Thursday, May 31, 2007

ബ്ലോഗ് മാസിക- പ്രാഥമിക പഠനം

൧. സ്ഥാപിത ദര്‍ശനം (Corporate Vision)
ബ്ലോഗ് സൃഷ്ടികള്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത/അറിയാത്ത/ബ്ലോഗ് വായിക്കാത്തവരിലും എത്തിക്കുകയും അതുവഴി മലയാളം ബ്ലോഗ് സൃഷ്ടികള്‍ ബ്ലോഗ് വായനക്കാരനിലും അപ്പുറത്തെത്തിക്കുകയും ചെയ്യുക.

(ഇതിനു ബ്ലോഗര്‍മാരുടെ എല്ലാവരുടെയും സമ്മതം വേണമെന്നില്ല, ഇതിലേക്ക് സൃഷ്ടികള്‍ അയക്കുന്നവരുടെ മാത്രം മതിയാവും. ബൂലോഗം ഒരു സംഘടന അല്ല എന്നത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ.

൨. വ്യവസ്ഥാപിത നിയോഗം (Organizational Mission)
ബ്ലോഗ് സൃഷ്ടികളില്‍ തിരഞ്ഞെടുത്തവ ഉള്‍ക്കൊള്ളിച്ച് ഒരു പ്രിന്റ് മാസിക ജനങ്ങളിലെത്തിക്കുക. (ഇതിലും ബൂലോഗ സമ്മിതി എന്ന പ്രശ്നം ഉദിക്കുന്നില്ല, കാരണം മേല്പ്പറഞ്ഞതു തന്നെ). പ്രസിദ്ധീകരിക്കുന്നത് ബ്ലോഗില്‍ ഇട്ടു കഴിഞ്ഞ കൃതികളുടെ fly ash ആകയാല്‍ ഇത് മലയാളം ബ്ലോഗ് എഴുത്തിന്റെയോ യൂണിക്കോഡ് മലയാളം പ്രസ്ഥാനത്തിന്റെയോ താല്പ്പര്യത്തിനും ഉന്നമനത്തിനും വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, പ്രചാരം നേടിക്കൊടുത്ത് കൂടുതല്‍ പേരെ ഇതിലേക്ക് കൊണ്ടുവരാന്‍ കാരകമായി വര്‍ത്തിക്കും.

൩. കര്‍മ്മവിഭക്തി (Identification of Objectives)
ആദ്യമായി തീരുമാനിക്കേണ്ടത് സ്ഥാപനം സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തേണ്ടതുണ്ടോ ഇല്ലയോ എന്നാണ്‌ (ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു കേട്ടു) . ഈ സം‌രംഭത്തില്‍ നിന്നും പണമുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു മാത്രമല്ല, സ്ഥാപനം നിലനില്‍ക്കുന്നതിലേക്കും വളരുന്നതിലേക്കും സ്ഥാപകര്‍ക്കുള്ള താല്പ്പര്യത്തെ സാമ്പത്തിക ലാഭം എന്ന പ്രേരകഘടകം പലമടങ്ങ് വര്‍ദ്ധിപ്പിക്കും:
അ. ലാഭേച്ഛ ഇല്ല എങ്കില്‍:- സ്ഥാപനത്തെ കമ്പനി ആയി രെജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ട്രസ്റ്റ് ആക്റ്റ് അനുസരിച്ച് ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രെജിസ്റ്റര്‍ ചെയ്യുക. ഗുണങ്ങള്‍
>കോര്‍പ്പറേറ്റ് ടാക്സുകള്‍ ഒഴിവാക്കാം
>ലാഭം ഉണ്ടാക്കിയോ വീട്ടില്‍ കൊണ്ടുപോയോ എന്ന ചോദ്യങ്ങള്‍ ഒഴിവാക്കാം, ട്രസ്റ്റിന്റെ ഓഡിറ്റഡ് ഫൈനാന്‍ഷ്യല്‍സ് പ്രസിദ്ധീകരിക്കുന്നതിനും പുറമേ വേണമെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ CP കൈവശമുള്ള എതെങ്കിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റേര്‍ണല്‍ ഓഡിറ്റ് ചെയ്ത് ബ്ലോഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാം
> ബ്ലോഗ് സൃഷ്ടികളുടെ സപ്ലയര്‍മാര്‍ക്ക് പണം പ്രതിഫലമായി കൊടുക്കേണ്ടതില്ല. ബ്ലോഗ് എഴുത്തുകാര്‍ പണം ഇച്ഛിക്കുന്നെന്ന് തോന്നുന്നില്ല, ആ കൃതികളില്‍ നിന്നും മറ്റൊരാള്‍ ലാഭം ഉണ്ടാക്കാതിരിക്കുന്നിടത്തോളം കാലം
> ചാരിറ്റി എന്നാല്‍ അനാഥഅലയത്തിനും മറ്റും പണം കൊടുക്കല്‍ ആകേണ്ടതില്ല. അത്തരം ഫണ്ട് സമാഹരണം ബൂലോഗത്ത് വേറൊരു ഓര്‍ഗനൈസേഷനോ പ്രതിനിധികളോ നടത്തുന്നതാണ്‌ നല്ലത്. ഈ ട്രസ്റ്റിന്റെ സര്‍പ്ലസ് ഇന്റര്‍നെറ്റ് മലയാളത്തിന്റെ ഉന്നതിക്ക്- സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്റ്, വിക്കി മുതലായവ പരിഭാഷപ്പെടുത്താന്‍ കോണ്ട്രാക്റ്റ് കൊടുക്കല്‍ തുടങ്ങിയവയ്ക്കും മറ്റും ചിലവിടുന്നതാവും ഉചിതം.
ആ. സാമ്പത്തിക ലാഭം ഇച്ഛിക്കുന്നെങ്കില്‍:
>ഒന്നാമതായി വേണ്ടത് അക്കാര്യം അറിയിക്കുകയും സപ്ലയര്‍മാരുമായി ഭാവിയില്‍ ലാഭത്തിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന ആശയ വത്യാസം അങ്ങനെ ഒഴിവാക്കുകയും ആണ്‌
>ലാഭത്തിന്റെ ഒരു വിഹിതം ബൂലോഗത്തിന്‌ എന്ന ആശയം കണ്ടു. അത് ഒട്ടും ആശാസ്യമല്ല. ലാഭം പൊതുജനത്തിനല്ല, മുതല്‍ മുടക്കിയവന്‌ അവകാശപ്പെട്ടതാണ്‌. വെറുതേ ലാഭ വിഹിതം ആരും വാങ്ങരുത്.
>കൃതികളുടെ സപ്ലയര്‍മാര്‍ക്ക് മുന്‍‌കൂട്ടി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിരക്കുകള്‍ അനുസരിച്ച് പ്രതിഫലം നല്‍കുക. അവര്‍ക്കും ലാഭത്തില്‍ പങ്കു ചേരാന്‍ അവകാശമില്ല എന്നതിനാല്‍ സപ്ലേ അനുസരിച്ച് വില നല്‍കി വാങ്ങുക.
> കമ്പനി ഉണ്ടാകുന്ന സംബന്ധിച്ച് ഭാവിയില്‍ ചര്‍ച്ചകളോ തര്‍ക്കങ്ങളോ ഉന്നയിക്കാന്‍ ബൂലോഗം എഴുത്തുകാര്‍ക്കോ വായനക്കാര്‍ക്കോ യാതൊരു അവകാശവും ഉണ്ടായിരിക്കരുത്. പൊതുജനാഭിപ്രായം അനുസരിച്ച് ഒരു പ്രസ്ഥാനവും കൊണ്ടുപോകാന്‍ ആവില്ല.

ഇ. സഹകരണ സംഘം ആയി പ്രസ്ഥാനം രൂപകല്പ്പന ചെയ്യുകയാണെങ്കില്‍ ഇതിലേക്ക് കൃതികള്‍ സംഭാവന ചെയ്യുന്നവരെല്ലാം ഷെയറുകള്‍ എടുക്കേണ്ടതും, വോട്ടിങ്ങ് അനുസരിച്ചു മാനേജ്മെന്റ് നിശ്ചയിക്കേണ്ടതും ഉണ്ട്. അങ്ങനെ ആണെങ്കില്‍ ലാഭവിഹിതം സപ്ലയര്‍-മെംബര്‍മാര്‍ക്കു ലഭിക്കും. പക്ഷേ തുടങ്ങിയവര്‍ എന്നും തലപ്പത്തുണ്ടാവണം എന്നോ അവര്‍ തീരുമാനിക്കുന്ന രീതിയില്‍ പ്രസ്ഥാനം മുന്നോട്ട് പോകണമെന്നോ ആഗ്രഹിക്കരുത്- സഹകരണ രീതിയില്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ മാര്‍ഗ്ഗവും ലക്ഷ്യവും നേതാവിനെയും ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
൪. വാണിജ്യതന്ത്രം (Commercial Strategy)
അ. ഉപഭോക്തൃനിര്‍ണ്ണയം
ആശംസകളും മുദ്രാവാക്യങ്ങളും അഞ്ചിന്റെ തുട്ടിനു പോലും കൊള്ളില്ല. എത്ര വരിക്കാര്‍ ബൂലോഗത്തു നിന്നും ഇപ്പോള്‍ തയ്യാറുണ്ട് എന്ന് ഒരുഭിപ്രായ സമാഹരണം നടത്തേണ്ടതുണ്ട്. വാരിക/മാസിക പ്രസാധനരംഗത്തു നിന്നുള്ള ബ്ലോഗര്‍മാരോട് ചര്‍ച്ച ചെയ്തും മാര്‍ക്കെറ്റിങ് സ്റ്റഡി രംഗത്തുള്ളവരോട് അഭിപ്രായം ആരാഞ്ഞും ആഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സില്‍ (ABC) രെജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചും തുടക്കത്തല് എത്ര പേര്‍ വരിക്കാരായും കടകളില്‍ നിന്നു വാങ്ങുന്നവരായും കാണുമെന്നും കാലാന്തരത്തില്‍ എത്രകണ്ട് അത് വര്‍ദ്ധിപ്പിക്കാനാവുമെന്നും നിര്‍ണ്ണയിക്കേണ്ടതും, മിനിമം എത്ര പ്രതി വിറ്റാല്‍ മാസിക നടത്തിക്കൊണ്ടു പോകാനുള്ള ചിലവ് ഈടായിക്കിട്ടും (break-even point) എന്ന് നിര്‍ണ്ണയിച്ച് അതിനപ്പുറം തുടക്കത്തിലെയോ സമീപഭാവിയിലോ മാസികയ്ക്ക് സര്‍ക്കുലേഷന്‍ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആ. ദാതൃതന്ത്രം (Supplier Strategy)
എഴുത്തുകാര്‍ ബൂലോഗത്തു നിന്നുള്ളവര്‍ മാത്രമാണെങ്കില്‍ നിലവിലുള്ളവരില്‍ നിന്നും എത്ര പേര്‍ മാസികയ്ക്കു തങ്ങളുടെ കൃതികള്‍ തരാന്‍ തയ്യാറുണ്ടെന്ന് അഭിപ്രായം സമാഹരിക്കുക. വോട്ടിങ് മതിയാവില്ല, തയ്യാറുള്ള ബ്ലോഗര്‍മാരുടെ പട്ടിക ഉണ്ടാക്കുകയും അവരില്‍ എത്രപേരുടെ കൃതികള്‍ മാസികയുടെ നിലവാരത്തിനു യോജിക്കുന്നെന്ന് കണ്ടെത്തുകയും, അവരുടെ പോസ്റ്റ് ഫ്രീക്വന്‍സി അനുസരിച്ച് ഒരു മാസം മാസികയ്ക്ക് വേണ്ട വിഭാഗങ്ങളില്‍ (ഇ. എന്ന ഭാഗം കാണുക) എല്ലാം അവശ്യം വേണ്ടത് ലഭിക്കുമെന്നും ഉറപ്പാക്കുക.

കരുതിയിരിപ്പ് (base stock) ആയി കാലാന്തര പ്രാധാന്യമുള്ള കൃതികള്‍ കൈവശം സൂക്ഷിക്കേണ്ടതുമുണ്ട്.

