Tuesday, March 11, 2008

പോസ്റ്റ് നമ്പ്ര മുന്നൂറ്റി നാല്‌

ഇന്നലെ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ഒരു രസത്തിന്‌ ഇതുവരെ എത്ര പോസ്റ്റിയെന്ന് എണ്ണി നോക്കി. മുന്നൂറ്റി മൂന്നെന്ന് കാണുന്നു. ബ്ലോഗ് തിരിച്ചുള്ള പട്ടിക ഇങ്ങനെ
ആയുരാരോഗ്യം- 31
ദേവദത്തന്‍- 17
എന്റെ ചിത്രങ്ങള്‍-58
കമന്ററ-29
ദേവപഥം-25
കൂമന്‍പള്ളി-37
ദേവരാഗം-54
വിദ്യ-12
കൊല്ലം- 8
സമകാലികം- 11
നളപാചകം- 1
ബൂലോഗ ക്ലബ്-3
വിവാഹിതര്‍- 4
യൂ ഏ ഈ ബൂലോഗം-13

പോസ്റ്റിയാല്‍ പിന്നെ വായിച്ചു നോക്കുന്ന ഇടപാട് ഇല്ലാത്തതുകാരണം എന്താണീ മുന്നൂറ്റിച്ചില്വാനത്തിലെന്ന് ഒന്നോടിച്ചു നോക്കി. ദത്തന്റെ ബ്ലോഗിലും യൂ ഏ ഈ ബൂലോഗത്തും നളപാചകത്തിലും വിഷയമെന്തെന്ന് നോക്കാതെ തന്നെ അറിയാം. എന്റെ ചിത്രങ്ങള്‍ എന്നത് വെറുതേ ക്യാമറ ഡൗണ്‍ലോഡുമ്പോഴെല്ലാം എടുത്തിടുന്ന കാര്യമാക്കാനില്ലാത്ത പടങ്ങളും.

ആയുരാരോഗ്യത്തില്‍ മിക്കതും ആരെങ്കിലും ഒരാള്‍ ഇന്നതെഴുത് എന്ന് ആവശ്യപ്പെട്ടതിന്‍ പടി എഴുതിയ കാര്യങ്ങളാണ്‌. രണ്ടെണ്ണം (കൊതുക്, പള്‍സ് പോളിയോ) ചിന്ത.കോമിമില്‍ വന്നു കഴിഞ്ഞതും. ഞാന്‍ വായനക്കാരനായാണ്‌ അവിടെ എത്തിയതെങ്കില്‍ സ്നേഹോപദേശം എന്ന പോസ്റ്റിനു പാസ്സ് മാര്‍ക്ക് കിട്ടും.

ദേവപഥത്തില്‍ ബൂലോഗവിചാരണം ഏഴോളം അദ്ധ്യായമായിട്ടുണ്ട്, അതിനു ചെലവിടുന്ന സമയത്തിന്റെ കുറവാണ്‌ മുഴുമിപ്പിക്കാന്‍ പറ്റാത്തതിന്റെ കാരണം, കുറേ കഴിഞ്ഞപ്പോള്‍ എനിക്കു തന്നെ വിഷയം മടുത്തും തുടങ്ങി. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയിരിക്കുന്നത് (അറുപത്തൊമ്പത്) ലോനപ്പന്‍ എന്ന ബ്ലോഗര്‍ക്ക് ഓഫീസില്‍ ഊമക്കത്തു കിട്ടിയ സംഭവത്തെക്കുറിച്ചാണ്‌. ചില പോസ്റ്റുകള്‍ റിയാക്ഷനുകള്‍ ആയാണ്‌ വന്നിരിക്കുന്നത്. തിബത്തന്‍ പ്രവാസികള്‍ എന്ന പോസ്റ്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഇന്നില്ലാത്ത ഒരു ബ്ലോഗ് പോസ്റ്റിനോട് പ്രതികരണമായി ഉണ്ടായതാണ്‌. അദ്ദേഹം ആ പോസ്റ്റില്‍ ഇട്ട കമന്റുകള്‍ ചുള്ളിക്കാടിന്റെ ബ്ലോഗ്ഗിങ്ങിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നു. തുടങ്ങിയത് അങ്ങനെയെങ്കിലും കമന്റിലൂടെ ചര്‍ച്ച നീണ്ടത് മുഖ്യമായും വിമതന്റെയും മറ്റു കമന്റര്‍മാരുടെയും സജീവ സാന്നിദ്ധ്യം മൂലവും. ലോസിഫ് നന്ദിയും അങ്ങനെ തന്നെ ഉണ്ടായതാണ്‌ മൂന്നു ഭാഗം നീളാന്‍ കാരണം വക്കാരിയുടെ കമന്റുകളും. തിബത്തില്‍ ബസാങ്ങിനെ പരിചയപ്പെടുത്തിയതും ലോസിഫില്‍ ഡാലി കത്യൂഷ കണ്ട കഥയെഴുതിയതും വാല്യു അഡിഷന്‍.

കൂമന്‍പള്ളിയില്‍ രണ്ടായിരത്തേഴ് ഏപ്രിലില്‍ മൂന്നു ഭാഗമായി എഴുതിയ ഹീറോയുടെ പേന എനിക്ക് മനസ്സു നിറഞ്ഞെഴുതാന്‍ പറ്റിയ ഒരേയൊരു പോസ്റ്റ് ആണ്‌. ഇനിയും നന്നാക്കമ്മായിരുന്നു എന്ന് തോന്നാത്ത ഒരേയൊരെണ്ണം. ബിസ്മി ഇഷ്ടമുള്ള മറ്റൊരു പോസ്റ്റ്. മറ്റെല്ലാ പോസ്റ്റുകളും എനിക്കു പരിചയമുള്ള ഒരാളിനെ വായനക്കാരനു കാട്ടിക്കൊടുക്കണം എന്ന ഒറ്റ ഉദ്ദേശത്തില്‍ മാത്രം എഴുതിയവയും.

ദേവരാഗം ഞാന്‍ ആദ്യം തുടങ്ങിയ ബ്ലോഗ്. മലയാളവേദി വിട്ട് ഏറെക്കാലത്തിനു ശേഷം ബ്ലോഗ് തുടങ്ങുമ്പോള്‍ ഗൗരവമുള്ള ഒന്നും എഴുതില്ല, ഒരു ഫോട്ടോയും രണ്ടുവരി അടിക്കുറിപ്പും എന്നേ ഉദ്ദേശിച്ചിരുന്നുള്ളു. രണ്ടായിരം വായനക്കാര്‍ മലയാളവേദിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സൈറ്റ് മീറ്ററില്‍ സന്ദര്‍ശകരെ എണ്ണാത്തതുകൊണ്ട് കൃത്യമായി അറിയില്ല, അമ്പതോളം പേര്‍ ഉണ്ടാവണം എന്റെ റീഡര്‍ ബേസില്‍ ഗൗരവമായി വായിക്കുന്നവര്‍. അവര്‍ മൂലം പോസ്റ്റുകള്‍ ആയാസമെടുത്ത് തന്നെ എഴുതേണ്ടിവന്നു. സാലഭഞ്ജനം എട്ടു വയസ്സനു ശേഷം പത്തുമുപ്പത് വര്‍ഷം ഗ്യാപ്പ് കഴിഞ്ഞ് ബുദ്ധിമിട്ടു എഴുതിയ കഥയാണ്‌. കഥാകാരനൊന്നുമല്ലാത്തതുകൊണ്ട് അതിനെ അത്രയെങ്കിലും എത്തിച്ച സന്തോഷമല്ലാതെ നിരാശയൊന്നുമില്ല. അതിന്റെ റീഡര്‍ ഫീഡ് ബാക്ക് അനുസരിച്ചാണ്‌ തിരുത്ത് എന്ന കഥയുണ്ടാക്കിയത്. ഓകെമിന്റെ ക്ഷൗരക്കത്തിയില്‍ പരാമര്‍ശിക്കാനുദ്ദേശിച്ച കാര്യങ്ങള്‍ ആളുകളുടെ പ്രൈവസി വയലേഷന്‍ ആകുമെന്ന് ബന്ധപ്പെട്ട പലരും പറഞ്ഞതുകൊണ്ട് അതിനെ രാമേശ്വരത്തെ ക്ഷൗരം പോലെ നിര്‍ത്തേണ്ടി വന്നു.

