ക്‌ അംഗീകരിക്കാന്‍ വിഷമമായി. അങ്ങിനെയായിരിക്കാം പല പല ജാതികളും വര്‍ഗ്ഗങ്ങളും ആയി സമൂഹം വേര്‍തിരിഞ്ഞത്.

സനാതനധര്‍മ്മത്തില്‍ സേശ്വരനും നിരീശ്വരനും ഒക്കെ ഒരേപോലെ ഉള്‍ച്ചേര്‍ന്നിരുന്നു. സസ്യാഹാരിയും മാംസാഹാരിയും ഒരേ തട്ടിലായിരുന്നു...
എന്നാല്‍ നവോത്ഥാനത്തിനുശേഷം, പല പല സങ്കരവര്‍ഗ്ഗങ്ങളുടേയും പ്രഭാവം കാരണം ഉച്ചനീചത്വവും കല്‍പ്പിക്കപ്പെട്ടുതുടങ്ങി...

(ബ്ലോഗനാര്‍കാവിലമ്മേ... ഉണ്ണിയാര്‍ച്ചയെ കാത്തോളണേ :)

qw_er_ty

ജ്യോതിര്‍മയി /ज्योतिर्मयी said...

ബ്ലോഗനാര്‍കാവിലമ്മ തുണയ്ക്കണേ...

ആര്‍ക്കും വായിച്ചുതീര്‍ക്കാന്‍ കഴിയാത്ത വലിപ്പത്തില്‍ നാല്‍പ്പത്തൊന്‍പതാം കമന്റടിച്ചതിന് ആരെങ്കിലും തല്ലാന്‍ വരുന്നതിനുമുന്‍പേ അന്‍പതടിച്ചു ഞാന്‍ ഓടട്ടേ... അല്ലെങ്കില്‍ വേണ്ട, ആരെ പേടിക്കണം...
ബ്ലോഗനാര്‍കാവിലമ്മേ രക്ഷിക്കണേ...(ഹേയ്, എനിയ്ക്കു പേടിയൊന്നുമില്ല :)

Unknown said...

Dear dev
Very interesting blog.
ani