ഇ. നിര്‍മ്മിതീതന്ത്രം (product strategy)
നിലവിലുള്ള മാസികകളുടെ രൂപത്തില്‍ ആണോ ബ്ലോഗ് മാസികയും ഇറങ്ങുന്നത് എന്ന് തീരുമാനിക്കുക. സ്ഥിരം വിഭാഗങ്ങള്‍ ആയി എന്തൊക്കെ ഉണ്ടാവുമെന്നും തീരുമാനിക്കുക.
കഥ, കവിത, നിരൂപണം (സാഹിത്യം, സിനിമ), ടെക്നോളജി, ശാസ്ത്രം, രാഷ്ട്രീയ- ഇതര ലേഖനങ്ങള്‍, നര്‍മ്മപംക്തികള്‍, ഓര്‍മ്മക്കുറിപ്പുകള്‍, പാചകം, ഫോട്ടോ ഫീച്ചര്‍, ബാലപംക്തി തുടങ്ങിയവ സ്ഥിരം പംക്തികളായി നിലനിര്‍ത്താന്‍ മാത്രം എഴുത്തുകാര്‍ സപ്ലയര്‍ ലിസ്റ്റില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തി അവയില്‍ ഏതൊക്കെ വേണമെന്ന് തീരുമാനിക്കാവുന്നതാണ്‌.
ഡിസൈന്‍, ലേ ഔട്ട്, പ്രിന്റിങ് മുതലായവയില്‍ പ്രാവീണ്യം ഉള്ള ബൂലോഗരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ച് ഉചിതമായവ സ്വീകരിക്കാം.

ഈ. മത്സരതന്ത്രം (competition strategy)
നിലവിലുള്ള ബ്ലോഗ് സൃഷ്ടികളില്‍ എറ്റവും മെച്ചപ്പെട്ടവ മാസിക ആക്കിയാല്‍ പ്രിന്റ് മീഡിയയില്‍ അത് ഭാഷാപോഷിണി, സമകാലിക മലയാളം, മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി എന്നീ വാരിക/ മാസികകളോടാണ്‌ മല്‍സരിക്കുന്നത്. ബ്ലോഗ് എന്തെന്ന കൗതുകം കൊണ്ട് ഒറ്റപ്രതി വാങ്ങുന്നവരെയും, ബ്ലോഗര്‍മാരായ വരിക്കാരെയുമൊഴിച്ചുള്ളവര്‍ ഇവയോട് വിലയും ഗുണനിലവാരവും താരതമ്യപഠനം നടത്തിയാവും ബ്ലോഗ് മാസിക വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അവയോട് എങ്ങനെ കിടപിടിക്കാനാവും എന്ന് നിശ്ചയിക്കേണ്ടതുണ്ട്.

8 മുതല്‍ 12 രൂപ വരെ ആണ്‌ ഈ പ്രസിദ്ധീകരണങ്ങള്‍ ഒരു പ്രതിക്ക് വാങ്ങുന്നത് എന്നതിനാല്‍ പരമാവധി 12 രൂപ ആണ്‌ വിലയിടാനാവുന്നതും.

അതല്ലാതെ പച്ചക്കുതിര, Take- 1 എന്നിവ പോലെ പ്രീമിയം പ്രോഡക്റ്റ് ആയി ബ്ലോഗ് മാസികയെ വില്‍ക്കാന്‍ ആവുമോ എന്ന കാര്യം സംശയമാണെങ്കിലും അങ്ങനെ കഴിയുമെങ്കില്‍ 50 രൂപ വരെ വില കല്പിക്കാന്‍ കഴിയും.

ഭാവിയില്‍ മറ്റൊരു ബ്ലോഗ് മാസികയോ വാര്‍ഷിക പുസ്തകമോ ഇറങ്ങാനുള്ള സാദ്ധ്യത ഏറെയാണ്‌. സപ്ലയര്‍മാര്‍ നിശ്ചിതരായ ഒരു സംഘം മാത്രമാകയാല്‍ ആദ്യം ഇറങ്ങി സ്ഥാപിത മാര്‍ക്കറ്റ് ഉണ്ടാക്കി എന്ന നേട്ടം മുതലാക്കിയും മറ്റാര്‍ക്കു കൊടുക്കാനാവുന്നതിലും പ്രതിഫലം എഴുത്തുകാരനു കൊടുക്കാന്‍മാത്രം വിറ്റുവരവ് മാസികയില്‍ നിന്നുണ്ടാക്കിയും ഇതര ബ്ലോഗ് മാസികകള്‍ ഉണ്ടായി ഭാവിയില്‍ വിറ്റുവരവ് ഇടിയുന്ന ഭീഷണി നേരിടാവുന്നതാണ്‌.

ഉ. കച്ചവട തന്ത്രം (marketing strategy)
ചെറുകിട മാസികകള്‍ എങ്ങനെ പരസ്യം കൊടുക്കുന്ന രീതികളുടെ ചിലവ് (ഉദാ. പത്രത്തില്‍, ബിറ്റ് നോട്ടീസ് വച്ച്, പോസ്റ്റര്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് അഡ്) കണക്കിലെടുത്ത് അതിന്റെ ഹിറ്റ് റേറ്റും നിര്‍ണ്ണയിച്ച് പരസ്യങ്ങള്‍ എത്ര വേണമെന്നും , ചിലവേറെയില്ലാത്ത മറ്റു തരത്തില്‍- ഷോപ്പ് ഡിസ്പ്ലേ പോലെയും പുസ്തക പ്രദര്‍ശനങ്ങളില്‍ ബാനറുകള്‍ കെട്ടിയും മറ്റും പചരണം നടത്താവുന്നതഅണ്‌. ബ്ലോഗര്‍മാര്‍ അവരുടെ പരിചയക്കാരോട് പരിചയപ്പെടുത്തി ചെറിയൊരു മാര്‍ക്കറ്റ് നിര്‍മ്മിച്ചേക്കാം.

ഫ്രീ കോപ്പികള്‍ (വായനശാല, കോളെജുകള്‍, സാഹിത്യകാര്‍ മുതലായവര്‍ക്ക്) കൊടുത്തും മാര്‍ക്കറ്റ് വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിയും. അതിന്റെ ചിലവും ഹിറ്റും കണക്കാക്കി ഫ്രീ കോപ്പി എണ്ണം നിര്‍ണ്ണയിക്കേണ്ടതുണ്ട്.

ഹോള്‍സെയില്‍ ഡിസ്റ്റ്രിബ്യൂട്ടര്‍മാരെ ജില്ലാതലത്തില്‍ കണ്ടെത്തി അവരോട് കമ്മീഷന്‍ (അവര്‍ക്കും ചില്ലറ വില്പ്പനക്കാര്‍ക്കും) ചര്‍ച്ച ചെയ്ത് നിശ്ചയിക്കുക. മിക്കവാറും വില്‍ക്കാത്ത പ്രതികള്‍ മടക്കിയെടുക്കാന്‍ പ്രസാധകന്‍ സമ്മതിക്കേണ്ടി വരും എന്നതിനാല്‍ ഓവര്‍ സ്റ്റോക്ക് ചെയ്യാന്‍ ഡിസ്റ്റ്റിബ്യൂട്ടറെ നിര്‍ബന്ധിക്കാതെ അവര്‍ ഫോര്‍കാസ്റ്റ് ചെയ്യുന്ന മാര്‍ക്കറ്റില്‍ നിന്നും തുടങ്ങണം.

ഊ. ആസ്തിതന്ത്രം (resource strategy)
കൃതികളുടെ അനുസ്യൂത ലഭ്യത, മാസികയുടെ വില, മാര്‍ക്കറ്റിങ്ങ് ചാനല്‍, പ്രാരംഭ ഉപഭോക്തൃവലയം എന്നിവ നിശ്ചയിച്ചു കഴിഞ്ഞാല്‍ മാസിക പ്രസിദ്ധീകരിക്കാനുള്ള സ്ഥിര പ്രിന്റിങ്ങ് സം‌വിധാനം (tech resource/outsource), ഭരണം, എഡിറ്റിങ്ങ്, ഓഫീസ് നിര്വഹണം എന്നിവയ്ക്ക് യോഗ്യരായ ആളുകള്‍ (human resource), കമ്പനി തുടങ്ങാനും ബ്രേക്ക് ഈവന്‍ സെയില്‍സ് ഉണ്ടാകും വരെ അതിനുള്ള ചിലവുകള്‍ വഹിക്കാനും ഉള്ള ധനം കൈവശമുണ്ട്/ ആവശ്യത്തിനു മുന്നേ വന്നു ചേരും (financial resource)എന്നും ഉറപ്പാക്കിയ ശേഷം പ്രസിദ്ധീകരണം ആരംഭിക്കാം.

പിന്‍ കുറിപ്പ്: ഇതൊരു പ്രാരംഭ വിശകലം മാത്രം. ലേഖകന്‍ ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ട് എഴുതിയിട്ട് ൧൫ വര്‍ഷം കഴിയുന്നു. മാദ്ധ്യമ രംഗവുമായി യാതൊരു ബന്ധവും ഇല്ല എന്നു മാത്രമല്ല ഉള്ളവരുമായി ബന്ധപ്പെടാനുള്ള സാവകാശവും ലഭിച്ചില്ല. ബ്ലോഗ് മാസിക സംബന്ധിച്ച് ചര്‍ച്ചാ പേജില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന് കണ്ടപ്പോള്‍ ൫ ദിവസം സമയം മാറ്റി വച്ചിരുന്ന ഈ റിപ്പോര്‍ട്ട് ൫ മണിക്കൂര്‍ പോലും സമയം കിട്ടാതെ തിടുക്കത്തില്‍ തീര്‍ക്കേണ്ടി വന്നു.

ഇംഗ്ലീഷില്‍ ആലോചിച്ച് മലയാളത്തില്‍ എഴുതിയതാണ്‌. വിവര്‍ത്തനപ്പിഴകളും ശുഷ്കമായ എന്റെ മലയാള പദസമ്പത്തും മൂലം വന്ന ഏനക്കേടുകള്‍ ഉദ്ദേശശുദ്ധി മാനിച്ച് (ഗുരുവും പണിക്കര്‍മാഷും മറ്റും )തിരുത്തി തരുക/ പൊറുക്കുക.

അറിയിപ്പ്:
രാധേയന്‍, പട്ടേരി,പ്രോജക്റ്റ് ഫൈനാന്‍സിങ്/ ബാങ്കിങ് പ്രൊഫഷണലുകളോ മറ്റോ ഉണ്ടെങ്കില്‍ അവരും മാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവരും ഈ ഏരിയയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക: ഓടി വന്ന് ഒരു കൈ സഹായിച്ചാല്‍ ഈ ദളിതകളേബരത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭാരം കുറഞ്ഞു കിട്ടും, നിങ്ങള്‍ക്ക് പുണ്യവും കിട്ടും.

Wednesday, May 30, 2007

ശങ്കരന്റെ വാല്‍ , ചേരന്റെ വേല്‍ തുടങ്ങിയവയെപ്പറ്റി.

മിസ്സിങ് ലിങ്ക് എന്ന പോസ്റ്റിലെ കമന്റുകളോടുള്ള പ്രതികരണങ്ങള്‍
൧. ശങ്കരന്റെ ജാതി ചോദിക്കുന്നു, പറയുന്നു, ചിന്തിക്കുന്നു!

അംബി ചോദിക്കുന്നു ശങ്കരാചാര്യന്‍ ഒരു നമ്പൂതിരി ആയിരുന്നില്ലേ? അപ്പോള്‍ വടക്കന്‍ പാട്ടുകളില്‍ പറയുന്ന കാലത്തിനും മുന്നേ (൭-൮ആം നൂറ്റാണ്ട്) നംബൂതിരിമാര്‍ ഉണ്ടായിരുന്നില്ലേ?

ശങ്കരാചാര്യരുടെ ജാതി എന്താണ്‌ ? അദ്ദേഹം ശങ്കരന്‍ നമ്പൂതിരി ആയിരുന്നോ? അച്ഛന്റെ പേരു ശിവഗുരു നംബൂതിരി എന്നായിരുന്നോ? അമ്മയുടെ പേര്‍ ആര്യാംബാ അന്തര്‍ജ്ജനം എന്നായിരുന്നോ? അപ്പൂപ്പന്റെ പേര്‍ വിദ്യാപതീ നമ്പൂതിരി എന്നായിരുന്നോ? ആചാര്യന്‍ ജനിച്ചെന്നു പറയുന്ന കൈപ്പള്ളി കുടുംബത്തിനെ എത്ര തലമുറ താഴോട്ടു വന്നാലും ഒരൊറ്റ നംബൂതിരി ഉണ്ടെന്നു സ്ഥാപിക്കാന്‍ വയ്യ. ( ഇനി നിഷാദ് കൈപ്പള്ളി ശങ്കരാചാര്യന്റെ ആരെങ്കിലും ആണോ എന്നും തിരക്കേണ്ടിയിരിക്കുന്നു ) ആര്യന്‍ ഇന്വേഷന്‍ തീയറി പൊളിച്ചു ഞാന്‍ എന്നു പറഞ്ഞ് ഹാരപ്പയിലെ കാളയെ അഡോബ് ഫോട്ടോഷോപ്പിഒല്‍ കുതിരയാക്കിയ എന്‍ എസ് രാജാരാമന്റെ നാടാണിതെന്റെ അമ്പിയേ. ആര്യഭട്ടന്‍, ഭാസ്കരന്‍, വാഗ്ഭടന്‍ , അഗസ്ത്യന്‍ തുടങ്ങിയ നമ്പൂതിരിമാരെക്കുറിച്ചും ഉടനേ വെബ് സൈറ്റുകള്‍ ഉണ്ടായേക്കാം.