എന്റെ പോസ്റ്റുകളെ ഞാന്‍ തന്നെ ഇങ്ങനെ എടുത്തിട്ട് പരിശോധിച്ച് വീണ്ടും നിരത്തുന്നത് എന്തിനെന്നല്ലേ? മൊത്തം ഒന്ന് അരിച്ചു പെറുക്കിയാല്‍ മുന്നൂറില്‍ പാസ്സ് മാര്‍ക്ക് കിട്ടുന്നവയെ ഒരിടത്ത് കൂട്ടി വയ്ക്കാന്‍. എട്ടുപത്തേയുള്ളെന്ന് കണ്ടതില്‍ അതിശയമൊന്നുമില്ല, എന്തെങ്കിലും എഴുതണം എന്ന് മനസ്സില്‍ വിചാരിച്ച് തുടങ്ങുമ്പോള്‍ എന്തെങ്കിലും ഉണ്ടാവും. പോസ്റ്റ് മനസ്സില്‍ വളര്‍ന്ന് വന്ന് "എന്നെ തുറന്നു വിടെടോ" എന്നു പറഞ്ഞാലേ കൊള്ളാവുന്നത് പിറക്കൂ.

ഇഷ്ടത്തിന്റെ ഓര്‍ഡറില്‍ മൂന്നൂറില്‍ നിന്നും പൊക്കിയെടുത്തത് ഇതൊക്കെ

1. ഹീറോയുടെ പേന ഒന്ന് രണ്ട് മൂന്ന്
2. ബിസ്മി
3. ലോസിഫ് നന്ദി ഒന്ന് രണ്ട് മൂന്ന്
4. തിബത്തന്‍ പ്രവാസികള്‍
5. തിരുത്ത്
6. സ്നേഹോപദേശം
7. വിപ്രലംഭ പര്വ്വം
8. പണമ്പുരാണം (മുഴുമിക്കാം, സത്യം)
9. പ്രലംഭം
10. വന്മരങ്ങള്‍ വീഴുമ്പോള്‍

Monday, January 7, 2008

ബൂലോഗ വിചാരണം 7- ബ്ലോഗെഴുത്തും പുറത്തെഴുത്തും

ബ്ലോഗിങ്ങിനെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും പ്രിന്റ്-വിഷ്വല്‍ മാദ്ധ്യമങ്ങളിലെഴുതുന്നവര്‍ക്ക് ശരിയായൊരവബോധം വരാത്തതുകൊണ്ടാണ്‌ അവര്‍ ബ്ലോഗുകള്‍ തുടങ്ങാത്തതെന്ന് ഒരു മിഥ്യാധാരണ ഞാന്‍ കുറേക്കാലംവച്ചു പുലര്‍ത്തിയിരുന്നു. (വളരെയാളുകള്‍ക്കറിയാത്തതെന്തോ എനിക്കറിയാം എന്നൊരു അഹങ്കാര-ഞെളിയല്‍, ഏത്?) പ്രിന്റ് എഴുത്തുകാരിലെ ചില നവാഗതര്‍ ഇന്‍ഡ്യ റ്റുഡേയിലും മറ്റും ഒന്നുരണ്ട് വര്‍ഷം മുന്നേ എഴുതിക്കൂട്ടിയ ബ്ലോഗിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഈ വിശ്വാസത്തെ വളര്‍ത്തുകയും ചെയ്തു.

ബ്ലോഗിനെക്കുറിച്ച് പൊതുവേദിയില്‍ മേതില്‍ പ്രസംഗിക്കുന്നതു കേട്ടപ്പോഴും ഈ വിശ്വാസത്തിനു കുലുക്കമൊന്നുമുണ്ടായില്ല. അദ്ദേഹം കാലങ്ങളായി ബുള്ളറ്റിന്‍ ബോര്‍ഡ് ഉടമയും മറ്റുമായിരുന്നതിനാല്‍ മറ്റുള്ളവരില്‍ നിന്നും വിഭിന്നനാണെന്നേ കരുതിയുള്ളു.

സക്കറിയ തനിക്കൊരു ബ്ലോഗ് പരിപാലിക്കാനുള്ള സമയവും സാവകാശവും കിട്ടുമ്പോള്‍ അതിലെന്തെഴുതും, എന്തുകൊണ്ട് അത് പ്രിന്റിനയക്കില്ല എന്ന് ഒരു സ്വകാര്യവേളയില്‍ പറഞ്ഞു തുടങ്ങിയതോടെ എന്റെ മുന്‍‌വിധി കുലുങ്ങി തുടങ്ങി. അദ്ദേഹം ബ്ലോഗിന്റെ സാദ്ധ്യതയും പരിമിതിയും നല്ല ബോദ്ധ്യമുള്ളയാള്‍ തന്നെ.

ഇളക്കി മറിച്ചിട്ടുകളഞ്ഞത് സേതുവായിരുന്നു. "മാഷിനു ഞങ്ങളെ ബൂലോഗത്തെ പറ്റി എന്തര്‌ അഭിപ്രായമാണ്‌ ഒള്ളത്?" എന്ന കൈപ്പള്ളിയുടെ ചോദ്യത്തിനു.
"You are a bunch liberated souls(...) lucky to have access to a sea of information to refine and support your words(...) but often getting data confused with knowledge (...) എന്നു തുടങ്ങിയ സേതുമാഷും ബ്ലോഗിങ്ങിനെ വളരെ അടുത്തറിയാവുന്ന ഒരാളെപ്പോലെ തന്നെ സംസാരിച്ചു.

അങ്ങനെ പൊളിഞ്ഞ അഹങ്കാരവുമായി മിച്ചം വന്ന സാദ്ധ്യതകളെ നിരത്തി നോക്കുമ്പോള്‍ ഇതുപോലെയൊക്കെ തോന്നുന്നു.

