Tuesday, April 27, 2010

What was that again?

സ്പോയിലര്‍ വാ‍ണിങ്ങ്: പ്രകാശനം നടന്ന് എട്ടുമാസത്തോളം കഴിഞ്ഞ നിലയ്ക്ക് ബ്ലോഗ് വായനക്കാരില്‍
'ഡില്ഡോ (ആറുമരണങ്ങളുടെ പള്പ് ഫിക്ഷന് പാഠപുസ്തകം)' വായിക്കാന്‍ ഉദ്ദേശിച്ചിരുന്നവര്‍ അത് ചെയ്തു കഴിഞ്ഞു എന്ന അനുമാനത്തിലാണ്‌ ഈ കുറിപ്പെഴുതുന്നത്. മറിച്ചുള്ളവര്‍ക്ക് പുസ്തകത്തിന്റെ വായനാസുഖത്തെ കുറച്ചുകളയാന്‍ സാധ്യതയുള്ള അഭിപ്രായ പ്രകടനമാണിതെന്ന് അറിയിക്കുന്നു.

പുസ്തകം വായിക്കും മുന്നേ റിവ്യൂ വായിക്കാറില്ല ഞാന്‍. എന്നാല്‍ ദേവദാസിന്റെ പുസ്തകത്തിനെക്കുറിച്ച് നിരവധി ബ്ലോഗ്‌പോസ്റ്റുകള്‍ വന്നതിനാല്‍ ചിലതെങ്കിലും ഓടിച്ചു നോക്കാന്‍ ഇടയായി. മുഴുവനായും അവയൊന്നുപോലും വായിച്ചുമില്ല. അതിനാലാവണം സങ്കീര്‍ണ്ണമായയ രചന എന്നോ ബുദ്ധിമുട്ടി വായിക്കേണ്ട ഒന്നെന്നോ ഒരു മുന്‍‌വിധിയില്‍ ഞാനെത്തിച്ചേര്‍ന്നു. വി. എം. ദേവദാസിന്റെ മറ്റുകഥകളൊന്നും ഞാന്‍ വായിച്ചിട്ടുമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ എനിക്കു കിട്ടിയ പ്രതി വായിക്കാതെ അലമാരയില്‍ തന്നെ ഇരിക്കാനും ശേഷം ആരോ ആവ്യശ്യപ്പെട്ടപ്പോള്‍ എടുത്തു കൊടുക്കാനും അത് കാരണമായി. ഈയിടെ മറ്റൊരു കോപ്പി വാങ്ങുമ്പോഴും ഇതിനു വേണ്ടി കുറച്ചു ദിവസങ്ങള്‍ മാറ്റി വയ്ക്കേണ്ടി വരുമെന്നു കരുതി.

പേരില്‍ പറയുന്നതുപോലെ ആറു മരണങ്ങളുടെ പാഠപുസ്തകമാണ്‌ ഇതിവൃത്തം. ഓരോ ക്ലാസ്സുകളില്‍ അധ്യാപകനായിത്തന്നെ നോവലിസ്റ്റ് എടുത്തു തരുന്ന തുണ്ടുകള്‍ ചേര്‍ത്തു വച്ച് ജിഗ്-സോ പസില്‍ പൂര്‍ത്തിയാക്കുകയേ വേണ്ടൂ വായനക്കാരന്‍. പാഠങ്ങളുടെ അന്ത്യത്തിലെ എക്സര്സൈസുകള്‍ നോവലിനെ വ്യത്യസ്ഥമായൊരു വായനക്കുള്ള സാധ്യതകള്‍ അടച്ച രീതിയിലെ കഥനമാക്കുന്നു. ആഖ്യാനരീതിയാല്‍ ഡില്‍ഡോ ബുദ്ധിമുട്ടിക്കുന്നേയില്ല.

സ്ത്രീക്ക് ലൈംഗികവികാരമുണ്ടെന്ന് നൂറ്റാണ്ടൊന്നു മുന്നേ വരെ ആരും വിശ്വസിച്ചിരുന്നില്ല. വൈദ്യശാസ്ത്രം സ്ത്രീയുടെ കാമാവേശത്തെ "സ്ത്രീകള്‍ക്കുണ്ടാവുന്ന സന്നി" ആയി കണക്കാക്കുകയായിരുന്നു. ഇത്തരം സന്നിബാധിച്ച സ്ത്രീകളുടെ യോനീഭാഗം വേഗത്തില്‍ തിരുമ്മി അപസ്മാരമൊഴിപ്പിക്കുക എന്നതായിരുന്നു ചികിത്സാരീതികളില്‍ ഒന്ന്. ഡോക്റ്റര്‍മാര്‍ക്ക് ആയാസമുള്ള തിരുമ്മല്‍ ജോലി യന്ത്രവത്കരിക്കാന്‍ കണ്ടുപിടിച്ച ഉപകരണം അത് കണ്ടെത്തിയവരും പ്രിസ്ക്രൈബ് ചെയ്തവരും വിറ്റവരും വാങ്ങിയവരും ഉപയോഗിച്ചവരും അറിയാതെ ആദ്യത്തെ ഡില്‍ഡോയായി. കാഴ്ച കുറഞ്ഞവനു കണ്ണട പോലെയോ കാലു മുടന്തിയവന്‌ ഊന്നുവടി പോലെയോ സാധാരണ വൃത്തിക്കുള്ള ശേഷിക്കുറവ് പരിഹരിക്കുന്ന ഉപകരണസഹായിയല്ല ഡില്‍ഡോ. അതൊരു അസ്വാഭാവികമായ പകരം വയ്ക്കലാണ്‌- വെര്‍ച്വല്‍ പെറ്റ് പോലെ. മാവോയിസത്തിലേക്ക് തിരിഞ്ഞ ജനാധിപത്യ രാജ്യത്തിലെ പൗരന്‍, കാമുകിയുടെ മകളെ വളര്‍ത്തി അവളെ പുനര്‍ജ്ജനിപ്പിക്കാന്‍ അഴിമതിയില്‍ ഏര്‍പ്പെടുന്നയാള്‍, കടയുടെ സ്ഥാപിത ലക്ഷ്യം നിലനിര്‍ത്താന്‍ വയ്യാതെ നിരോധിക്കപ്പെട്ട സാധനം വില്‍ക്കാന്‍ തീരുമാനിക്കുന്നവന്‍, നഷ്ടപ്രണയം മുലവേദനയായവള്‍ സ്വാഭാവിക വഴികള്‍ വിട്ട് അസ്വാഭാവിക പരിഹാരങ്ങള്‍ തേടുന്നവര്‍ കാരണഹേതുവാകുന്ന അസ്വാഭാവികമായ മരണങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പൊതുഘടകമായി കഥയില്‍ ഈ യന്ത്രം വരുന്നു.