ആചാര്യന്‍ സ്മാര്‍ത്ത ശൈവന്‍ ആയിരുന്നു. തമിഴു വൈഷ്ണവ ശൈവരരോട് വിഭജിച്ചു നിന്ന ഒരു മൈനോറിറ്റി ... നിര്‍ബന്ധമാണെങ്കില്‍ ശങ്കരപ്പട്ടര്‍ എന്നു വിളിച്ചോ, സ്മാര്‍ത്ത ശൈവര്‍ ശിവനെ മാത്രം പൂജിച്ചു, അതില്‍ നിന്നും വിട്ടു ചാടി ഭജഗോവിന്ദം ചൊല്ലി എന്നതുകൊണ്ട് ആചാര്യനെ നമ്പൂതിരി ആക്കാമോ? വയ്യ. സ്മാര്‍ത്ത ശൈവര്‍ നിര്‍ബ്ബന്ധമായും ശിവന്റെ പര്യായങ്ങളുള്ള പേരുകള്‍ ഇട്ടിരുന്നു. ആചാര്യന്റെ അപ്പാവ് ശിവഗുരു കാലടി സ്വയംഭൂ ശിവക്ഷേത്രത്തിലെ പൂജാരി ആയിരുന്നു . അമ്മയുടെ പേര്‍ സതി/ ആര്യ എന്നായിരുന്നു.

ശങ്കരന്‍ ആചാര്യനെ നമ്പൂതിരി ആക്കി എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പദ്മപാദര്‍ മലയാളി ബ്രാഹ്മണന്‍ ആണെന്ന് സ്ഥാപിക്കാന്‍ കൊണ്ടു പിടിച്ച് ഗവേഷണം നടക്കുന്നുണ്ട്. എങ്ങോട്ടും അങ്ങനെ അടുക്കുന്നില്ലെന്നു മാത്രം. എന്നോടു ചോദിച്ചാല്‍ എനിക്കറിയില്ലെന്നു ഞാന്‍ പറയും.

വാദത്തിനിനി ആചാര്യന്‍ നമ്പൂതിരി ആണെന്നു സമ്മതിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ കാലത്ത് മൊത്തമായി കേരള ബ്രാഹ്മണര്‍ (എല്ലാ ശൈവരും വൈഷ്ണവ തമിഴന്മാരും ഒക്കെ അടക്കം ) അരശതമാനം പോലും ഇല്ലായിരുന്നെന്നും അവര്‍ പ്രഭുക്കന്മാരോ മനുഷ്യരെ തീണ്ടാപ്പാട് അകലെ നിര്‍ത്തുന്ന കാട്ടാളന്മാരോ അല്ലായിരുന്നെന്നും സാധാരണക്കാരായ പുരോഹിതര്‍ ആയിരുന്നെന്നും എതു രേഖ പരിശോധിച്ചഅലും തെളിഞ്ഞു കാണാം. ഉദാ:- കൊല്ലം രാമേശ്വരം ശാസനത്തില്‍ അമ്പലത്തിലെ വരുമാനത്തില്‍ നിന്നും ബ്രാഹ്മ്മണര്‍ക്ക് ഒരു തുക ജീവിത ചിലവിനായി നീക്കി വയ്ക്കണമെന്നും പുറമ്പോക്ക് പതിച്ച് ബ്രാഹ്മണര്‍ക്ക് കൊടുക്കണമെന്നും പറയുന്നു. അതില്‍ നിന്നും കേരളത്തിനു കുത്തകാവകാശമുള്ള ബ്രഹ്മസ്വത്തെ കാണാനാവില്ലെന്നു മാത്രമല്ല, ദേവസ്വത്തിനും ബ്രാഹ്മണനു പ്രത്യേകിച്ച് അവകാശമൊന്നും ഇല്ലെന്ന് കാണാനാവുന്നില്ലേ? (കൊല്ലം ഇന്‍സ്ക്രിപ്ഷന്‍ ആധാരം കഡോ. . പി ജെ ചെറിയാന്റെ ലേഖനം)

ഒരു രേഖയുമില്ലെങ്കില്‍ ‍ തന്നെ ജൈന രാജാക്കന്മാര്‍ ഭരിച്ചിരുന്ന, ബ്രാഹ്മണേതര്‍ നാടുവാണിരുന്ന ഒരു പ്രാധാന്യവും അധികാര സ്ഥാനമാനങ്ങളും ഇല്ലായിരുന്ന ഒരു വര്‍ഗ്ഗമായിരുന്നു അന്നത്തെ പൂജാരിമാര്‍.

൨. മുഖ്യധാര
കരീം മാഷേ,
എന്തോ എനിക്കു മുഖ്യധാരയില്‍ വിശ്വാസം പോയി പോയി വരുന്നു. പറ്റുമെങ്കില്‍ സര്‍ക്കാരിന്റെ ചരിത്ര ഗവേഷണ കൗണ്‍സിലിനോ ഡോ. ചെറിയാന്‍, ഡോ. രാജന്‍ ഗുരുക്കളെ ഇവരെ പോലെ ആര്‍ക്കെങ്കിലും എഴുതി നോക്കാം.

൩. പി കെ ബാലകൃഷ്ണന്‍
കുടുംബം കലക്കീ,
പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ അല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്നതു പോലെ വായിച്ചിട്ടില്ല. "ജാതിവ്യവസ്ഥിതിയും കേരളചരിത്രവും" എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടില്ല, ൧൮൦൦കളിലെ ചരിത്രമാണതെന്ന് ആരോ എഴുതിയ റിവ്യൂവില്‍ കണ്ടതുപോലെ... ശരിയാണോ?

അംബീ,
ലിങ്ക് കിട്ടി ബോധിച്ചു, നന്ദി. ചട്ടമ്പി സ്വാമികള്‍ പെന്‍ഡിങ് ആണ്‌ ഇടാമേ.

൪. പരശു vs വേല്‍!
മാവേലി,
ഇന്ത്യയുടെ ചരിത്രം അവനവന്റെ ഗ്രൂപ്പിന്റെ ചരിത്രം ആണെന്ന് സ്ഥാപിക്കാനുള്ള തരം റിസല്‍ട്ട് ഓറിയന്റട് ചരിത്രകാരന്മാരും (സായിപ്പും ഗോസായിയും എല്ലാം) ഫിക്ഷനില്‍ കൂട്ടിക്കുഴച്ച് ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്നു പറയുന്നവരും ഒക്കെ കൂടി എടുത്തിട്ടു പെരുമാറുകയാണ്‌.

നമുക്കു ചുറ്റുമുള്ളതിനു കുറച്ചു കൂടി ചിട്ട ഉണ്ട്. അതിനു വലിയൊരു നന്ദി പറയേണ്‍റ്റത് ഗ്രന്ഥവരി സമ്പ്രദായത്തിനാണ്‌ . എന്നാല്‍ നമ്മുടെ മണ്ടയ്ക്കിട്ടും കേരളോല്പ്പത്തി, കേരളചരിതം എന്നൊക്കെ തോന്ന്യാങ്ങള്‍ എഴുതി വച്ചിട്ടമുണ്ട്. കുള്ളന്റെ കള്ളങ്ങളെ ഒരു ചട്ടമ്പി ഇടിച്ചു പൊളിച്ചു കളഞ്ഞിട്ടുമുണ്ട്. (ചട്ടമ്പി സ്വാമി തിരുത്തിയത് എന്തൊക്കെ എന്ന് പ്രത്യേക കുറിപ്പ് അംബിസ്സമ്മര്‍ദ്ദം മൂലം ഉണ്ടാവുന്നുണ്ട്)

എല്ലാം അടുക്കി പെറുക്കി വയ്ക്കണം, മാവേലിയും ഒപ്പമുണ്ടല്ലോ അല്ലേ? ഓണമെന്താണെന്ന് ഒത്തിരി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്, ഒറ്റ അഭിപ്രായം പറയുക വയ്യ, പക്ഷേ ബലിയെ കേരളം അഡോപ്റ്റ് ചെയ്തത് സംബന്ധിച്ചു ഒരു തീരുമാനം ആയില്ല. ബലിയെ പുരാണത്തില്‍ കേരള രാജനെന്നു കണ്ടെത്തുകയും വയ്യാ.

പക്ഷേ പരശുരാമ കഥ ഇങ്ങോട്ടെടുത്തതിനു കാരണമെന്താണോ? ചേരന്‍ ചെങ്കുട്ടുവന്‍ ഭരിക്കുന്ന കാലത്ത് കടല്‍ കുറേ പിന്മാറി കര രൂപപ്പെട്ടു (എതാണ്ട് ഈ കാലത്താണ്‌ കൊല്ലത്തിന്റെ കുരക്കേണി കടല്‍ കൊണ്ട് പോയതും ) ഇത്രയും കര ഉണ്ടായത് (കേരളമല്ല) ചെങ്കുട്ടുവന്റെ കാലത്തായതുകൊണ്ട് "കടലെ പിറകോട്ടിയ ചെങ്കുട്ടുവന്‍" എന്ന് അദ്ദേഹം അറിയപ്പെട്ടു. സംഘകാല പാട്ടുകളില്‍ അത് ചെങ്കുട്ടുവന്‍ മലമുകളില്‍ നിന്നും ഒരു വേല്‍ കടലിലേക്ക് എറിഞ്ഞ് കര പൊന്തിച്ചു എന്ന വീരഗാഥ ആയി മാറി. പിന്നെയെപ്പോഴോ ആ കഥയില്‍ നിന്നും ഊറ്റം കൊണ്ട് എറിഞ്ഞത് ചെങ്കുട്ടുവന്റെ വേലല്ല, രാമന്റെ പരശു ആണെന്നും അതെറിഞ്ഞത് ഞങ്ങള്‍ക്ക് ഭൂമി കിട്ടാനാണെന്നും പറഞ്ഞ്‌ ഒരു കേരള ചരിതം ഉണ്ടാക്കിയെടുത്തതാവാം!

നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയെന്ന് പറഞ്ഞു നടക്കുന്ന കൃസ്ത്യാനികള്‍ അവര്‍ അവകാശപ്പെടുന്ന പഴക്കം ഉണ്ടെങ്കില്‍ ജൈനമതത്തില്‍ നിന്നുള്ള കണ്‌വേര്‍ട്ടുകള്‍ ആയിരിക്കാനാണു സാദ്ധ്യത. എന്തായാലും അതൊരു വലിയ ചര്‍ച്ചക്കുള്ള വിഷയമല്ല, പണ്ട് നമ്പൂതിരിമാര്‍ ആയിരുന്നെങ്കിലും ജൈനന്മാര്‍ ആയിരുന്നെങ്കിലും അവരുടെ ഇന്നത്തെ മത വിശ്വാസത്തെ അതു ബാധിക്കുന്നില്ലല്ലോ? പിന്നെ പഴക്കം പറയാനാണെങ്കില്‍ ഉള്ളാടരും മലവേടരും കുറച്ചു കൂടെ അബോറിജിനല്‍ ഡിസന്റ് അവകാശപ്പെടാന്‍ യോഗ്യരാണ്‌. മുക്കുവരും.

കുറുമാനേ, നന്ദി.
ചിത്രകാരാ, ഒപ്പമുണ്ടാവുമല്ലോ ചരിത്രകാനാവാന്‍?