1. എഴുത്ത് മുഖ്യവരുമാനമായിട്ടുള്ളവര്‍ക്ക് ബ്ലോഗ്ഗിങ്ങ് വരുമാനമില്ലാത്ത ഒരു ചിലവായി തോന്നിയേക്കാം

2. ബ്ലോഗിന്റെ റീച്ചബിലിറ്റി ഇന്നും തീരെക്കുറവാണ്‌ മലയാളത്തില്‍. പത്രത്തിലെഴുതിയാല്‍ ഒറ്റയടിക്ക് ലക്ഷക്കണക്കിനാളുകള്‍ വായിക്കും (അന്നു വൈകുന്നേരം ആക്രിക്കാരന്‍ എടുത്ത് മുട്ടയ്ക്ക് ട്റേ ഉണ്ടാക്കുന്ന കമ്പനിയില്‍ അയക്കുന്നതോടെ തീരുകയും ചെയ്യും അതു മറ്റൊരു കാര്യം)

3. ബ്ലോഗിലെഴുതിയ സൃഷ്ടി " എഴുത്തുകാരന്‍ നെഞ്ചേറ്റി ലാളിക്കുന്ന കൈക്കുഞ്ഞല്ല, അഴിച്ചു വിട്ട യാഗാശ്വമാണ്‌, അതിനെ പിടിച്ചു കെട്ടി യുദ്ധം കുറിക്കാന്‍ അന്യരെ അനുവദിച്ചേ മതിയാവൂ, യാഗാന്ത്യത്തിലതിനെ വധിക്കാനും എഴുതുന്നയാള്‍ തയ്യാറാവണം." (ക്വട്ടേഷനിലുള്ളത് സക്കറിയ പണ്ടെഴുതിയത്, പക്ഷേ ബ്ലോഗുകളെക്കുറിച്ചായിരുന്നില്ല). ഈ ഇന്ററാക്ഷന്‍ പെഡസ്റ്റലില്‍ നിന്ന് താഴേക്കു പ്രസംഗിച്ചു ശീലമുള്ള പ്രിന്റ് മീഡിയ എഴുത്തുകാര്‍ക്ക് എപ്പോഴും സുഖമുള്ള അനുഭവം ആകണമെന്നില്ല. ബ്ലോഗുകളില്‍ പലപ്പോഴും കമന്റര്‍ പോസ്റ്റ് ഇട്ടയാളെക്കാള്‍ തിളങ്ങും, തെറ്റുകള്‍ തിരുത്തിത്തരും, നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കും, മൊത്തമായി ഖണ്ഡിക്കുകയും ചെയ്യും, എക്സ്പര്‍ട്ടുകള്‍ വാലിഡേറ്റ് ചെയ്യും, ചിലപ്പോള്‍ പോസ്റ്റിനെക്കാള്‍ വലിയ കമന്റ് എഴുതിയെന്നും വരാം. നെഞ്ചത്തു ചേര്‍ത്ത് ഉമ്മ കൊടുക്കുന്ന കൈക്കുഞ്ഞാണു കൃതിയെങ്കില്‍ അതിനെ കൊലയ്ക്കു കൊടുത്തെന്ന് എഴുത്തുകാരനു തോന്നും.

4. എഴുത്തിന്റെ ആധികാരികതയില്‍, വര്‍ക്കിന്റെ പെര്‍ഫക്ഷനില്‍ സംശയമില്ലാത്തവര്‍ക്ക് തീര്‍ച്ചയായും ഈ ബൂലോഗസമ്മര്‍ദ്ദം സുഖമാണ്‌. ജോസഫ് മാഷോടോ സുജിത്തിനോടോ ഒക്കെ ചോദിച്ചു നോക്കിക്കേ. ഐക്കിയയില്‍ കസേരപ്പുറത്ത് അമ്മിക്കല്ലിട്ടിടിച്ച് ഉറപ്പുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു യന്ത്രമുണ്ട്. അതാണ്‌ അവരുടെ കസേര വാങ്ങാന്‍ ‍ നമുക്കും വില്‍ക്കാന്‍ അവര്‍ക്കും ഉള്ള വിശ്വാസത്തിന്റെ തെളിവ്.

5. സമന്‍ എന്ന രീതിയില്‍ ഏതു കമന്ററും സം‌വദിക്കും. അതില്ലാതെ നിലനില്‍ക്കാന്‍ ബ്ലോഗുകള്‍ക്ക് മാത്രമേ കഴിയൂ. ഉദാഹരണത്തിനു ജാക്കി ചാന്റെയോ മരിയ ഷരപ്പോവയുടെയോ ബ്ലോഗുകളില്‍ അവരുടെ ക്രിയേറ്റീവ് വര്‍ക്കുകളൊന്നും ഇല്ല, മറ്റെവിടേയോ അവര്‍ ചെയ്യുന്ന വര്‍ക്കിനെക്കുറിച്ച് ആസ്വാദകര്‍ അഭിപ്രായമെഴുതുന്ന ഫാന്‍സ് ഗസ്റ്റ് ബുക്കുകള്‍ മാത്രമാണ്‌ അവ. അങ്ങനെ വരുന്നില്ലല്ലോ എഴുത്തുകാരന്‌, അയാളുടെ ബ്ലോഗും എഴുത്തു തന്നെയല്ലേ. പെഡസ്റ്റല്‍ വിട്ട് നിലത്തിറങ്ങിയേ മതിയാവൂ.

6. ചിലര്‍ക്കെങ്കിലും സ്വാതന്ത്ര്യം എന്നാലെന്തെന്ന് അറിയില്ല. കൂട്ടില്‍ ജനിച്ച് അവിടെ വളര്‍ന്ന തത്തയെ ഇറക്കി വിട്ടാല്‍ അത് ഭയന്ന് അവിടെ ഇരിക്കുമെന്നല്ലാതെ ഒന്നും ചെയ്യില്ലെന്ന് ആരാ പറഞ്ഞത്, നളനാണോ? [കടപ്പാട് - റീനംബറിങ്ങ് - സുല്‍, നളനല്ല ഇതു പറഞ്ഞത്, ചന്ത്രക്കാറന്‍ എന്നു തിരുത്തിയ തുളസിക്ക്]

Saturday, December 1, 2007

ഇന്തോ-ഗ്രീക്ക്‌ മെഡിക്കല്‍ സമ്മിറ്റ്‌

രംഗം ഒന്ന്: വാരണാസി മെഡിക്കല്‍ കോളേജ്‌ ഗേറ്റ്‌.
വന്ദനം. ഈ ഗുരുകുലം ധന്യമാക്കാന്‍ അന്യദേശത്തു നിന്നെത്തിയ ഭവാന്‍ ആരാണാവോ?
സുശ്രുതനുണ്ടോ അകത്ത്‌?

ചക്രവര്‍ത്തിമാര്‍ പോലും വൈദ്യശ്രേഷ്ഠനെന്നും മുനിവര്യനെന്നും മാത്രം സംബോധന ചെയ്യുന്ന പൂജനീയപാദ ഗുരുവിനെ പേരു വിളിക്കാന്‍ താന്‍ ആരുവാ??
ചെലയ്ക്കാതെ അയാള്‍ ഉണ്ടോ ഇല്ലിയോ എന്ന് പറയെട ചെറുക്കാ.

അയാളോ? ദേ കെളവാ തറയാക്കിയാല്‍ ഞാന്‍ കൂതറയാവും. കയ്യി കിട്ടിയ ശസ്ത്രമെടുത്ത്‌ ഞാന്‍ പണ്ടത്തില്‍ കേറ്റും ഇവിടെ കേറിവന്ന് ആക്ഷേപിച്ചാല്‍.