അച്ചാലും മുച്ചാലും വായ്ച്ചാലും തടിയും ഇരുമ്പും കൊഴുവിനു പൂട്ടി വെറും ചെളിക്കണ്ടമായിപ്പോയ പാടം പോലെയുള്ള ഇതിവൃത്തങ്ങളും വായനക്കാരനു കൃത്രിമമായി ആയാസം നിര്‍മ്മിച്ചു നല്‍കി പരിഹസിക്കുന്ന ആഖ്യാനരീതിയും മൂലം മലയാളം കഥകള്‍ വിരസമാണെന്ന് തോന്നിത്തുടങ്ങിയിട്ട് നാളേറെയായി. അതില്‍ നിന്നൊരു വ്യതിയാനം- എന്തു വ്യതിയാനവും സ്വാഗതാര്‍ഹമെന്നാണ്‌ എന്റെ വീക്ഷണം. പണ്ടെന്നോ ഒരു പോസ്റ്റില്‍ ബ്ലോഗര്‍ രേഷ്മ ഇമോഷണല്‍ ട്രാന്‍സിഷനെ ടെക്സ്റ്റിന്റെ കളര്‍ ഗ്രഡേഷന്‍ ആയി നിര്‍മ്മിച്ചത് ഇപ്പോഴുമോര്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഡില്‍ഡോ കയ്യിലെടുത്ത് ഒന്നര മണിക്കൂര്‍ കൊണ്ട് വായിച്ചു തീര്‍ന്നു. ഏറേക്കാലം നിര്‍ത്തിവച്ചിരുന്ന മലയാളം സാഹിത്യവായന പുനരാരംഭിച്ചത് ഈ പുസ്തകമെടുത്താണ്‌.

Sunday, May 17, 2009

ഇടതിന്റെ പരിപൂര്‍ണ്ണ പരാജയം

അങ്ങനെ തെരഞ്ഞെടുപ്പ് ഫലം ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം അറിഞ്ഞു. ജനവികാരം ഇത്തവണ ഇടതുപക്ഷത്തിനെതിരാണെന്ന് വ്യക്തമാണ്‌. മാതൃകാ ജനനേതാക്കളായ സുരേഷ് കുറുപ്പ്, പി രാജേന്ദ്രന്‍ എന്നിവര്‍ പോലും ജയിക്കാതിരുന്നതും ജനപ്രതിനിധി എന്ന് കണക്കാനാവാത്ത ശശി തരൂരിന്റെയും എങ്ങും രക്ഷപെടാത്താ ഷാനവാസിന്റെയും വിജയവും പാര്‍ട്ടിതലത്തില്‍ എല്‍ ഡി എഫിനോട് വിയോജിക്കുന്ന ജനവികാരത്തെത്തന്നെയാണ്‌ ചൂണ്ടിക്കാട്ടുന്നത്. ബി ജെ പി അധികാരത്തിലെത്തിയില്ല എന്നതൊഴിച്ചാല്‍ ഇടതുപക്ഷത്തിനു ആശ്വസിക്കാവുന്നതൊന്നും തിരഞ്ഞെടുപ്പു ഫലത്തില്‍ കാണുന്നില്ല.

അഖിലേന്ത്യാതലത്തിലെ വന്‍ തിരിച്ചടി കേരളവും വെസ്റ്റ് ബംഗാളും എന്ന നിലയില്‍ രണ്ടായി തിരിച്ചു കാണേണ്ടിയിരിക്കുന്നു. കേരളത്തില്‍ അച്യുതാനന്ദന്‍ നയിക്കുന്ന നിയമസഭയ്ക്ക് നിരവധി നേട്ടങ്ങള്‍ കൈവശമുള്ളതിനാല്‍ സംസ്ഥാനഭരണം ജനവികാരത്തിനെ മാറ്റാന്‍ പോന്ന ഒന്നെന്ന് കരുത വയ്യ.

മാദ്ധ്യമങ്ങള്‍ നിറുത്താതെ കൊണ്ടാടിയ മദനിയുടെ പിന്‍‌തുണ ഇടതുപക്ഷത്തിന്റെ മതങ്ങളോടുള്ള ആഭിമുഖ്യമില്ലായ്മ എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്പ്പിച്ചുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കാന്തപുരം തുടങ്ങിയ മതനേതാക്കളോട് വോട്ടഭ്യര്‍ത്ഥിച്ചത് വ്യക്തിതലത്തില്‍ എനിക്ക് വിയോജിപ്പുള്ള കാര്യമായിരുന്നു. പള്ളികളും അമ്പലങ്ങളും ഇടതിനു വേണ്ടി ഇടയലേഖങ്ങള്‍ ഇറക്കുന്ന ഒരു നാളുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നല്ലതിനല്ല. അങ്ങനെ സംഭവിക്കുമെന്നും ഞാന്‍ കരുതുന്നില്ല.

ഒരു ആന്റി ബീജെപി വികാരമാണ്‌ വലതിനനുകൂലമായ സ്ഥിതി ഉണ്ടാക്കിയതെന്ന് കേരളത്തിലും ബംഗാളിലും കരുത വയ്യ.

പിണറായിയും അച്യുതാനന്ദനും തമ്മില്‍ പരസ്യമായി അഭിപ്രായവത്യാസമുണ്ടെന്ന് എന്നും കൊട്ടിഘോഷിക്കാന്‍ മാത്രം വകുപ്പ് ഇവര്‍ തമ്മില്‍ ഉണ്ടാകുന്നത് വലിയൊരളവ് ദോഷം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയെന്നാല്‍ പിണറായിയോ അച്യുതാനന്ദനോ അല്ല. പലപ്പോഴും പിണറായി ഘടകകക്ഷികള്‍ എടുക്കേണ്ട തീരുമാനം പോലും വ്യക്തിതലത്തില്‍ എടുത്തിരുന്നു എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.

ജനപ്രിയ നേതാക്കളില്‍ ഒരാളായ സെബാസ്റ്റ്യന്‍ പോളിനു പകരം നില്‍ക്കാന്‍ (അദ്ദേഹം അനുപേക്ഷണീയനൊന്നുമല്ല തീര്ച്ചയായും) സിന്ധുജോയി പോരുമെന്ന് എനിക്കു തോന്നുന്നില്ല.


ഒരു നേതാവ് എന്ന നിലയില്‍ കാരാട്ടിന്റെ പ്രകടനം ഒട്ടും തൃപ്തികരമോ ഫലപ്രദമോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് വേളയില്‍ പ്രത്യേകിച്ചും. യെച്ചൂരിയുടെ അലേര്‍ട്ട്‌നെസ്സും സെന്‍സിറ്റീവിറ്റിയും കാരാട്ടില്‍ കാണുന്നില്ല.