൫.കേരളപ്പഴമ, ശങ്കരാചാര്യര്‍ , ചാതുര്‍‌വര്‍ണ്ണ്യം
ജ്യോതി ടീച്ചറേ,
1. കേരളപ്പഴമ: കേരളത്തിറ്റെ ഭൂരിഭാഗം കടലില്‍ നിന്നും ഒരു സീസ്മിക്ക് ആക്റ്റിവിറ്റിയില്‍ എത്രയോ പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്നേ കടലില്‍ നിന്നും പൊന്തിയെന്ന് ഭൂമിശാസ്ത്രകാരന്മാരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. ശേഷവും കേരളത്തിന്റെ പല ഭാഗങ്ങള്‍ കടലില്‍ നിന്നും പൊന്തിയിട്ടുണ്ട്, പലതും കടല്‍ കൊണ്ടു പോയിട്ടുമുണ്ട് (ഉദാ കൊല്ലം കുരക്കേണി). എന്നാല്‍ ഇതിഹാസങ്ങള്‍ എഴുതപ്പെടുന്നതിനും ആയിരക്കണക്കിനു വര്‍ഷം മുന്നേ തന്നെ കേരളമുണ്ടായിരുന്നു. എന്റെ തൊട്ടയല്വക്കം, കടല്‍ത്തീരത്തു നിന്നും 15 കിലോമീറ്റര്‍ മാത്രമുള്ള മങ്ങാടു നിന്നെടുത്ത നന്നങ്ങാടിയിലെ മൃതന്‍ 3000 BC യിലേതെന്ന് c-14 പരീക്ഷണങ്ങള്‍ പറയുന്നു. കേരളത്തില്‍ ഒട്ടേറേ സ്ഥലത്ത് മെഗാലിഥിക്ക് കാലത്തെ നന്നങ്ങാടികള്‍ കിട്ടിയിട്ടുണ്ട്.

2. ബുദ്ധമതവും , അതിനെക്കാള്‍ ആഴത്തില്‍ ജൈനമതവും ഇവിടെ വേരോടിയിട്ടുണ്ട് (പ്രധാനമായും ചേരരാജാക്കന്മാര്‍‍ ജൈനരായതുകൊണ്ട് അവര്‍ പ്രചാരം കൊടുത്തതാണ്‌. മതത്തിനൊരു താങ്ങ് ഇല്ലാതെ പ്രചരിക്കാന്‍ ബുദ്ധിമുട്ട് കുറേയുണ്ട്, അതു പറഞ്ഞാല്‍ ഇനി വര്‍ഗീയ ലഹള തുടങ്ങും. ഒരു സ്റ്റേറ്റിന്റെ മത ചായ്വ് മാറാതെ മാസ്സ് ലെവലില്‍ മതം മാറുന്നത് അപൂര്വ്വമാണ്‌. ഒരു മൈനോറിറ്റി സ്വയം മതം അന്വേഷിച്ചറിഞ് മാറും, ഭൂരിഭാഗം പ്രചരണത്തിലാണ്‌ മാറുന്നത്. എത്ര ആകര്‍ഷക തത്വം ഉള്ള മതം ആണെങ്കിലും. ) ബുദ്ധനും ജൈനനും ഉണ്ടാവും മുന്നേയും കേരളത്തില്‍ മതങ്ങളുണ്ടായിരുന്നു, അതെല്ലാം ഹിന്ദുമതം തന്നെ. ആ ഹിന്ദുമതാചാര പ്രകാരമാണ്‌ 3000 വര്‍ഷം മുന്നേ മരിച്ച ആ അബോറിജിന്‍ പ്രഭുക്കളെ മണ്‍ കുടത്തില്‍ അടക്കം ചെയ്തത്. ആ ഹിന്ദു മതത്തില്‍ നിന്നും കണ്‍വേര്‍ട്ട് ആയവരാണ്‌ ജൈനന്മാര്‍.

3. ശങ്കരാചാര്യന്‍ ഹിന്ദു മതത്തിന്റെ വീഴ്ചയേയും അനാചാരങ്ങളെയും, പ്രധാനമായും കാപാലികത്തത്തേയും ഉച്ചാടനം ചെയ്തിട്ടുണ്ട് നല്ലൊരളവില്‍. എന്നാല്‍ അദ്ദേഹത്തിന്റെ എഫര്‍ട്ടുകള്‍ കേരളത്തില്‍ ആയിരുന്നില്ല , വേദാന്തമോ ഒന്നും തന്നെ കേരളത്തില്‍ വലിയ പ്രചാരവുമില്ലായിരുന്നു. ആ നിലയ്ക്ക് ശങ്കരനു കേരള ചരിത്രത്തില്‍ വലിയ സ്ഥാനമില്ല, അദ്ദേഹം മലയാളമണ്ണില്‍ ജനിച്ചു എന്നതൊഴിച്ചാല്‍.

മഹാവ്യാധിയായി ഇന്ത്യയെ നശിപ്പിച്ച ജാതി വ്യവസ്ഥയെ ഒന്നും ചെയ്യാന്‍ ശങ്കരനായില്ലല്ലോ? അദ്വൈതിയായ അദ്ദേഹത്തിനു നുണ പറയേണ്ടി വന്നു ശിവന്‍ ചണ്ഡാലനായെത്തിയപ്പോഴഅണ്‌ അയിത്തമെന്ന അസംബന്ധം മനസ്സിലായതെന്ന്... അതും ജീവിതാവസാനത്തോടടുത്ത് !

4. ഒരു കാര്യത്തില്‍‍ ശക്തിയായി വിയോജിക്കട്ടെ. ആദ്യം വന്നവര്‍ ബ്രാഹ്മണരും പിന്നെ പിന്നെ എത്തിയവര്‍ കീഴ്ജാതികളും ആയാണ്‌ ചാതുര്വര്‍ണ്യം രൂപപ്പെട്ടതെന്നതില്‍.

അറിവ് ഏറ്റവും വലിയ ആയുധമാണ്‌, അതു പൂഴ്ത്തിവച്ചവര്‍ ബ്രാഹ്മണര്‍ ആയി (വേദിക്കുകള്‍ ബ്രാഹ്മണര്‍ ആയിരുന്നില്ല , ശാരീരിക നാശത്തിനുള്ള ആയുധം കയ്യിലുള്ളവര്‍ ക്ഷത്രിയരായി, പണമുള്ളവന്‍ വൈശ്യനായി... ബാക്കിയുള്ളവന്‍ സ്വമേധയാ ശൂദ്രനായി ഹിന്ദുമതത്തിലേക്ക് വന്നു ചേര്‍ന്നെന്നാണോ ടീച്ചര്‍ പറയുന്നത്? അവനു എതു ദൈവത്തെ സം‌രക്ഷണത്തെ, എതു വിദ്യയെ, എതറിവിനെ, എതു അവകാശത്തെ കൊടുത്തു ആ മതം? അവന്‍ വേറേ ചോയ്സ് ഇല്ലാതെ ജീവിച്ചു, അല്ലാതെ സ്വയം വന്നു ചേര്‍ന്നതാവില്ല. അതായത്, കയ്യൂക്കുള്ളവന്‍ മേലെയെത്തി, ബാക്കി വരുന്ന ഭൂരിപക്ഷത്തെ പീഡിപ്പിച്ചു ജീവിച്ചു. അടിമക്കച്ചവടംനിലവിലുണ്ടായിരുന്ന ലോകമായിരുന്നല്ലോ അന്ന്.

5.ആചാര്യന്‍ അദ്വൈതം പ്രചരിപ്പിച്ചു, ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ചു ഒക്കെ നല്ല കാര്യങ്ങള്‍. എറ്റവും നല്ല കാര്യം ഉപനിഷത്തുക്കളില്‍ ചിലതിനു ഭാഷ്യം നല്‍കി. പക്ഷേ കേരള ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്താണ്‌? കേരളത്തിലെ ജൈനമത വിശ്വാസികളെ തിരിച്ചു ആചാര്യന്‍ ഹിന്ദു മത വിശ്വാസികളാക്കിയോ? ഇല്ലെന്നു തോന്നുന്നു. ആക്കിയെങ്കില്‍ അതൊരു ക്രൂരകൃത്യവുമായിപ്പോയി. ബുദ്ധ-ജൈനമതക്കാല ശേഷം തിരിച്ചു കേരളം പോയത് ആ നല്ല പഴയ കാലത്തേക്കല്ല, ബ്രഹ്മസ്വവും ദേവസ്വവും സര്വ്വസ്വവും അടിച്ചു മാറ്റിയ ജനങ്ങളിലെ മഹാഭൂരിഭാഗവും ശൂദ്രനും അവര്‍ണ്ണനുമായി തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കേണ്ട, സ്ത്രീകള്‍ ഭോഗപ്പണ്ടങ്ങള്‍ മാത്രമായ ഒരു അധ:പതിച്ച പ്രാകൃത കാലത്തേക്കാണ്‌. അതില്‍ പങ്കുണ്ടോ ആചാര്യന്‌? ഇല്ലാതിരിക്കട്ടെ.


സീരിയല്‍ അടുത്ത ലക്കം :)
ഫൈസല്‍, സിബു എന്നിവര്‍ വടക്കന്‍ പാട്ടിന്റെ കാലഘട്ടം എങ്ങനെ നിര്‍ണ്ണയിക്കും എന്നും നന്ദു അതൊരു ഫിക്ഷണല്‍ ആഗ്രഹം മാത്രമാണോ എന്നു ചോദിച്ചതിനും അടക്കം ഒരു വടക്കന്‍ പാട്ട് സ്പെഷല്‍ മറുപടി അടുത്ത പോസ്റ്റായി വരുന്നുണ്ട്. എതിരന്റെ ഇന്‍പുട്ട് അവിടെ നമുക്ക് കടലക്കറി കൂട്ടി കഴിക്കുകേം ചെയ്യാം. അടുത്ത പോസ്റ്റ് വടക്കന്‍ പാട്ടുകളുടെ കാല നിര്‍ണ്ണയത്തെക്കുറിച്ച്.

Tuesday, May 22, 2007

മിസ്സിങ് ലിങ്ക്

മാവേലി നാടുവാണൊരു കാലം ഉണ്ടായിരുന്നോ കേരളത്തിന്? ഉണ്ടെന്നു പറയണമെങ്കില്‍ മാവേലി ഒരു വ്യക്തിയല്ല, ഒരു ഭരണ സംവിധാനമാണെന്നു വിചാരിക്കേണ്ടി വരും. ഒരു നാടുവാഴിയും ഒറ്റയ്ക്ക്‌ കേരളമാകെ ഭരിച്ചത്‌ ചരിത്രത്തില്‍ കണ്ടെത്ത വയ്യ.

എന്നാല്‍ മാനുഷരെല്ലാവരും ഒന്നുപോലെ ആയിരുന്നു! ധനത്തിലെ വലിപ്പച്ചെറുപ്പം ഒഴിച്ചാല്‍ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവനുമൊന്നുമില്ലാത്ത ആ കാലം വളരെയൊന്നും പഴക്കമില്ലാത്തതാണ്‌ മലയാളിക്ക്‌.

സംഘകാല കൃതികളിലും മറ്റും ജാതിമത പരാമര്‍ശങ്ങള്‍ അത്രകണ്ട്‌ ഇല്ലെന്നതാണ്‌ പൊതുവില്‍ 12 ആം നൂറ്റാണ്ടുവരെ അയിത്തം ശക്തമായൊന്നും ഇല്ലായിരുന്നെന്നതിനു ദുര്‍ബ്ബലമായൊരു തെളിവായി കാട്ടപ്പെടുന്നത്‌.

ഇതിലും എത്രയോ മികച്ച തെളിവുണ്ടു മലയാളിക്ക്‌- അത് ആരും കാണാതെ പോകുന്നു. ഏ. ഡി 9-11 വരെയുള്ള കാലങ്ങളിലെ വീരകഥകള്‍ ആണു വടക്കന്‍ പാട്ടുകള്‍ എന്ന് ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ചേര-ചോള യുദ്ധകാലത്തിനു ശേഷമാണ്‌ കളരികള്‍ ഉണ്ടായെതെന്ന ഏകദേശം വിശ്വസനീയമായ അനുമാനങ്ങളുണ്ട്‌.

ഈഴവരും നായന്മാരും കുറുപ്പന്മാരും പാണരും കൊല്ലപ്പണിക്കാരും മേനോന്മാരും ഒന്നും തങ്ങളില്‍ ഉച്ചനീചത്വം സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ല ആ വീരന്മാര്‍ ജീവിച്ചിരുന്ന കാലത്ത്‌. ഉണ്ടെങ്കില്‍ കൊല്ലന്‍ ചെക്കനോട്‌ ചുരിക വീട്ടില്‍ കൊണ്ടു എത്തിക്കാന്‍ പറയാതെ അങ്കത്തലേന്നു ചേകവന്‍ ആയാസപ്പെട്ട്‌ അവന്റെ കുടിയിലെത്തി പതിനാറു പണവും നല്‍കി ചുരിക വാങ്ങാന്‍ പോകുമായിരുന്നില്ലല്ലോ!

