Monday, March 23, 2009

കൊല്ലം ലോക് സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് - 23/03/2009

തിരഞ്ഞെടുപ്പ് ചൂട് കൊല്ലത്ത് തുടങ്ങിക്കഴിഞ്ഞു. ബി ജെ പി, എസ് യു സി ഐ, ആര്‍ ജെ ഡി തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടെങ്കിലും മത്സരം പ്രധാനമായും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. രാജേന്ദ്രനും യു പി ഏ സ്ഥാനാര്‍ത്ഥി പീതാംബരക്കുറുപ്പും തമ്മിലാണ്‌.

പ്രാരംഭഘട്ടത്തിലെ അഭിപ്രായങ്ങള്‍ പി. രാജേന്ദ്രന്റെ വിജയസാദ്ധ്യതയാണ്‌ കാണിക്കുന്നത്. വിദ്യഭ്യാസകാലത്തേ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പി രാജേന്ദ്രനെ പൊതുജനം ആദ്യമറിയുന്നത് തൃക്കോവില്‍‌വട്ടം പഞ്ചായത്ത് പ്രസിഡന്റ് ആയാണ്‌. ശേഷം കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിരുന്നു. ശേഷം സി പി എം പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പിന്‍‌തുണ ലഭിച്ചതിനെത്തുടര്‍ന്ന് കാഷ്യൂ ഡെവപ്‌മെന്റ് കോര്‍പ്പറേഷന്റെ ചുമതല, ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ഡെവലപ്പ്മെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റീ ചെയറ്മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനെത്തുറ്റര്‍ന്ന് പി രാജേന്ദ്രന്‍ ഇടതുമുന്നണിയിലെ സിറ്റിങ്ങ് എം പി ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ സിറ്റിങ്ങ് എം പി ആയിരുന്ന സീറ്റിലേക്ക് ഇടത് സ്ഥാനാര്ത്ഥിയായി മത്സരിച്ചു. അമ്പത്തേഴില്‍ സി ഐ ഐയുടെ കൊടിയന്‍ ജയിച്ചിരുന്നതൊഴിച്ചാല്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥികള്‍ കൊല്ലത്ത് ആര്‍ എസ് പിയുടെ ശ്രീകണ്ഠന്‍ നായരും എന്‍ കെ പ്രേമചന്ദ്രനും മാത്രമായിരുന്നു.

ചെറുപ്പക്കാരനും പൊതവില്‍ ജനസമ്മതനുമായ പ്രേമചന്ദ്രനെ തല്‍സ്ഥാനത്തു മൂന്നാം വട്ടം മത്സരിപ്പിക്കാതിരുന്നതല് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടായിരുന്നെന്നു വേണം കരുതാന്‍. നേരിയ ഭൂരിപക്ഷത്തിലാണ്‌ പി രാജേന്ദ്രന്‍ വലതു സ്ഥാനാര്‍ത്ഥി എം പി ഗംഗാധരനെ തോല്പ്പിച്ചത്. തൊണ്ണൂറ്റൊമ്പതില്‍ ലോക്സഭയിലെത്തിയ രാജേന്ദ്രന്‍ കര്‍മ്മനിരതയും പാര്‍ട്ടി രാഷ്ട്രീയ മതവര്‍ഗ്ഗീയ ഭേദം തൊട്ടുതീണ്ടാത്ത സമീപനവും മൂലം വളരെ വേഗം കൊല്ലത്തിന്റെ "സ്വന്തം ആള്‍" ആയി മാറി. രണ്ടായിരത്തി നാലില്‍ രണ്ടാം വട്ടം ജനവിധി തേടിയ രാജേന്ദ്രന്‍ പഴയ ആയിരത്തിന്‍ ഭൂരിപക്ഷം ലക്ഷം കടത്തി ശൂരനാട് രാജശേഖരനെ തോല്പ്പിച്ചു .