പ്രകടനപത്രിക പോലും അതീവഗുരുതരമായ പലതും മിസ്സ് ചെയ്തുപോയ നിലയിലാണ്‌ കണ്ടത്.

എന്നും വളര്‍ന്നാല്‍ റോസ പുഷ്പിക്കില്ല. അതിനു പ്രൂണിങ്ങ് വേണം. ഒരടിയും കിട്ടാതെ വളര്‍ന്നാല്‍ കുട്ടി വാളിയായിപ്പോകും. മുറിച്ച തണ്ടില്‍ നിന്നും കിട്ടിയ പ്രഹരത്തില്‍ നിന്നും പഠിക്കേണ്ടതുണ്ട്, ജനപക്ഷത്തു നില്‍ക്കുന്നവര്‍ എന്നും മാറേണ്ടതുണ്ട്. പതിമ്മൂന്ന് ആണവനിലയങ്ങള്‍ കേരളത്തിലാണെന്ന് ഇന്ന് ഫോര്‍‌വേര്‍ഡഡ് മെയില്‍ കിട്ടി, സത്യമാണോ എന്നറിയില്ല. ഇതെല്ലാം ഒരു പാര്‍ട്ടിയുടെ നിസ്സാര പിഴവുകള്‍ക്ക് ഒന്നുമറിയാത്ത സാധാരണക്കാരന്‍ അടയ്ക്കേണ്ട പിഴ എന്നരീതിയില്‍ കാണാനാണ്‌ ഞാനാഗ്രഹിക്കുന്നത്, വോട്ടു ചെയ്ത് ജയിപ്പിച്ച ജനം അതിന്റെ ഫലവും അനുഭവിക്കും എന്ന രീതിയിലല്ല. അങ്ങനെ കാണാന്‍ കഴിയുമെങ്കില്‍ ഒരു തരം രാഷ്ട്രീയ പ്രചരണത്തിനും പ്രസക്തിയില്ലല്ലോ.

(സമയക്കുറവ് മൂലം ദീര്‍ഘമായ പോസ്റ്റുകള്‍ എഴുതാന്‍ കഴിയുന്നില്ല. ശക്തമായ പുന:പരിശോധന അത്യാവശ്യമെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ്‌ കൃത്യത കുറവുള്ള ഈ ചെറു കുറിപ്പ്)

Tuesday, April 14, 2009

തെരഞ്ഞെടുപ്പ് 2009





കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.
*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Monday, March 23, 2009

കൊല്ലം ലോക് സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് - 23/03/2009

തിരഞ്ഞെടുപ്പ് ചൂട് കൊല്ലത്ത് തുടങ്ങിക്കഴിഞ്ഞു. ബി ജെ പി, എസ് യു സി ഐ, ആര്‍ ജെ ഡി തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടെങ്കിലും മത്സരം പ്രധാനമായും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. രാജേന്ദ്രനും യു പി ഏ സ്ഥാനാര്‍ത്ഥി പീതാംബരക്കുറുപ്പും തമ്മിലാണ്‌.

പ്രാരംഭഘട്ടത്തിലെ അഭിപ്രായങ്ങള്‍ പി. രാജേന്ദ്രന്റെ വിജയസാദ്ധ്യതയാണ്‌ കാണിക്കുന്നത്. വിദ്യഭ്യാസകാലത്തേ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പി രാജേന്ദ്രനെ പൊതുജനം ആദ്യമറിയുന്നത് തൃക്കോവില്‍‌വട്ടം പഞ്ചായത്ത് പ്രസിഡന്റ് ആയാണ്‌. ശേഷം കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിരുന്നു. ശേഷം സി പി എം പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പിന്‍‌തുണ ലഭിച്ചതിനെത്തുടര്‍ന്ന് കാഷ്യൂ ഡെവപ്‌മെന്റ് കോര്‍പ്പറേഷന്റെ ചുമതല, ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ഡെവലപ്പ്മെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റീ ചെയറ്മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനെത്തുറ്റര്‍ന്ന് പി രാജേന്ദ്രന്‍ ഇടതുമുന്നണിയിലെ സിറ്റിങ്ങ് എം പി ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ സിറ്റിങ്ങ് എം പി ആയിരുന്ന സീറ്റിലേക്ക് ഇടത് സ്ഥാനാര്ത്ഥിയായി മത്സരിച്ചു. അമ്പത്തേഴില്‍ സി ഐ ഐയുടെ കൊടിയന്‍ ജയിച്ചിരുന്നതൊഴിച്ചാല്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥികള്‍ കൊല്ലത്ത് ആര്‍ എസ് പിയുടെ ശ്രീകണ്ഠന്‍ നായരും എന്‍ കെ പ്രേമചന്ദ്രനും മാത്രമായിരുന്നു.

ചെറുപ്പക്കാരനും പൊതവില്‍ ജനസമ്മതനുമായ പ്രേമചന്ദ്രനെ തല്‍സ്ഥാനത്തു മൂന്നാം വട്ടം മത്സരിപ്പിക്കാതിരുന്നതല് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടായിരുന്നെന്നു വേണം കരുതാന്‍. നേരിയ ഭൂരിപക്ഷത്തിലാണ്‌ പി രാജേന്ദ്രന്‍ വലതു സ്ഥാനാര്‍ത്ഥി എം പി ഗംഗാധരനെ തോല്പ്പിച്ചത്. തൊണ്ണൂറ്റൊമ്പതില്‍ ലോക്സഭയിലെത്തിയ രാജേന്ദ്രന്‍ കര്‍മ്മനിരതയും പാര്‍ട്ടി രാഷ്ട്രീയ മതവര്‍ഗ്ഗീയ ഭേദം തൊട്ടുതീണ്ടാത്ത സമീപനവും മൂലം വളരെ വേഗം കൊല്ലത്തിന്റെ "സ്വന്തം ആള്‍" ആയി മാറി. രണ്ടായിരത്തി നാലില്‍ രണ്ടാം വട്ടം ജനവിധി തേടിയ രാജേന്ദ്രന്‍ പഴയ ആയിരത്തിന്‍ ഭൂരിപക്ഷം ലക്ഷം കടത്തി ശൂരനാട് രാജശേഖരനെ തോല്പ്പിച്ചു .