ആരാ പടിക്കല്‍ കിടന്ന് അടികൂടുന്നത്‌? ഈ വങ്കടങ്ങളെ കൊണ്ട്‌ തോറ്റല്ലോ. പഠിക്കാനാണെന്നും പറഞ്ഞ്‌ ഓരോരുത്തന്‍ വന്നു കേറും. കേറിപറ്റിയാല്‍ പിന്നെ തനി ചന്തയാക്കും. അല്ല ഇതാര്‌ ഹിപ്പോക്രറ്റീസോ? സന്തോഷം. വരൂ.

രംഗം രണ്ട്‌: കോണ്‍ഫറന്‍സ്‌ റൂം.
എത്ര കാലമായി ഹിപ്പോക്രറ്റീസേ, തന്റെ ഹ്യൂമറസ്‌ മെഡിസിനൊക്കെ എങ്ങനെ പോണു ഗ്രീസില്‍?
വല്യ തരക്കേടില്ല. ആളുകളെ പറ്റിക്കാന്‍ ഓരോ തത്വചിന്തകരു കേറി പ്രസ്താവന ഇറക്കുന്നതൊഴിച്ചാല്‍ കുഴപ്പമില്ല. തനിക്കോ സുശ്രുതാ?

തിരക്കു കൂടുതല്‍ ആണെന്നേയുള്ളു, ഭാരതം അപ്പടി രോഗികളല്ലേ, ചുമ്മാ ഇട്ടാവട്ടം രാജ്യമുണ്ടാക്കി കിടന്നു വെട്ടിയും കുത്തിയും അഡ്മിറ്റ്‌ ആകുന്ന രാജാക്കന്മാരു വേറേയും. ഇന്നിപ്പ ഹാഫ്‌ഡേ ബ്രേക്ക്‌ എടുത്ത്‌ പോയൊന്നു ഉറങ്ങാമെന്ന് വിചാരിച്ചതേയുള്ളു മൂലക്കുരുവും പൊട്ടി ഒരുത്തനെ ശസ്ത്രക്രിയയ്ക്ക്‌ കൊണ്ടുവന്നിരിക്കുന്നു.

പൈല്‍സിനു ശസ്ത്രക്രിയ ആകാമെങ്കിലും അണുബാധ റിസ്ക്‌ കണക്കിലെടുത്ത്‌ മെഡിക്കേഷന്‍ കൊണ്ട്‌ അടക്കുന്നതാണു നല്ലതെന്നാണല്ലോ നിങ്ങളുടെ ചരകന്‍ എഴുതിയിരിക്കുന്നത്‌?
ഏട്ടിലെ പശു ചെലപ്പഴേ പുല്ലു തിന്നൂ സായിപ്പേ. മരുന്നു കൊടുക്കാന്‍ ഈ രോഗി പഥ്യം നോക്കണ്ടേ, ആളു മദിരാസക്തനാ.

മദിരാശിത്താനോ? ചേരനോ ചോളനോ പാണ്ഡ്യനോ?
ച്ഛെ. രോഗി മുഴുത്ത തണ്ണിയാണെന്ന്.

ഈ ഒടുക്കത്തെ സംസ്കൃതം കാരണം മനുഷ്യന്‍ തന്റെ ചികിത്സ ഉപേക്ഷിക്കും പറഞ്ഞേക്കാം. മദ്യം, മദിര, സുര, സോമം ഒരു സാധനത്തിനു തന്നെ അഞ്ഞൂറു പേരും, കോപ്പിലെ വ്യാകരണോം.

ഡേ, ഭോജനം ഓര്‍ഡര്‍ ചെയ്യട്ടോ? താനിപ്പോഴും സസ്യാഹാരി തന്നെയോ?
സന്യാസിമാര്‍ക്കു മാത്രമല്ല ശീലം അടക്കാന്‍ കഴിയുന്നത്‌. ഈ ഹിപ്പോക്രറ്റീസ്‌ നോണ്‍ വെജ്‌ നിര്‍ത്തിയെന്നു പറഞ്ഞാല്‍ അത്‌ ആയുഷ്കാല തീരുമാനമാ. എവിടാ ക്യാന്റീന്‍? പോയി കഴിക്കാം. ഇവിടമൊക്കെ ഒന്നു കാണുകേം ചെയ്യാമല്ലോ.

രംഗം മൂന്ന്: ഭോജനശാല.
(ശിഷ്യന്മാരുടെ കലപില സംസ്കൃതത്തില്‍ ആയതുകാരണം "ഭു, ഭൃ ,ഹ്വാ, സ്വ "എന്നൊക്കെ വേണം ബാക്ക്‌ ഗ്രൌണ്ടില്‍)

ചോദിക്കാന്‍ വിട്ടു താനെന്താ ഒരു മ്നുന്നറിയിപ്പും ഇല്ലാതെ ഇങ്ങ്‌ വന്നത്‌?
സുശ്രുതാ, ഈയിടെ എങ്ങാനും താന്‍ ഭാവിയിലോട്ട്‌ നോക്കിയിരുന്നോ?

ഇവിടുള്ള പണി തീര്‍ക്കാന്‍ തന്നെ ദിവസം തികയുന്നില്ല. എന്താ ചോദിച്ചത്‌? ഭാവിയില്‍ വൈദ്യം പുരോഗതിയില്‍ തന്നെ ആണല്ലോ?
മരുന്നുകള്‍ പുരോഗമിക്കുന്നുണ്ട്‌, രോഗങ്ങളും പുരോഗമിക്കുന്നുണ്ട്‌, രോഗിയുടെ ധനശേഷിയും പുരോഗമിക്കുന്നുണ്ട്‌. അതനുസരിച്ച് ഡോക്റ്റര്‍മാരുടെയും മരുന്നു കമ്പനികളുടേയും ആസ്തിയും. എത്രയാ പേറ്റന്റുകള്‍.
പേറ്റന്റോ? താന്‍ പേഷ്യന്റ്‌ എന്നാണോ ഉദ്ദേശിച്ചത്‌?
അല്ലല്ല. മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ താനൊരു കണ്ടുപിടിത്തം നടത്തിയെന്നു വയ്ക്കുക, പത്തിരുപതു കൊല്ലം കൊള്ളവിലയ്ക്ക്‌ അതു കച്ചവടമാക്കി മൊത്തം ലാഭം കമ്പനിക്കു പോകും.

ഭഗവാനേ. ഞാനും താനുമൊക്കെ അങ്ങനെ തുടങ്ങിയെങ്കില്‍ ഈ ലോകം മുഴുവന്‍ വിലയ്ക്കു വാങ്ങാമായിരുന്നല്ലോടോ.

അതെന്തെങ്കിലുമാകട്ട്‌, മാനവരാശി വളര്‍ച്ചയില്‍ തന്നെയാണ്‌, ഭാഗ്യം. പറഞ്ഞു വന്നത്‌, ഞാനും താനും തമ്മില്‍ എന്താ കണക്ഷന്‍, ഞാന്‍ എന്തിനാണ്‌ ഇന്ത്യന്‍ മെഡിസിന്‍ ഇമ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌, ഞാന്‍ തന്നില്‍ നിന്നാണോ താന്‍ എന്നില്‍ നിന്നാണോ പഠിച്ചത്‌, എന്റെ ലൈബ്രറിയില്‍ കണ്ട പുസ്തകങ്ങളില്‍ എത്രയെണ്ണം താന്‍ തന്നതാണ്‌ എന്നൊക്കെ ഭയങ്കര മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍ ഗവേഷിച്ച്‌ പുസ്തകം ഇറക്കലോട്‌ ഇറക്കല്‍ നടക്കുന്നു, ഒരു രണ്ടായിരത്തഞ്ഞൂറു വര്‍ഷം അപ്പുറത്ത്‌.