കശുവണ്ടിത്തൊഴിലാളിനേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച രാജേന്ദ്രന്‍ തൊഴിലാളികളും സാധാരണക്കാരും സ്വന്തത്തിലെ ഒരാളായി കരുതിപ്പോരുന്ന തരം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ചായക്കട ചര്‍ച്ചയില്‍ "പീതാംബരക്കുറുപ്പ് ആരാന്ന് എനിക്കറിയത്തില്ല, ചെലെപ്പം നല്ലയാളായിരിക്കും, പക്ഷേ ഈസ് എസ് ഐ മെഡിക്കല്‍ കോളേജ് ഇവിടെ തുടങ്ങിക്കാനും പ്രോവിഡന്റ് ഫണ്ടീന്ന് ഒരു ലോണെടുക്കണേല്‍ ആയിരം രൂപ ശമ്പളക്കാരന്‍ നൂറു രൂപ മുടക്കി തിരുവനന്തപുരത്ത് പോകേണ്ടാത്ത അവസ്ഥ ഉണ്ടാക്കാനും നമുക്ക് രാജേന്ദ്രന്‍ സാറ്‌ തന്നെ വേണം" എന്നൊക്കെ പ്രാരംഭദശയിലെ അഭിപ്രായങ്ങള്‍ ധാരാളം കേള്‍ക്കാന്‍ ഇടയായ സാഹചര്യത്തില്‍ ഇത്തവണയും സാദ്ധ്യത രാജേന്ദ്രനെന്ന പ്രാധമിക ധാരണയിലാണ്‌ ഞാന്‍.

പീതാംബരക്കുറുപ്പ് പ്രധാനമായും നേരിടുന്ന പ്രശ്നവും രാജേന്ദ്രന്റെ "സ്വന്തം ആള്‍" ഇമേജാണ്‌. അതിനാല്‍ തന്നെ കൊല്ലം അതിര്‍ത്തിക്കടുത്തുള്ള തിരുവനന്തപുരത്തുകാരനായ കുറുപ്പ് "കൊല്ലത്തിന്റെ സ്വന്തം കുറുപ്പേട്ടനെ വിജയിപ്പിക്കുക" എന്നച്ചടിച്ച പോസ്റ്ററുകളുമായാണ്‌ പ്രചരണത്തിനിറങ്ങിയത്. വ്യക്തിജീവിതത്തിലോ രാഷ്ട്രീയ കാര്യക്ഷമതയിലോ രാജേന്ദ്രനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാനൊന്നുമില്ലാത്തതിനാല്‍ കുറുപ്പ് എല്‍ ഡി എഫിന്റെ കേരളഭരണത്തെയും പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും വിമര്‍ശിച്ചും യു പി ഏ സര്‍ക്കാരിന്റ് സംഭാവനകളെ ഉയത്തിക്കാട്ടിയുമാണ്‌ ജനത്തെ സമീപിക്കുന്നത്. മറ്റു സ്ഥാനാര്‍ത്തികള്‍ക്ക് പ്രതീക്ഷ പോലുമില്ലാത്തതിനാലാവണം പ്രചാരണപ്രവര്‍ത്തനങ്ങള്‍ പോസ്റ്ററുകളൊഴിച്ചാല്‍ വളരെയൊന്നും കാണുന്നില്ല.



Monday, March 2, 2009

എന്താണിപ്പോള്‍ സ്വപ്നം കാണുന്നത്?

ആര്‍. ബാലകൃഷ്ണപിള്ളയുടെ എന്നെസ്സ് പ്രസംഗം കണ്ട് ഒഴുക്കിനൊപ്പം നീങ്ങുന്ന ഉണ്ണിയുടെ സ്റ്റൈലില്‍ ഗൂഗിളിനോട് മാടമ്പി എന്നു തിരക്കി. മുമ്പേ വന്നത് - മോഹന്‍ലാല്‍ ഇന്‍ ആന്‍ഡ് അസ് മാടമ്പി.

ശരാശരി കൊമേര്‍ഷ്യല്‍ സിനിമ സാധാരണക്കാരന്‍ കാണുന്ന സ്വപ്നങ്ങള്‍ റിബ്ബണാക്കിയതാണ്‌. സ്ലം ഡോഗ് മില്യണയറാകുന്നതരം ഭക്തകുചേലക്കഥകള്‍ എന്നും ഹിറ്റാകുന്നതിന്റെ ഒരു കാരണമതഅണ്‌. ആലിപ്പഴം പോലെ ഞാവല്പ്പഴം പോലെ ആയിരം പൊന്‍‌പണം വീണുകിട്ടുന്ന സ്വപ്നമാണല്ലോ മനുഷ്യനെ സൂപ്പര്‍ ലോട്ടോ കളിപ്പിക്കുന്നത്.