കശുവണ്ടിത്തൊഴിലാളിനേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച രാജേന്ദ്രന്‍ തൊഴിലാളികളും സാധാരണക്കാരും സ്വന്തത്തിലെ ഒരാളായി കരുതിപ്പോരുന്ന തരം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ചായക്കട ചര്‍ച്ചയില്‍ "പീതാംബരക്കുറുപ്പ് ആരാന്ന് എനിക്കറിയത്തില്ല, ചെലെപ്പം നല്ലയാളായിരിക്കും, പക്ഷേ ഈസ് എസ് ഐ മെഡിക്കല്‍ കോളേജ് ഇവിടെ തുടങ്ങിക്കാനും പ്രോവിഡന്റ് ഫണ്ടീന്ന് ഒരു ലോണെടുക്കണേല്‍ ആയിരം രൂപ ശമ്പളക്കാരന്‍ നൂറു രൂപ മുടക്കി തിരുവനന്തപുരത്ത് പോകേണ്ടാത്ത അവസ്ഥ ഉണ്ടാക്കാനും നമുക്ക് രാജേന്ദ്രന്‍ സാറ്‌ തന്നെ വേണം" എന്നൊക്കെ പ്രാരംഭദശയിലെ അഭിപ്രായങ്ങള്‍ ധാരാളം കേള്‍ക്കാന്‍ ഇടയായ സാഹചര്യത്തില്‍ ഇത്തവണയും സാദ്ധ്യത രാജേന്ദ്രനെന്ന പ്രാധമിക ധാരണയിലാണ്‌ ഞാന്‍.

പീതാംബരക്കുറുപ്പ് പ്രധാനമായും നേരിടുന്ന പ്രശ്നവും രാജേന്ദ്രന്റെ "സ്വന്തം ആള്‍" ഇമേജാണ്‌. അതിനാല്‍ തന്നെ കൊല്ലം അതിര്‍ത്തിക്കടുത്തുള്ള തിരുവനന്തപുരത്തുകാരനായ കുറുപ്പ് "കൊല്ലത്തിന്റെ സ്വന്തം കുറുപ്പേട്ടനെ വിജയിപ്പിക്കുക" എന്നച്ചടിച്ച പോസ്റ്ററുകളുമായാണ്‌ പ്രചരണത്തിനിറങ്ങിയത്. വ്യക്തിജീവിതത്തിലോ രാഷ്ട്രീയ കാര്യക്ഷമതയിലോ രാജേന്ദ്രനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാനൊന്നുമില്ലാത്തതിനാല്‍ കുറുപ്പ് എല്‍ ഡി എഫിന്റെ കേരളഭരണത്തെയും പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും വിമര്‍ശിച്ചും യു പി ഏ സര്‍ക്കാരിന്റ് സംഭാവനകളെ ഉയത്തിക്കാട്ടിയുമാണ്‌ ജനത്തെ സമീപിക്കുന്നത്. മറ്റു സ്ഥാനാര്‍ത്തികള്‍ക്ക് പ്രതീക്ഷ പോലുമില്ലാത്തതിനാലാവണം പ്രചാരണപ്രവര്‍ത്തനങ്ങള്‍ പോസ്റ്ററുകളൊഴിച്ചാല്‍ വളരെയൊന്നും കാണുന്നില്ല.



Monday, March 2, 2009

എന്താണിപ്പോള്‍ സ്വപ്നം കാണുന്നത്?

ആര്‍. ബാലകൃഷ്ണപിള്ളയുടെ എന്നെസ്സ് പ്രസംഗം കണ്ട് ഒഴുക്കിനൊപ്പം നീങ്ങുന്ന ഉണ്ണിയുടെ സ്റ്റൈലില്‍ ഗൂഗിളിനോട് മാടമ്പി എന്നു തിരക്കി. മുമ്പേ വന്നത് - മോഹന്‍ലാല്‍ ഇന്‍ ആന്‍ഡ് അസ് മാടമ്പി.

ശരാശരി കൊമേര്‍ഷ്യല്‍ സിനിമ സാധാരണക്കാരന്‍ കാണുന്ന സ്വപ്നങ്ങള്‍ റിബ്ബണാക്കിയതാണ്‌. സ്ലം ഡോഗ് മില്യണയറാകുന്നതരം ഭക്തകുചേലക്കഥകള്‍ എന്നും ഹിറ്റാകുന്നതിന്റെ ഒരു കാരണമതഅണ്‌. ആലിപ്പഴം പോലെ ഞാവല്പ്പഴം പോലെ ആയിരം പൊന്‍‌പണം വീണുകിട്ടുന്ന സ്വപ്നമാണല്ലോ മനുഷ്യനെ സൂപ്പര്‍ ലോട്ടോ കളിപ്പിക്കുന്നത്.

മലയാളം സിനിമ തുടങ്ങുന്ന സമയം സ്ഥിരം ഹരികഥകളും വീരഗാഥകളുമൊക്കെയായിരുന്നു. അവിടെനിന്ന് അത് ശിവാജിഗണേശന്‍ സ്റ്റൈലില്‍ നീതിക്കുവേണ്ടി സ്വയം ബലികൊടുക്കുന്ന നായകനില്‍ ചുറ്റിത്തിരിഞ്ഞു ഒരുപാടുകാലം. ചേരിയില്‍ നിന്നും കൂലിപ്പണിയെടുത്തും അല്പ്പസ്വല്പ്പം തെമ്മാടിത്തരവും നിയമവിരുദ്ധപ്പണിയും ചെയ്ത് കോടീശ്വരനാകുന്ന സ്വപ്നം ജയന്‍ കാലത്തോടെ ശക്തമായി. വീരാരാധന സിംഗപ്പൂരില്‍ നിന്നും ഒരു കപ്പല്‍ നിറയെ വജ്രവുമായി വരുന്നവനെ കൊള്ളയടിച്ച് പാവങ്ങള്‍ക്കുവേണ്‍റ്റി ജീവിക്കുന്ന കായംകുളം കൊച്ചുണ്ണിയിലേക്ക് തിരിഞ്ഞു.



സാധാരണക്കാരന്റെ ജീവിതത്തില്‍ അസാധാരണ സംഭവങ്ങളുമായി വരുന്ന പെണ്ണ്, വെറുതേ കുത്തിയിരിക്കുന്നവനെ കൊല്ലാന്‍ ബോംബേയില്‍ നിന്നു വണ്ടിപിടിച്ചു വന്നവന്‍ എന്നൊക്കെയായി പിന്നെ.

സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ എന്തും കാണിക്കുന്നവന്‍- ഇന്നത്തെ സൂപ്പര്‍താരങ്ങള്‍ സ്വപ്നം ഏറ്റെടുത്തപ്പോള്‍ അതങ്ങനെയായിരുന്നു. ആദ്യമൊക്കെ ഒരു പൊയറ്റിക് ജസ്റ്റിസ് ഉള്‍ക്കൊള്ളിക്കാന്‍ കഥയെഴുത്തുകാര്‍ ശ്രമിച്ചിരുന്നു - ഉയരങ്ങള്‍ കീഴടക്കാന്‍ കൊല നടത്തുന്നവനെ അവസാന നിമിഷത്തില്‍ അടിതെറ്റിക്കണം. അധോലോകങ്ങളുടെ രാജകുമാരന്‍ ഒടുക്കം പോലീസിന്റെ വെടിയുണ്ടയില്‍ തീരണം.