നമ്മളു പോലും അതാലോചിച്ചിട്ടില്ലല്ലോ എന്റെ ഹിപ്പോക്രറ്റീസേ, പിന്നെ ഇവന്മാര്‍ക്കെന്താ അസുഖം?
ഇവന്മാരാണു സോദ്ദേശ ചരിത്രകാരന്മാര്‍. വൈദ്യം പലതായി പിരിഞ്ഞു. ഇപ്പോ ആയുര്‍വേദമാണോ അലോപ്പതിയാണോ ശരി, ഇന്ത്യയാണോ യൂറോപ്പാണോ ചികിത്സയുടെ അവകാശികള്‍ എന്നൊക്കെ ഡോക്റ്റര്‍മാര്‍ തമ്മില്‍ തര്‍ക്കമാണെന്നേ. ആ ഗ്യാപ്പില്‍ പുസ്തകമിറക്കി കാശുവാരുന്നവരാണു മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍.

പൂച്ച ഏതു നിറമാണെങ്കിലും എലിയെ പിടിച്ചാല്‍ പോരേ സായിപ്പേ.
സാമീ, ആ പ്രയോഗം വേണ്ട, മാവോ സെദോങ്ങ്‌ ജനിച്ചിട്ടില്ല.

എന്നിട്ട്‌ ചരിത്ര ഗവേഷകര്‍ എന്താ കണ്ടുപിടിച്ചത്‌?
അവര്‍ ആഗ്രഹിച്ചതെല്ലാം കണ്ടുപിടിച്ചു. റോയ്‌ലേ എന്ന ആള്‍ "ആന്റിക്വിറ്റി ഓഫ്‌ ഹിന്ദൂ മെഡിസിന്‍" എന്ന പുസ്തകത്തില്‍ പറയുന്നത്‌ എല്ലാം തന്റെയാ, ഞാന്‍ അടിച്ചു മാറ്റി എന്നാണ്‌.

ഹിന്ദൂ മെഡിസിനോ???
ബ്രിട്ടീഷുകാര്‍ക്ക്‌ ഹിന്ദുവും ബൌദ്ധനും ജൈനനും ഒക്കെ ഒന്നാണെന്നേ. സയന്‍സ്‌ ആന്‍ഡ്‌ സീക്രട്ട്‌ ഓഫ്‌ എയര്‍ളി മെഡിസിന്‍ എന്ന ഗ്രന്ഥത്തില്‍ ഥോര്‍വാള്‍ഡ്‌ എന്ന സായിപ്പ്‌ പറഞ്ഞത്‌ എന്റെ ശസ്ത്രം നിന്റെ ശസ്ത്രത്തോളം ക്രിയ ചെയ്യാത്തതുകൊണ്ട്‌ ഞാന്‍ നിന്റെ മുന്നില്‍ ആരുമല്ലെന്നാ.

അപ്പോ തന്റെ ഭാഗം പറയാന്‍ ആരുമില്ലേടോ?
ഇല്ലേന്നോ? മെഡിസിന്‍ ത്രൂഔട്ട്‌ ആന്റിക്ക്വിറ്റി എന്ന പുസ്തകത്തില്‍ അമേരിക്കക്കാരന്‍ ഗോര്‍ഡന്‍ പറയുന്നത്‌ താന്‍ മൊത്തമായി ഗ്രീക്ക്‌ വൈദ്യം മോഷ്ടിച്ചെന്നാ. അങ്ങനെ കുറേ വേറേ ആള്‍ക്കാരും.

ഇവന്മാര്‍ക്ക്‌ എന്തിന്റെ കേടാ? ഒരുമാതിരി കൊച്ചു പിള്ളേര്‍ എന്റെ പിതാവ്‌ നിന്റെ പിതാവും
ഇടികൂടിയാല്‍ എന്റപ്പനേ ജയിക്കൂ എന്നൊക്കെ പറയുന്നതുപോലെ ഉണ്ടല്ലോ ഇത്‌. മനുഷ്യന്‍ വളരുന്നെന്ന് താന്‍ പറഞ്ഞത്‌ പടവലങ്ങ വളരുന്നതുപോലെ മോളീന്നു കീഴ്പ്പോട്ടാണോടോ?

നില്ല്. പറഞ്ഞു തീര്‍ന്നില്ല. ജോവാന്‍ ഹെര്‍മ്മന്‍ ബാസ്സ്‌ പറയുന്നത്‌ സുശ്രുതന്‍ എന്നൊരാളേ ജീവിച്ചിരുന്നിട്ടില്ല, ആയുര്‍വേദക്കാരു പറയുന്ന ഈ സുശ്രുതന്‍ ഹിപ്പോക്രാറ്റീസ്‌ ആണെന്നാണ്‌. ആരോ ഹിന്ദു പണ്ട്‌ ഗ്രീസില്‍ പോയവഴി എന്റെ ലൈബ്രറിയിലെ പുസ്തകം മോഷ്ടിച്ച്‌ സംസ്കൃതത്തിലാക്കിയതാണ്‌ സുശ്രുതസംഹിത എന്ന്.

ഹ ഹ. ഞാന്‍ ഇല്ലെന്നോ? സുശ്രുതന്‍ എന്ന പേരിനു ഹിപ്പോക്രറ്റീസുമായി ഒരു സാമ്യവും ഇല്ലല്ലോടോ?
അതല്ലേ രസം. ഇന്ത്യക്കാര്‍ മന്ദബുദ്ധികള്‍ ആയതുകൊണ്ട്‌ എന്നെ കണ്ട്‌ സോക്രട്ടീസ്‌ ആണെന്നു തെറ്റിദ്ധരിച്ച്‌ സംസ്കൃതത്തില്‍ സുശ്രുതന്‍ എന്നു പറഞ്ഞതാണെന്ന്. പിന്നെ താന്‍ ജനിച്ച കാശി എന്ന സ്ഥലം ശരിക്കും ഇല്ലെന്നും അതു ഞാന്‍ ജനിച്ച കോസെ ആണെന്നും ഹെര്‍മ്മന്‍ നിരീക്ഷിക്കുന്നു.

ഞാന്‍ കാശിക്കു പോവ്വാണ്‌ ഹിപ്പോക്രറ്റീസേ.
ഓ വീടിനെക്കുറിച്ചൊന്നു പറഞ്ഞപ്പോഴേക്ക്‌ താന്‍ നൊസ്റ്റാള്‍ജിക്ക്‌ ആയോ? ഇതാണോടോ സന്യാസം?
ച്ഛെ, വീട്ടില്‍ പോണെന്നല്ല, കാശിക്കു പോണു എന്നത്‌ ഒരു പ്രയോഗമാണ്‌. മടുത്തു, ഒക്കെ ഇട്ടെറിഞ്ഞ്‌ വല്ലവഴിക്കും പോകും എന്നര്‍ത്ഥത്തില്‍.