മലയാളം സിനിമ തുടങ്ങുന്ന സമയം സ്ഥിരം ഹരികഥകളും വീരഗാഥകളുമൊക്കെയായിരുന്നു. അവിടെനിന്ന് അത് ശിവാജിഗണേശന്‍ സ്റ്റൈലില്‍ നീതിക്കുവേണ്ടി സ്വയം ബലികൊടുക്കുന്ന നായകനില്‍ ചുറ്റിത്തിരിഞ്ഞു ഒരുപാടുകാലം. ചേരിയില്‍ നിന്നും കൂലിപ്പണിയെടുത്തും അല്പ്പസ്വല്പ്പം തെമ്മാടിത്തരവും നിയമവിരുദ്ധപ്പണിയും ചെയ്ത് കോടീശ്വരനാകുന്ന സ്വപ്നം ജയന്‍ കാലത്തോടെ ശക്തമായി. വീരാരാധന സിംഗപ്പൂരില്‍ നിന്നും ഒരു കപ്പല്‍ നിറയെ വജ്രവുമായി വരുന്നവനെ കൊള്ളയടിച്ച് പാവങ്ങള്‍ക്കുവേണ്‍റ്റി ജീവിക്കുന്ന കായംകുളം കൊച്ചുണ്ണിയിലേക്ക് തിരിഞ്ഞു.



സാധാരണക്കാരന്റെ ജീവിതത്തില്‍ അസാധാരണ സംഭവങ്ങളുമായി വരുന്ന പെണ്ണ്, വെറുതേ കുത്തിയിരിക്കുന്നവനെ കൊല്ലാന്‍ ബോംബേയില്‍ നിന്നു വണ്ടിപിടിച്ചു വന്നവന്‍ എന്നൊക്കെയായി പിന്നെ.

സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ എന്തും കാണിക്കുന്നവന്‍- ഇന്നത്തെ സൂപ്പര്‍താരങ്ങള്‍ സ്വപ്നം ഏറ്റെടുത്തപ്പോള്‍ അതങ്ങനെയായിരുന്നു. ആദ്യമൊക്കെ ഒരു പൊയറ്റിക് ജസ്റ്റിസ് ഉള്‍ക്കൊള്ളിക്കാന്‍ കഥയെഴുത്തുകാര്‍ ശ്രമിച്ചിരുന്നു - ഉയരങ്ങള്‍ കീഴടക്കാന്‍ കൊല നടത്തുന്നവനെ അവസാന നിമിഷത്തില്‍ അടിതെറ്റിക്കണം. അധോലോകങ്ങളുടെ രാജകുമാരന്‍ ഒടുക്കം പോലീസിന്റെ വെടിയുണ്ടയില്‍ തീരണം.

ജനത്തിനതും മടുത്തു. അവനിതെല്ലാം ചെയ്ത് സസുഖം വാഴണം. അവനു കള്ളുകുടിച്ച് കണ്ടവനെയൊക്കെ തല്ലി സാമൂഹ്യവിരുദ്ധനായി ജീവിക്കണം, അങ്ങനെ ഇരിക്കുമ്പോള്‍ തന്നെ ഇഷ്ടമുള്ള പെണ്ണുങ്ങളും അവനെ സ്നേഹിക്കണം. ചിരഞ്ജീവിയും ദീഘസുമംഗലിയുമായി അങ്ങനെ ദേ ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍ വേണം.

എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വല്യാപ്പയുമൊന്നിച്ചാണ്‌ ദേവാസുരം കാണാന്‍ പോയത്. കാര്‍ന്നോര്‍ അങ്ങനെ മംഗലശ്ശേരി തറവാട്ടില്‍ പുനര്‍ജനിച്ച്, ശത്രുക്കളെ ക്വട്ടേഷന്‍ പാര്‍ട്ടിയെ വിട്ടു കൊല്ലിച്ച്, അതു ചോദിക്കാന്‍ വന്നവനെ വഴിയിലിട്ടു തല്ലി, ഉത്സവത്തിനു നൃത്തം ചെയ്യാന്‍ വന്ന പെണ്ണിനെ തട്ടിക്കൊണ്ട് വന്ന് വീട്ടിലിട്ട് ഡാന്‍സ് കളിപ്പിച്ച് രസിക്കുകയായിരുന്നു. അപ്പോഴാണ്‌ നീലാണ്ടന്റെ വീടുവില്‍ക്കാനുണ്ടോ എന്നന്വേഷിച്ച് പണ്ട് ദരിദ്രനായിരുന്ന ഒരാശ്രിതന്റെ ഗള്‍ഫില്‍ പോയി പണക്കാരനായ മകന്‍ വരുന്നത്. നീലന്‍ "നിനക്കെങ്ങനെ ധൈര്യം വന്നെടാ, നിന്റെ ഫാദര്‍ജിയെ ഞാന്‍ ഈ മരത്തില്‍ കെട്ടിയിട്ടു തല്ലിയിട്ടുണ്ട്.." എന്നജാതി ഗീര്വ്വാണം തുടങ്ങിയപ്പോഴേക്ക് കാര്‍ന്നോരുടെ സ്വപ്നം ഠപ്പേന്ന് ഉടഞ്ഞുപോയി. അദ്ദേഹവും ഇതുപോലെ ചെറുപ്പത്തില്‍ കഷ്ടപ്പെട്ട് ഗള്‍ഫില്‍ പോയി കാശുകാരനായതാണ്‌! പെട്ടെന്ന് ദേ ആളുകൂടുവിട്ടു കൂടുമാറിപ്പോയി. നീലാണ്ടന്‍ ഇപ്പോ താനല്ല, എതിരാളിയാണ്‌. അയാള്‍ ജയിക്കുന്നതെങ്ങനെ സഹിക്കും ഇനി?