ജനത്തിനതും മടുത്തു. അവനിതെല്ലാം ചെയ്ത് സസുഖം വാഴണം. അവനു കള്ളുകുടിച്ച് കണ്ടവനെയൊക്കെ തല്ലി സാമൂഹ്യവിരുദ്ധനായി ജീവിക്കണം, അങ്ങനെ ഇരിക്കുമ്പോള്‍ തന്നെ ഇഷ്ടമുള്ള പെണ്ണുങ്ങളും അവനെ സ്നേഹിക്കണം. ചിരഞ്ജീവിയും ദീഘസുമംഗലിയുമായി അങ്ങനെ ദേ ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍ വേണം.

എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വല്യാപ്പയുമൊന്നിച്ചാണ്‌ ദേവാസുരം കാണാന്‍ പോയത്. കാര്‍ന്നോര്‍ അങ്ങനെ മംഗലശ്ശേരി തറവാട്ടില്‍ പുനര്‍ജനിച്ച്, ശത്രുക്കളെ ക്വട്ടേഷന്‍ പാര്‍ട്ടിയെ വിട്ടു കൊല്ലിച്ച്, അതു ചോദിക്കാന്‍ വന്നവനെ വഴിയിലിട്ടു തല്ലി, ഉത്സവത്തിനു നൃത്തം ചെയ്യാന്‍ വന്ന പെണ്ണിനെ തട്ടിക്കൊണ്ട് വന്ന് വീട്ടിലിട്ട് ഡാന്‍സ് കളിപ്പിച്ച് രസിക്കുകയായിരുന്നു. അപ്പോഴാണ്‌ നീലാണ്ടന്റെ വീടുവില്‍ക്കാനുണ്ടോ എന്നന്വേഷിച്ച് പണ്ട് ദരിദ്രനായിരുന്ന ഒരാശ്രിതന്റെ ഗള്‍ഫില്‍ പോയി പണക്കാരനായ മകന്‍ വരുന്നത്. നീലന്‍ "നിനക്കെങ്ങനെ ധൈര്യം വന്നെടാ, നിന്റെ ഫാദര്‍ജിയെ ഞാന്‍ ഈ മരത്തില്‍ കെട്ടിയിട്ടു തല്ലിയിട്ടുണ്ട്.." എന്നജാതി ഗീര്വ്വാണം തുടങ്ങിയപ്പോഴേക്ക് കാര്‍ന്നോരുടെ സ്വപ്നം ഠപ്പേന്ന് ഉടഞ്ഞുപോയി. അദ്ദേഹവും ഇതുപോലെ ചെറുപ്പത്തില്‍ കഷ്ടപ്പെട്ട് ഗള്‍ഫില്‍ പോയി കാശുകാരനായതാണ്‌! പെട്ടെന്ന് ദേ ആളുകൂടുവിട്ടു കൂടുമാറിപ്പോയി. നീലാണ്ടന്‍ ഇപ്പോ താനല്ല, എതിരാളിയാണ്‌. അയാള്‍ ജയിക്കുന്നതെങ്ങനെ സഹിക്കും ഇനി?

ടീം വര്‍ക്ക് ആയി നടക്കേണ്ട കാര്യങ്ങളില്‍ -പ്രത്യേകിച്ച് സാമൂഹ്യമേഘലയില്‍ നായകനും സില്‍ബന്ധികളുമൊഴികെ എല്ലാവരും പിഴച്ചവരും നശിച്ചവരും മണ്ടന്മാരും ആയതിനാല്‍ നിയമം കയ്യിലെടുത്തും സകലതിനെയും വെല്ലുവിളിച്ചും ഒക്കെ ശരിയാക്കുന്ന നായകന്‍ മറ്റൊരു സ്ഥിരം സ്വപ്നമായി. സമൂഹമില്ല, ഉണ്ടെങ്കില്‍ തന്നെ അതു കാല്‍ക്കാശിനു കൊള്ളുകയുമില്ല. ഞാന്‍, ഞാന്‍ മാത്രം.

അരിസ്റ്റോക്രസി പുനര്‍ജ്ജനിച്ചതും ഇതോടനുബന്ധിച്ചാണ്‌. പുരാതനതറവാട്ടിലെ, അല്ലെങ്കില്‍ മലമ്പ്രദേശമാകെ കൈയ്യേറി കോടീശ്വരനായ കൃസ്ത്യാനിയുടെ മകന്‍, വന്‍‌കിട കച്ചവടക്കാരനായ മുസ്ലീം ധനികന്റെ മകന്‍- നമ്മുടെ സൂപ്പര്‍ സ്വപ്നത്തിനു നിര്‍ബ്ബന്ധമായും ഒരു ആഢ്യത്തം വേണം.

മാടമ്പിയെന്നു കണ്ടപ്പോള്‍ ഇത്രയുമോര്‍ത്തുപോയതാണ്‌. ഏതുമാടമ്പിയാകാനാണ്‌ നമ്മള്‍ കൊതിക്കുന്നത്? നാണം മറയ്ക്കാന്‍ ശ്രമിച്ച പെണ്ണുങ്ങളുടെ ഉടുതുണിയൂരാന്‍ കൂലികളെ റോന്തുചുറ്റാന്‍ വിടുന്ന മാടമ്പിയെയോ? എന്നിട്ട് ഒടുക്കം അവരിലൊരുവള്‍ നമ്മളെ പ്രേമിക്കുകയും ആരാധിക്കുകയും കൂടി വേണം അല്ലേ? ഭൂമിവിട്ടുകൊടുക്കാത്തവന്റെ കൈയ്യും കാലും വെട്ടി കൊടിമരത്തില്‍ പ്രദര്‍ശിപ്പിച്ച മാടമ്പിയെയോ? കൂട്ടത്തില്‍ അവന്റെ മക്കള്‍ നമ്മളെ സിന്ദാബാദും വിളിക്കണം അല്ലേ? ഭൂരിപക്ഷത്തിന്റെ ഭരണകൂടം വരുതിക്കു വന്നില്ലെങ്കില്‍ അതിനെ മറിച്ചിടാന്‍ തുനിയുന്ന മാടമ്പിയെയോ? എന്നിട്ട് അവര്‍ നമ്മളെ അനുസരിച്ചും സ്നേഹിച്ചും ജീവിക്കുകയും വേണം അല്ലേ?

ഈ മാടമ്പിത്തം അവസാനിപ്പിക്കാന്‍ ഒത്തിരി ചോര കൊടുത്തവരുടെ തൊട്ടടുത്ത തലമുറകളിലുള്ള നമ്മളുടെ സ്വപ്നത്തില്‍ എവിടെനിന്നു വന്നു കയറി മാടമ്പി?