(ഈ പോസ്റ്റിന്റെ സ്റ്റൈലിനു ക്രെഡിറ്റ്പ്പാട്‌ സാന്‍ഡോസിന്‌)

Saturday, October 20, 2007

ബൂലോഗവിചാരണം- 6 വായനാസമൂഹം- ഒരു കുസൃതി പരീക്ഷണം

വായനാ സമൂഹത്തെ ബ്ലോഗെഴുത്തുകാരന്‍ ക്രമേണ സമ്പാദിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്. ആരാണ്‌ വായനക്കാരന്‍ എന്നത് എന്താണ്‌ എഴുതുന്നതെന്നനുസരിച്ചിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കാലം കൊണ്ട് ഒരു ചെറിയ സംഘം ഡെഡിക്കേറ്റഡ് റീഡേര്‍സ് ഓരോ ബ്ലോഗിനും (പല ബ്ലോഗുകള്‍ ഉള്ളവര്‍ക്ക് ഓരോ ബ്ലോഗിലെയും പ്രതിപാദ്യവിഷയം വ്യത്യസ്ഥമായിരിക്കുമല്ലോ, അതിനനുസരിച്ച് ഒരാളിന്റെ തന്നെ വായനാസമൂഹത്തിലെ അംഗങ്ങള്‍ക്കും വ്യത്യാസം വരും) ചുറ്റും ഉണ്ടായി വരും. ഒരു ചെറിയ സംഘം വായനക്കാര്‍ കഴിയുന്നത്ര ബ്ലോഗുകള്‍ വായിച്ച് കമന്റുകള്‍ എഴുതാറുണ്ട്. അവര്‍ ഏറെക്കാലം അതു ചെയ്യാറില്ല (മിക്കപ്പോഴും ബ്ലോഗ് വായനയുടെ ആരംഭകാലത്ത് അല്ലെങ്കില്‍ വെക്കേഷന്‍ സമയം തുടങ്ങി അധിക നേരം വായിക്കാന്‍ കിട്ടുമ്പോള്‍). ഇവര് ഇന്‍ഫ്രീക്വന്റ് കമന്റര്‍മാര്‍ ആകുമ്പോഴേക്ക് മറ്റു ചിലര്‍ ആ സീറ്റുകളില്‍ ഇരിക്കയായി.

ബ്ലോഗിന്റെ പോപ്പുലേഷന്‍ എക്സ്പ്ലോഷനു മുന്നേ ഒരു റീഡര്‍ കമ്യൂണിറ്റി സ്ഥാപിക്കുന്നതിലും ബുദ്ധിമുട്ടാണോ ആയിരക്കണക്കിനു ബ്ലോഗുകള്‍ മലയാളത്തിലുള്ള ഇക്കാലത്ത്? എണ്ണത്തില്‍ പോസ്റ്റുകള്‍ അധികമുള്ള ഇക്കാലത്ത് വായനക്കാരന്‍ വളരെ choosy ആകുമെന്നും പഴയകാലത്തിലും പ്രയാസമാണ്‌ ഇന്നൊരു സ്ഥിര വായനസംഘത്തെ സ്വന്തം ബ്ലോഗിനുണ്ടാക്കി കൊടുക്കാനെന്നും പെട്ടെന്ന് തോന്നിയേക്കാം. ഏതു പഴയ ബ്ലോഗര്‍ക്കും ലളിതമായൊരു പരീക്ഷണം നടത്തി തന്റെ വായനക്കാരെ അവരെങ്ങനെ തന്റെ ബ്ലോഗിലെത്തിയെന്നും എത്രകാലം കൊണ്ടെത്തിയെന്നും എന്തുകൊണ്ട് അവരവിടെ തങ്ങിയെന്നും മനസ്സിലാക്കാം. എങ്ങനെ?

മറ്റൊരു പേരില്‍ ഒരു ബ്ലോഗ് തുടങ്ങുക. അമ്പാലിട്ട് ആദ്യം മുതല്‍, ഒരു തുടക്കക്കാരനായി. എഴുതിയെഴുതി പതിഞ്ഞ ശൈലിയെല്ലാം മറന്ന് ആദ്യപോസ്റ്റ് എഴുതുന്ന കാലത്തു നിന്നും. മൊത്തമായി പഴയ ബ്ലോഗ്ഗുകളുടെ തീമും പ്രതിപാദ്യവിഷയങ്ങളും ആവര്‍ത്തിക്കരുത്, ജനം കയ്യോടെ പിടികൂടുകയോ കുറഞ്ഞ പക്ഷം അനുകരിച്ചെഴുതുന്നവനെന്ന് വിളിക്കുകയോ ചെയ്യും. പുതിയ കാര്യങ്ങളെഴുതുക. എത്രമാറിയാലും, എത്രമാറ്റിയാലും, എന്തു ചെയ്താലും മാറാത്ത നിങ്ങളുടെ സിഗ്നേച്ചര്‍ അതിലുമുണ്ടാവും, തീര്‍ച്ച.

എത്രകാലം കൊണ്ട് നിങ്ങളുടെ റീഡര്‍ ബേസ് പുതിയ ബ്ലോഗില്‍ സ്ഥാപിക്കാന്‍ കഴിയും? ആരെഴുതും നിങ്ങല്‍ക്ക് അഭിപ്രായങ്ങള്‍? ആദ്യമെത്തുക ബ്ലോഗ് മുഴുവനും വായിച്ച് അഭിപ്രായം പറയുന്ന വായനക്കാരാകും, സംശയമില്ല. അവര്‍ നിങ്ങളാദ്യം ബ്ലോഗ് എഴുതിയ കാലത്തെ അതേ പേരുകളാകണമെന്നില്ല, പക്ഷേ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാവില്ല.

പണ്ടെന്നോ നിങ്ങളെ വായിച്ചിരുന്നവര്‍, ശേഷം ബ്ലോഗ് വായനയില്‍ നിന്നു വിട്ടിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് മടുത്തിട്ടോ പോയവര്‍ ഒരിക്കലും എത്തില്ല. അവരിപ്പോള്‍ നിങ്ങളുടെ ശരിക്കുള്ള ബ്ലോഗിലും വരാറില്ലല്ലോ.

നിങ്ങളുടെ ഡെഡിക്കേറ്റഡ് റീഡര്‍ കമ്യൂണിറ്റി വളരെ ചെറിയ കാലം കൊണ്ട് പുതിയ ബ്ലോഗറെയും ന്യായമായും കണ്ടെത്തേണ്ടതാണ്‌ ചെറിയ കാലയളവില്‍ അവരുടെ കമന്റുകള്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ കാണാം, അല്ലെങ്കില്‍ വായനാലിസ്റ്റില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെടും. .(നിങ്ങള്‍ പൂര്വ്വ ജന്മത്തില്‍ കവിതയും രാഷ്ട്രീയവും എഴുതിയിരുന്ന ആളാണെങ്കില്‍ അംശാവതാരത്തിലെ കവിത പോസ്റ്റുകള്‍ക്ക് രാഷ്ട്രീയ ബ്ലോഗിന്റെ റീഡര്‍മാര്‍ എത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

ഈ പരീക്ഷണം എന്തിനാണ്‌?
ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് നിലവിലുള്ള റീഡര്‍ ബേസ് എന്നത് അഞ്ചോ എട്ടോ പോസ്റ്റുകള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് സ്വയം തിരുത്തി മനസ്സിലാക്കാന്‍.