ചേകവന്‍ പുറപ്പെട്ടതോ
"പുത്തൂരം ആരോമല്‍ ചേകവരും
മച്ചുനിയന്‍ ചന്തു പടക്കുറുപ്പും
കീഴൂരിടത്തിലെ വാഴുന്നോരും
ഒരുമിച്ചു തന്നെ പുറപ്പെടുന്നു
ആര്‍പ്പും നടപ്പും നടാവെടിയും
ആയിരത്തൊന്നോളം നായന്മാരും
അങ്കത്തിനായി പുറപ്പെട്ടെടോ!"

ഒരീഴവനെ പല്ലക്കില്‍ കയറ്റരുതെന്ന് കീഴൂര്‍ വാഴുന്നവര്‍ക്കു തോന്നിയില്ലല്ലോ? ചേകവനും അദ്ദേഹവും മച്ചുനന്‍ കുറുപ്പും പല്ലക്കില്‍ ഇരിക്കുമ്പോള്‍ ആര്‍പ്പു വിളിച്ചു കൂടെ നടന്ന നായന്മാര്‍ അവനിലെ വീരനെ മാത്രമേ കണ്ടുള്ളൂ.

ഇതിലും കൌതുകകരമായുള്ളത്‌ മതങ്ങള്‍ തമ്മിലും ഒരു ഭേദവുമില്ലെന്നുള്ളതാണ്‌.

നാടുവാഴിയോട് മദമിളകി കാട്ടിലേക്കോടിയ പൊന്നു കെട്ടിയ കൊമ്പുള്ള തന്റെ ഇഷ്ട ഗജത്തെ കാട്ടിലിട്ടു പിടിച്ച്‌ തിരിച്ചു കൊണ്ടുവന്ന് പന്തിയില്‍ കെട്ടിയിട്ട്‌ ആലിക്കുട്ടി
"എന്നുടെ നാട്ടേക്ക്‌ പോകവേണം
അപ്പോള്‍ പറയുന്നു നാടുവാഴി
നാട്ടിന്റെ പകുതിയും തന്നു ഞാന്‌
ഓമന മകളെ വിളിച്ചു ചൊന്നു
അവനങ്ങൊരുമിച്ച്‌ പോയ്ക്കൊണ്ടാലും
ഈ നില്‍ക്കും പുരുഷനെ കണ്ടോ നീയ്യ്‌?
ഉമ്മപെറ്റിങ്ങനെ മക്കളുണ്ടോ?"
നാടുവാഴി ആലിക്കുട്ടിയുടെ മതം കണ്ടില്ല, അവനിലെ ശൂരനെ മാത്രമേ കണ്ടുള്ളൂ. മകളുടെ കൈ പിടിച്ചേല്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല തമ്പുരാന്‍.

സ്ത്രീകളും അക്കാലത്ത്‌ വളരെ സ്വതന്ത്രരായിരുന്നു. വഴിയില്‍ പ്രശ്നമാണ്‌ അല്ലിമലര്‍ക്കാവിലേക്ക്‌ പോകേണ്ടെന്നു കേട്ട്‌ പുത്തൂരം കണ്ണപ്പന്റെ മകളാണു ഞാന്‍ പേടിച്ചു പിന്മാറിയിട്ടില്ലെന്നു പറഞ്ഞ്‌ ഒറ്റക്കു പുറപ്പെട്ട ഉണ്ണിയാര്‍ച്ചയുടേത്‌ ഒരൊറ്റപ്പെട്ട കഥയല്ല. കറുത്തേനിടത്തിലെ കുഞ്ഞിക്കന്നി തന്നെ കയറി പിടിച്ച കേളുവിന്റെ കോട്ട ഉദയനന്‍ തകര്‍ത്തിട്ടും അടങ്ങിയില്ല, കേളുവിനെ കെട്ടി അച്ഛനെ മുന്നില്‍ കൊണ്ടു പോയി തൂക്കിലിട്ടു. തുളുനാടന്‍ കണ്ടര്‍മേനോന്‍ കൂടെ പോരുന്നോ എന്ന വഷളന്‍ ചോദ്യം ചോദിച്ചപ്പോള്‍ താഴത്തു മാതുക്കുട്ടി നാണിച്ചു തല കുനിച്ചില്ല, പേടിച്ചോടിയും ഇല്ല. അവള്‍ പറഞ്ഞു:
"ആണും പെണ്ണുമല്ലാത്ത വരുതിക്കയ്യാ
അമ്മ പെങ്ങന്മാരു നിനക്കില്ലേടാ."
കണ്ടു നിന്നവര്‍ തമ്മില്‍ പറഞ്ഞു
"തുളുനാടന്‍ കോട്ട തകര്‍ക്കും ചന്തു
കോട്ട്യ്ക്കു നാശവും വന്നു കൂടും."

അവിടന്നങ്ങോട്ട്‌ ഒരു രണ്ടു നൂറ്റാണ്ടിലെ ചരിത്രം മായ്ച്ചു കളഞ്ഞിരിക്കുന്നു. അവിടെ പകരം എഴുതി വച്ചത്‌ കേരളോല്‍പ്പത്തിയെന്ന അസംഭാവ്യ കഥയാണ്‌. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന ശൂന്യമായൊരു കേരളത്തിലേക്ക്‌ അദ്ദേദം ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തിയെന്ന ശുദ്ധ നുണയാണ്‌.

ഇറേസ്‌ ചെയ്യപ്പെട്ട ഭാഗം കഴിഞ്ഞു ചരിത്രത്തിന്റെ ചലച്ചിത്രം വീണ്ടും തെളിയുമ്പോഴേക്ക്‌ ആരോമലും തച്ചോളി മരുമകന്‍ ചന്തുവും തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കുകയായിരുന്നു. നായന്മാര്‍ ഇലമുറി കാര്യസ്ഥനും പിണിയാളപ്രഭുവുമായി വയലില്‍ നില്‍പ്പുണ്ടായിരുന്നു. വീരന്റെ വീട്ടിലേക്ക്‌ കാണാന്‍ പോയിരുന്ന നാടുവാഴി ഏതോ കൊട്ടാരത്തില്‍ പദ്മനാഭന്റെ ദാസനായി ഭക്തിയും ഭോഗവും മാത്രമായി കുറച്ചു കവികളെക്കൊണ്ട്‌ പുകഴ്ത്തിച്ചുകൊണ്ട്‌ ജനങ്ങളിളെ കാണാതെ ഇരിപ്പായിരുന്നു. ആലിക്കുട്ടിയും കടുത്തയും മ്ലേച്ഛന്മാരായത്രേ.

ഉണ്ണിയാര്‍ച്ച മേദിനീ വെണ്ണിലാവായി തൃശ്ശൂരില്‍ വേശ്യോത്സവം നടത്തുകയായിരുന്നു. മാതുക്കുട്ടി മകളെ വൈശിക ത്രന്ത്രം പഠിപ്പിക്കുകയായിരുന്നു. കുഞ്ഞിക്കന്നിയോട്‌ മകന്‍ എന്റെ അച്ഛനാരെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു പാനല്‍ മെംബര്‍മാരെ കാട്ടിക്കൊടുത്തിട്ട്‌ ഇഷ്ടമുള്ളവനെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞു. വീട്ടില്‍ തന്നെ ജനാല തുറക്കാന്‍ വയ്യാ, പുലപ്പേടിയും മണ്ണാപ്പേടിയും. പിന്നല്ലേ കൂത്തും കോപ്പും കാണാന്‍ പോകുന്നത്‌.

അല്ലാ, കാവെവിടെ മക്കളേ മരമെവിടെ മക്കളേ? ഞാന്‍ അവിടെ പാലു കൊടുത്തു വളര്‍ത്തിയിരുന്ന അനന്തനു മുകളില്‍ ശയിക്കാന്‍ ഒരു പദ്മനാഭന്‍ എത്തിയ വഴി ആ സാധു ഉരഗത്തിന്റെ വീടും തകര്‍ന്നോ? ചാത്തന്മാരെ ബന്ധിച്ച്‌ കാട്ടുമാടം മനയ്ക്കല്‍ കുടിയിരുത്തിയോ? മാടന്‍ സ്വാമിയെ ശിവനാക്കി മാറ്റിയോ? യക്ഷിയെ പാലമരത്തില്‍ ബന്ധിച്ചോ?

ജിഗ്‌ സാ പസിലിന്റെ ഒരു പീസ്‌ ബാക്കിയായാല്‍ ചിത്രം കിട്ടില്ല. അടിച്ചു മാറ്റി നശിപ്പിക്കപ്പെട്ട കേരളോല്‍പ്പത്തി എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നുണ എഴുതി വച്ച ആ അദ്ധ്യായം ശരിക്കും എന്തായിരുന്നു എന്നതറിയാതെ കേരള ചരിത്രം പൂര്‍ത്തിയാവില്ല. ഗോകര്‍ണ്‍നത്തെത്തിയ പരശുരാമന്‍ കന്യാകുമാരിയിലിരിക്കുന്ന മഹാബലിയുടെ കഴുത്തു വരെ അരിയുന്നൊരു വെണ്മഴു എറിഞ്ഞതല്ല, അതായത് ഒരു യുദ്ധത്തോടെ നമ്പൂതിരിമാര്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ചതല്ല. ഒരു തൊപ്പിക്കല്ല്, ഒരു കരിങ്കല്‍ പരിഹാരം, ഒരു രേഖ, ഒരു ബാര്‍ബോസയുടെ കുറിപ്പ്‌ - ഒന്നും അവശേഷിപ്പിക്കാതെ അക്കാലത്തെ അത്ര വലിയൊരു യുദ്ധം കടന്നു പോവില്ല.

കുള്ളനായി വന്ന് മൂന്നടി ചോദിച്ച്‌ കള്ളനായി മാറിയ വാമനാ, നീ ഏതു പ്രലംഭത്തിന്റെ കഥയാണു ഒളിക്കുന്നത്‌? ഉജ്ജ്വലവും പൂര്‍ണ്ണവുമായൊരു ജീവിതം നയിച്ചിരുന്നവരെ ഭക്തിയും ഭോഗവും അല്ലാതെ ജീവിതത്തില്‍ ഒന്നുമില്ലെന്നു ചൊല്ലിപ്പഠിപ്പിച്ച്‌ ജാതിമതഭ്രാന്തന്മാരാക്കിയതു ഞാന്‍ തനിയേ തിരുത്തിക്കോളാം. എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ.

Friday, May 18, 2007

ഇല്ലാത്ത സ്റ്റാലിനിസം, ഗാന്ധിജി, എരണം കെട്ട ബുദ്ധിജീവികള്‍ .

[ഇതൊരു തുടര്‍ച്ചയാണ്‌, ഇതിനും മുന്നേയുള്ള രണ്ട് പോസ്റ്റുകള്‍ വായിച്ചവര്‍ക്കു വേണ്ടിയുള്ളത്]
വിമതനും വക്കാരിയും ഉന്നയിച്ചത്‌ ഒരേ കാര്യം. ചരിത്രം തരുന്ന പാഠം. ചരിത്രം കണക്കെഴുത്തുകാരന്റെ നാള്‍വഴി പുസ്തകത്തിലെ transations മാത്രമാണ്‌. പാഠങ്ങള്‍ അതു കഴിഞ്ഞ്‌ മറ്റാരോ അതെല്ലാം കൂട്ടി വ്യാഖ്യാനിക്കുന്ന ലാഭനഷ്ട പട്ടികയും.

സ്റ്റാലിന്‍ ഒരു പ്രത്യയശാസ്ത്രവും എഴുതിയില്ല. അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടില്ലെന്ന് ഓര്‍മ്മ. മരിച്ചു പോകും വരെ "ഞാന്‍ ലെനിന്റെ ലോയല്‍ ശിഷ്യന്‍" എന്നു മാത്രമേ പറഞ്ഞുള്ളു സ്റ്റാലിന്‍. ആത്മകഥ പോലും മകള്‍ എഴുതിയതാണ്‌. പിന്നെ എങ്ങനെ സ്റ്റാലിനിസം എന്ന് ആളുകള്‍ വിളിക്കുന്ന "ശാസ്ത്രം" ഉണ്ടായി? അതാണു മേലെഴുത്തു പിള്ള രചിച്ച ലാഭനഷ്ടപ്പട്ടികയിലെ ആഖ്യാനപ്പിഴവ്‌. സ്റ്റാലിനിസമോ? അങ്ങനെ ഒന്നില്ല. ചരിത്രകാരന്മാരും മറ്റുരാജ്യത്തെ കമ്യൂണിസ്റ്റുകളും തെറ്റിദ്ധരിച്ചത്‌ സ്റ്റാലിനെയോ സാഹചര്യമോ എന്താണു നടന്നതെന്ന് മനസ്സിലാക്കാനുള്ള മനസ്സമാധാനത്തോടെ പഠനം പോലും ഇല്ലാതെ പാഠമെഴുതിയതാണ്‌.

എന്തിനാണു മാര്‍ക്സിന്റെയും ലെനിന്റെയും അടുത്ത്‌ ഒരു സ്റ്റാലിന്‍ ചിത്രം വച്ചത്‌ പാര്‍ട്ടിയാഫീസുകള്‍? ആ മനുഷ്യനു മരിച്ചാല്‍ ബാക്കിയാകാന്‍ തന്റെ ചിന്തകള്‍ പോലും ഒരിടത്തും എഴുതി വയ്ക്കണമെന്നില്ലായിരുന്നു. എന്തുകൊണ്ട്‌ ട്രോട്സ്കിയെയോ മാവോയെയോ ഹോ ചി മിനെയോ കാസ്റ്റ്രോയെയോ വചില്ല? ചെഗുവേരയെ ചില്ലിട്ടു വച്ചില്ലല്ലോ?

ചരിത്രം കൃത്യമായി തന്നത്‌ പാഠങ്ങളാക്കിയപ്പോള്‍ സകലര്‍ക്കും പിഴച്ചു. സ്റ്റാലിന്‍ പാഠം കുറച്ചെങ്കിലും പിഴയ്ക്കാതെ പഠിച്ചത്‌ മാവോയും പിന്നെ നെഹൃുവും ആണ്‌ . ബാക്കി എല്ലാവരും കമ്യൂണിസ്റ്റുകളും ആന്റി കമ്യൂണിസ്റ്റുകളും ചക്കയെന്നെഴുതിയ ആ ചരിത്രത്താള്‍ മാങ്ങയെന്നു വായിച്ചു.



സ്റ്റാലിനായി മുന്നോട്ടു വച്ചത്‌ ഒരു പ്രത്യയ ശാസ്ത്രവുമല്ല.
1. ഒരു സെറ്റ്‌ ഇക്കണോമിക്ക്‌ റിഫോംസ്‌- തെണ്ടുന്ന രാജ്യത്തിനു, മരിക്കുന്ന ജനതക്ക്, ക്ഷമിച്ച്‌ കാത്തിരിക്കാനാവില്ല, അടിയന്തിരമായി ഒരു ബിഗ്‌ ടേണ്‍ വേണം, സിവില്‍ വാര്‍ കഴിഞ്ഞത്തു കഴിഞ്ഞു, അതുകൊണ്ട്‌ കുറേ ചൂഷകരും മറ്റും ഒടുങ്ങിയെന്നല്ലാതെ തനിയെ വിള കൊയ്യുന്ന ഒന്നും താനെ മുളച്ചു വരില്ല, ക്യാപിറ്റലിസം തവിടു പൊടിയാകുന്ന ഒരു സ്ക്രാച്ചില്‍ നിന്നും തുടങ്ങുന്ന രാജ്യത്തിനു ഒരു ബിഗ്‌ ടേണ്‍ വേണം (സ്റ്റാലിനിസം എന്ന ഒന്നില്ലെങ്കിലും ബിഗ്‌ ടേണ്‍ തീയറി സ്റ്റാലിന്റെ ഇസം ആയി കൊടുത്തേക്കാം, അതയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നതാണ്‌). ഈ ബിഗ്‌ ടേണിനു വേണ്ടി ഒരുത്തന്റെയും കയ്യും കാലുമ്ന്‍ അടിച്ചൊടിക്കേണ്ട കാര്യമില്ല, സൈബീരിയയില്‍ കൊണ്ടിട്ടു വെടിയും വയ്ക്കേണ്ട. സ്റ്റാലിന്‍ അത്‌ ചെയ്തിട്ടുണ്ടെങ്കില്‍ നമ്മള്‍ അനുകരിക്കുകയും വേണ്ട. ബിഗ്‌ ത്രസ്റ്റ്‌ റ്റു ഇന്‍ഫ്രാസ്റ്റ്രച്ച്കര്‍, റിസേര്‍ച്ച്‌ & ഡെവലപ്പ്‌മന്റ്‌ ആന്‍ഡ്‌ ബിഗ്‌ ഇന്വേസ്റ്റ്‌മന്റ്‌ ഓണ്‍ ബേസിക്ക്‌ മാന്യ്ഫാക്ച്കറിംഗ്‌ ഇന്‍ഡസ്റ്റ്രി. ഇതായിരുന്നു സ്റ്റാലിന്റെ ഇക്വേഷന്‍. അതിനായിട്ട്‌ അദ്ദേഹം പഞ്ചവത്സര പദ്ധതികള്‍ തുടങ്ങി.

ജവഹര്‍ലാല്‍ നെഹ്രുവിനു ആ പാഠം മനസ്സിലായി. റഷന്‍ പഞ്ചവത്സര പദ്ധതിയുടെ ഒരു ക്ലോണ്‍ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചു. ആദ്യത്തെ പഞ്ചവത്സര പദ്ധതി ഉദ്ദേശിച്ചതിനോടടുത്തു നില്‍ക്കുന്ന ഗുണവും ചെയ്തു. (പിന്നീടുള്ളതെല്ലാം ശരിയായ പ്ലാനിങ്ങും ഇമ്പ്ലിമെന്റേഷനും ഇല്ലാതെ പാഴാകാന്‍ തുടങ്ങിയെങ്കിലും, തത്വത്തില്‍ ശരി നിലനിന്നു.) ബാക്കി അവലോകന വിശാരദ കോഞ്ഞാട്ടകള്‍ക്ക്‌ ഒന്നും മനസ്സിലായില്ല.

2. ബൂര്‍ഷ്വാ റിപ്രഷന്‍- ഒരു വിപ്ലവം സാമ്രാജ്യത്വത്തിനെ വലിച്ചു താഴെ ഇട്ടാല്‍ കുറേ ചൂഷകന്മാര്‍ ഇല്ലാതെയാവുമെങ്കിലും ബാക്കിയാവുന്നവര്‍, കമ്യൂണിസ്റ്റുകള്‍ അടക്കം മാലാഖയൊന്നുമല്ലെന്നും അവരില്‍ ചിലരുടെ മനസ്സിലെ ഉച്ചനീചത്വം നല്ലൊരു ശതമാനം അവശേഷിക്കുമെന്നും, അത്‌ സമൂഹത്തിലും പാര്‍റ്റിക്കുള്ളിലും കുറെ കാലം കൂടി റിപ്രഷന്‍ ഉണ്ടാക്കുമെന്നും കാലക്രമേശ "ബൂര്‍ഷ്വാ ഇന്‍സൈഡ്‌ പാര്‍ട്ടി" വീണ്ടും തലപൊക്കി പാര്‍ട്ടിയെ ഒരു സംഘം സൂപ്പര്‍ ബൂര്‍ഷ്വാകള്‍ നയിക്കുന്ന സാധാരണക്കാരനു പ്രയോജനമില്ലാത്ത ഭരണവര്‍ഗ്ഗം ആക്കി മാറ്റി വിപ്ലവത്തിന്റെ ചോരയ്ക്ക്‌ ഒരു പ്രയോജനവുമില്ലാതെ ആക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിക്കകത്ത്‌ മെയിന്‍ ലൈന്‍ മാറി ചവിട്ടി ആഭ്യന്തര കലഹം വഴി ഇല്ലാതെയാക്കുകയോ ചെയ്യുമെന്ന്
സ്റ്റാലിന്‍ നിരീക്ഷിച്ചു.

ഈ ആശയത്തിന്റെ ക്രെഡിറ്റ്‌ സ്റ്റാലിനല്ല, ഗാന്ധിജിക്കുള്ളതാണ്‌. ആദ്യഭാഗം എഴുതുമ്പോള്‍ വട്ടക്കണ്ണടയും ചിരിയുമായി ഗാന്ധിജി ഈ ചോരയൊഴുകിയ കഥ പറയുന്ന പോസ്റ്റുകളില്‍ എത്തിനോക്കിയിട്ട്‌ പോയത്‌ എന്തിനെന്ന് അപ്പോള്‍ മുതല്‍ ആലോചിക്കുകയായിരുന്നു, ഒരു വിരോധാഭാസവുമില്ല അതില്‍.

"ഇപ്പോഴത്തെ (റഷ്യന്‍) സാഹചര്യത്തില്‍ ബൊത്ഷേവിക്ക്‌ ഭരണം ഇന്നത്തെ രൂപത്തില്‍ ഏറെക്കാലം നീണ്ടു നില്‍ക്കില്ല" എന്നു തുടഞ്ഞ്ംഗി "ലെനിനെപ്പോലെ മഹരഥന്മാരുടെ ത്യാഗത്താല്‍ ദൃഢീകരിക്കപ്പെട്ട ഒരാശയം ഒരിക്കലും വൃഥാവിലാകില്ല, ത്യാഗത്തിന്റെ വിശിഷ്ട മാതൃകകള്‍ എക്കാലത്തും പ്രകീത്തിക്കപ്പെടുകയും അവരുടെ ആദര്‍ശത്തെ അത്‌ ചൈത്യന്യവല്‍ക്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും" എന്ന പ്രത്യാശയോടെ നിര്‍ത്തിയ ലേഖനത്തിന്റെ (ഗാന്ധിജി, യങ്ങ്‌ ഇന്ത്യ മാസിക, 15-11-1928 - റെഫറന്‍സ്‌ ഇല്ലെങ്കില്‍ പൊന്നപ്പനും വക്കാരിയും ചാടി വെട്ടും) തുടര്‍ച്ചയായി ഹരിജന്‍ മാസികയില്‍ "ഉയര്‍ന്നവനും താഴ്ന്നവനും എന്ന ആശയം തന്നെ ഒരു തിന്മയാണ്‌, എന്നാല്‍ ഒരു തോക്കിന്‍ മുനയാല്‍ മനുഷ്യ ഹൃദയത്തില്‍ നിന്നും അതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ല.. (ഹരിജന്‍ മാസിക 13-3-1937) എന്നു വരെ എത്തിയ ഗാന്ധിജി വിപ്ലവം ഒരു നിമിഷം കൊണ്ട്‌ എല്ലാവരെയും മാലാഖയാക്കില്ലെന്ന് ദൃഢമായി വ്യക്തമാക്കിയിട്ടുണ്ട്‌.

തീര്‍ച്ചയായും സ്റ്റാലിന്റെ അഭിപ്രായം ബാപ്പുവിനെ വേറിട്ട ശബ്ദത്തിന്റെ സ്വാധീനമാകണം. [ഗാന്ധി കമ്യൂണിസ്റ്റാണോ എന്ന ജാതി കമന്റൊന്നും വരാതിരിക്കാന്‍ - ആ ആശയത്തെ പ്രകീര്‍ത്തിച്ചിരുന്ന, ലെനിനെ വാനോളം പുകഴ്ത്തിയ ഗാന്ധിജി തോക്കിന്‍ കുഴലില്‍ ഒരു സ്വര്‍ഗ്ഗവും ഉണ്ടാകാന്‍ പോകുന്നില്ലെന്നു പറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല, റഷ്യന്‍ മോഡല്‍ ക്ലാസ്‌ സ്റ്റ്രഗ്ഗിളിനു ഇന്ത്യയില്‍ ഒരു പ്രസക്തിയും ഇല്ലെന്നും പറഞ്ഞിട്ടുണ്ട്‌)


സ്റ്റാലിനെ ഈ “ബാക്കിയായ ബൂര്‍ഷ്വാ മനസ്സ്‌“ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വിപ്ലവം കൊണ്ടുവന്ന കമ്യൂണിസത്തെ അത്ര വേഗത്തില്‍ സിവില്‍ വാര്‍ തട്ടി നിലത്തിടുകയും ചെയ്തതോടെ അതൊരു ഫോബിയ ആയി. പര്‍ജസ്‌ എന്ന പേരില്‍ കുപ്രസിദ്ധമായ സംശയക്കൊലകള്‍ ഇതിന്റെ പ്രോഡക്റ്റ്‌ ആണ്‌. വഷളായി വഷളായി അത്‌ അക്കരെ അക്കരെയും "മുതുകത്ത്‌ മുറിവ്‌ അപ്പോള്‍ നീയാണോട പോള്‍ ബാര്‍ബര്‍?" എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോലെ ആരെയും സംശയിക്കും, സംശയിച്ചാല്‍ തട്ടും എന്ന രീതിയായി മരിക്കും വരെ തുടര്‍ന്നു.

മാവോ ആകട്ടെ, ഈ പാഠം പടിച്ചു, അതംഗീകരിച്ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു, ബൂര്‍ഷ്വായായി പുനര്‍ജനിക്കുന്ന സഖാക്കള്‍ വിപ്ലവം നിര്‍മ്മിച്ച കമ്യൂണിസ്റ്റ്‌ രാഷ്ട്രം തട്ടി താഴെയിടാതെ കാത്തു സൂക്ഷിച്ചു, എന്നാല്‍ സ്റ്റാലിനെപ്പോലെ അഗ്രവേഷന്‍ ഫോബിയയുമായി കണ്ണില്‍ കണ്ടവരെയെല്ലാം കൊല്ലുകയും ചെയ്തില്ല. ഈ പാഠം മനസ്സിലാക്കിയ മറ്റൊരു മഹാന്‍ ഹോ ചി മിന്‍ ആയിരുന്നു.

ചരിത്രത്തിന്റെ പാഠം ശരിയായ രീതിയില്‍ മനസ്സിലാക്കിയ ചുരുക്കം പേര്‍ ഇവരായിരുന്നു. ആയിരക്കണക്കിനു ‍പുസ്തകവും വായിച്ച്‌ നൂറു കണക്കിനു തന്റെ വകയായും എഴുതിക്കൂട്ടിയ താടിക്കാരന്മാരും താത്വികന്മാരും പ്രൊഫസ്സറന്മാരും ഗവേഷണ വിശാരദരും കമ്യൂണിസ്റ്റ്‌ തത്വചിന്തകരുമൊക്കെ ഈ പാഠം തെറ്റി വായിച്ചു. സ്റ്റാലിനിസം എന്നൊരു കമ്യൂണിസം ഉണ്ടെന്നു വിശ്വസിച്ചു പറഞ്ഞു പരത്തി, കുറെക്കാലം അതിനു സിന്ദാബാദു വിളിച്ചു, പിന്നെ സ്റ്റാലിന്റെ അപ്പനും വിളിച്ചു. ആന്റി കമ്യൂണിസ്റ്റുകളും സ്റ്റാലിനെന്നാല്‍ ഒരു കൊലപാതക സിദ്ധാന്തം സ്ഥാപിച്ചും രണ്ടാം മാര്‍ക്സ്‌ ആണെന്നു വിശ്വസിച്ചും പറഞ്ഞു പരത്തിയും ആവോളം തെറി പറഞ്ഞ്‌ ആശ്വസിച്ചു.

Wednesday, May 16, 2007

ബോല്‍‌ഷേവിസവും സ്റ്റാലിനും പിന്നെ സോവിയറ്റു നാടും

[ഒഴിവ്‌: ഈ പോസ്റ്റ്‌ "ലോസിഫ്‌ നന്ദി" എന്ന പോസ്റ്റില്‍ വിമതനിട്ട കമന്റിനുള്ള മറുപടിയാണ്‌. ഈ പോസ്റ്റു വായിക്കും മുന്നേ മേല്‍പ്പറഞ്ഞ പോസ്റ്റ്‌ വായിച്ചില്ലെങ്കില്‍ നിങ്ങള്‍ ഞാന്‍ ഒരു മെന്‍ഷേവിക്ക്‌, മെന്‍സ്‌ ഷേവിംഗ്‌ ക്രീം, പ്രതിലോമകാരി, വിലോമകാരി, മീന്‍കാരി, സ്വേച്ഛാതിപത്യ ദാസന്‍, പുരന്ദരദാസന്‍ എന്നൊക്കെ വെറുതേ അനുമാനിക്കാന്‍ സാദ്ധ്യതയുണ്ട്‌. ]


പ്രധാനമായും വിമതന്‍ രണ്ടു കാര്യങ്ങളാണു പറഞ്ഞത് :
ഒന്ന് സ്റ്റാലിനെന്ന ഹൃദയരഹിതനായ മനുഷ്യന്‍ സോവിയറ്റു നാട്ടില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച്‌:- 200% യോജിക്കുന്നു. മുന്‍ പോസ്റ്റ്‌ രണ്ടാം ലോക മഹായുദ്ധത്തില്‍ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച സ്റ്റാലിനെക്കുറിച്ചാണ്‌. അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന്റെ രാജ്യഭരണം ആ ലേഖനത്തിന്റെ പുറത്താണ്‌. എന്നാലും സ്റ്റാലിനെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിഷ്ഠുരകൃത്യങ്ങളും പറയേണ്ടതുണ്ടല്ലോ എന്നു വച്ച്‌ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ സ്റ്റാലിനാല്‍ മരിച്ച കുറ്റം ചെയ്തവരും, ചെയ്തോ ഇല്ലയോ എന്നു നിശ്ചയമില്ലാത്തവരും ഒരു തെറ്റും ചെയ്യാത്തവരുമായ 30 ലക്ഷം സോവിയറ്റ്‌ പൌരന്മാര്‍ക്കായി ഞാന്‍
സ്റ്റാലിനെ ശപിച്ചിട്ടാണു നിര്‍ത്തിയത്‌.

അത്രയും പോരെങ്കില്‍ ഇനിയും എത്ര വേണമെങ്കിലും പറയാം:
ആദ്യകാലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പണമില്ലെന്നു പറഞ്ഞ പോരാളികളോട്‌ ബാങ്ക്‌ കൊള്ളയടിക്കാന്‍ നിര്‍ദ്ദേശിച്ച കാലം മുതല്‍ അവസാനം മരിച്ചു കിടക്കുമ്പോള്‍ ഇദ്ദേഹം മരിച്ചതാണോ ഉറങ്ങുകയാണോ എന്ന് തൊട്ടു നോക്കാന്‍ ഗാര്‍ഡുകള്‍ പേടിച്ചു നിന്നതു വരെ സ്റ്റാലിനെ ചൂഴ്ന്നു നിന്നത്‌ നിര്‍ദ്ദയത്വമാണ്‌.

ഭാര്യയുടെ ശവപ്പെട്ടിക്കരികില്‍ നിന്ന് "എന്നില്‍ മനുഷ്യത്വത്തിന്റെ എന്തെങ്കിലും കണിക അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അതും ഇവളോടൊപ്പം ഇന്നു മരിച്ചു." എന്നു സ്റ്റാലിന്‍ പറഞ്ഞത്‌ വെറും വാക്കായിരുന്നില്ല, ആത്മാര്‍ത്ഥമായിതന്നെ ആയിരുന്നു.

രണ്ടാമത്തെ കാര്യം- ബോല്‍ഷേവിക്കുകളെ നശിപ്പിച്ചത്‌ അല്ലെങ്കില്‍ റഷ്യന്‍ കമ്യൂണിസത്തിന്റെ നാശം സ്റ്റാലിന്‍ മൂലമാണെന്ന വാദത്തോട്‌ ഞാന്‍ യോജിക്കുന്നില്ല.

1. റഷ്യന്‍ വിപ്ലവം സാദ്ധ്യമാക്കിയ ബൊല്‍ഷേവിക്കുകള്‍- ലെനിനടക്കം അതോടെസമത്വ സുന്ദരമായ രാജ്യം നിലവില്‍ വന്നെന്നും തത്വസംഹിതകള്‍ക്കനുസരിച്ച്‌ അത്‌ അങ്ങു പുരോഗമിച്ചോളും എന്നും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു, ഭാഗികമായെങ്കിലും.

2. ശരിക്കുള്ള സാഹചര്യം അതായിരുന്നില്ല. അതുകൊണ്ടല്ലേ ലെനിനു പാര്‍ലമന്റ്‌ പിരിച്ചു വിട്ട്‌ സിവില്‍ വാര്‍ നേരിടേണ്ടി വന്നത്‌.

3. വെള്ളപ്പടയേയും പച്ചപ്പടയേയും വെന്ന് ചെമ്പട സ്ഥാപിച്ച സോവിയറ്റ്‌ യൂണിയന്‍ സ്വര്‍ഗ്ഗവുമായി ഒരു സാമ്യവുമില്ലാത്ത, പത്തു മില്യണ്‍ ആളുകളുടെ ശവം നാറുന്ന, നശിച്ചു നാറാണക്കല്ലായ രാജ്യത്തിന്റേതായിരുന്നു, ബൊല്‍ഷേവിക്കുകള്‍ അപ്പോഴും സ്വപ്നരാജ്യം മുളച്ചു വരുന്നത്‌ കാത്തിരിക്കുകയായിരുന്നു.

4. അതങ്ങനെ തനിയേ സംഭവിക്കുന്ന ഒന്നായിരുന്നില്ല. ലെനിന്‍ മരിക്കുമ്പോള്‍ സാര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു വിളവു തരുന്ന, പട്ടിണി മരണത്തിലും ദാദ്രിദ്ര്യത്തിലും ഉഴറുന്ന ഒരു സോവിയറ്റ്‌ നാടായിരുന്നു അദ്ദേഹം വിട്ടിട്ടു പോയത്‌. സ്വപ്നം കണ്ട സ്വഗ്ഗം ആയിരുന്നില്ല. (രണ്ടു റൂബിളിനു ഒരു ഡോളര്‍ എന്ന വിനിമയ നിരക്ക്‌ 1914 ല്‍
ഉണ്ടായിരുന്നത്‌ സിവില്‍ വാറിനു ശേഷം 1200 റൂബിളിനു ഒരു ഡോളര്‍ എന്നായി ഡീവാല്യൂ ചെയ്തെന്ന് വിക്കിപ്പീഡിയ പറയുന്നു)

5. ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ പോളിസി, എക്കണോമിക്ക്‌ പോളിസി, പഞ്ചവത്സര പദ്ധതി, സ്ത്രീകള്‍ക്ക്‌ ജോലി, കോളറ, മലേറിയ നിവാരണം എന്നിവ എന്തു വില കൊടുത്തും (അടി കൊടുത്തും വെടി കൊടുത്തും എങ്കില്‍ അങ്ങനെ )
നടപ്പിലാക്കുമെന്ന ശപഥവുമായി അധികാരത്തില്‍ കയറിയ സ്റ്റാലിന്‍ അതെല്ലാം നടപ്പിലാക്കി, സോവിയറ്റ്‌ യൂണിയന്‍ എന്നാല്‍ ഒരു ശക്തി ആയി (ആരുടെ ചോരയില്‍ എന്നത്‌ ഒക്റ്റോബര്‍ വിപ്ലവം ആരുടെ ചോരയില്‍ എന്നതു കൊണ്ട്‌ ഞാന്‍ ന്യായീകരിച്ചു)

6. സ്റ്റാലിന്റെ പരിഷ്കാരങ്ങളില്ലായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചില്ലെങ്കില്‍ പോലും കമ്യൂണിസ്റ്റ്‌ റഷ്യ ലോകയുദ്ധകാലത്തെ ക്ഷാമം
നേരിടാനാവതെ തനിയേ തകര്‍ന്നു പോകുമായിരുന്നുെന്നതിനാല്‍ എല്‍ കമ്യൂണിസം സ്റ്റാലിനിസം കൊണ്ട്‌ മരിച്ചു എന്ന വാദം ഞാന്‍ വരവു വയ്ക്കാറില്ല. അയാളുള്ളതുകൊണ്ട്‌ അതിനു ജീവിതം നീട്ടിക്കിട്ടി.

7. സ്റ്റാലിനു താല്‍പര്യമുള്ളതില്‍ മാത്രം ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ബാക്കി അവഗണിക്കുകയും ചെയ്തിരുന്നു (പില്‍ക്കാലത്ത്‌ നോബല്‍ പ്രൈസ്‌ ജേതാവായ ലന്‍ഡോവിനെ പിടിച്ചു ജയിലില്‍ ഇട്ടിട്ടുണ്ട്‌ ഈ മനുഷ്യന്‍!)
എന്നാല്‍ ആയുധം ബഹിരാകാശം, കമ്പ്യൂട്ടര്‍ എന്നീ മേഖലകളില്‍ അദ്ദേഹം ഭ്രാന്തമായി ഗവേഷണം പ്രോത്സാഹിപ്പിച്ചത്‌ റഷ്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചു. ജര്‍മനിയോട് യുദ്ധം ജയിച്ചത്-‍ വോള്‍ഗാതീരത്താകട്ടെ, ബര്‍ലിനിലാകട്ടെ - ഒരേ സമയം നിരവധി റോക്കറ്റുകള്‍ ഉതിര്‍ക്കുന്ന കത്യൂഷയും പിന്നെ ദസ്ത്യാറേവ്, സിമൊണോവ ആന്റി ടാങ്ക് തോക്കുകളും കൂടാതെ കഴിയില്ലായിരുന്നു.

8. ഹിറ്റ്‌ലറോട്‌ യുദ്ധം തോല്‍ക്കുമെന്ന് ചെമ്പട പോലും പറഞ്ഞിട്ടും അയാള്‍ പിടിച്ചു നിന്നതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ റഷ്യ ബാക്കിയായത്‌. ഇല്ലെങ്കില്‍ ആക്സിസ്‌ ജയിച്ചാല്‍ നാസികള്‍ വംശനാശം വരുത്തിയ ട്രൈബുകളുടെ
ആളില്ലാ റഷ്യയോ ആലികള്‍ ജയിച്ചാല്‍ (സ്റ്റാലിനില്ലാതെ അതു സാധിക്കുമോ എന്ന ചോദ്യം വിട്ടു) ക്യാപിറ്റലിസ്റ്റ്‌ റഷ്യയുമോ മാത്രമേ
ബാക്കിയുണ്ടാവുമായിരുന്നുള്ളു.

9. സ്റ്റാലിന്‍ ബ്യൂറോക്രസിയേയും മിലിട്ടറിയേയും ജനങ്ങളുടേ മേല്‍ ശക്തമായി ഉപയോഗിച്ചു, തെറ്റ്‌, പക്ഷേ ആ തെറ്റ്‌ ലോകയുദ്ധത്തിനു മേലേ ആഭ്യന്തരയുദ്ധവും കൂടി എന്ന സാഹചര്യം ഒഴിവാക്കി. അത്തരം സാഹചര്യം ഇല്ലാതെ
വന്നപ്പോഴെങ്കിലും പിന്‍ ഗാമികള്‍ , ക്രൂഷ്ചേവും ബ്രഷ്‌നേവും ആന്ദ്രപ്പോവും ഗവര്‍മന്റ്‌ മെഷീനറി പരിഷ്കരിക്കുകയും മാറിയ
സാഹചര്യമനുസരിച്ച്‌ അധികാരം ഉപയോഗപ്പെടുത്തുകയും ലോക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാറ്റങ്ങള്‍ വരുത്താതെ ഇരിക്കുകയും ചെയ്തതില്‍, അഴിമതിയും ദ്രോഹവുമായി സര്‍ക്കാര്‍ ഒരു കുരിശ്ശായെന്ന് ജനങ്ങള്‍ക്ക്‌
തോന്നിപ്പിക്കാന്‍ ഇടയാക്കാതിരുന്നെങ്കില്‍ സ്റ്റാലിന്‍ ചോരയില്‍ കഴുകി ജീവന്‍ നില നിര്‍ത്തിയ യു എസ്‌ എസ്‌ ആര്‍ ഒരു പക്ഷേ.. ഒരു പക്ഷേ ഇന്നും നില നിന്നേനെ.

പക്ഷേ ലെനിന്‍ ഇല്ലായിരുന്നെങ്കില്‍ സിവില്‍ വാര്‍ അതിജീവിക്കില്ലായിരുന്നു എന്നതു പോലെ സ്റ്റാലിന്‍ ഇല്ലായിരുന്നെങ്കില്‍
സോവിയറ്റ്‌ നാട്‌ ഉണ്ടായപ്പോഴേ മരിച്ചും പോയേനെ. സാഹചര്യമതായിരുന്നു.

ഒരു കോടി ആളുകളുടെ ശവത്തിന് മേല്‍ ചവിട്ടി ലെനിന്‍ സാര്‍ ചക്രവര്‍ത്തിയുടെയും മറ്റും കൂതറ സാമ്രാജ്യത്തിനെ വിമോചിപ്പിച്ചു, അനാര്‍ക്കിസ്റ്റുകളില്‍ നിന്നും സംരക്ഷിച്ചു, സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഉണ്ടാക്കി. മറ്റൊരു 30 ലക്ഷത്തിനെ കുരുതി കൊടുത്ത് ചാകാന്‍ പോയ അതിന്റെ ജീവന്‍ സ്റ്റാലിന്‍ ഒരമ്പതു വര്‍ഷം നീട്ടി. പിന്നെയൊന്നും സംഭവിച്ചില്ല, അതു പോയിക്കിട്ടി. പ്രത്യയശാസ്ത്രം എന്തു പറഞ്ഞാലും ജനങ്ങളെ ഏകോപിപ്പിച്ച് അതിനെ അവര്‍ക്ക് ആവശ്യമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു സൂപ്പര്‍ ലീഡര്‍ വേണം, ലെനിനും സ്റ്റാലിനും ശേഷം അവിടം ശൂന്യമായിരുന്നു. നേതാക്കള്‍ ബ്യൂറോ‍ ഏമാന്‍ മാരായും ബ്യൂറോക്രസി തോന്നിവാസികളായും അഴിമതിക്കാരായും പോയി. അതു കണ്ടുകൊണ്ട് ജനിച്ച തലമുറയ്ക്ക് അതാനാവശ്യമെന്നു തോന്നുമ്പോള്‍ പുസ്തകവും ചരിത്രവുമെടുത്തു കാട്ടിയാല്‍ മതിയാവില്ല.

Sunday, May 13, 2007

ലോസിഫ്, നന്ദി

ലോസിഫ്‌ വിസ്സാരിയോനോവിച്ച്‌,
ആരൊക്കെയോ ബൂലോഗത്ത്‌ രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറയുന്നു. രണ്ട്‌ അണുബോംബുകളാണ്‌ യുദ്ധത്തില്‍ ആക്സിസിനെ പരാജയപ്പെടുത്തിയതെന്നുവരെ പറയുന്നു. ഞാന്‍ നന്ദിപൂര്‍വ്വം നിന്നെയോര്‍ക്കട്ടെ. നീ സ്വയമിട്ട ഉരുക്കു ജോസഫ്‌ എന്ന പേര്‍ കൂടി ഞാനെഴുതിയാല്‍ ലോകമെന്നെ നോക്കി ചിരിക്കും. അത്ര വിചിത്രമാണ്‌ എന്റെ കാലത്തെ വീക്ഷണം!

ലോകതാണ്‌. നിന്റെ കുറ്റങ്ങളും പാളിച്ചകളും നീ ചെയ്ത ഹത്യകളും മാത്രമേ ഓര്‍ക്കപ്പെടൂ. ഒരു കര്‍ഷകരാജ്യത്തില്‍ നിന്നും വ്യവസായപ്രമുഖമായൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ത്സുഗാസ്‌വില്ലിയിലെ അടിയാളര്‍ പെണ്ണിനും മദ്യപാനിയായൊരു ചെരുപ്പുകുത്തിക്കും പിറന്ന ലോസിഫ്‌ അല്ല നീ ലോകത്തിന്‌ . യുദ്ധമൊഴിവാക്കാന്‍ നീയൊപ്പിട്ട സമാധാന ഉടമ്പടിയുമവര്‍ക്കറിയില്ല.

ഉടമ്പടിയും ലംഘിച്ച്‌ ബ്രിട്ടനെയും ഫ്രാന്‍സിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ നിനക്കു നേരേ തിരിഞ്ഞ ഹിറ്റ്‌ലര്‍ തന്റെ മൊത്തം സേനയുടെ നാലില്‍ മൂന്നും സോവിയറ്റ്‌ യൂണിയനു നേരേ തൊടുത്തപ്പോള്‍ നീ അലൈഡ്‌ രാജ്യങ്ങളിലെ മറ്റെല്ലാവരും ഒന്നിച്ചു ചേര്‍ന്നാല്‍ വരുന്നതിലും വലിയ സൈന്യം ഒറ്റക്ക്‌ നിര്‍മ്മിച്ച്‌ എതിരിട്ടു. ലോകത്തിലെ ഏറ്റവും രക്ഷരൂക്ഷിത യുദ്ധമായ സ്റ്റാലിന്‍ഗ്രാഡ്‌ വിജയവും മറ്റനേകം വിജയങ്ങളുമായി നീ ബെര്‍ലിനില്‍ കടന്നപ്പോള്‍ നാസിസം നാശം കണ്ടു. മൂന്നു ലക്ഷം
അമേരിക്കന്‍ പട്ടാളത്തെയും പതിമൂന്നു ലക്ഷം ചൈനക്കാരെയും അറുപതു ലക്ഷം ജൂതന്മാരെയും ആരോ ഓര്‍ത്തു കഴിഞ്ഞു ഈയിടെ. അവരുടെയിടല്‍ നിന്റെ രണ്ടു കോടി പട്ടാളക്കാരെയും ഞാന്‍ കുറിച്ചോട്ടെ. അവരും മറ്റുള്ളവരെപ്പോലെ എന്റെ ഇന്നത്തെ ലോകത്തിനായി മരിച്ചവരാണ്‌.

ശേഷമൊരു ജപ്പാനിലേക്കു നീ തിരിഞ്ഞപ്പോള്‍ ആഗസ്റ്റ്‌ ആറിനു ഹിരോഷിമയിലും ആഗസ്റ്റ്‌ ഒമ്പതിനു നാഗസാക്കിയിലും വീണ അണുബോംബിന്റെ ബഹളത്തിനു നടുവില്‍ ആഗസ്റ്റ്‌ എട്ടിനു സഖ്യസേന വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും വിമോചിതമാകാതിരുന്ന മഞ്ചൂരിയന്‍ പ്രവിശ്യ സ്വന്ത്രമായത്‌ ആരും കണ്ടില്ല. ജപ്പാന്റെ 66 നഗരങ്ങളില്‍ 59ഉം സഖ്യസേനക്കു മുന്നില്‍ ആഗസ്റ്റിനു മുന്നേ തോറ്റിരുന്നെന്നും ആരും ശ്രദ്ധിച്ചില്ല.

[റഷ്യ വന്നില്ലെങ്കിലും രണ്ടാഴ്ച്ചകൊണ്ട്‌ ജപ്പാന്‍ ഞങ്ങള്‍ കീഴടക്കുമായിരുന്നു എന്നു പറഞ്ഞ അമേരിക്കന്‍ വ്യോമസേനാ മേധാവി കര്‍ട്ടിസ്‌ ലീമേയോട്‌ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു "അപ്പോള്‍ അണുബോംബ്‌ ഇല്ലായിരുന്നെങ്കിലോ?"
"യുദ്ധം ജയിച്ചതും അണുബോംബുമായി യാതൊരുവിധ ബന്ധവുമില്ല."]

ലോകത്തിന്റെ ഭാവി മാറ്റിക്കുറിച്ചതിനു നിനക്കു നന്ദി പറഞ്ഞു കഴിഞ്ഞു ലോസിഫ്‌, ഇനിയെനിക്ക്‌ കുറ്റബോധമില്ലാതെ പഴിക്കാം രക്തരൂഷിതവും ക്രൂരതകള്‍ നിറഞ്ഞതുമായ നിന്റെ വഴികളെ. നീ കൊന്നു തള്ളിയ 30 ലക്ഷം ആളുകളെ, വെറും സംശയം കൊണ്ടു മാത്രം വധശിക്ഷക്കു
വിധിക്കപ്പെട്ട സാധുക്കളെ, നാടുകടത്തപ്പെട്ടവരെ, തോറ്റാല്‍ മാപ്പില്ലെന്ന നിന്റെ ഭീഷണി കേട്ട്‌ യുദ്ധത്തിനിറങ്ങിയവരെ ഓര്‍ത്ത്‌ എനിക്കിനി കരയാം.

കൊടിയ ക്രൂരതകള്‍ പാകി ചോരക്കളത്തില്‍ ചവിട്ടി നിന്ന നിന്നെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ബാപ്പുജിയെ ഓര്‍ക്കുന്നതെന്തൊരു വിരോധാഭാസം അല്ലേ? എങ്കിലും ഒരിത്തിരി അദ്ദേഹത്തെ ഉദ്ധരിച്ചോട്ടെ "സത്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക, അത്‌ വിശ്വസിക്കാത്ത ഒരാളെങ്കിലും ഉള്ളയിടത്തോളം കാലം."