Thursday, February 12, 2009

ഷഡ്ഡിസമരം- മാര്‍ക്സിയന്‍ വീക്ഷണത്തില്‍

വാലന്റൈന്‍ ദിനത്തില്‍ ഒരുമിച്ചു കാണുന്നവരെ രാഖിയോ താലിയോ കെട്ടിക്കും എന്ന ഹിന്ദുത്വവാദികളുടെ ഭീഷണിയെ ബംഗല്ലൂരിലെ "പബ്ബില്‍ പോകുന്ന അയഞ്ഞ മൂല്യങ്ങളുള്ള പുരോഗമനവനിത"കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന (പേര്‌ ഒരു പ്രതിഷേധത്തിനു വേണ്ടി തെരഞ്ഞെടുത്താണെന്ന് വ്യംഗ്യം) സംഘടന പിങ്ക് ചഡ്ഡി ക്യാമ്പെയിന്‍ തുടങ്ങി വച്ചാണ്‌ നേരിട്ടത്. നിരവധി പോയിന്റുകളില്‍ വര്‍ഗ്ഗീയവാദികളുടെ ഭീഷണിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിങ്ക് ഷഡ്ഡികള്‍ നിക്ഷേപിക്കാം, വാലന്റൈന്‍ ദിനത്തില്‍ സംഘടന ഇതെല്ലാം പ്രമോദ് മുത്തലിക്കിന്‌ അയച്ചു കൊടുക്കുമെന്നാണ്‌ തീരുമാനം.

ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു സംഘടനയോട് സ്ത്രീകള്‍ അതിശക്തമായി പ്രതികരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്‌. ആകെ ഒരു ഷഡ്ഡി മാത്രമുള്ളത് കുളിക്കുമ്പോഴെല്ലാം പുരയ്ക്കു മുന്നില്‍ ഉണക്കുന്ന കര്‍ണ്ണാടകത്തിലെ ദരിദ്രസ്തീകള്‍ക്ക് വാലന്റൈന്‍സ് ദിനവും രാഖിയും എന്തെന്നറിയില്ല എന്നതിനാല്‍ ഷഡ്ഡിദാനയജ്ഞത്തിനോട് വലിയ താല്പ്പര്യമുണ്ടാവാന്‍ വഴിയില്ല. ഒരുപക്ഷേ അവരറിയുകപോലുമില്ല ഇതൊന്നും.

മദ്ധ്യവര്‍ത്തി സദാചാരവുമായി ബന്ധപ്പെട്ടാണ്‌ ഭീഷണിയും പ്രതിഷേധവുമുണ്ടായത്. മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രപ്രകാരം മൂലധനം ഭരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ബൂര്‍ഷ്വാസമൂഹത്തിനു മേല്‍ മുതലാളിത്തം പാകി വളര്‍ത്തുന്ന ബോധമാണ്‌ അവിടെ നിലവില്‍ വരുന്ന സദാചാരം . നിരന്തരം പ്രസസിച്ചും പാലൂട്ടിയും ജനസംഖ്യ പെരുപ്പിക്കുന്ന യന്ത്രമായി സ്ത്രീയെ മാറ്റിയെടുക്കുക വഴി മനുഷ്യാദ്ധ്വാന വിപണി ഉത്പന്നം (തൊഴില്‍ വില്‍ക്കുന്നവര്‍) കുമിഞ്ഞു കൂടി വിലയിടിഞ്ഞ ഒന്നായി മാറ്റിയെടുക്കുകയും അതേ സമയം നിര്‍മ്മിത ഉപഭൊഗവസ്തുവിന്റെ ആവശ്യക്കാരുടെ തലയെണ്ണം വര്‍ദ്ധിക്കുകയും സാദ്ധ്യമാക്കും. വിക്റ്റോറിയന്‍ സദാചാരസംഹിതയായ "അടക്കം, ഒതുക്കം, വീടിനക്കത്ത് ജീവിതം, മൃഗതുല്യമായ അനുസരണാശീലം " കൃത്യവും നിരന്തരവുമായ പ്രസവയന്ത്രമാക്കി സ്ത്രീയെ മാറ്റുന്നത് മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ബോധപൂര്വ്വമായ ഒരു മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാണ്‌. ഇതിനെതിരേ ഒച്ചയുയര്‍ന്നാല്‍ അതമര്‍ത്തുന്ന തരം ഫാസിമ്വും ഇതിന്റെ ഭാഗമാണ്‌. ജൂഡിത്ത് വാക്കോവിറ്റ്സ് തന്റെ (പേരോര്‍മ്മയില്ല) ഒരു പുസ്തകത്തില്‍ വിക്റ്റോറിയന്‍ സദാചാരത്തിനെ വെല്ലുവിളിച്ച സ്ത്രീകള്‍ അതിദാരുണമായി ഇല്ലായ്മ ചെയ്യപ്പെട്ട സംഭവങ്ങള്‍- ജാക്ക് ദ റിപ്പര്‍ നടത്തിയ കൊലകള്‍ അടക്കമുള്ളവ എങ്ങനെ ഈ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നെന്ന് വിശകലനം ചെയ്യുന്നുണ്ട്.

ചിക്കാഗോ യൂണിവേര്‍സിറ്റിയിലെ (ഫെമിനിസത്തിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട) പ്രൊഫസ്സര്‍ മര്‍ലീന്‍ ഡിക്സന്‍ "ഫെമിനിസത്തിന്റെ ഉയര്‍ച്ചയും പതനവും- ഒരു വര്‍ഗ്ഗവിശകലനം" എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നത് ഏതാണ്‌ ഇങ്ങനെയാണ്‌- സാമൂഹ്യമായും സാംസ്കാരികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും വ്യക്തിത്വരഹിതമായൊരു മഹതീവല്‍ക്കരണതിനു വിധേയമാകുകയും ചെയ്ത മദ്ധ്യവര്‍ത്തിവര്‍ഗ്ഗത്തിലെ മേല്‍ത്തട്ടിലെ സ്ത്രീകളും വിദ്ദ്യാര്‍ത്ഥിനികളും പ്രതികരിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്ക് ഒരു രാഷ്ട്രീയ തത്വസംഹിതയൊന്നുമുണ്ടാവില്ല. തൊട്ടുമുന്നില്‍ കാണുന്നതിനോട്- മിക്കപ്പോഴും മുന്നിലുള്ള പുരുഷനോട് അവര്‍ ആകാവുന്നത്ര പ്രതികരിച്ചു. ..... സംഘടിതരായി സ്ത്രീകള്‍ ഏതെങ്കിലും ദുരവസ്ഥയ്ക്കെതിരായി പ്രതികരിക്കുന്നത് നല്ലതിനു തന്നെ.