ബ്ലോഗുകള്‍ എണ്ണത്തില്‍ കൂടിയതുകൊണ്ട് ഇപ്പോഴത്തെ ബൂലോഗത്ത് എഴുത്തുകാരന്‍ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടോ പോസ്റ്റുപിടിയന്‍ അഗ്രിഗേറ്ററും ലിസ്റ്റും പൈപ്പും കമന്റു ഗ്രൂപ്പും പത്രദ്വാരാ പ്രശസ്തിയും മറ്റും കിട്ടിയതിനാലെ ഇപ്പോഴത്തെ ബൂലോഗത്തൊരു ബ്ലോഗ് സ്ഥാപിച്ചെടുക്കാന്‍ പണ്ടില്ലാത്ത എളുപ്പമൊന്നും ഇല്ലെന്നും മനസ്സിലാക്കാന്‍.

അവസാനമായി, ഒക്കെ സ്വയം പരീക്ഷിച്ച്, സ്വയം അറിഞ്ഞ് സ്വന്തം മനസ്സില്‍ മാത്രം സൂക്ഷിക്കുക. ടെസ്റ്റ് റിസല്‍റ്റ്, പ്രൂഫ് എന്നൊക്കെ പറഞ്ഞ് രണ്ടാം ജന്മത്തിന്റെ വിവരങ്ങള്‍ ബ്ലോഗിലോ സുഹൃത്തുക്കളോടോ വെളിപ്പെടുത്തരുത്. നിര്‍ദ്ദോഷമായ ഒരു പരീക്ഷണമാണെങ്കിലും നിങ്ങള്‍ മറ്റൊരാളെന്ന് തന്നെ വിശ്വസിച്ച് ആത്മാര്‍ത്ഥമായി കമന്റുകളെഴുതുകയും മറ്റും ചെയ്തവരെ അപമാനിക്കലാവും അത്.

[ഞാന്‍ ഇത് പരീക്ഷിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാല്‍ സന്ദേശമെന്ന സിനിമയില്‍ ശങ്കരാടി പറയുമ്പോലെ... ബാക്കി വക്കാരി കാണാപ്പാഠം പറയും :) ]

Tuesday, October 16, 2007

മോബ് ജസ്റ്റിസിന്റെ കാലം വരവായി

മോബ് ജസ്റ്റിസിന്റെ ലോകത്തേക്ക് സ്വാഗതം. ഇവിടെ നീതി ആള്‍ക്കൂട്ടം തീരുമാനിക്കുന്നതാണ്‌. ദരിദ്രനും അശരണനും ഇവിടെ നിയമം ലംഘിക്കുന്നു, ധനവാനും ശക്തനും അത് ലംഘിക്കുകയില്ല, കയ്യിലെടുത്ത് നടക്കുകമാത്രമേ ചെയ്യൂ..." മോബ് ജസ്റ്റീസ് എന്ന വീഡിയോ ഗെയിമിന്റെ സ്പ്ലാഷ് സ്ക്രീന്‍ ആണിത്.

ആധുനിക ലോകത്തിന്‌ ഏലിയന്‍ കഥയും പ്രേതബാധയും പോലെ വീഡിയോയിലും സിനിമയിലും മാത്രം നടക്കുന്ന മോബ് ജസ്റ്റിസ് വളരെയൊന്നും പണ്ടല്ലാത്ത ഒരുകാലത്ത് ലോകമെമ്പാടും നിലവില്‍ ഉണ്ടായിരന്നു. ആള്‍ക്കൂട്ടം, അല്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന പോക്കിരിയുടെ ഇരയും ഒരേതരം ആയിരുന്നു. അമേരിക്കയില്‍ വെള്ളക്കാരനോട് എതിര്‍ത്തു സംസാരിച്ച കാപ്പിരിയും അവന്റെ കുടുംബവും, യൂറോപ്പില്‍ തെരുവില്‍ സാധനം വിറ്റ ജിപ്സി, ചൈനയിലൊരപ്പക്കഷണം മോഷ്ടിച്ച യാചകന്‍, ഇന്ത്യയിലൊരു വാഴക്കുല മോഷ്ടിച്ച ദളിതന്‍- ലക്ഷക്കണക്കിനാളുകള്‍ ലിഞ്ച് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. മോബ് ജസ്റ്റിസ് എന്ന കളിയില്‍ അശരണനും ദരിദ്രനും ഒറ്റപ്പെട്ടവനും വന്നു കയറിയവനും മാത്രം എന്നും പ്രതിസ്ഥാനത്തു നിന്നു.

കേരളത്തില്‍ വീഡിയോ ഗെയിമിലല്ല, വാര്‍ത്തയില്‍ ഈയിടെ മോബ് ജസ്റ്റിസ് കളി കണ്ടു. ഇതിനും മുന്നേ ഉണ്ടായിക്കാണാം, ഇരയൊരു ഗര്‍ഭിണി ആയതുകൊണ്ടും ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയതുകൊണ്ടും മാത്രം ഈ സംഭവം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാകാം.

ലിഞ്ചിങ് മനോഭാവം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. കുപ്രസിദ്ധമായ അമേരിക്കന്‍ ഡെത്ത് കാര്‍ണിവല്‍ സമയത്തിനു വര്‍ഷങ്ങള്‍ മുന്നേ തന്നെ പത്രങ്ങള്‍ നീതിന്യായവ്യവസ്ഥ ദുഷിച്ചു നാറുന്നു, കൊലകള്‍ നടത്തിയവരെ കോടതികള്‍ അഴിച്ചു വിടുന്നു, ജനജീവിതം അസഹ്യം, പോലീസ് നിര്വീര്യം എന്ന് സ്ഥിരം വെണ്ടയ്ക്ക നിരത്തുകയും ലിഞ്ച്ചിങ് തുടങ്ങിയ സമയം മുതലേ അതിനു വളരെ വലിയ പ്രശസ്തി കൊടുക്കുകയും ചെയ്തിരുന്നു.

സിംഗപ്പൂരില്‍ നിന്നും കപ്പലില്‍ രത്നവുമായെത്തുന്ന കൊള്ളക്കാരനായിരുന്നു ഒരുകാലത്ത് കേരളത്തിന്റെ ജനപ്രിയ സിനിമകളിലെ വില്ലന്‍. നായകന്‍ അവനെ പിടികൂടാന്‍ ത്യാഗങ്ങള്‍ സഹിക്കുന്നവനും. പിന്നെയത് മെല്ലെ സ്വന്തം കുടുംബത്തിനു നീതി കിട്ടാന്‍ വേണ്ടി നിയമം കയ്യിലെടുക്കുന്ന, കൃത്യം നിര്വഹിച്ച് സംതൃപ്തിയോടെ പോലീസിന്റെ വെടികൊണ്ട് ചാകുന്ന മസിലുരുണ്ടഹീറോയിലേക്ക് തിരിഞ്ഞു. ഒടുക്കം ദേഷ്യം വരുമ്പോഴെല്ലാം വെറുതേ തല്ലുകയും കൊല്ലുകയും കൊലവിളിക്കുകയും ചെയ്യുന്ന ആടുതോമാമാരും നീലകണ്ഠന്‍ കാര്‍ത്തികേയന്മാരുമൊക്കെയായി ആരാധനാപാത്രങ്ങള്‍.