ടീം വര്‍ക്ക് ആയി നടക്കേണ്ട കാര്യങ്ങളില്‍ -പ്രത്യേകിച്ച് സാമൂഹ്യമേഘലയില്‍ നായകനും സില്‍ബന്ധികളുമൊഴികെ എല്ലാവരും പിഴച്ചവരും നശിച്ചവരും മണ്ടന്മാരും ആയതിനാല്‍ നിയമം കയ്യിലെടുത്തും സകലതിനെയും വെല്ലുവിളിച്ചും ഒക്കെ ശരിയാക്കുന്ന നായകന്‍ മറ്റൊരു സ്ഥിരം സ്വപ്നമായി. സമൂഹമില്ല, ഉണ്ടെങ്കില്‍ തന്നെ അതു കാല്‍ക്കാശിനു കൊള്ളുകയുമില്ല. ഞാന്‍, ഞാന്‍ മാത്രം.

അരിസ്റ്റോക്രസി പുനര്‍ജ്ജനിച്ചതും ഇതോടനുബന്ധിച്ചാണ്‌. പുരാതനതറവാട്ടിലെ, അല്ലെങ്കില്‍ മലമ്പ്രദേശമാകെ കൈയ്യേറി കോടീശ്വരനായ കൃസ്ത്യാനിയുടെ മകന്‍, വന്‍‌കിട കച്ചവടക്കാരനായ മുസ്ലീം ധനികന്റെ മകന്‍- നമ്മുടെ സൂപ്പര്‍ സ്വപ്നത്തിനു നിര്‍ബ്ബന്ധമായും ഒരു ആഢ്യത്തം വേണം.

മാടമ്പിയെന്നു കണ്ടപ്പോള്‍ ഇത്രയുമോര്‍ത്തുപോയതാണ്‌. ഏതുമാടമ്പിയാകാനാണ്‌ നമ്മള്‍ കൊതിക്കുന്നത്? നാണം മറയ്ക്കാന്‍ ശ്രമിച്ച പെണ്ണുങ്ങളുടെ ഉടുതുണിയൂരാന്‍ കൂലികളെ റോന്തുചുറ്റാന്‍ വിടുന്ന മാടമ്പിയെയോ? എന്നിട്ട് ഒടുക്കം അവരിലൊരുവള്‍ നമ്മളെ പ്രേമിക്കുകയും ആരാധിക്കുകയും കൂടി വേണം അല്ലേ? ഭൂമിവിട്ടുകൊടുക്കാത്തവന്റെ കൈയ്യും കാലും വെട്ടി കൊടിമരത്തില്‍ പ്രദര്‍ശിപ്പിച്ച മാടമ്പിയെയോ? കൂട്ടത്തില്‍ അവന്റെ മക്കള്‍ നമ്മളെ സിന്ദാബാദും വിളിക്കണം അല്ലേ? ഭൂരിപക്ഷത്തിന്റെ ഭരണകൂടം വരുതിക്കു വന്നില്ലെങ്കില്‍ അതിനെ മറിച്ചിടാന്‍ തുനിയുന്ന മാടമ്പിയെയോ? എന്നിട്ട് അവര്‍ നമ്മളെ അനുസരിച്ചും സ്നേഹിച്ചും ജീവിക്കുകയും വേണം അല്ലേ?

ഈ മാടമ്പിത്തം അവസാനിപ്പിക്കാന്‍ ഒത്തിരി ചോര കൊടുത്തവരുടെ തൊട്ടടുത്ത തലമുറകളിലുള്ള നമ്മളുടെ സ്വപ്നത്തില്‍ എവിടെനിന്നു വന്നു കയറി മാടമ്പി?