എന്നാല്‍ സാങ്കല്പ്പികമായുണ്ടാക്കിയ ഒരു സര്വ്വ സഹോദരിത്തം സ്ത്രീവിമോചനപ്രസ്ഥാനത്തിനെ വഴിതെറ്റിച്ചുവെന്നും മര്‍ലീന്‍ നിരീക്ഷിക്കുന്നുണ്ട്. അഖിലലോക സ്ത്രീ ഐക്യം മിക്കപ്പോഴും പ്രതികരിച്ചത് ബൂര്‍ഷ്വാസ്ത്രീകള്‍ മാത്രമോ അവരടങ്ങുന്ന പൊതുസമൂഹമോ നേരിടുന്ന പ്രശ്നങ്ങളില്‍ മാത്രമായിപ്പോയി.

വാലന്റൈന്‍ ഷഡ്ഡികള്‍ ബൂര്‍ഷ്വാഫെമിനിസത്തിന്റെ കൃത്യമായ ചിത്രമാണ് തരുന്നത്. പബ്ബില്‍ പോകാന്‍ പറ്റുന്നില്ല, ഇഷ്ടമുള്ള വ്യക്തിക്കൊപ്പം നടക്കണമെങ്കില്‍ അവന്റെ സഹോദരിയോ ഭാര്യയോ ആയിരിക്കണം എന്ന് റിപ്പര്‍ മോഡല്‍ സദാചാര റീയിന്‍ഫോഴ്സ്മെന്റ് ശ്രമം. മര്‍ലീന്റെ നിരീക്ഷണം യോജിക്കുന്നത് ഇവടെയാണ്‌. വ്യക്തിസ്വാത്രന്ത്ര്യത്തിനെ ഒരു സംഘം പച്ചയായി ചോദ്യം ചെയ്ത സംഭവത്തിനെതിരേ സ്ത്രീകള്‍ പ്രതികരിക്കുന്നത് നല്ലതിനാണ്‌ (ലണ്ടനിനും പരിസരത്തും മണ്ണില്‍ കിടന്നുരുണ്ട ഗര്‍ഭപാത്രങ്ങളുടെയും സ്തനങ്ങളുടെയും ചിത്രങ്ങളെ ബൂര്‍ഷ്വാവിപ്ലവത്തിന്റെ ചരിത്രത്തില്‍ വരച്ചു ചേര്‍ത്ത വാക്കോവിറ്റ്സ് എന്നെ ഇവരുടെ സുരക്ഷയെപ്പറ്റി ആശങ്കാലുവാക്കുന്നുമുണ്ട്) . ബൂര്‍ഷ്വാവിപ്ലവത്തെ പിന്‍‌തുടര്‍ന്ന് യഥാര്‍ത്ഥവിപ്ലവം സഭവിക്കുമ്പോലെ ബൂര്‍ഷ്വാസ്ത്രീവിമോചനം ഇന്ത്യയില്‍ സ്ത്രീഭ്രൂണഹത്യയും സ്ത്രീധനമരണവും തൊഴില്‍ രംഗത്തെ സ്ത്രീവിവേചനവും പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീവിദ്യാഭ്യാസവുമൊക്കെ അടങ്ങുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പ്രസ്ഥാനം ഉടലെടുത്തേക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. അങ്ങനെ ഭവിച്ചില്ലെങ്കില്‍ പോലും സകലമാന സ്ത്രീകളെയും ബാധിക്കുന്ന ഒരു പ്രശ്നത്തെ തങ്ങളെ ബാധിക്കുന്നെന്ന കാരണം കൊണ്ടെങ്കിലും വെല്ലുവിളിക്കാന്‍ അവര്‍ മുതിര്‍ന്നെന്നത് നല്ലകാര്യമാണ്‌. ഷഡ്ഡി സമരം ജയിക്കട്ടെ.

Sunday, February 8, 2009

പേടി

പേടി

അഞ്ഞൂറു വര്‍ഷം മുന്നേ നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു പുലപ്പേടി, മണ്ണാപ്പേടി, പറപ്പേടി എന്നിവ. പേടി റൂള്‍ ഇപ്രകാരമാണ്‌- സന്ധ്യകഴിഞ്ഞാല്‍ മുന്നോക്കജാതിയില്‍ പെട്ട സ്ത്രീകളെ പുലയരോ പറയരോ മണ്ണാന്മാരോ തീണ്ടിയാല്‍ (ജാതിയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ അറുപത്തിനാലടി അടുത്തുവന്നാലൊക്കെ തീണ്ടലായി) ആ സ്ത്രീയെ ഭ്രഷ്ടുകല്‍പ്പിച്ച്‌ തീണ്ടിയ മനുഷ്യനോടൊപ്പം പടിയിറക്കി വിടണം. തീണ്ടണമെന്നു തന്നെയില്ല ഒരു കല്ലോ കമ്പോ എടുത്ത്‌ സ്ത്രീയുടെ ദേഹത്തെറിഞ്ഞ്‌ "കണ്ടേ" എന്നു വിളിച്ചു കൂവിയാല്‍ മതിയാകും.

ഈ ആചാരത്തെ ഭേദഗതി ചെയ്ത്‌ തീണ്ടാരിയായ സ്ത്രീ കുളിച്ചാല്‍ മതിയെന്നും തീണ്ടുന്ന പുരുഷനെ വധിക്കണമെന്നും (എത്ര നല്ല നീതി, മറ്റു അയിത്താചാരവുമായി എന്തു ചേര്‍ച്ച) വിധിച്ച്‌ ഇരണിയല്‍ കേരളവര്‍മ്മ ഇളയരാജ വിളംബരം ചെയ്തു. മന്ത്രിപ്രമുഖരായിരുന്ന ഇളമ്പയില്‍ പണ്ടാനും ഇടത്തട്ട പോറ്റിയും അടങ്ങുന്ന ഒരു സംഘം മാടമ്പിമാര്‍ വിളംബരത്തോട്‌ പ്രതികരിച്ചത്‌ രാജാവിനെ പതിയിരുന്നാക്രമിച്ച്‌ വധിച്ചാണ്‌.

മാടമ്പിമാര്‍ക്കും മേല്‍ജാതിക്കാര്‍ക്കും തങ്ങളുടെ സ്ത്രീകളെ അവരുടേതല്ലാത്ത കുറ്റത്തിനു ക്രൂരമായി ശിക്ഷിക്കുന്ന ഈ കാടന്‍ നിയമം എങ്ങനെ പ്രിയമുള്ളതായി?

ഒറ്റയടിക്ക്‌ രണ്ടുകാര്യം സാധ്യമായതുകൊണ്ടാണ്‌ ഈ ആചാരം നിലനിന്നിരുന്നതെന്ന് തോന്നുന്നു:
എല്ലാ ജാതിമതാനാചാരങ്ങളുടെയും ഇര സ്ത്രീകളാണ്‌. ജാതി പ്രബലമായിരുന്ന കാലത്ത്‌ ഒരു ജാതിയിലെയും സ്ത്രീയുടെ ജീവിതം ഭേദമായിരുന്നില്ല കേരളത്തില്‍. ഈ ആചാരത്തിന്റെ പേരില്‍ തന്നെയുണ്ട്‌ "പേടി". ഭയപ്പെടുത്തി തങ്ങളുടെ സ്ത്രീകളെ അറയ്ക്കു പുറത്തിറങ്ങാതാക്കാന്‍ ഈ ആചാരത്തിനു ശേഷിയുണ്ട്‌.

രണ്ടാമതായി, ജാതിയില്‍ പിന്നോക്കമായവരെ തീണ്ടാപ്പാട്‌ അകലെ നില്‍ക്കേണ്ട നികൃഷ്ടരായിക്കാണാന്‍ ആളുകളെ, പ്രത്യേകിച്ച്‌ പെണ്ണുങ്ങളെ ഈ നിയമം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

നൂറ്റാണ്ടുകള്‍ മുന്നേ നമ്മള്‍ പേടികളില്‍ നിന്നു വിമുക്തരായെന്ന് കരുതിയിരിക്കുകയായിരുന്നു. മംഗലാപുരത്ത്‌ നടന്നു വരുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ വീണ്ടും പേടി തീണ്ടുന്നു.

മുസ്ലീം പേടിയാണ്‌ സദാചാരക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌. പബ്ബില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സമയത്തു തന്നെ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ സൈറ്റുകള്‍ "മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ വശീകരിച്ച്‌ കൊണ്ടുപോവുന്ന സ്ഥലങ്ങളാണ്‌ പബ്ബുകളെന്ന്" വിശദീകരണക്കുറിപ്പുകള്‍ കണ്ടിരുന്നു. ടൂര്‍ പോകുകയായിരുന്ന കോളേജ്‌ കുട്ടികളെയും ഹോസ്റ്റലിലേക്ക്‌ പോകുകയായിരുന്ന സ്കൂള്‍ കുട്ടികളെയും ആക്രമിച്ചതിന്റെ പിന്നിലും അവരെ മുസ്ലീം തീണ്ടിയെന്ന ന്യായമാണ്‌ കാണുന്നത്‌.


പെണ്ണുങ്ങളെ പുരയ്ക്കകത്ത്‌ അടച്ചു കഴിയാന്‍ നിര്‍ബ്ബന്ധിതരാക്കാം, ഒപ്പം അന്യമതസ്ഥന്‍ എന്നാല്‍ ഭയന്ന് ഓടിയൊളിക്കേണ്ട ഒരു സാധനമാണെന്ന ബോധവും അവരോടുള്ള വെറുപ്പും വളര്‍ത്തിയെടുക്കാം. പുതിയ പേടിയുമായി മാടമ്പികളും പിണിയാളരും എത്തിക്കഴിഞ്ഞു.

വ്യക്തിസ്വാതന്ത്ര്യമെന്നാല്‍ മാങ്ങാണ്ടിയാണോ മരമഞ്ഞള്‍ ആണോ എന്ന് അറിയാത്ത കാലത്തേക്കാണ്‌ നമ്മള്‍ പോകുന്നതെന്ന പേടിയാണ്‌ എനിക്കിപ്പോള്‍. വ്യക്തിതലത്തിലെ പരിചയക്കാരില്‍ ഒരു ചെറിയ ഭാഗം (സാധാരണക്കാര്‍ മുതല്‍ അഭ്യസ്തവിദ്യര്‍ വരെ) ഹിന്ദുത്വവര്‍ഗ്ഗീയതയെക്കാണുന്നത്‌ ന്യൂനപക്ഷ ഭീകരതയെ ചെറുക്കാനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമെന്ന നിലയിലാണ്‌. അതിലും ചെറിയൊരു ശതമാനം "നിങ്ങളെന്നെ വര്‍ഗ്ഗീയവാദിയാക്കി" എന്ന ലൈനിലാണ്‌. ഇവരാരും ഒരു ഹിന്ദുത്വതാലിബാന്‍ ഭരണം സ്വപ്നം കാണുന്നവരല്ല, പക്ഷേ അവരറിയാതെ അതിനെ വെള്ളവും വളവും കൊടുത്തു വളര്‍ത്തുന്നുമുണ്ട്‌. ഇത്തരം സംഭവങ്ങള്‍ ഒരു പാഠമായില്ലെങ്കില്‍ ഒരവധിക്ക്‌ നാട്ടിലെത്തി സ്കൂട്ടറില്‍ കടയിലേക്കു പോകുന്ന എന്നെയും ഭാര്യയെയും കൊല്ലം പട്ടണത്തില്‍ ഏതെങ്കിലും സേന ജനസമക്ഷം തടഞ്ഞു നിര്‍ത്തി " ഒരു മതത്തില്‍ പെട്ടവരാണെന്നു തെളിവുകാണിക്ക്‌" എന്നാവശ്യപ്പെട്ടേക്കാം. സീമന്ദ രേഖയില്‍ സിന്ദൂരവും താലിയും മാലയും പീലിയുമൊന്നും
വിവാഹമോതിരവും ശീലമില്ലാത്ത മതം ഹിതിരിച്ചറിയുന്ന ചിഹ്നങ്ങളൊന്നുമില്ലാത്ത ഞങ്ങള്‍ ഓടയില്‍ കിടന്ന് ചവിട്ടേല്‍ക്കുന്നത്‌ ടീവിയില്‍ ലൈവായി വരുമെന്ന പേടികൊണ്ട്‌ ഇത്രയുമെഴുതിയതാണ്‌.

(പേടിക്കേണ്ട, നാട്ടില്‍ പോകുമ്പോള്‍ സ്കൂട്ടറെടുക്കാതെ ഒരു ബെന്‍സ്‌ വാങ്ങ്‌, എന്നിട്ട്‌ സ്വന്തം ഭാര്യയെയോ വല്ലവന്റെ ഭാര്യയെയോ അതില്‍ കയറ്റി സൌത്ത്‌ പാര്‍ക്കില്‍ ഭക്ഷണവും ഗോള്‍ഫ്‌ ക്ലബ്ബില്‍ പാര്‍ട്ടിയുമായി ജീവിക്ക്‌ ഒരു സേനയും ഒരുകാലത്തും പിടിച്ചു നിര്‍ത്തില്ല എന്ന് രസികനായ ഒരു ബ്ലോഗര്‍ സുഹൃത്തിന്റെ ഉപദേശം. പണക്കൊഴുപ്പിനു മറികടക്കാന്‍ പറ്റാത്ത സദാചാരമില്ലല്ലോ)