അറപ്പില്ലാതെയാക്കുക, ഉളുപ്പില്ലാതെയാക്കുക എന്ന കര്‍മ്മം മാദ്ധ്യമങ്ങളാണ്‌ ചെയ്തു തന്നത്. അവര്‍ മോര്‍ച്ചറിയില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട മൃതദേഹവും തെരുവിലിട്ട് ബാലനെ തല്ലിക്കൊല്ലുന്നതുമെല്ലാം മണിക്കൂറുകളോളം ചിത്രങ്ങളായി കാണിച്ചു, വാര്‍ത്തകളാക്കി ദിവസങ്ങളോളം കൊണ്ടാടി. ഡെത്ത് കാര്‍ണിവല്‍ സമയത്തെ അമേരിക്കയിലെ പത്രങ്ങളെപ്പോലെ ജനത്തില്‍ അരക്ഷിതത്വവും ഭീതിയും വളര്‍ത്തി. " ജനം പിടികൂടിയ നീഗ്രോയുടെ അംഗങ്ങളെല്ലാം അറുത്തു മാറ്റിയിട്ടും അവന്‍ പ്രാണനു വേണ്ടി കേഴുകയായിരുന്നു, അവര്‍ പ്ലേയര്‍ ഉപയോഗിച്ച് പല്ലു പിഴുതു, നാക്ക് അറുത്തെടുത്തു ഹൃദയവും കരളുമെടുത്ത് കഷണങ്ങളാക്കി, ശവം കുത്തിപ്പൊളിച്ച് എല്ലുകള്‍ എടുത്ത് ഇരുപത്തഞ്ചു സെന്റിനു വളമിടാന്‍ വിറ്റു..." [The Springfield Weekly Republican, April 28, 1899] എന്ന രീതിയിലെ റിപ്പോര്‍ട്ടുകള്‍ മലയാളപത്രങ്ങള്‍ എഴുതാന്‍ തുടങ്ങി. സംഭവങ്ങളുടെ യഥാര്‍ത്ഥ ഫീല്‍ ജനത്തിനു കിട്ടാനാണ്‌ ഒരാള്‍ വെട്ടേറ്റു മരിച്ചു എന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ഇന്‍സ്ക്രീനില്‍ പരേതന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ തെളിയുന്ന പഴയ ദൂരദര്‍ശന്‍ രീതിക്കു പകരം ഛന്നഭിന്നമായ ഒരു ശവവും അലമുറയിട്ടു കരയുന്ന കുട്ടികളേയും ചേര്‍ത്ത് അരമണിക്കൂര്‍ ആഘോഷമൊപ്പിക്കുന്ന പുതിയ സമ്പ്രദായം എന്നു പറഞ്ഞ എന്റെ മാദ്ധ്യമ സുഹൃത്തിനോട് ഈ രീതി വച്ച് മന്ത്രിയെക്കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനു രണ്ട് മക്കളുണ്ടെന്ന് പറയുന്ന രംഗം വരുമ്പോള്‍ മക്കള്‍ ഉണ്ടായ ഫീല്‍ കിട്ടാന്‍ മന്ത്രിയും ഭാര്യയുമായുള്ള കിടപ്പറ രംഗം കാണിക്കേണ്ടതില്ലേ എന്നു ചോദിച്ചപ്പോള്‍ കൊഞ്ഞനം കുത്തി കാട്ടിയിട്ടു പോയി.

മോബ് ജസ്റ്റിസിന്റെ ലോകത്തിന്റെ നിര്‍മ്മാണം കേരളത്തില്‍ പൂര്‍ത്തിയാവുന്നു .മനോരോഗിയോ ക്രിമിനലോ അല്ലാത്ത വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഒരാളിനെ ജീവനോടെ കത്തിക്കാനും ഒരു ശരീരത്തിയില്‍ ആയിരത്തൊന്നു തവണ നിറയൊഴിപ്പിക്കാനുംരു മനുഷ്യനെ വാഹനത്തിനു പിറകില്‍ കെട്ടി വലിച്ചിഴയ്ക്കാനും അവന്റെ അംഗങ്ങള്‍ വെട്ടി എടുത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനും പ്രേരിപ്പിക്കുന്നതെന്താണ്‌?
൧. ജനക്കൂട്ടം സംഘടിതരും ആരോപണവിധേയന്‍ അശക്തനും ആയിരിക്കുന്ന അവസ്ഥ
൨. പ്രതിയെക്കാള്‍ തങ്ങള്‍ ഉയര്‍ന്നവരും കൂടുതന്‍ അവകാശങ്ങളുള്ളവരും ആണെന്ന ബോധം
൩ അരക്ഷിതത്വബോധം
൪. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലായ്മയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ തികയുന്നില്ലെന്ന ആവലാതിയും.
൫. ക്രൂരത എല്ലാവരിലുമുണ്ടെന്നും, തന്റെ ക്രൂരത അതിനാല്‍ ജസ്റ്റിഫൈ ചെയ്യപ്പെടുന്നെന്നും ഉള്ള വിശ്വാസം

മോബ് ജസ്റ്റിസ് സമൂഹത്തിന്റെ അടുത്ത പടി രാഷ്ട്രീയ മത നേതാക്കള്‍ ഇതിനെ സാധൂകരിച്ചു സംസാരിക്കുക എന്നതാണ്‌. ജനത്തിന്റെ മൊത്തം മന:സാക്ഷിയാണല്ലോ നേതാവ്. അടുപ്പിച്ച് പത്ത് ലിഞ്ചിങ്ങ് സംഭവങ്ങളുണ്ടായാല്‍ "പൊതുജനത്തിനു പോലീസും കോടതിയും നീതി കൊടുക്കാത്തതിനാലെ സാധാരണക്കാരന്‍ വാളും കത്തിയുമെടുക്കേണ്ട അവസ്ഥയാണിന്നു കേരളത്തില്‍ എന്ന ലൈനില്‍ പത്രപ്രസ്താവന പ്രതീക്ഷിക്കാം. സൗത്ത് ആഫ്രിക്കന്‍ നെക്ക് ലേസിങ്ങ് പരമ്പരയെ (ജനം ആരെയെങ്കിലും പിടികൂടി മര്‍ദ്ദിച്ച് ഒടുക്കം ടയറില്‍ പെട്രോള്‍ ഒഴിച്ച് കഴുത്തിലിട്ട് ജീവനോടെ കത്തിക്കുന്ന ലിഞ്ചിങ് രീതി) "വെളുത്തവര്‍ഗ്ഗക്കാര്‍ ഭരിക്കുന്ന ഈ നാട്ടില്‍ അവരുടെ പോലീസും കോടതിയും കറുത്തവര്‍ക്ക് നീതിന്യായം ഉറപ്പുവരുത്തുന്നില്ല, അതിനാല്‍ ജനം സ്വയം ശിക്ഷ വിധിക്കേണ്ടി വരുന്നു" എന്നാണ്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നെന്ന് വിശ്വസിക്കുന്ന വിന്നി മണ്ടേല ന്യായീകരിച്ചത്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ബൊളിവിയ പോലെ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങള്